Tuesday, July 30, 2013

പരിണാമത്തിലേക്ക് !

           (മിനികഥ) 

      ദൈവം അഗാധമായ ചിന്തയിലായിരുന്നു. മനുഷ്യരുടെ അടുത്ത തലമുറയെ എങ്ങനെ സൃഷ്ടിക്കാം എന്ന ചിന്ത  തലച്ചോറിനെ കീറിമുറിക്കാന്‍ തുടങ്ങിയിട്ട് കുറെ നാളുകളായി. ഭൂമിയിലേക്ക്‌ നോക്കുമ്പോള്‍ ഒരു സമാധാനവുമില്ല; തലങ്ങും വിലങ്ങും ആക്രാന്തപ്പെട്ടു പായുന്ന മനുഷ്യജന്മങ്ങള്‍; അവരുടെ ദുഷ്പ്രവര്‍ത്തികള്‍; ചതി, വഞ്ചന, മാറാവ്യാധികള്‍, പ്രകൃതിചൂഷണം, പ്രതിദിനം എന്നപോലെ ദേവലോകത്തേക്ക് ഭൂമിയില്‍ നിന്നും വരുന്ന കൂര്‍ത്ത മുനകളുള്ള കൂറ്റന്‍ നിരീക്ഷണ യന്ത്രങ്ങള്‍; അവയുണ്ടാക്കുന്ന തടസ്സങ്ങള്‍, അങ്ങനെ നീണ്ടു പട്ടിക. എല്ലാം കൊണ്ടും ദുസ്സഹമായിരിക്കുന്നു ജീവിതം. ‘ഉലകനായകന്‍’ എന്ന തന്‍റെ പദവി തന്നെ ചോദ്യം ചെയ്യപ്പെട്ടു തുടങ്ങി.


ദൈവം വ്യാകുലചിത്തനായി !

അടുത്ത് വിളിച്ചുകൂട്ടിയ ദേവലോക സഭയില്‍ അനുയോജ്യമായ തീരുമാനങ്ങള്‍ ഒന്നും തന്നെ ഉരുത്തിരിഞ്ഞു വന്നില്ല. ഭൂമിയിലേക്കയച്ച  അന്വേഷണ കമ്മീഷന്‍ അംഗങ്ങള്‍ പുണ്യഗംഗയിലെ പ്രളയത്തില്‍ ഒലിച്ചുപോയി, കാലസമക്ഷം തിരിച്ചെത്തി. അതിനുമുന്നേ പോയവരെ ആരോ കൈവിഷം കൊടുത്ത് മയക്കി, റിപ്പോര്‍ട്ടുകള്‍ അട്ടിമറിക്കപ്പെട്ടു. കൂടെ അയച്ച സാരഥിയെ ഭൂമിയില്‍ തടഞ്ഞുവെച്ച് മോചനദ്രവ്യം ആവശ്യപ്പെട്ടുകൊണ്ടുള്ള കത്തിന് ഇതുവരെ മറുപടി കൊടുക്കാന്‍ കഴിഞ്ഞിട്ടില്ല.

ഇനിയെന്ത് എന്ന ചിന്ത വലിയ ചോദ്യചിഹ്നമായി നോക്കുകുത്തിപോലെ മുന്നില്‍ നില്‍ക്കുന്നു !!

ഒരു പരിഹാരം ഉടനെ കാണണം; ഭൂമിയിലെ ഇപ്പോഴത്തെ പരിതസ്ഥിതികള്‍ക്കനുയോജ്യമായ രീതിയില്‍ എല്ലാം പു:നസൃഷ്ടിക്കണം.

ആലോചനാനിമഗ്നനായ ദൈവത്തിന്‍റെ ബോധമനസ്സിലേക്ക് പലതരം ഐടിയകള്‍ കടന്നുവന്നു !!!

#  എന്‍ഡോസള്‍ഫാന്‍ പ്രതിരോധശേഷിയുള്ള കുഞ്ഞുങ്ങളെ സൃഷ്ടിക്കണം.

സ്ത്രീകള്‍ക്ക് സ്വയരക്ഷക്കായി ജന്മനാ കവച കുണ്ഡലങ്ങള്‍ നല്‍കണം.

പുരുഷന് കാമാസക്തി കുറഞ്ഞ ലിംഗങ്ങള്‍ വച്ചുപിടിപ്പിക്കണം; അതിനായി ഒരു ലിംഗ പരീക്ഷണശാല തുടങ്ങണം.

മരങ്ങള്‍ പു:ന സൃഷ്ടിക്കണം; ഇരുമ്പ് മഴുവിനെ പ്രതിരോധിക്കാന്‍ ശേഷിയുള്ളവ.

മണലുകള്‍ അടിയാത്ത പുഴകള്‍ സൃഷ്ടിക്കണം.

മൊബൈല്‍ ടവറുകള്‍ കൂണ്‍ കണക്കെ ഉയരുകയാണ്. പക്ഷികള്‍ക്ക് റേഡിയോ തരംഗ-പ്രതിരോധശേഷി നല്‍കുന്നതിനെ കുറിച്ച് ചിന്തിക്കേണ്ടിയിരിക്കുന്നു.

‘കൂടംകുളത്തെ’ ജനങ്ങളെ ‘യുറേനിയം-ആണവ’ പ്രതിരോധശേഷിയുള്ളവരാക്കി മാറ്റണം.

വെള്ളത്തിന്‍റെ രാസഘടനയില്‍ മാറ്റം വരുത്തണം;
മണ്ണിന്‍റെ ഘടനയില്‍ മാറ്റം വരുത്തണം; ജെ.സി.ബി. കുത്തിയാലും ഇടിയാത്ത കുന്നുകള്‍ ഉണ്ടാക്കണം.
ഭൂഖണ്ടങ്ങളെ ഇനിയും വിഭജിക്കണം; സമുദ്രങ്ങളുടെ ആഴം കൂട്ടണം.

എവറസ്റ്റ് കൊടുമുടിയെ ഒരഗ്നി പര്‍വ്വതമാക്കണം; അത് പൊട്ടിച്ചിതറി ലാവകളൊഴുകണം

ചോരയുടെ നിറം പച്ചയാക്കണം; മനുഷ്യരുടെ ചോരത്തിളപ്പ് കുറയ്ക്കണം.
ഉറുമ്പ്കളുടെ വലുപ്പം കൂട്ടണം. മനുഷ്യന്‍ അവയെ ഭയക്കണം.

മണ്മറഞ്ഞു പോയ ദിനോസറുകളെ പു:നസൃഷ്ടിക്കണം.
കുതിരകള്‍ക്ക് കൊമ്പുകള്‍ കൊടുക്കണം.
മനുഷ്യന് ഇനിയും ഒരു പരിണാമം കണ്ടത്തേണ്ടിവരും !!  

ദൈവത്തിന്‍റെ ചിന്തകള്‍ കാടുകയറി !!

ഉത്തരം കിട്ടാത്ത ഒരുപാട് ചോദ്യങ്ങളുടെ കുരുക്കഴിക്കാന്‍, അവസാനമായി ദൈവം കാലനെ സമീപിക്കാന്‍ തീരുമാനിച്ചു.

കാലന്‍ എല്ലാം ശ്രദ്ധയോടെ കേട്ടു; കുറച്ചു നേരത്തെ മൌനത്തിനു ശേഷം ഇങ്ങനെ മൊഴിഞ്ഞു.

“മനുഷ്യരുടെ ആയുസ്സ് വെട്ടിക്കുറയ്ക്കാം; അപ്പോള്‍ എല്ലാത്തിനും ഒരു പരിഹാരമാവും”

കേട്ടപ്പോള്‍ ദൈവത്തിനും അത് ശരിയാണെന്ന് തോന്നി. തല്ക്കാലം അതേയുള്ളൂ വഴി, മാത്രമല്ല സര്‍വ്വപോരായ്മകളും പരിഹരിച്ച്, മാലിന്യമുക്തമായ ഒരു പുതിയ തലമുറയെ സൃഷ്ടിക്കാന്‍ കൂടുതല്‍ സമയവും കിട്ടും.

തിരച്ചു പോകുന്നതിനു മുന്‍പ് മനുഷ്യരുടെ ആയുസ്സ് എത്രയില്‍ നിര്‍ത്താം എന്ന കാലന്‍റെ ചോദ്യത്തിനുള്ള ഉത്തരമായി, അത് കാലന്‍റെ തന്നെ മനോധര്‍മ്മത്തിനനുസരിച്ചു ചെയ്തു കൊള്ളാന്‍ ദൈവം അനുവാദം നല്‍കി.

ബുദ്ധിമാനായ കാലന്‍ അങ്ങനെ നടപടികള്‍ തുടങ്ങി. പരീക്ഷണാര്‍ത്ഥം കിങ്കരന്‍മാരെ അട്ടപ്പാടിയിലേക്കയച്ചു.

അവിടെ ശിശുക്കള്‍ മരിച്ചുവീഴാന്‍ തുടങ്ങി !! 


Friday, July 5, 2013

Central Monitoring System (CMS) ആശങ്കകള്‍ അവസാനിക്കുന്നില്ല;

സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ഓരോ പൌരന്‍റെയും നിഷേധിക്കപ്പെടുന്ന ‘സ്വാതന്ത്യ്രത്തിന്‍റെയും പൌരാവകാശത്തിന്‍റെയും ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് വരാനിരിക്കുന്ന സെന്‍ട്രല്‍ മോണിട്ടരിംഗ് സിസ്റ്റം അഥവാ CMS എന്ന തലയ്ക്കു മുകളിലെ ‘വാള്‍’. പേരില്‍ നിന്നു തന്നെ മനസിലാക്കാം നിരീക്ഷണമാണ് ഉദേശമെന്ന്. ‘ബിഗ്‌ ബ്രദര്‍’ (Big Brother); അങ്ങനെയാണ് ഓമനപ്പേര്.  വ്യക്തമായ ധാരണ ഇല്ലായ്മയോ, അല്ലെങ്കില്‍ പിന്നണിയില്‍ അവരുടെ കൂടെ താല്പര്യങ്ങള്‍ സംരക്ഷിക്കപ്പെടുന്നത് കൊണ്ടോ എന്തോ, രാഷ്ട്രീയതലത്തില്‍ ഈ വിഷയത്തെക്കുറിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ നടന്നുവരുന്നതായി കാണുന്നില്ല. അല്ലെങ്കിലും സൈബര്‍ നിയമ ബേധഗതികളും പരിഷ്കാരങ്ങളും ചര്‍ച്ചയ്ക്കു പോലും വെക്കാതെ ഉത്തരവുകള്‍ പുറപ്പെടുവിച്ച ചരിത്രമാണ് ഇന്ദ്രപ്രസ്ഥത്തിലെ മണിമാളികയില്‍ ഈയ്യടുത്ത കാലത്ത് പോലും കാണാന്‍ കഴിഞ്ഞത്. അതുകൊണ്ടു തന്നെ ഈ കാര്യത്തിലും പുതുമകള്‍ ഒന്നുംതന്നെ പ്രതീക്ഷിക്കേണ്ടതില്ല.


എന്താണ് CMS എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത് ?
ഇന്ത്യ ഗവന്‍മെന്‍റ് പുതുതായി നടപ്പിലാക്കാന്‍ പോകുന്ന ഒരു സൈബര്‍-ഇലക്ട്രോണിക് നിരീക്ഷണ സംവിധാനമാണ് CMS എന്ന് ചുരുക്കിപ്പറയാം. അതായത്; വ്യക്തികള്‍ തമ്മില്‍ കൈമാറ്റം ചെയ്യപ്പെടുന്ന ഇമെയില്‍ സന്ദേശങ്ങള്‍, ചാറ്റ്, ഡൌണ്‍ലോഡ് ചെയ്യപ്പെടുന്ന വിവരങ്ങള്‍, ഓരോരുത്തരും സന്ദര്‍ശിക്കുന്ന വെബ്‌സൈറ്റുകള്‍, സൌഹൃത സംഭാഷങ്ങള്‍, എന്തിനേറെ പറയുന്നു, മൊബൈല്‍, ടെലെഫോണ്‍ സംഭാഷണങ്ങള്‍, ഫാക്സുകള്‍, ബാങ്കുകള്‍ വഴി കൈമാറ്റം ചെയ്യപ്പെടുന്ന പണം, എന്നുവേണ്ട ഇലക്ട്രോണിക് മീഡിയയുമായി ബന്ധപ്പെട്ട സകലമാന വിവരങ്ങളും, യാതൊരുപാധികളുമില്ലാതെ ശേഖരിക്കാനും പരിശോധിക്കാനും GOVT അല്ലെങ്കില്‍ GOVT  നിയമിത സ്വകാര്യ ഏജന്‍സികള്‍ളെ പ്രാപ്തരാക്കുന്ന ഒരു പ്രത്യേകതരം സംവിധാനമാണ് CMS-ലൂടെ ഉദേശിക്കുന്നത്. എന്നുവെച്ചാല്‍ സൈബര്‍ നിയമലംഘനങ്ങള്‍ ഞൊടിയിടക്കുള്ളില്‍ കണ്ടുപിടിക്കപ്പെടുകയും കുറ്റക്കാര്‍ക്ക് ഉടനടി തക്കതായ ശിക്ഷ നല്‍കുകയും ചെയ്യാം എന്ന് സര്‍ക്കാര്‍ വീക്ഷിക്കുന്നു.

കേരളം, കര്‍ണാടക, ഡല്‍ഹി, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലാണ് തുടക്കത്തില്‍ ഈ സംവിധാനം നടപ്പിലാക്കുന്നത്. ക്രമേണ മറ്റു സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കും. കേരളത്തില്‍ ഗവര്‍മെന്റ് നിയന്ത്രണത്തിലുള്ള C-dot എന്ന സ്ഥാപനമാണ് ഇതിന് ചുക്കാന്‍ പിടിക്കുന്നത്, സഹായത്തിന് കേരള പോലീസുമുണ്ടാകും.  ദേശീയ തലത്തില്‍, ഗവന്‍മെന്‍റ് നിയന്ത്രണത്തിലുള്ള Telecom Enforcement, Resource and Monitoring (TREM) വിഭാഗവും, Centre for Development of Telematics (C-DoT) വിഭാഗവുമാണ് വിവരങ്ങളെ ഏകോപിപ്പിക്കുന്നത്. Intelligence Bureau-യ്ക്കാണ് ശേഖരിച്ച വിവരങ്ങളെ പരിശോധിക്കാനുള്ള ചുമതല. അത് കൂടാതെ, Research and Analysis Wing (R&AW), Central Bureau of Investigation (CBI), National Investigation Agency (NIA), Central Board of Direct Taxes (CBDT), Narcotics Control Bureau(NCB), Enforcement Directorate (ED) എന്നീ വിഭാഗങ്ങള്‍ക്കും വിവരങ്ങള്‍ ഏതുസമയത്തും പരിശോധിക്കുള്ള സ്വാതന്ത്ര്യവുമുണ്ട്. മുംബൈ പോലീസ്സില്‍ ഇതിനു മുന്നോടിയായി ഫേസ്ബുക്കും ട്വിട്ടെറും മാത്രം നിരീക്ഷിക്കാന്‍ ‘സോഷ്യല്‍ മീഡിയ ലാബ്‌’ എന്ന ഒരു വിഭാഗം തന്നെ തുടങ്ങിയതായി അറിയുന്നു. 20 പോലീസ്സുകാര്‍ അടങ്ങുന്ന ഒരു സംഘം 24x7 ഈ രണ്ടു സൈറ്റുകളിലും എന്തുസംഭവിക്കുന്നു എന്ന് മാത്രം നിരീക്ഷിച്ചുകൊണ്ടിരിക്കുന്നത്രേ. !! എന്തിനു വേണ്ടി ?  അത്ര എളുപ്പമല്ലാത്തതും, ചിലവേറിയതുമായ CMS എന്ന ഈ ‘നിരീക്ഷണപ്പറവയുടെ’ ഇപ്പോഴത്തെ യഥാര്‍ത്ഥ ആവശ്യം, അത് നടപ്പിലാക്കുന്നവര്‍ക്ക് പോലും അറിയില്ല എന്നത് പരമമായ സത്യം.

പരമ്പരാഗത എഴുത്തുകുത്ത് രീതികള്‍ കാലഹരണപ്പെട്ട ഇക്കാലത്ത്, വ്യക്തിബന്ധങ്ങള്‍ കൂടുതലും നിലനില്‍ക്കുന്നത് ഇലക്ട്രോണിക് സംവിധാനങ്ങളിലൂടെയാണ്. മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കാത്തവര്‍ വളരെ വിരളമാണെന്ന് തന്നെ പറയാം. ദിവസേന എണ്ണമറ്റ സന്ദേശങ്ങളാണ് മൊബൈല്‍ ഫോണുകള്‍ വഴി കൈമാറപ്പെടുന്നത്. ഇമെയിലുകള്‍ വഴിയും, ഫേസ്ബുക്ക്‌, ട്വിറ്റെര്‍, ഓര്‍ക്കുട്ട്, എന്നിങ്ങനെയുള്ള സോഷ്യല്‍ നെറ്റ്വര്‍ക്ക്‌ സൈറ്റുകള്‍ വഴിയും ആശയവിനിമയങ്ങള്‍ ഒരുപാട് നടക്കുന്നു. ഇതില്‍ കൂടുതലും സ്വകാര്യസന്ദേശങ്ങളാണ് എന്നുവേണം കരുതാന്‍. ഇത്തരത്തിലുള്ള എല്ലാ ആശയവിനിമയങ്ങളും നിരീക്ഷിക്കപ്പെടുമ്പോള്‍, ഒരു വ്യക്തിയുടെ സ്വകാര്യത എന്ന വാക്കിന് തന്നെ പ്രസക്തിയില്ലാതാവുന്നു. മാത്രവുമല്ല, ഇതുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവരുന്ന ചോദ്യങ്ങള്‍ക്ക് വ്യക്തമായ ഒരുത്തരം നല്കാന്‍ സര്‍ക്കാരിനു കഴിയാത്തതും ഇതിലെ ആശങ്കകള്‍ വര്‍ധിപ്പിക്കുന്നു. 
ഓരോ വ്യക്തിയെയും സംശയത്തിന്‍റെ നിഴലില്‍ നിര്‍ത്തുന്ന ഇതിന്‍റെ പിന്നിലുള്ള ഗൂഡ ലക്ഷ്യങ്ങള്‍ എന്തൊക്കെയാണ്?
ഇത്തരത്തില്‍ ശേഖരിക്കപ്പെടുന്ന വിവരങ്ങള്‍ എന്തിനു വേണ്ടി ഉപയോഗിക്കപ്പെടുന്നു ?
സ്വകാര്യ സന്ദേശങ്ങള്‍ അല്ലെങ്കില്‍ വിവരങ്ങള്‍ നിരീക്ഷണ സ്ഥാപനങ്ങളില്‍ നിന്നും പുറത്താകില്ല എന്ന് എങ്ങനെ ഉറപ്പുവരുത്താനാകും ?
നിയമ ലംഘനമായി കണക്കാക്കപ്പെടുന്ന സന്ദേശങ്ങള്‍ എന്തൊക്കെയാണ്?
എത്രകാലം ഈ വിവരങ്ങള്‍ സൂക്ഷിക്കപ്പെടും ?
ഇങ്ങനെയുള്ള ഒരുപാട് ചോദ്യങ്ങള്‍ക്കുള്ള ഉത്തരം അജ്ഞാതമായി നിലകൊള്ളുന്ന ഒരവസരത്തിലാണ്, വെമ്പല്‍കൊണ്ട് ഈ സംവിധാനം നടപ്പില്‍ വരുത്താന്‍ അധികൃതര്‍ ശ്രമിക്കുന്നത്. ഒരു വ്യക്തിയുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണ് ഇതെന്ന് നിസ്സംശയം അനുമാനിക്കാം. ഒരാളുടെ സ്വകാര്യത വെളിപ്പെടുത്താന്‍ ആരും ആഗ്രഹിക്കുന്നില്ല. നിങ്ങള്‍ സംസാരിക്കുന്ന കാര്യങ്ങള്‍ മറ്റൊരിടത്ത് നിന്ന്കൊണ്ട് വേറൊരാള്‍ കേള്‍ക്കാനിടയായാല്‍, എന്തായിരിക്കും നിങ്ങളുടെ അവസ്ഥ?  ഒരിക്കലും അംഗീകരിക്കാനാവാത്ത കാര്യം തന്നെയാണ്.

രാജ്യസുരക്ഷയുടെ മറവ്:
ആഗോളവല്‍ക്കരണത്തിന്റെ ഉപോല്‍പ്പന്നമായ ഭീകരവാദവും, അതിന്‍റെ സന്തതിപരമ്പരകളും, ഇന്റര്‍നെറ്റിനെ അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയുള്ള ഒരായുധമാക്കി ഉപയോഗിച്ചുവരുന്നുണ്ട്. അതുകൊണ്ടു തന്നെ അന്തര്‍ദേശീയതലത്തില്‍ CMS പോലെയുള്ള നിരീക്ഷണ സംവിധാനങ്ങള്‍ ലോകരാഷ്ട്രങ്ങള്‍ നടപ്പില്‍ വരുത്തണം എന്ന ഒരു പൊതു വികാരവും കൂടി ഉയര്‍ന്നുവന്നിരുന്നു. അമേരിക്ക, റഷ്യ, ജപ്പാന്‍, അടക്കമുള്ള വമ്പന്‍ ശക്തികള്‍ ഇതിനകം തന്നെ നടപ്പില്‍ വരുത്തുകയും ചെയ്തു. എങ്കിലും ഭീകരവാദികളെ നിരീക്ഷിക്കാന്‍ വേണ്ടി മാത്രമാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നത് എന്ന് മനസിലാക്കാന്‍ കുറച്ചു ബുദ്ധിമുട്ടാണ്. ‘മണല്‍ തരികള്‍ക്കിടയില്‍ കടുകുമണികല്‍ തേടുന്ന’ പ്രതീതിയാണ് അത് ജനിപ്പിക്കുന്നത്. രാഷ്ട്രീയമായുള്ള താല്പര്യങ്ങള്‍ സംരക്ഷിക്കപ്പെടാന്‍ ഈ സംവിധാനത്തെ ഉപയോഗപ്പെടുത്തില്ല എന്ന് ചിന്തിക്കാതിരിക്കാനും കഴിയില്ല. അനുദിനം വഷളായികൊണ്ടിരിക്കുന്ന രാഷ്ട്രീയ സാഹചര്യങ്ങളില്‍, പൊതുപ്രവര്‍ത്തകര്‍ക്ക് നേരെയും, രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് നേരെയും നിരവധി എതിരഭിപ്രായങ്ങള്‍ സോഷ്യല്‍ സൈറ്റുകള്‍ വഴി ഉയര്‍ന്നുവരുന്നുണ്ട്. ഇത്തരക്കാരെ എങ്ങനെ നേരിടും എന്നത് എക്കാലത്തും സര്‍ക്കാരിന്‍റെ പൊതു അജണ്ടകളില്‍ ഒന്നായിരുന്നു. ഈയടുത്ത കാലത്ത് ബാല്‍ താക്കറയുടെ മരണത്തോട് അനുബന്ധിച്ച് ഫേസ്ബുക്കില്‍ അഭിപ്രായപ്രകടനം നടത്തിയ പെണ്‍കുട്ടികളെ ജയിലിലടച്ച സംഭവവും, സര്‍ക്കാരിനെ കുറ്റപ്പെടുത്തി ലേഖനങ്ങള്‍ എഴുതിയ യുവതിക്കെതിരെ ബംഗാളില്‍ കേസെടുത്ത സംഭവവും ദേശീയ ശ്രദ്ധനേടിയിരുന്നു. ഇങ്ങനെയുള്ള സാഹചര്യത്തില്‍ തീവ്രവാദം മാത്രമാണ് ഈ ഒരു ആശയത്തിന്‍റെ പിന്നില്‍ എന്ന് നോക്കിക്കാണുവാന്‍ കഴിയാതെവരുന്നു. തത്വത്തില്‍ ജനങ്ങളുടെ ‘വായടപ്പിക്കുക’ എന്നതാണ് ഭരണകൂടം ലക്ഷ്യമിടുന്നത്. പേരിന് രാജ്യസുരക്ഷയെന്ന മേമ്പൊടി കൂടി ചേര്‍ത്താല്‍ കാര്യങ്ങള്‍ ശുഭപര്യവസാനിക്കും. ഏതോ ചാണക്യ കുടില തന്ത്രജ്ഞന്‍റെ ബുദ്ധിയിലുദിച്ച ആശയം; ഗംഭീരം. !! ഇതിലും നല്ലത് ശാസ്ത്ര-സാങ്കേതിക സംവിധാനങ്ങളെല്ലാം മരവിപ്പിച്ച് പഴയകാലഘട്ടത്തിലേക്ക് മടങ്ങിപ്പോകുന്നതാണ്. പഴയ കത്തുകളും, എഴുത്താണി ഓലകളും സര്‍ക്കാര്‍ ആപ്പീസുകള്‍ വഴി വിതരണം ചെയ്യട്ടെ; രാജ്യം സുരക്ഷിതമാവട്ടെ !!!

എന്തുതന്നെയായാലും പൌരാവകാശങ്ങളും ജാനാധിപത്യ വ്യവസ്ഥകളും സംരക്ഷിക്കാനുള്ള നിയമങ്ങള്‍ തന്നെ അപര്യാപ്തമായ ഇന്ത്യയിലെ ഇന്നത്തെ സാഹചര്യത്തില്‍ CMS എന്ന ഒരു വ്യക്തതയുമില്ലാത്ത നിരീക്ഷണ സംവിധാനം തെറ്റായദിശയിലേക്കുള്ള ഒരെടുത്തുചാട്ടമായിട്ടാണ് പൊതുവില്‍ വിലയിരുത്തപ്പെടുന്നത്.  രാജ്യം സുരക്ഷിതമാവണം എന്ന ഒറ്റ കാരണത്താല്‍ സ്വന്തം ജീവിതാവകാശങ്ങളും സ്വകാര്യതയും പണയപ്പെടുത്തേണ്ട ഭീകരമായ അവസ്ഥയാണ് വരാന്‍ പോകുന്നത്.  വ്യക്തമായ ദിശാബോധവും ധാരണകളുമില്ലാതെ നടപ്പില്‍ വരുത്താന്‍ ശ്രമിക്കുന്ന ഇത്തരം നടപടികള്‍ ജനങ്ങളുടെ സ്വൈര്യമായ ജീവിതരീതികളെ തകിടംമറിക്കാന്‍ മാത്രമേ ഉപകരിക്കൂ എന്ന് നിസ്സംശയം പ്രതിപാധിക്കാം

(CMS-നെ കുറിച്ചുള്ള നിങ്ങളുടെ പ്രതികരണങ്ങളും കാഴ്ചപ്പാടുകളും ബന്ധപ്പെട്ട വകുപ്പു മന്ത്രിയെയും തലവന്‍മാരെയും താഴെകൊടുത്ത വിലാസത്തില്‍ അറിയിക്കാവുന്നതാണ്.)

Kapil Sibal,
Minister of Communications and Information Technology
Office Address:         107, 1st Floor, Sanchar Bhawan
Office Phone: +91-11-23739191,  +91-11-23372177
FAX: 011-23372428
E-MAIL: kapilsibal@hotmail.com, meethrm@yahoo.com

MF Farooqui
Chairman, Telecom Commission
Office Address:210, Sanchar Bhawan, Delhi
Office Phone:+91-11-23719898
FAX:+91-11-23711514
E-MAIL:secy-dot@nic.in

Rita Teotia
Additional Secretary
Phone:  +91-11-23717300
FAX:+91-11-23350945
E-MAIL: ast-dot@nic.in

Ram Yagya
Operations Advisor
Phone:+91-11-23036685
FAX: +91-11-23372184
E-MAIL: advo-dot@nic.in

R.K. Bhatnagar
Technology Advisor
Phone:+91-11-23718460
FAX:+91-11-23329525
E-MAIL: advt-dot@nic.in

Ram Narain
Deputy Director General-Security
Phone:+91-11-23716666
FAX:+91-11-23346161
E-MAIL: ramnarain@hotmail.com












CMS-നെതിരെ അണിചേരാന്‍ ഈ ലിങ്കില്‍ ഒരു Petition ലോഗ് ചെയ്യുക; ഇന്നുതന്നെ.


Thursday, June 27, 2013

ഗൂഗിള്‍ പ്ലസ്സ് വരുത്തിയ വിന !!

‘ബ്ലോഗ്ഗെറും’, ‘ഗൂഗിള്‍ പ്ലസ്സും’, ഒരേ കുടുംബത്തിലെ അംഗങ്ങളായതുകൊണ്ടും, (പ്രായം കൊണ്ട് ‘ബ്ലോഗ്ഗര്‍’ ചേട്ടനും, പ്ലസ്‌ അനിയനും ആയി കരുതാം) രണ്ടു പേരും തമ്മില്‍, പരസ്പരം ഒരുപാടു സാദൃശ്യങ്ങള്‍ ഉള്ളത് കൊണ്ടും, ഈ രണ്ടു ബാധ്യതകളേയും പരസ്പരം ചെറുതായി ഒന്ന് ലയിപ്പിച്ചു കളയാം എന്ന് കുടുംബത്തിലെ മൂത്ത കാരണവരായ ‘ഗൂഗിള്‍’ അമ്മാവന് തോന്നിയത് ഒരു തെറ്റായി കാണാന്‍ കഴിയില്ല. പക്ഷെ ഇവര്‍ രണ്ടുപേരും പരസ്പരം ലയിക്കുമ്പോള്‍ ഉണ്ടാകുന്ന പ്രശ്ങ്ങളെ അമ്മാവന്‍ വേണ്ട രീതിയില്‍ കൈകാര്യം ചെയ്തോ എന്ന കാര്യത്തില്‍ ചെറിയ സംശയവും ഇല്ലാതില്ല.

പറഞ്ഞു വരുന്നത്, ഇവരുടെ രണ്ടുപേരിലൂടെയും കൈമാറപ്പെടുന്ന ‘വാക്കുതര്‍ക്കങ്ങള്‍’ (Comments) ഒന്നിപ്പിച്ചു കൊണ്ടുള്ള ഗൂഗിളിന്‍റെ പുതിയ ‘പരീക്ഷണം’ (അത്ര പുതിയതല്ല; എന്നാലും..) പലരേയും പോലെ എന്നെയും വെട്ടിലാക്കി എന്നതാണ് സംഭവത്തിന്‍റെ സാരം. 

ഇത് ഒരു പോസ്റ്റായി ഇവിടെ പ്രസിദ്ധീകരിക്കാന്‍ രണ്ടു കാരണങ്ങളുണ്ട്. അത് എന്താണെന്നു ഇതിന്‍റെ അവസാന ഭാഗത്തില്‍ പറയാം.

അപ്പോള്‍ സംഭവത്തിന്‍റെ തുടക്കം ഇങ്ങനെ:-  
ഈയടുത്ത കാലത്ത്, ഒരു സുപ്രഭാതത്തില്‍ പുതിയ ഒരു സൃഷ്ടി (അങ്ങനെ വിളിക്കാനാണ് ഇഷ്ടം) പോസ്റ്റാന്‍ വേണ്ടി ബ്ലോഗ്‌ തുറന്നപ്പോള്‍, “താങ്കള്‍ക്ക് ഗൂഗിള്‍ പ്ലസ്സുമായി ലയിക്കാന്‍ താല്‍പര്യമുണ്ടോ?” എന്നും ചോദിച്ച് ഒരു കത്ത്; അമ്മാവന്‍ കൊടുത്തു വിട്ടതാണ്. അങ്ങനെ ലയിക്കുന്നത് വഴി ഉണ്ടായേക്കാവുന്ന കുറെ നേട്ടങ്ങളെ പറ്റിയും പറയുന്നുണ്ട് അതില്‍. അതായത്;

1)  വായനക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനയുണ്ടാകും.
2) ഒരു പോസ്റ്റ് പ്രസിദ്ധീകരിച്ചാല്‍ ഉടനടി, ബ്ലോഗില്‍ വച്ചുതന്നെ പ്ലസ്സിലെക്കും      തള്ളിവിടാം.
3)  ഗൂഗിളിന്‍റെ എല്ലാ ബാധ്യതകളിലും ഒരേ പേരില്‍ അറിയപ്പെടാം,
4)  ആളുകള്‍ പെട്ടന്ന് താങ്കളെ തിരിച്ചറിയും

ഇങ്ങനെപോയി മോഹന വാഗ്ദാനങ്ങളുടെ ആ നീണ്ട പട്ടിക. (ദൂഷ്യവശങ്ങളെ പറ്റി ഒരക്ഷരം മിണ്ടുന്നില്ല.) ഇതെല്ലാം കേട്ട്, എന്‍റെ ബ്ലോഗിലേക്ക് ഒഴുകിയെത്തി, വായിക്കാന്‍ വേണ്ടി ‘ക്യൂ’ നില്‍ക്കുന്ന വായനക്കാരെയും, കുമിഞ്ഞു കൂടുന്ന കമന്റുകളും സ്വപനം കണ്ട്, മുന്നും പിന്നും ഒന്നും ആലോചിക്കാതെ പ്ലസ്സിലേക്ക് ‘മലക്കം മറിഞ്ഞു'.

ഒരു നിമിഷത്തെ നിശബ്ധത; ബ്ലോഗും പ്ലസ്സും അതാ കെട്ടിപ്പുണര്‍ന്നു കിടക്കുന്നു. ഓരോ സൃഷ്ടികളുടെ അടിയിലും, പരമ്പരാഗത കമന്റ്‌ കോളത്തിനു പകരം, പ്ലസ്സിന്‍റെ വൃത്തിയും വെടിപ്പുമുള്ള കമന്റ് കോളം, കണ്ടാല്‍ ഒരിക്കലും മോശം പറയാനാകില്ല. കൂടാതെ പ്ലസ്സിലെ കൂട്ടാളികളുടെ എണ്ണവും അവരുടെ ചിത്രങ്ങളും വിവരങ്ങളും എല്ലാം ബ്ലോഗിലും കാണിക്കുന്നുണ്ട്. ഞാന്‍ സന്തോഷം കൊണ്ട് ചാടി തുള്ളി. ആകെയുള്ള ഒരു വിഷമം, ബ്ലോഗ്‌ പേജിന്‍റെ വലത്തേ മൂലയിലുള്ള ‘എന്നെ കുറിച്ച്’ എന്ന തലക്കെട്ടില്‍ എഴുതിപ്പിടിപ്പിച്ച ‘കുനിഷ്ട്‌’ ഡയലോഗുകള്‍ കാണാനില്ല; ‘ഈശ്വരാ, അതുപോയോ’ കാരണം ആ ഡയലോഗില്‍ ആണ് മെയിന്‍ ആയി പിടിച്ചുനില്‍ക്കുന്നത്. തപ്പിപ്പിടിച്ച് നോക്കിയപ്പോള്‍ ആ ഭാഗം അനിയന്‍ പ്ലസ്സിന്‍റെ അധികാരപരിധിയിലാണ്. അനിയന്‍റെ സമ്മതത്തോടെ അവിടെ വീണ്ടും ‘എന്നെ കുറിച്ച്’ വിശദമായി തന്നെ പൂരിപ്പിച്ചു.

അങ്ങനെ ബ്ലോഗിനെയും, പ്ലസ്സിനെയും ഊട്ടിയും ഉറക്കിയും സംഭവബഹുലമായ ദിവസങ്ങള്‍ കടന്നുപോയി. പുതിയ സൃഷ്ടികള്‍ ഓരോന്നോരോന്നായി ബ്ലോഗ്‌ പേജുകളെ സമ്പുഷ്ടമാക്കി. വായനക്കാരുടെ എണ്ണത്തില്‍ വര്‍ദ്ധനയുണ്ടായി. പക്ഷെ പ്ലസ്സിന്‍റെ കമന്റ് കോളം മാത്രം, നെഞ്ചും വിരിച്ചങ്ങനെ നിന്നതല്ലാതെ അഭിപ്രായങ്ങളുടെ പെരുമഴയൊന്നും കാണുന്നില്ല. എന്‍റെ സംശയങ്ങള്‍ക്ക് ബലം വച്ചു. ‘ഇനി സൃഷ്ടികളുടെ ഗുണമേന്മയാണോ പ്രശ്നം’ എന്ന ചിന്ത എന്നെ ഉള്ളാലെ അലട്ടി. സൃഷ്ടികള്‍ വീണ്ടും വീണ്ടും വായിച്ചു. ‘ഹേയ് അത്രവലിയ മോശം പറയാനൊന്നും ഇല്ല’ എന്തായാലും സംശയം തീര്‍ക്കാനായി സൃഷ്ടികളുടെ ഗുണമേന്മ പരിശോധിക്കാന്‍ തന്നെ തീരുമാനിച്ചു. ഓരോന്നോരോന്നായി ഗുണമേന്മ പരിശോധന കേന്ദ്രമായ ISO-യുടെ ഓഫീസ്സിലേക്കയച്ചു. ഉടനടി പരിശോധനാഫലവും സര്‍ട്ടിഫിക്കറ്റും വന്നു. ബ്ലോഗിനും സൃഷ്ടികള്‍ക്കും ISO-9001-2013 സര്‍ട്ടിഫികേഷന്‍. വീണ്ടും ആഹ്ലാദം. അപ്പോള്‍ പ്രശ്നം സൃഷ്ടികള്‍ക്കല്ല. പിന്നെന്ത്.....??????

ഒരു ദിവസം ഒരു പുരാനാ ദോസ്ത് സുക്കന്‍ സായിപ്പിന്‍റെ ചാറ്റില്‍, വിശേഷങ്ങള്‍ക്കിടയില്‍ ബ്ലോഗ്‌ ലിങ്കുകള്‍ ബലം പ്രയോഗിച്ച് കുത്തിക്കയറ്റി.
“ഡേയ് കഷ്ട്ടപ്പെട്ട് ഈയുള്ളവന്‍ എഴുതിയുണ്ടാക്കുന്ന സൃഷ്ടികളൊന്നും നീ കാണാത്തതാണോ; അതോ മനപ്പൂര്‍വ്വം കമെന്റുകള്‍ ഇടാത്തതോ?” ഞാന്‍ ചോദിച്ചു.
“ഭായി, എന്താണ് നിങ്ങ ഈ പറേണത്, നിങ്ങയുടെ സൃഷ്ടിയെല്ലാം കിടിലനല്ലേ, (ഞാന്‍ രണ്ടടി പൊങ്ങി), ബട്ട്‌, മ്മടെ പ്രതികരണം ഒന്നും ഇടാന്‍ പറ്റുന്നില്ല, എന്തോ പ്രശ്നമുണ്ട് ഭായി”
“ശരി മുത്തേ, പിന്നെ കാണാട്ട” എന്നും പറഞ്ഞു അവിടെ നിന്നും മുങ്ങി. ഗൂഗിളിന്‍റെ എല്ലാ ലിങ്കുകളും ‘Sign Out’ ചെയ്ത് എന്‍റെ ബ്ലോഗിലേക്ക് ഒരന്യനായി ഞാന്‍ കടന്നു ചെന്നു.
ഹൃദയത്തില്‍ ആരോ കരിങ്കല്ലുകൊണ്ടു കുത്തുന്ന അവസ്ഥ. സ്വന്തം വീട്ടില്‍ ഒരന്യനായി കടന്നു ചെല്ലുക. വിധിയുടെ ബലിമൃഗമായി ഞാന്‍ മുന്നോട്ടു നടന്നു. ‘എന്‍റെ ബ്ലോഗ്‌ ദൈവങ്ങളേ എന്നോടെന്തിനീ പരീക്ഷണം’.

“സന്യാസിനീ..നിന്‍ പുണ്യാശ്രമത്തില്‍ ഞാന്‍
സന്ധ്യാപുഷ്പവുമായ് വന്നൂ..
ആരും തുറക്കാത്ത  പൂമുഖ വാതിലില്‍
അന്യനെ പോലെ ഞാന്‍ നിന്നൂ..”

പാട്ട് മുഴുവനാവാതെ തൊണ്ടയില്‍ കുടുങ്ങി. കണ്ണുകള്‍ കലങ്ങി മറിഞ്ഞു, നിറഞ്ഞു തുളുമ്പി ഒഴുകി.
പാദരക്ഷകള്‍ അഴിച്ചുവെച്ച്, കാല്‍കഴുകി, ഉള്ളിലേക്ക് കടന്നു. സൃഷ്ടികളെ ഒന്നൊന്നായി നോക്കി. എല്ലാവരും നല്ല ഉറക്കത്തിലാണ്. ഉച്ചസമയം; ഊണു കഴിഞ്ഞുള്ള ഉറക്കമാണ്. വിളിച്ചുണര്‍ത്തി വെറുതെ ശല്യപ്പെടുത്തേണ്ട. കതകടച്ചു പുറത്തേക്കിറങ്ങുന്നതിനു മുന്‍പ് കമെന്റ് പെട്ടിയില്‍ ഒന്ന് കുത്തി. അനങ്ങുന്നില്ല. വീണ്ടും മുറുക്കി കുത്തി. നോ രക്ഷ; മൂന്നാമത്തെ കുത്തില്‍ ഒരു ലിങ്ക്. അതില്‍ ഇങ്ങനെ പറയുന്നു “ആദ്യം പ്ലസ്സില്‍ പോയി ദേഹപരിശോധന കഴിഞ്ഞ് വന്നാല്‍ മാത്രമേ ഇവിടെ കുത്താന്‍ അനുമതിയുള്ളൂ’ എന്നാണ് ലിങ്കിലെ അക്ഷരങ്ങളുടെ രത്നചുരുക്കം.

“ഡാ, മോനേ അനിയാ, ഞാന്‍ ഈ ബ്ലോഗിന്‍റെ മുതലാളിയാണ്, എന്നെ കടത്തിവിടടാ..”
“ഏതു കോപ്പനായാലും പ്ലസ്സില്‍ പോയിട്ടു വന്നാമതി” മറുപടി.

ഇതെന്തൊരു തിട്ടൂരം, ബ്ലോഗ്‌ മുതലാളിയായ എനിക്കു തന്നെ ഒരു അഭിപ്രായം പറയാന്‍ പറ്റാത്ത അവസ്ഥ. അപ്പോള്‍ പാവം വായനക്കാരുടെ അവസ്ഥയോ. ബ്ലോഗായ ബ്ലോഗെല്ലാം ഓടി നടന്നു വായിച്ച് വായിച്ച് തളര്‍ന്നുവരുന്ന ഒരു വായനക്കാരന്‍/കാരി  ഇത്രയും കഷ്ടപ്പെട്ട് ഒരു കമെന്റ് എഴുതാന്‍ ഒരിക്കലും മെനക്കെടില്ല എന്നുറപ്പ്. അപ്പോള്‍ ഇതുവരെ പ്ലസ്സിലെ പെട്ടിയില്‍ വന്നു വീണ കമെന്റുകളെല്ലാം ഗൂഗിളിലൂടെയോ പ്ലസ്സിലൂടെയോ വന്നവ മാത്രം. പുറത്തുനിന്ന് വന്നവര്‍ വായിച്ചു കഴിഞ്ഞ് അവരുടെ അഭിപ്രായങ്ങള്‍ പറയാന്‍ കഴിയാതെ നിരാശരായി മടങ്ങിപ്പോയിട്ടുണ്ടാകും.

ഇതോടെ കാര്യങ്ങള്‍ വ്യക്തമായി. പ്ലസ്സിന്‍റെ ഈ തിട്ടൂരം ഇങ്ങനെ അനുവദിച്ചുകൊടുക്കാന്‍ പറ്റില്ല എന്ന് തീരുമാനിച്ചു. നേരെ ബ്ലോഗ്ഗില്‍ പോയി, പ്ലസ്സുമായുള്ള പൊക്കിള്‍കൊടി ബന്ധം അറുത്തുമാറ്റി. അവന്‍ വേദനയോടെ കരഞ്ഞു. എന്നാലും എനിക്ക് വലുത് എന്‍റെ വായനക്കാരും അവരുടെ അഭിപ്രായങ്ങളും തന്നയാണെന്ന നിലപാടില്‍ ഞാന്‍ ഉറച്ചുനിന്നു.

തിരിച്ച് സൃഷ്ടികള്‍ നോക്കുകുത്തികള്‍ പോലെ ചാരിവച്ച മെയിന്‍ പേജില്‍ എത്തിയപ്പോള്‍ അവിടെ ‘No Comments’ എന്ന ബോര്‍ഡുമായി പരമ്പരാഗത കമെന്റ് പെട്ടി എന്നെ നോക്കി കൊഞ്ഞനം കുത്തി നില്‍ക്കുന്നു; ‘നിനക്ക് ഇങ്ങനെ തന്നെ വേണം’ എന്ന പുച്ഛഭാവത്തോടെ. ഞാന്‍ ആകെ നിരാശനായി. ആകെ ഉണ്ടായിരുന്ന കമന്റുകള്‍ ഗൂഗിള്‍ പ്ലസ്സ് വഴി വന്നവയാണ്. ഇപ്പോള്‍ അതു കാണാനുമില്ല; പഴയതില്‍ കമന്റുകളൊന്നുമില്ലതാനും. ‘കടിച്ചതും ഇല്ല പിടിച്ചതും ഇല്ല’ എന്ന അവസ്ഥ. എന്താണ് ഒരു പോംവഴി......................... ??????

വണ്ടി നേരെ ടോപ്‌ ഗിയറില്‍ ബ്ലോഗ്ഗിന്‍റെ അന്താരാഷ്ട്ര പരീക്ഷണശാലയിലേക്ക് വിട്ടു. അവിടെ അരിച്ചു പെറുക്കി. അവസാനം ഒരു കച്ചിത്തുരുമ്പു കിട്ടി. ബ്ലോഗ്ഗിലെ പരമ്പരാഗതമായ കമന്റ് കോളവും ഗൂഗിള്‍ പ്ലസ്സിലെ കമെന്റു കോളവും ഒരേ സമയം ബ്ലോഗ്‌ പേജില്‍ ക്രമീകരിച്ച്, വിജയം കണ്ട ഒരു  പരീക്ഷണത്തിന്‍റെ ലിങ്ക്. ഒരു നിധി കിട്ടിയ ആവേശത്തോടെ, ലിങ്കില്‍ പറയുന്നപോലെ കാര്യങ്ങള്‍ ബ്ലോഗിലേക്ക് പകര്‍ത്തി. സംഭവം കൊള്ളാം!! പക്ഷെ എന്‍റെ പ്രശ്നം അപ്പോഴും തീരുന്നില്ല. ഇവിടെ പ്ലസ്സിലെ കമെന്റുകള്‍ക്കു മുന്‍കാല പ്രാഭല്യമില്ല. ബ്ലോഗ്ഗിലെ പഴയ കമന്റുകള്‍ നഷ്ട്ടപ്പെടാതെ, ഗൂഗിള്‍ പ്ലസ്സിലൂടെ വരുന്ന പുതിയ കമന്റുകള്‍ കൂടി ചേര്‍ക്കാനുള്ള ഒരു സംവിധാനം ഒരുക്കുകമാത്രമാണ് ഈ ക്രമീകരണത്തിലൂടെ ലഭിക്കുന്നത്. എന്‍റെ സൃഷ്ടികളിലാണെങ്കില്‍ പഴയ കമെന്റുകള്‍ ഒന്നും ഇല്ലതാനും. വീണ്ടും ‘No Comments’ എന്ന ബോര്‍ഡുമായി സൃഷ്ടികള്‍ എന്‍റെ നേരെ നോക്കി കൊഞ്ഞനം കുത്തുന്നു. പക്ഷെ കമെന്റുകള്‍ വീണ്ടെടുക്കാന്‍ വേണ്ടി പ്ലസ്സിലേക്ക് തിരിച്ചു പോകാനും വയ്യാത്ത അവസ്ഥയാണ്. അങ്ങനെ വന്നാല്‍ ഇനി വരാനുള്ള പുതിയ വായനക്കാരെ അത് സാരമായി ബാധിക്കും. അതുകൊണ്ടു പഴയ രീതി നില നിര്‍ത്തുകയേ വഴിയുള്ളൂ. ഇനിയുള്ള വായനക്കാരെങ്കിലും ഉത്സാഹത്തോടെ അഭിപ്രായങ്ങള്‍ എഴുതി തൃപ്തരാവട്ടെ...........................................................!!!!!


അത്ര പ്രാധാന്യമൊന്നുമില്ലാത്ത ഈ കാര്യം ഇവിടെ പ്രസിദ്ധീകരിച്ചതിന്‍റെ ഔന്നത്യം എന്താണെന്നു ഒരുപക്ഷെ നിങ്ങള്‍ക്ക് തോന്നുന്നുണ്ടാവും. രണ്ടു കാരണങ്ങളാണ് ഇതിനുപിന്നില്‍.

1)    മുന്‍പുള്ള പോസ്റ്റുകളില്‍ പലതിലും ഗൂഗിള്‍ പ്ലസ് വഴി അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയ പലരും ഒരുപക്ഷെ വീണ്ടും ഈ വഴി വരാനിടയായാല്‍, അവര്‍ രേഖപ്പെടുത്തിയ അഭിപ്രായങ്ങള്‍ ഞാന്‍ ‘ഡിലീറ്റ്’ ചെയ്തതാണ് എന്ന തെറ്റിധാരണ ഒഴിവാക്കുക.
2)    ഈയൊരു കാരണത്തിന്‍റെ പേരില്‍ അഭിപ്രായങ്ങള്‍ എഴുതാന്‍ കഴിയുന്നില്ല എന്ന് പറഞ്ഞുവന്ന ഒരുപാട് (ഒരുപാടൊന്നും ഇല്ല, എന്നാലും കുറച്ച്) നല്ലവരായ വായനക്കാരെയും സുഹൃത്തുക്കളെയും ബ്ലോഗിന്‍റെ ഘടനയില്‍ മാറ്റം വരുത്തിയ വിവരം അറിയിക്കുക. കാരണം അങ്ങനെ വിശ്വസിക്കാനാണ് എനിക്കും ഇഷ്ടം.

ഇനിമുതല്‍ പ്രതികരണ പെട്ടിയുടെ വാതിലുകള്‍ മലര്‍ക്കെ തുറന്നിട്ടിരിക്കുകയാണ്. ആര്‍ക്കും പ്രതികരിക്കാം, പേരുവച്ചോ, വെക്കാതെയോ, അജ്ഞാതനായോ എങ്ങനെ വേണമെങ്കിലും. തല്‍ക്കാലത്തേക്ക് ഇത് ഇവിടെ നിര്‍ത്തി; ഞാന്‍ അടുത്ത സൃഷ്ടിയുടെ പണിപ്പുരയിലേക്ക് പോകുന്നു.
 I am the going (ഞാന്‍ പോയി.) 

Friday, June 21, 2013

മൂന്ന് ഹൈക്കുകള്‍














ഒരു കിനാവുണ്ടെനിക്ക്,
ഇതുവരെ കാണാത്തത്; നീ-
ഇല്ലാതെ പൂര്‍ണ്ണമാകാത്തത്.
..............................................................
ഒരു കുളമായ് പിറക്കണം,
ഈ മഴയില്‍ നിറഞ്ഞു കവിയണം,
അടുത്ത വേനലില്‍ വറ്റിവരളണം.
..............................................................
പാല്‍ പിരിഞ്ഞ് തൈര്,
ചകിരി പിരിച്ച് കയര്‍,
നീ പിരിഞ്ഞാല്‍ ഞാന്‍ ഒറ്റയ്ക്ക്.
...............................................................

Wednesday, June 19, 2013

ഉത്തരമില്ലാത്ത 'ഉത്തരവുകള്‍' (16 വയസ്സില്‍ പെണ്‍കുട്ടികള്‍ക്ക് വിവാഹം)

1999-ല്‍ പത്താം ക്ലാസ്സിലെ അവസാനത്തെ വാര്‍ഷിക പരീക്ഷയും കഴിഞ്ഞുള്ള യാത്രയയപ്പു ചടങ്ങില്‍, സൌഹൃദങ്ങളെ വിട്ടുപിരിയുന്നത്തിന്‍റെയും, സുരഭിലമായ സ്കൂള്‍ ജീവിതത്തോടു വിടപറയുന്നതിന്‍റെയും വികാരനിര്‍ഭരമായ അന്തരീക്ഷത്തില്‍, ക്ലാസിലെ ഡെസ്ക്കില്‍ മുഖമമര്‍ത്തി ഏങ്ങലടിച്ചു കരയുന്ന ഒരു പെണ്‍കുട്ടിയെ ഇന്നും ഓര്‍മ്മയുണ്ട്. അന്നവള്‍ക്ക് കരയാന്‍ ഒരു കാരണമുണ്ടായിരുന്നു. അടുത്ത ഞാറാഴ്ച അവളുടെ 'നിക്കാഹ്' ആയിരുന്നു. 'മധുര പതിനേഴ്‌' എന്ന്‍ പറയാന്‍ പോലും ആയിട്ടില്ലാത്ത പ്രായം!!  15 വയസ്സ് തികയാന്‍ പോകുന്നതേയുള്ളൂ. എന്താണ് ഒരു വിവാഹം എന്ന് പോലും തിരിച്ചറിവെത്തിയിട്ടില്ലായിരുന്നു ആ കുട്ടിക്കന്ന്. മണവാളന്‍ ഒരു 29 വയസ്സുകാരന്‍; ദുബായില്‍ കച്ചവടം. അവളുടെ സമ്മതത്തോടെയല്ല വിവാഹം എന്ന് പകല്‍ പോലെ വ്യക്തം.  സത്യത്തില്‍ ആ കുട്ടിയുടെ രക്ഷിതാക്കളോട് വെറുപ്പാണ് അന്ന് തോന്നിയത്. ഞാനടക്കമുള്ള കുട്ടികളെല്ലാവരുംഅടുത്ത പഠന പദ്ധതികളെ കുറിച്ചും, ഭാവി പരിപാടികളെ കുറിച്ചും സംസാരിച്ചു പിരിയുമ്പോള്‍, വരാനിരിക്കുന്ന  ഭീകരമായ ‘മണിയറയെ’ കുറിച്ച് ചിന്തിച്ചു കരഞ്ഞു കൊണ്ടിരിക്കുന്ന ഒരു പാവം പെണ്‍കുട്ടിയുടെ നിസ്സഹായാവസ്ഥ ആലോചിക്കാന്‍ തന്നെ ഭയമായിരുന്നു. വളരെ പാടുപെട്ടാണ് ഞങ്ങള്‍ അന്നവളെ വീട്ടിലേക്ക് പറഞ്ഞയച്ചത്.

15 വര്‍ഷങ്ങള്‍ക്കിപ്പുറം, ഇന്ന് വാര്‍ത്തകളില്‍ നിറഞ്ഞു നിന്ന മുസ്ലീം വിവാഹ നിയമ ബേധഗതി, വീണ്ടും ആ പഴയ കാല ചിത്രങ്ങളിലേക്കാണ്  ഓര്‍മ്മകളെ കൊണ്ടുപോകുന്നത്. ഇന്ത്യയിലുടനീളം സമ്മിതിധാനാവകാശം പോലും 18 ആണെന്നിരിക്കെ, ഒരു സമുദായത്തിലെ പെണ്‍കുട്ടികളുടെ വിവാഹപ്രായം 16 ആകി കുറയ്ക്കാന്‍ ഒരു ഉത്തരവിലൂടെ എങ്ങനെ കഴിയും ? ബ്രിട്ടീഷുകാരുടെ കാലത്ത്തന്നെ  നിര്‍ത്തലാക്കിയ ശൈശവ വിവാഹത്തിന്‍റെ അരോചകത്വത്തിലേക്കും, അതുവഴി വെറുപ്പുളവാക്കുന്ന ഒരു സാമൂഹിക വ്യവസ്ഥിതിയെ തിരികെ കൊണ്ടുവരാനുമാണോ ഈ ഭേദഗതി ലക്ഷ്യമിടുന്നത് ? എത്ര തന്നെ കാരണങ്ങള്‍ നിരത്തി വ്യാഖ്യാനിച്ചാലും, തീര്‍ച്ചയായും ഒരു തെറ്റായ സന്ദേശം തന്നെയാണ് ഇത് സമൂഹത്തിന് നല്‍കുന്നത്. പുതിയ ഉത്തരവ് പ്രകാരം, പുരുഷന്‍മാര്‍ക്ക് 21 വയസ്സ് തികയാതെയും, സ്ത്രീക്ക് 18 വയസ്സ് തികയാതെയും (16 വയസ്സിനു മുകളില്‍) നടന്ന മുസ്ലീം വിവാഹങ്ങള്‍ ബന്ധപ്പെട്ട മതാധികാര സ്ഥാപനങ്ങള്‍ നല്‍കുന്ന സാക്ഷ്യപത്രത്തിന്‍റെ അടിസ്ഥാനത്തില്‍ രെജിസ്റെര്‍ ചെയ്യാം എന്നാണ് പറയുന്നത്. തദ്ദേശ സ്വയംഭരണ വകുപ്പിന്‍റെതാണ് ഈ ഉത്തരവ്.

 കേരളത്തിലെ മുസ്ലീം സമുധായത്തിലും, അവരുടെ ചിന്തകളിലും കഴിഞ്ഞ 15 വര്‍ഷത്തില്‍ കാതലായ മാറ്റങ്ങള്‍ സംഭവിച്ചു എന്ന് തന്നെ പറയാം. പ്രായപൂര്‍ത്തിയാകാതെയുള്ള വിവാഹങ്ങള്‍ ഇന്ന് വളരെ കുറവാണ്. രക്ഷിതാക്കള്‍ കുട്ടികളെ സ്കൂളുകളില്‍ വിട്ടു പഠിപ്പിക്കുന്നുണ്ട്; ഉപരിപഠനത്തിലൂടെ നിലവാരമുള്ള തൊഴില്‍ മേഖലകളില്‍ അവര്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി. കുടുംബാസൂത്രണം അവരുടെ വീടുകളിലും ചെന്നെത്തി. കലയും  സാഹിത്യവും അവര്‍ ആസ്വദിക്കുന്നു; അതില്‍ ഭാഗഭാക്കാവുന്നു. ചലച്ചിത്ര രംഗങ്ങളില്‍ വ്യക്തമായ ഇടപെടലുകള്‍ നടത്തുന്നു. അതുകൊണ്ടു തന്നെ മുസ്ലീം സമുദായം ഇന്ന് ന്യൂനപക്ഷമോ, പിന്നോക്ക വിഭാഗമോ അല്ല. മതത്തിന്‍റെ മതില്‍കെട്ടുകള്‍ക്കപ്പുറം, സമൂഹത്തില്‍ വ്യകതതയോടുകൂടിയും നിഷ്പക്ഷമായും ഇടപെടുലുകള്‍ നടത്തികൊണ്ട് മുന്‍നിരയില്‍ തന്നെയുണ്ട് ഇന്നവര്‍. മുസ്ലീം വനിതകളും, ‘അടുക്കളയില്‍ നിന്നും അരങ്ങത്തേക്ക്’ വന്നു തുടങ്ങി. അങ്ങനെയുള്ള ഇന്നത്തെ ചുറ്റുപാടില്‍, മതം അനുശാസിക്കുകയും, നിയമം പരിരക്ഷ നല്‍കുകയും ചെയ്യുന്ന, നിഷ്കളങ്കരായ പെണ്‍കുട്ടികളുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്ന ഈ ഒരു വിവാഹക്കച്ചവടത്തിന് കൂട്ടുനില്കാന്‍ പ്രബുദ്ധരായ ഒരു മുസ്ലീം ജനതയക്ക്‌ കഴിയുമോ !! കഴിയില്ല എന്ന് തന്നെ വിശ്വസിക്കാം.

കണ്ണീരൊലിപ്പിച്ചുകൊണ്ട് അന്ന് ഞങ്ങളുടെ മുന്നിലൂടെ തലതാഴ്ത്തി നടന്നുപോയ എന്‍റെ സഹപാഠിയെ പോലെ ഒരുപാട് പെണ്‍കുട്ടികള്‍ സമൂഹത്തിനു മുന്‍പില്‍ നോക്കുകുത്തികളായി അക്കാലത്ത് വാര്‍ത്തെടുക്കപ്പെട്ടിരുന്നു. പക്വതയെത്താത്ത പ്രായത്തിലുള്ള വിവാഹങ്ങള്‍ പലതും ചെന്ന് കലാശിച്ചത് പവിത്രമായ ബന്ധങ്ങളുടെ തകര്‍ച്ചയിലെക്കായിരുന്നു. ആ മുന്‍വിധികള്‍ മനസ്സിലാക്കാന്‍ രക്ഷിതാക്കള്‍ക്ക് അന്നായില്ല; അല്ലെങ്കില്‍ മനസ്സിലാക്കാന്‍ അവര്‍ ശ്രമിച്ചില്ല. നിയമ പരിരക്ഷ ഇല്ലാതിരുന്നിട്ടു കൂടി, അത്തരം ഒരു സമ്പ്രദായത്തിനുനേരെ ചെറുവിരലനക്കാന്‍ ഭരണാധികാരികള്‍ക്കോ, കോടതികല്‍ക്കോ ആയില്ല. മതവികാരം വ്രണപ്പെടുത്താന്‍ പലര്‍ക്കും താല്പര്യമില്ലായിരുന്നു എന്ന് വേണം കരുതാന്‍. അല്ലെങ്കില്‍ മതത്തിന്‍റെ സത്ത മനുഷ്യന്‍റെ നാഡീഞരമ്പുകല്‍ക്കുള്ളില്‍ അത്രയേറെ വേരുറപ്പിച്ചിരുന്നു. ഇന്നത്തെ അവസ്ഥ അതല്ല; മതങ്ങളുടെ പൊള്ളയായ വശങ്ങളെയും, അന്ധവിശ്വാസങ്ങളേയും തിരിച്ചറിയാനുള്ള കഴിവ് ഇന്നത്തെ പൊതു സമൂഹത്തിനുണ്ട്. പെണ്‍കുട്ടികളെ ഒരു ബാധ്യതയായികണ്ട പ്രാകൃത ചിന്താഗതിയില്‍ നിന്നും മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടു കൊണ്ട്, സ്വന്തം കുട്ടികളെ ജീവന്‍റെ ഒരംശമായി കാണാന്‍ പഠിച്ച ഇന്നത്തെ അഭ്യസ്ത വിദ്യരായ രക്ഷിതാക്കളെ ഈ പുതിയ നിയമവ്യവസ്ഥ ഒരിക്കലും ബാധിക്കാതിരികട്ടെ എന്നു പ്രത്യാശിക്കാം. അതോടൊപ്പം, ഈ മാനദണ്ടങ്ങളെ പൊളിച്ചെഴുതാന്‍ മതപുരോഹിതന്മാര്‍ തന്നെ മുന്നോട്ടു വന്നു കൊണ്ട്; പൊള്ളയായ വാദങ്ങള്‍ തച്ചുടച്ചുകൊണ്ട്, സമൂഹത്തിനു മുന്നില്‍ ഒരു മാതൃക കാട്ടാന്‍ അവര്‍ക്കും കഴിയട്ടെ.      

Monday, June 10, 2013

മറവിയുടെ വിത്തുകള്‍ !


എനിക്കിനിയും പറയുവാനുണ്ട്; കുറേയേറെ,
മറവി ഒരനുഗ്രഹമല്ലേ; പലതും മറന്നേ പറ്റൂ !!
ഇന്നലെ വരെ നമ്മള്‍ ഒരുമിച്ചു
കൈകോര്‍ത്തു പിടിച്ചു നടന്ന വഴികള്‍ ഇന്നില്ല.
വഴികളില്‍ നമ്മള്‍ മുറിച്ചു കടന്ന തോടുകള്‍
ഇതിനകംതന്നെ വറ്റി വരണ്ടു കഴിഞ്ഞു.
ഒരുമിച്ചു നീന്തിക്കടന്ന പുഴകള്‍
ചാലുകളായി മാറിയതും നീ അറിഞ്ഞില്ലേ.
നമുക്കിടയില്‍ ഇന്നലെ വരെ പാറിക്കളിച്ച
നല്പൂമ്പാറ്റകള്‍ നീ തെളിയിച്ച വിളക്കില്‍
ചിറകറ്റു വീണു പിടയുന്നുണ്ട്‌.
ഇനിയുമെന്തിനവ വേദന തിന്നണം..

തിരിച്ചു നടക്കാന്‍ ഇനി വേറെ-
വഴിയുണ്ടോ എന്നെനിക്കറിയില്ല
എന്‍റെ കണ്ണുകളിലെ അന്ധത നീ കാണുന്നില്ലേ ?
നിനക്കൊരു ഗാന്ധാരി ആവാന്‍ കഴിയില്ല
എന്നു നീ പണ്ട് പറഞ്ഞതോര്‍ക്കുന്നു.
പകരം നിനക്കിന്നു പാഞ്ചാലിയാവാം.
ഈ എരിയുന്ന ചൂട്ട് നീ എടുത്തുകൊല്ക;
ഇരുട്ടകലുന്നത് വരെ വീശി വീശി പോകാം
നാളത്തെ പുലരിയില്‍ നിനക്കു വീണ്ടും
ജനിക്കാം; മറ്റൊരു സന്ധ്യവരെ ജീവിക്കാം.

എന്‍റെയീ നീറുന്ന ഉമിത്തീയില്‍
ഒരുപിടി മണ്ണിട്ടണയ്ക്കുക-
പോകുന്നതിനു മുന്‍പ്.
ഇതാ ഈ മറവിയുടെ ഒരു വിത്ത്‌;
നിന്‍റെ മനസ്സില്‍ പാകി നീരോഴിച്ചു വളര്‍ത്താന്‍
നിന്‍റെ യാത്രകളില്‍ തണലേകാന്‍
അതൊരു മരമായി പടര്‍ന്നു പന്തലിച്ചോട്ടെ.
അതിന്‍റെ വേരുകള്‍ ആഴ്ന്നിറങ്ങുന്നത്
എന്നിലൂടെ തന്നെയാണ്.
എന്‍റെ ജീര്‍ണ്ണത അതിനു വളമാകും.

ഇനിയും വൈകേണ്ടതില്ല; യാത്ര തുടരാന്‍
സമയമായി; എന്‍റെ മറവിയുടെ വിത്തുകള്‍
ഞാന്‍ നിനക്കു തന്നു കഴിഞ്ഞു,
ഇനി എനിക്കു മറവിയില്ല;
ഓര്‍മ്മകള്‍ മാത്രം........................
ഓര്‍മ്മകള്‍ മാത്രം........................

(മുകേഷ്)