Wednesday, April 12, 2017

വിലയ്ക്ക് വാങ്ങിയ ‘ചൂട്’ !!

പണ്ട്-
നമുക്ക് ഓടിട്ട വീടുകള്‍ ഉണ്ടായിരുന്നു.
വീടിനു ചുറ്റും-
ഉയരത്തില്‍ മരങ്ങള്‍ ഉണ്ടായിരുന്നു.
കുംഭത്തിലും മീനത്തിലും-
അന്നും ചൂട് ഉണ്ടായിരുന്നു;
മരങ്ങള്‍ തടുത്തിരുന്നു.
ഓട് വേഗത്തില്‍ ചൂടാകും;
വേഗത്തില്‍ തണുക്കും !
രാത്രികള്‍ സുഖമുള്ളതായിരുന്നു !

ഇന്നലെ-
നമ്മള്‍ ഓടുകള്‍ മാറ്റി-
കോണ്‍ക്രീറ്റ് മേല്‍ക്കൂരകള്‍ പണിയാനുള്ള- 
നെട്ടോട്ടത്തിലായിരുന്നു.
'സ്റ്റാറ്റസ്സുകള്‍' ‘ലോ’-യില്‍ നിന്നും
‘ഹൈ’ -ലേക്കു മാറി.
ഒറ്റനിലകള്‍ ബഹു നിലകള്‍ ആയി.
മരങ്ങള്‍ വെട്ടി –
വീടിനു മോടി കൂട്ടി.
കൂട്ടുകുടുംബങ്ങളില്‍ നിന്നും-
അണുകുടുംബങ്ങളായി.
ചുമരോട്-ചുമരുകള്‍ ചേര്‍ന്ന്
പുത്തന്‍ മന്ദിരങ്ങള്‍ പൊങ്ങി.
മണ്ണിനു മേലെ പരവതാനി വിരിച്ച്-
സിമന്‍റ് ഫലകങ്ങള്‍ നിരന്നു.
കുംഭത്തിലും മീനത്തിലും-
ചൂട് വീണ്ടും വന്നു.
അടുത്ത കുംഭത്തില്‍ കുറയുമെന്ന്
സമാധാനിച്ചു- ഒരു ഫാനു വാങ്ങി !!
രാത്രികള്‍ അത്ര സുഖമുള്ളതായിരുന്നില്ല !!

ഇന്ന്
നമ്മള്‍ ഓടുകള്‍ തിരഞ്ഞുള്ള ഓട്ടത്തിലാണ്.
കോണ്‍ക്രീറ്റ് മേല്‍ക്കൂരകള്‍ക്ക് മേലെ-
ഓടുകള്‍ പാകിയാല്‍-
ചൂട് കുറയുമെന്ന് ആരോ പറഞ്ഞത് പോലെ !!
സ്റ്റാറ്റസ്സ് കൂടിയപ്പോള്‍ -
തറവാട്ടില്‍ ഉപേക്ഷിച്ച,
അപ്പച്ചനായിരുന്നു അത്.
ഓടുകള്‍ എങ്ങും കിട്ടാനില്ല !!
തല്‍കാലം എ.സി. വാങ്ങാം
വീട് തണുക്കട്ടെ !!
ആ തണുപ്പില്‍
ഇനി കുംഭവും മീനവും
വരാതിരിക്കാനുള്ള വഴികള്‍ തിരയാം.


----------


Sunday, February 19, 2017

വീട്
















ഒരു വീട് വേണമെനിക്ക്.
ചായം മുക്കിയ എന്‍റെ സ്വപ്‌നങ്ങളെ
ഓരോ മുറികളിലായി
താഴിട്ടു പൂട്ടിയോതുക്കി വെക്കുവാന്‍

ഒരു വീട് വേണമെനിക്ക്;
മഞ്ഞുപെയ്യുന്ന രാത്രികളില്‍
മൌനമായ് ഇരുന്നു എന്‍റെ
നൊമ്പരങ്ങളെ താലോലിക്കുവാന്‍
പിന്നെ;
ഒന്നുറക്കെ കരയുവാന്‍.

ഒരു വീട് വേണമെനിക്ക്;
തിരക്കൊഴിഞ്ഞ പകലുകളോടോത്തു-
കഥകള്‍ പറഞ്ഞുല്ലസിക്കുവാന്‍
കരിനിഴല്‍ വീണ സന്ധ്യകളെ
ഉമ്മറത്തൊരു ദീപം തെളിയിച്ച്-
നാമം ചൊല്ലി വരവേല്‍ക്കുവാന്‍ !

ഒരു വീട് വേണമെനിക്ക്;
പിന്നിട്ട വഴികളില്‍ എവിടെയോ കണ്ടുമുട്ടിയ
പ്രണയത്തെ-
ഏകനായ് കാത്തിരിക്കുവാന്‍ !
ആരും വിരുന്നു വരാനില്ലാത്ത
നടവഴികളെ നോക്കി-
ഒന്നു നെടുവീര്‍പ്പിടുവാന്‍ !

ഒരു വീട് വേണമെനിക്ക്;
അസ്തമന സൂര്യന്‍ അണയും മുന്നേ
വടക്കിനി തിണ്ണയില്‍ ഇരുന്നു
പഴമയുടെ ചുണ്ണാമ്പ് മണമുള്ള
ഒരു മുത്തശ്ശി കഥ കൂടി കേള്‍ക്കുവാന്‍ !

ഒരു വീട് വേണമെനിക്ക്;
തിമിര്‍ത്തു പെയ്യുന്ന തുലാവര്‍ഷ മഴയില്‍
നടുമുറ്റത്തിറങ്ങി നനഞ്ഞു കുതിരുവാന്‍
പിന്നെ-
ഒരു പനിചൂടില്‍ ചുരുണ്ടു കൂടി
നെറ്റിയിലെ അമ്മതുണിയുടെ തണുപ്പറിയുവാന്‍ !

ഒരു വീട് വേണമെനിക്ക്.
കാലം കാത്തുവെച്ച കല്പനകളെ കതോര്‍ത്ത്
മറ്റൊരു രാത്രിയിലേക്കലിഞ്ഞിറങ്ങി
വീണ്ടുമൊരായിരം സ്വപ്‌നങ്ങള്‍ നെയ്യുവാന്‍
ഇനിയൊരു പകലെത്തുവോളം-
ഓര്‍മ്മകളുടെ താരാട്ടു പാട്ട് കേട്ടുറങ്ങുവാന്‍.

--- xxx ---

Wednesday, January 4, 2017

പുഞ്ചിരി

നിന്നെയോര്‍ക്കുന്ന നിമിഷങ്ങള്‍;
നിന്നിലലിയാന്‍ കൊതിച്ച രാവുകള്‍;
നിന്‍റെ  പ്രണയം
നീ പകര്‍ന്ന മാധുര്യം
അതൊന്നും നഷ്ടമാകാതിരിക്കാന്‍     
എന്‍റെ നൊമ്പരങ്ങള്‍ക്കിടയിലും
നിനക്ക് -
ഞാന്‍ നല്കിയതെന്‍റെ പുഞ്ചിരിയായിരുന്നു !!