Thursday, June 27, 2013

ഗൂഗിള്‍ പ്ലസ്സ് വരുത്തിയ വിന !!

‘ബ്ലോഗ്ഗെറും’, ‘ഗൂഗിള്‍ പ്ലസ്സും’, ഒരേ കുടുംബത്തിലെ അംഗങ്ങളായതുകൊണ്ടും, (പ്രായം കൊണ്ട് ‘ബ്ലോഗ്ഗര്‍’ ചേട്ടനും, പ്ലസ്‌ അനിയനും ആയി കരുതാം) രണ്ടു പേരും തമ്മില്‍, പരസ്പരം ഒരുപാടു സാദൃശ്യങ്ങള്‍ ഉള്ളത് കൊണ്ടും, ഈ രണ്ടു ബാധ്യതകളേയും പരസ്പരം ചെറുതായി ഒന്ന് ലയിപ്പിച്ചു കളയാം എന്ന് കുടുംബത്തിലെ മൂത്ത കാരണവരായ ‘ഗൂഗിള്‍’ അമ്മാവന് തോന്നിയത് ഒരു തെറ്റായി കാണാന്‍ കഴിയില്ല. പക്ഷെ ഇവര്‍ രണ്ടുപേരും പരസ്പരം ലയിക്കുമ്പോള്‍ ഉണ്ടാകുന്ന പ്രശ്ങ്ങളെ അമ്മാവന്‍ വേണ്ട രീതിയില്‍ കൈകാര്യം ചെയ്തോ എന്ന കാര്യത്തില്‍ ചെറിയ സംശയവും ഇല്ലാതില്ല.

പറഞ്ഞു വരുന്നത്, ഇവരുടെ രണ്ടുപേരിലൂടെയും കൈമാറപ്പെടുന്ന ‘വാക്കുതര്‍ക്കങ്ങള്‍’ (Comments) ഒന്നിപ്പിച്ചു കൊണ്ടുള്ള ഗൂഗിളിന്‍റെ പുതിയ ‘പരീക്ഷണം’ (അത്ര പുതിയതല്ല; എന്നാലും..) പലരേയും പോലെ എന്നെയും വെട്ടിലാക്കി എന്നതാണ് സംഭവത്തിന്‍റെ സാരം. 

ഇത് ഒരു പോസ്റ്റായി ഇവിടെ പ്രസിദ്ധീകരിക്കാന്‍ രണ്ടു കാരണങ്ങളുണ്ട്. അത് എന്താണെന്നു ഇതിന്‍റെ അവസാന ഭാഗത്തില്‍ പറയാം.

അപ്പോള്‍ സംഭവത്തിന്‍റെ തുടക്കം ഇങ്ങനെ:-  
ഈയടുത്ത കാലത്ത്, ഒരു സുപ്രഭാതത്തില്‍ പുതിയ ഒരു സൃഷ്ടി (അങ്ങനെ വിളിക്കാനാണ് ഇഷ്ടം) പോസ്റ്റാന്‍ വേണ്ടി ബ്ലോഗ്‌ തുറന്നപ്പോള്‍, “താങ്കള്‍ക്ക് ഗൂഗിള്‍ പ്ലസ്സുമായി ലയിക്കാന്‍ താല്‍പര്യമുണ്ടോ?” എന്നും ചോദിച്ച് ഒരു കത്ത്; അമ്മാവന്‍ കൊടുത്തു വിട്ടതാണ്. അങ്ങനെ ലയിക്കുന്നത് വഴി ഉണ്ടായേക്കാവുന്ന കുറെ നേട്ടങ്ങളെ പറ്റിയും പറയുന്നുണ്ട് അതില്‍. അതായത്;

1)  വായനക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനയുണ്ടാകും.
2) ഒരു പോസ്റ്റ് പ്രസിദ്ധീകരിച്ചാല്‍ ഉടനടി, ബ്ലോഗില്‍ വച്ചുതന്നെ പ്ലസ്സിലെക്കും      തള്ളിവിടാം.
3)  ഗൂഗിളിന്‍റെ എല്ലാ ബാധ്യതകളിലും ഒരേ പേരില്‍ അറിയപ്പെടാം,
4)  ആളുകള്‍ പെട്ടന്ന് താങ്കളെ തിരിച്ചറിയും

ഇങ്ങനെപോയി മോഹന വാഗ്ദാനങ്ങളുടെ ആ നീണ്ട പട്ടിക. (ദൂഷ്യവശങ്ങളെ പറ്റി ഒരക്ഷരം മിണ്ടുന്നില്ല.) ഇതെല്ലാം കേട്ട്, എന്‍റെ ബ്ലോഗിലേക്ക് ഒഴുകിയെത്തി, വായിക്കാന്‍ വേണ്ടി ‘ക്യൂ’ നില്‍ക്കുന്ന വായനക്കാരെയും, കുമിഞ്ഞു കൂടുന്ന കമന്റുകളും സ്വപനം കണ്ട്, മുന്നും പിന്നും ഒന്നും ആലോചിക്കാതെ പ്ലസ്സിലേക്ക് ‘മലക്കം മറിഞ്ഞു'.

ഒരു നിമിഷത്തെ നിശബ്ധത; ബ്ലോഗും പ്ലസ്സും അതാ കെട്ടിപ്പുണര്‍ന്നു കിടക്കുന്നു. ഓരോ സൃഷ്ടികളുടെ അടിയിലും, പരമ്പരാഗത കമന്റ്‌ കോളത്തിനു പകരം, പ്ലസ്സിന്‍റെ വൃത്തിയും വെടിപ്പുമുള്ള കമന്റ് കോളം, കണ്ടാല്‍ ഒരിക്കലും മോശം പറയാനാകില്ല. കൂടാതെ പ്ലസ്സിലെ കൂട്ടാളികളുടെ എണ്ണവും അവരുടെ ചിത്രങ്ങളും വിവരങ്ങളും എല്ലാം ബ്ലോഗിലും കാണിക്കുന്നുണ്ട്. ഞാന്‍ സന്തോഷം കൊണ്ട് ചാടി തുള്ളി. ആകെയുള്ള ഒരു വിഷമം, ബ്ലോഗ്‌ പേജിന്‍റെ വലത്തേ മൂലയിലുള്ള ‘എന്നെ കുറിച്ച്’ എന്ന തലക്കെട്ടില്‍ എഴുതിപ്പിടിപ്പിച്ച ‘കുനിഷ്ട്‌’ ഡയലോഗുകള്‍ കാണാനില്ല; ‘ഈശ്വരാ, അതുപോയോ’ കാരണം ആ ഡയലോഗില്‍ ആണ് മെയിന്‍ ആയി പിടിച്ചുനില്‍ക്കുന്നത്. തപ്പിപ്പിടിച്ച് നോക്കിയപ്പോള്‍ ആ ഭാഗം അനിയന്‍ പ്ലസ്സിന്‍റെ അധികാരപരിധിയിലാണ്. അനിയന്‍റെ സമ്മതത്തോടെ അവിടെ വീണ്ടും ‘എന്നെ കുറിച്ച്’ വിശദമായി തന്നെ പൂരിപ്പിച്ചു.

അങ്ങനെ ബ്ലോഗിനെയും, പ്ലസ്സിനെയും ഊട്ടിയും ഉറക്കിയും സംഭവബഹുലമായ ദിവസങ്ങള്‍ കടന്നുപോയി. പുതിയ സൃഷ്ടികള്‍ ഓരോന്നോരോന്നായി ബ്ലോഗ്‌ പേജുകളെ സമ്പുഷ്ടമാക്കി. വായനക്കാരുടെ എണ്ണത്തില്‍ വര്‍ദ്ധനയുണ്ടായി. പക്ഷെ പ്ലസ്സിന്‍റെ കമന്റ് കോളം മാത്രം, നെഞ്ചും വിരിച്ചങ്ങനെ നിന്നതല്ലാതെ അഭിപ്രായങ്ങളുടെ പെരുമഴയൊന്നും കാണുന്നില്ല. എന്‍റെ സംശയങ്ങള്‍ക്ക് ബലം വച്ചു. ‘ഇനി സൃഷ്ടികളുടെ ഗുണമേന്മയാണോ പ്രശ്നം’ എന്ന ചിന്ത എന്നെ ഉള്ളാലെ അലട്ടി. സൃഷ്ടികള്‍ വീണ്ടും വീണ്ടും വായിച്ചു. ‘ഹേയ് അത്രവലിയ മോശം പറയാനൊന്നും ഇല്ല’ എന്തായാലും സംശയം തീര്‍ക്കാനായി സൃഷ്ടികളുടെ ഗുണമേന്മ പരിശോധിക്കാന്‍ തന്നെ തീരുമാനിച്ചു. ഓരോന്നോരോന്നായി ഗുണമേന്മ പരിശോധന കേന്ദ്രമായ ISO-യുടെ ഓഫീസ്സിലേക്കയച്ചു. ഉടനടി പരിശോധനാഫലവും സര്‍ട്ടിഫിക്കറ്റും വന്നു. ബ്ലോഗിനും സൃഷ്ടികള്‍ക്കും ISO-9001-2013 സര്‍ട്ടിഫികേഷന്‍. വീണ്ടും ആഹ്ലാദം. അപ്പോള്‍ പ്രശ്നം സൃഷ്ടികള്‍ക്കല്ല. പിന്നെന്ത്.....??????

ഒരു ദിവസം ഒരു പുരാനാ ദോസ്ത് സുക്കന്‍ സായിപ്പിന്‍റെ ചാറ്റില്‍, വിശേഷങ്ങള്‍ക്കിടയില്‍ ബ്ലോഗ്‌ ലിങ്കുകള്‍ ബലം പ്രയോഗിച്ച് കുത്തിക്കയറ്റി.
“ഡേയ് കഷ്ട്ടപ്പെട്ട് ഈയുള്ളവന്‍ എഴുതിയുണ്ടാക്കുന്ന സൃഷ്ടികളൊന്നും നീ കാണാത്തതാണോ; അതോ മനപ്പൂര്‍വ്വം കമെന്റുകള്‍ ഇടാത്തതോ?” ഞാന്‍ ചോദിച്ചു.
“ഭായി, എന്താണ് നിങ്ങ ഈ പറേണത്, നിങ്ങയുടെ സൃഷ്ടിയെല്ലാം കിടിലനല്ലേ, (ഞാന്‍ രണ്ടടി പൊങ്ങി), ബട്ട്‌, മ്മടെ പ്രതികരണം ഒന്നും ഇടാന്‍ പറ്റുന്നില്ല, എന്തോ പ്രശ്നമുണ്ട് ഭായി”
“ശരി മുത്തേ, പിന്നെ കാണാട്ട” എന്നും പറഞ്ഞു അവിടെ നിന്നും മുങ്ങി. ഗൂഗിളിന്‍റെ എല്ലാ ലിങ്കുകളും ‘Sign Out’ ചെയ്ത് എന്‍റെ ബ്ലോഗിലേക്ക് ഒരന്യനായി ഞാന്‍ കടന്നു ചെന്നു.
ഹൃദയത്തില്‍ ആരോ കരിങ്കല്ലുകൊണ്ടു കുത്തുന്ന അവസ്ഥ. സ്വന്തം വീട്ടില്‍ ഒരന്യനായി കടന്നു ചെല്ലുക. വിധിയുടെ ബലിമൃഗമായി ഞാന്‍ മുന്നോട്ടു നടന്നു. ‘എന്‍റെ ബ്ലോഗ്‌ ദൈവങ്ങളേ എന്നോടെന്തിനീ പരീക്ഷണം’.

“സന്യാസിനീ..നിന്‍ പുണ്യാശ്രമത്തില്‍ ഞാന്‍
സന്ധ്യാപുഷ്പവുമായ് വന്നൂ..
ആരും തുറക്കാത്ത  പൂമുഖ വാതിലില്‍
അന്യനെ പോലെ ഞാന്‍ നിന്നൂ..”

പാട്ട് മുഴുവനാവാതെ തൊണ്ടയില്‍ കുടുങ്ങി. കണ്ണുകള്‍ കലങ്ങി മറിഞ്ഞു, നിറഞ്ഞു തുളുമ്പി ഒഴുകി.
പാദരക്ഷകള്‍ അഴിച്ചുവെച്ച്, കാല്‍കഴുകി, ഉള്ളിലേക്ക് കടന്നു. സൃഷ്ടികളെ ഒന്നൊന്നായി നോക്കി. എല്ലാവരും നല്ല ഉറക്കത്തിലാണ്. ഉച്ചസമയം; ഊണു കഴിഞ്ഞുള്ള ഉറക്കമാണ്. വിളിച്ചുണര്‍ത്തി വെറുതെ ശല്യപ്പെടുത്തേണ്ട. കതകടച്ചു പുറത്തേക്കിറങ്ങുന്നതിനു മുന്‍പ് കമെന്റ് പെട്ടിയില്‍ ഒന്ന് കുത്തി. അനങ്ങുന്നില്ല. വീണ്ടും മുറുക്കി കുത്തി. നോ രക്ഷ; മൂന്നാമത്തെ കുത്തില്‍ ഒരു ലിങ്ക്. അതില്‍ ഇങ്ങനെ പറയുന്നു “ആദ്യം പ്ലസ്സില്‍ പോയി ദേഹപരിശോധന കഴിഞ്ഞ് വന്നാല്‍ മാത്രമേ ഇവിടെ കുത്താന്‍ അനുമതിയുള്ളൂ’ എന്നാണ് ലിങ്കിലെ അക്ഷരങ്ങളുടെ രത്നചുരുക്കം.

“ഡാ, മോനേ അനിയാ, ഞാന്‍ ഈ ബ്ലോഗിന്‍റെ മുതലാളിയാണ്, എന്നെ കടത്തിവിടടാ..”
“ഏതു കോപ്പനായാലും പ്ലസ്സില്‍ പോയിട്ടു വന്നാമതി” മറുപടി.

ഇതെന്തൊരു തിട്ടൂരം, ബ്ലോഗ്‌ മുതലാളിയായ എനിക്കു തന്നെ ഒരു അഭിപ്രായം പറയാന്‍ പറ്റാത്ത അവസ്ഥ. അപ്പോള്‍ പാവം വായനക്കാരുടെ അവസ്ഥയോ. ബ്ലോഗായ ബ്ലോഗെല്ലാം ഓടി നടന്നു വായിച്ച് വായിച്ച് തളര്‍ന്നുവരുന്ന ഒരു വായനക്കാരന്‍/കാരി  ഇത്രയും കഷ്ടപ്പെട്ട് ഒരു കമെന്റ് എഴുതാന്‍ ഒരിക്കലും മെനക്കെടില്ല എന്നുറപ്പ്. അപ്പോള്‍ ഇതുവരെ പ്ലസ്സിലെ പെട്ടിയില്‍ വന്നു വീണ കമെന്റുകളെല്ലാം ഗൂഗിളിലൂടെയോ പ്ലസ്സിലൂടെയോ വന്നവ മാത്രം. പുറത്തുനിന്ന് വന്നവര്‍ വായിച്ചു കഴിഞ്ഞ് അവരുടെ അഭിപ്രായങ്ങള്‍ പറയാന്‍ കഴിയാതെ നിരാശരായി മടങ്ങിപ്പോയിട്ടുണ്ടാകും.

ഇതോടെ കാര്യങ്ങള്‍ വ്യക്തമായി. പ്ലസ്സിന്‍റെ ഈ തിട്ടൂരം ഇങ്ങനെ അനുവദിച്ചുകൊടുക്കാന്‍ പറ്റില്ല എന്ന് തീരുമാനിച്ചു. നേരെ ബ്ലോഗ്ഗില്‍ പോയി, പ്ലസ്സുമായുള്ള പൊക്കിള്‍കൊടി ബന്ധം അറുത്തുമാറ്റി. അവന്‍ വേദനയോടെ കരഞ്ഞു. എന്നാലും എനിക്ക് വലുത് എന്‍റെ വായനക്കാരും അവരുടെ അഭിപ്രായങ്ങളും തന്നയാണെന്ന നിലപാടില്‍ ഞാന്‍ ഉറച്ചുനിന്നു.

തിരിച്ച് സൃഷ്ടികള്‍ നോക്കുകുത്തികള്‍ പോലെ ചാരിവച്ച മെയിന്‍ പേജില്‍ എത്തിയപ്പോള്‍ അവിടെ ‘No Comments’ എന്ന ബോര്‍ഡുമായി പരമ്പരാഗത കമെന്റ് പെട്ടി എന്നെ നോക്കി കൊഞ്ഞനം കുത്തി നില്‍ക്കുന്നു; ‘നിനക്ക് ഇങ്ങനെ തന്നെ വേണം’ എന്ന പുച്ഛഭാവത്തോടെ. ഞാന്‍ ആകെ നിരാശനായി. ആകെ ഉണ്ടായിരുന്ന കമന്റുകള്‍ ഗൂഗിള്‍ പ്ലസ്സ് വഴി വന്നവയാണ്. ഇപ്പോള്‍ അതു കാണാനുമില്ല; പഴയതില്‍ കമന്റുകളൊന്നുമില്ലതാനും. ‘കടിച്ചതും ഇല്ല പിടിച്ചതും ഇല്ല’ എന്ന അവസ്ഥ. എന്താണ് ഒരു പോംവഴി......................... ??????

വണ്ടി നേരെ ടോപ്‌ ഗിയറില്‍ ബ്ലോഗ്ഗിന്‍റെ അന്താരാഷ്ട്ര പരീക്ഷണശാലയിലേക്ക് വിട്ടു. അവിടെ അരിച്ചു പെറുക്കി. അവസാനം ഒരു കച്ചിത്തുരുമ്പു കിട്ടി. ബ്ലോഗ്ഗിലെ പരമ്പരാഗതമായ കമന്റ് കോളവും ഗൂഗിള്‍ പ്ലസ്സിലെ കമെന്റു കോളവും ഒരേ സമയം ബ്ലോഗ്‌ പേജില്‍ ക്രമീകരിച്ച്, വിജയം കണ്ട ഒരു  പരീക്ഷണത്തിന്‍റെ ലിങ്ക്. ഒരു നിധി കിട്ടിയ ആവേശത്തോടെ, ലിങ്കില്‍ പറയുന്നപോലെ കാര്യങ്ങള്‍ ബ്ലോഗിലേക്ക് പകര്‍ത്തി. സംഭവം കൊള്ളാം!! പക്ഷെ എന്‍റെ പ്രശ്നം അപ്പോഴും തീരുന്നില്ല. ഇവിടെ പ്ലസ്സിലെ കമെന്റുകള്‍ക്കു മുന്‍കാല പ്രാഭല്യമില്ല. ബ്ലോഗ്ഗിലെ പഴയ കമന്റുകള്‍ നഷ്ട്ടപ്പെടാതെ, ഗൂഗിള്‍ പ്ലസ്സിലൂടെ വരുന്ന പുതിയ കമന്റുകള്‍ കൂടി ചേര്‍ക്കാനുള്ള ഒരു സംവിധാനം ഒരുക്കുകമാത്രമാണ് ഈ ക്രമീകരണത്തിലൂടെ ലഭിക്കുന്നത്. എന്‍റെ സൃഷ്ടികളിലാണെങ്കില്‍ പഴയ കമെന്റുകള്‍ ഒന്നും ഇല്ലതാനും. വീണ്ടും ‘No Comments’ എന്ന ബോര്‍ഡുമായി സൃഷ്ടികള്‍ എന്‍റെ നേരെ നോക്കി കൊഞ്ഞനം കുത്തുന്നു. പക്ഷെ കമെന്റുകള്‍ വീണ്ടെടുക്കാന്‍ വേണ്ടി പ്ലസ്സിലേക്ക് തിരിച്ചു പോകാനും വയ്യാത്ത അവസ്ഥയാണ്. അങ്ങനെ വന്നാല്‍ ഇനി വരാനുള്ള പുതിയ വായനക്കാരെ അത് സാരമായി ബാധിക്കും. അതുകൊണ്ടു പഴയ രീതി നില നിര്‍ത്തുകയേ വഴിയുള്ളൂ. ഇനിയുള്ള വായനക്കാരെങ്കിലും ഉത്സാഹത്തോടെ അഭിപ്രായങ്ങള്‍ എഴുതി തൃപ്തരാവട്ടെ...........................................................!!!!!


അത്ര പ്രാധാന്യമൊന്നുമില്ലാത്ത ഈ കാര്യം ഇവിടെ പ്രസിദ്ധീകരിച്ചതിന്‍റെ ഔന്നത്യം എന്താണെന്നു ഒരുപക്ഷെ നിങ്ങള്‍ക്ക് തോന്നുന്നുണ്ടാവും. രണ്ടു കാരണങ്ങളാണ് ഇതിനുപിന്നില്‍.

1)    മുന്‍പുള്ള പോസ്റ്റുകളില്‍ പലതിലും ഗൂഗിള്‍ പ്ലസ് വഴി അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയ പലരും ഒരുപക്ഷെ വീണ്ടും ഈ വഴി വരാനിടയായാല്‍, അവര്‍ രേഖപ്പെടുത്തിയ അഭിപ്രായങ്ങള്‍ ഞാന്‍ ‘ഡിലീറ്റ്’ ചെയ്തതാണ് എന്ന തെറ്റിധാരണ ഒഴിവാക്കുക.
2)    ഈയൊരു കാരണത്തിന്‍റെ പേരില്‍ അഭിപ്രായങ്ങള്‍ എഴുതാന്‍ കഴിയുന്നില്ല എന്ന് പറഞ്ഞുവന്ന ഒരുപാട് (ഒരുപാടൊന്നും ഇല്ല, എന്നാലും കുറച്ച്) നല്ലവരായ വായനക്കാരെയും സുഹൃത്തുക്കളെയും ബ്ലോഗിന്‍റെ ഘടനയില്‍ മാറ്റം വരുത്തിയ വിവരം അറിയിക്കുക. കാരണം അങ്ങനെ വിശ്വസിക്കാനാണ് എനിക്കും ഇഷ്ടം.

ഇനിമുതല്‍ പ്രതികരണ പെട്ടിയുടെ വാതിലുകള്‍ മലര്‍ക്കെ തുറന്നിട്ടിരിക്കുകയാണ്. ആര്‍ക്കും പ്രതികരിക്കാം, പേരുവച്ചോ, വെക്കാതെയോ, അജ്ഞാതനായോ എങ്ങനെ വേണമെങ്കിലും. തല്‍ക്കാലത്തേക്ക് ഇത് ഇവിടെ നിര്‍ത്തി; ഞാന്‍ അടുത്ത സൃഷ്ടിയുടെ പണിപ്പുരയിലേക്ക് പോകുന്നു.
 I am the going (ഞാന്‍ പോയി.) 

Friday, June 21, 2013

മൂന്ന് ഹൈക്കുകള്‍














ഒരു കിനാവുണ്ടെനിക്ക്,
ഇതുവരെ കാണാത്തത്; നീ-
ഇല്ലാതെ പൂര്‍ണ്ണമാകാത്തത്.
..............................................................
ഒരു കുളമായ് പിറക്കണം,
ഈ മഴയില്‍ നിറഞ്ഞു കവിയണം,
അടുത്ത വേനലില്‍ വറ്റിവരളണം.
..............................................................
പാല്‍ പിരിഞ്ഞ് തൈര്,
ചകിരി പിരിച്ച് കയര്‍,
നീ പിരിഞ്ഞാല്‍ ഞാന്‍ ഒറ്റയ്ക്ക്.
...............................................................

Wednesday, June 19, 2013

ഉത്തരമില്ലാത്ത 'ഉത്തരവുകള്‍' (16 വയസ്സില്‍ പെണ്‍കുട്ടികള്‍ക്ക് വിവാഹം)

1999-ല്‍ പത്താം ക്ലാസ്സിലെ അവസാനത്തെ വാര്‍ഷിക പരീക്ഷയും കഴിഞ്ഞുള്ള യാത്രയയപ്പു ചടങ്ങില്‍, സൌഹൃദങ്ങളെ വിട്ടുപിരിയുന്നത്തിന്‍റെയും, സുരഭിലമായ സ്കൂള്‍ ജീവിതത്തോടു വിടപറയുന്നതിന്‍റെയും വികാരനിര്‍ഭരമായ അന്തരീക്ഷത്തില്‍, ക്ലാസിലെ ഡെസ്ക്കില്‍ മുഖമമര്‍ത്തി ഏങ്ങലടിച്ചു കരയുന്ന ഒരു പെണ്‍കുട്ടിയെ ഇന്നും ഓര്‍മ്മയുണ്ട്. അന്നവള്‍ക്ക് കരയാന്‍ ഒരു കാരണമുണ്ടായിരുന്നു. അടുത്ത ഞാറാഴ്ച അവളുടെ 'നിക്കാഹ്' ആയിരുന്നു. 'മധുര പതിനേഴ്‌' എന്ന്‍ പറയാന്‍ പോലും ആയിട്ടില്ലാത്ത പ്രായം!!  15 വയസ്സ് തികയാന്‍ പോകുന്നതേയുള്ളൂ. എന്താണ് ഒരു വിവാഹം എന്ന് പോലും തിരിച്ചറിവെത്തിയിട്ടില്ലായിരുന്നു ആ കുട്ടിക്കന്ന്. മണവാളന്‍ ഒരു 29 വയസ്സുകാരന്‍; ദുബായില്‍ കച്ചവടം. അവളുടെ സമ്മതത്തോടെയല്ല വിവാഹം എന്ന് പകല്‍ പോലെ വ്യക്തം.  സത്യത്തില്‍ ആ കുട്ടിയുടെ രക്ഷിതാക്കളോട് വെറുപ്പാണ് അന്ന് തോന്നിയത്. ഞാനടക്കമുള്ള കുട്ടികളെല്ലാവരുംഅടുത്ത പഠന പദ്ധതികളെ കുറിച്ചും, ഭാവി പരിപാടികളെ കുറിച്ചും സംസാരിച്ചു പിരിയുമ്പോള്‍, വരാനിരിക്കുന്ന  ഭീകരമായ ‘മണിയറയെ’ കുറിച്ച് ചിന്തിച്ചു കരഞ്ഞു കൊണ്ടിരിക്കുന്ന ഒരു പാവം പെണ്‍കുട്ടിയുടെ നിസ്സഹായാവസ്ഥ ആലോചിക്കാന്‍ തന്നെ ഭയമായിരുന്നു. വളരെ പാടുപെട്ടാണ് ഞങ്ങള്‍ അന്നവളെ വീട്ടിലേക്ക് പറഞ്ഞയച്ചത്.

15 വര്‍ഷങ്ങള്‍ക്കിപ്പുറം, ഇന്ന് വാര്‍ത്തകളില്‍ നിറഞ്ഞു നിന്ന മുസ്ലീം വിവാഹ നിയമ ബേധഗതി, വീണ്ടും ആ പഴയ കാല ചിത്രങ്ങളിലേക്കാണ്  ഓര്‍മ്മകളെ കൊണ്ടുപോകുന്നത്. ഇന്ത്യയിലുടനീളം സമ്മിതിധാനാവകാശം പോലും 18 ആണെന്നിരിക്കെ, ഒരു സമുദായത്തിലെ പെണ്‍കുട്ടികളുടെ വിവാഹപ്രായം 16 ആകി കുറയ്ക്കാന്‍ ഒരു ഉത്തരവിലൂടെ എങ്ങനെ കഴിയും ? ബ്രിട്ടീഷുകാരുടെ കാലത്ത്തന്നെ  നിര്‍ത്തലാക്കിയ ശൈശവ വിവാഹത്തിന്‍റെ അരോചകത്വത്തിലേക്കും, അതുവഴി വെറുപ്പുളവാക്കുന്ന ഒരു സാമൂഹിക വ്യവസ്ഥിതിയെ തിരികെ കൊണ്ടുവരാനുമാണോ ഈ ഭേദഗതി ലക്ഷ്യമിടുന്നത് ? എത്ര തന്നെ കാരണങ്ങള്‍ നിരത്തി വ്യാഖ്യാനിച്ചാലും, തീര്‍ച്ചയായും ഒരു തെറ്റായ സന്ദേശം തന്നെയാണ് ഇത് സമൂഹത്തിന് നല്‍കുന്നത്. പുതിയ ഉത്തരവ് പ്രകാരം, പുരുഷന്‍മാര്‍ക്ക് 21 വയസ്സ് തികയാതെയും, സ്ത്രീക്ക് 18 വയസ്സ് തികയാതെയും (16 വയസ്സിനു മുകളില്‍) നടന്ന മുസ്ലീം വിവാഹങ്ങള്‍ ബന്ധപ്പെട്ട മതാധികാര സ്ഥാപനങ്ങള്‍ നല്‍കുന്ന സാക്ഷ്യപത്രത്തിന്‍റെ അടിസ്ഥാനത്തില്‍ രെജിസ്റെര്‍ ചെയ്യാം എന്നാണ് പറയുന്നത്. തദ്ദേശ സ്വയംഭരണ വകുപ്പിന്‍റെതാണ് ഈ ഉത്തരവ്.

 കേരളത്തിലെ മുസ്ലീം സമുധായത്തിലും, അവരുടെ ചിന്തകളിലും കഴിഞ്ഞ 15 വര്‍ഷത്തില്‍ കാതലായ മാറ്റങ്ങള്‍ സംഭവിച്ചു എന്ന് തന്നെ പറയാം. പ്രായപൂര്‍ത്തിയാകാതെയുള്ള വിവാഹങ്ങള്‍ ഇന്ന് വളരെ കുറവാണ്. രക്ഷിതാക്കള്‍ കുട്ടികളെ സ്കൂളുകളില്‍ വിട്ടു പഠിപ്പിക്കുന്നുണ്ട്; ഉപരിപഠനത്തിലൂടെ നിലവാരമുള്ള തൊഴില്‍ മേഖലകളില്‍ അവര്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി. കുടുംബാസൂത്രണം അവരുടെ വീടുകളിലും ചെന്നെത്തി. കലയും  സാഹിത്യവും അവര്‍ ആസ്വദിക്കുന്നു; അതില്‍ ഭാഗഭാക്കാവുന്നു. ചലച്ചിത്ര രംഗങ്ങളില്‍ വ്യക്തമായ ഇടപെടലുകള്‍ നടത്തുന്നു. അതുകൊണ്ടു തന്നെ മുസ്ലീം സമുദായം ഇന്ന് ന്യൂനപക്ഷമോ, പിന്നോക്ക വിഭാഗമോ അല്ല. മതത്തിന്‍റെ മതില്‍കെട്ടുകള്‍ക്കപ്പുറം, സമൂഹത്തില്‍ വ്യകതതയോടുകൂടിയും നിഷ്പക്ഷമായും ഇടപെടുലുകള്‍ നടത്തികൊണ്ട് മുന്‍നിരയില്‍ തന്നെയുണ്ട് ഇന്നവര്‍. മുസ്ലീം വനിതകളും, ‘അടുക്കളയില്‍ നിന്നും അരങ്ങത്തേക്ക്’ വന്നു തുടങ്ങി. അങ്ങനെയുള്ള ഇന്നത്തെ ചുറ്റുപാടില്‍, മതം അനുശാസിക്കുകയും, നിയമം പരിരക്ഷ നല്‍കുകയും ചെയ്യുന്ന, നിഷ്കളങ്കരായ പെണ്‍കുട്ടികളുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്ന ഈ ഒരു വിവാഹക്കച്ചവടത്തിന് കൂട്ടുനില്കാന്‍ പ്രബുദ്ധരായ ഒരു മുസ്ലീം ജനതയക്ക്‌ കഴിയുമോ !! കഴിയില്ല എന്ന് തന്നെ വിശ്വസിക്കാം.

കണ്ണീരൊലിപ്പിച്ചുകൊണ്ട് അന്ന് ഞങ്ങളുടെ മുന്നിലൂടെ തലതാഴ്ത്തി നടന്നുപോയ എന്‍റെ സഹപാഠിയെ പോലെ ഒരുപാട് പെണ്‍കുട്ടികള്‍ സമൂഹത്തിനു മുന്‍പില്‍ നോക്കുകുത്തികളായി അക്കാലത്ത് വാര്‍ത്തെടുക്കപ്പെട്ടിരുന്നു. പക്വതയെത്താത്ത പ്രായത്തിലുള്ള വിവാഹങ്ങള്‍ പലതും ചെന്ന് കലാശിച്ചത് പവിത്രമായ ബന്ധങ്ങളുടെ തകര്‍ച്ചയിലെക്കായിരുന്നു. ആ മുന്‍വിധികള്‍ മനസ്സിലാക്കാന്‍ രക്ഷിതാക്കള്‍ക്ക് അന്നായില്ല; അല്ലെങ്കില്‍ മനസ്സിലാക്കാന്‍ അവര്‍ ശ്രമിച്ചില്ല. നിയമ പരിരക്ഷ ഇല്ലാതിരുന്നിട്ടു കൂടി, അത്തരം ഒരു സമ്പ്രദായത്തിനുനേരെ ചെറുവിരലനക്കാന്‍ ഭരണാധികാരികള്‍ക്കോ, കോടതികല്‍ക്കോ ആയില്ല. മതവികാരം വ്രണപ്പെടുത്താന്‍ പലര്‍ക്കും താല്പര്യമില്ലായിരുന്നു എന്ന് വേണം കരുതാന്‍. അല്ലെങ്കില്‍ മതത്തിന്‍റെ സത്ത മനുഷ്യന്‍റെ നാഡീഞരമ്പുകല്‍ക്കുള്ളില്‍ അത്രയേറെ വേരുറപ്പിച്ചിരുന്നു. ഇന്നത്തെ അവസ്ഥ അതല്ല; മതങ്ങളുടെ പൊള്ളയായ വശങ്ങളെയും, അന്ധവിശ്വാസങ്ങളേയും തിരിച്ചറിയാനുള്ള കഴിവ് ഇന്നത്തെ പൊതു സമൂഹത്തിനുണ്ട്. പെണ്‍കുട്ടികളെ ഒരു ബാധ്യതയായികണ്ട പ്രാകൃത ചിന്താഗതിയില്‍ നിന്നും മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടു കൊണ്ട്, സ്വന്തം കുട്ടികളെ ജീവന്‍റെ ഒരംശമായി കാണാന്‍ പഠിച്ച ഇന്നത്തെ അഭ്യസ്ത വിദ്യരായ രക്ഷിതാക്കളെ ഈ പുതിയ നിയമവ്യവസ്ഥ ഒരിക്കലും ബാധിക്കാതിരികട്ടെ എന്നു പ്രത്യാശിക്കാം. അതോടൊപ്പം, ഈ മാനദണ്ടങ്ങളെ പൊളിച്ചെഴുതാന്‍ മതപുരോഹിതന്മാര്‍ തന്നെ മുന്നോട്ടു വന്നു കൊണ്ട്; പൊള്ളയായ വാദങ്ങള്‍ തച്ചുടച്ചുകൊണ്ട്, സമൂഹത്തിനു മുന്നില്‍ ഒരു മാതൃക കാട്ടാന്‍ അവര്‍ക്കും കഴിയട്ടെ.      

Monday, June 10, 2013

മറവിയുടെ വിത്തുകള്‍ !


എനിക്കിനിയും പറയുവാനുണ്ട്; കുറേയേറെ,
മറവി ഒരനുഗ്രഹമല്ലേ; പലതും മറന്നേ പറ്റൂ !!
ഇന്നലെ വരെ നമ്മള്‍ ഒരുമിച്ചു
കൈകോര്‍ത്തു പിടിച്ചു നടന്ന വഴികള്‍ ഇന്നില്ല.
വഴികളില്‍ നമ്മള്‍ മുറിച്ചു കടന്ന തോടുകള്‍
ഇതിനകംതന്നെ വറ്റി വരണ്ടു കഴിഞ്ഞു.
ഒരുമിച്ചു നീന്തിക്കടന്ന പുഴകള്‍
ചാലുകളായി മാറിയതും നീ അറിഞ്ഞില്ലേ.
നമുക്കിടയില്‍ ഇന്നലെ വരെ പാറിക്കളിച്ച
നല്പൂമ്പാറ്റകള്‍ നീ തെളിയിച്ച വിളക്കില്‍
ചിറകറ്റു വീണു പിടയുന്നുണ്ട്‌.
ഇനിയുമെന്തിനവ വേദന തിന്നണം..

തിരിച്ചു നടക്കാന്‍ ഇനി വേറെ-
വഴിയുണ്ടോ എന്നെനിക്കറിയില്ല
എന്‍റെ കണ്ണുകളിലെ അന്ധത നീ കാണുന്നില്ലേ ?
നിനക്കൊരു ഗാന്ധാരി ആവാന്‍ കഴിയില്ല
എന്നു നീ പണ്ട് പറഞ്ഞതോര്‍ക്കുന്നു.
പകരം നിനക്കിന്നു പാഞ്ചാലിയാവാം.
ഈ എരിയുന്ന ചൂട്ട് നീ എടുത്തുകൊല്ക;
ഇരുട്ടകലുന്നത് വരെ വീശി വീശി പോകാം
നാളത്തെ പുലരിയില്‍ നിനക്കു വീണ്ടും
ജനിക്കാം; മറ്റൊരു സന്ധ്യവരെ ജീവിക്കാം.

എന്‍റെയീ നീറുന്ന ഉമിത്തീയില്‍
ഒരുപിടി മണ്ണിട്ടണയ്ക്കുക-
പോകുന്നതിനു മുന്‍പ്.
ഇതാ ഈ മറവിയുടെ ഒരു വിത്ത്‌;
നിന്‍റെ മനസ്സില്‍ പാകി നീരോഴിച്ചു വളര്‍ത്താന്‍
നിന്‍റെ യാത്രകളില്‍ തണലേകാന്‍
അതൊരു മരമായി പടര്‍ന്നു പന്തലിച്ചോട്ടെ.
അതിന്‍റെ വേരുകള്‍ ആഴ്ന്നിറങ്ങുന്നത്
എന്നിലൂടെ തന്നെയാണ്.
എന്‍റെ ജീര്‍ണ്ണത അതിനു വളമാകും.

ഇനിയും വൈകേണ്ടതില്ല; യാത്ര തുടരാന്‍
സമയമായി; എന്‍റെ മറവിയുടെ വിത്തുകള്‍
ഞാന്‍ നിനക്കു തന്നു കഴിഞ്ഞു,
ഇനി എനിക്കു മറവിയില്ല;
ഓര്‍മ്മകള്‍ മാത്രം........................
ഓര്‍മ്മകള്‍ മാത്രം........................

(മുകേഷ്)

Monday, June 3, 2013

Sodium Lamp

I am a Light
But Not Just a Light
I Glow For you; as you design me for your cheer.
I Makes Your Way Clear at Night & drives you safe.
I Makes You Visible, when you are in the Dark
I Feel Glad, when you look at me
And say ‘hi’, when I bring you the light in your life.

I feel sometimes lonely; simply boring; 
Simply glows; when nobody looks at me!
Nobody cares me!
I am not young everyday
My vapor is becoming weak
My glowing string is not as hard as your mind & thoughts.
It is as thin as a spider’s net.

Soon a day, I will die; but-
I am not worried about me; but-

I am worried about the darkness grabs you, then.  

(Mukesh M)

Saturday, June 1, 2013

സോണി.എം.ഭട്ടതിരിപ്പാട്: ഒരു തിരോധാനത്തിന്‍റെ കഥ

ഇത് ഒരു പഴയ കഥയാണ്. എങ്കിലും മലയാളി ഒരിക്കലും മറന്നു കാണില്ല; അങ്ങനെ പെട്ടന്നു മറക്കാന്‍ കഴിയുന്നതല്ലല്ലോ സംഭവിച്ചതോന്നും. പറഞ്ഞു വരുന്നത് ഏകദേശം നാലു വര്‍ഷങ്ങള്‍ക്കു മുന്‍പ് കണ്‍വെട്ടത്തു നിന്നും പൊടുന്നനെ അപ്രത്യക്ഷനായ ഒരു ചെറുപ്പക്കാരനെ കുറിച്ചാണ്. വെറും ഒരു ചെറുപ്പക്കാരന്‍ എന്നു പറഞ്ഞാല്‍ തീരില്ല; കേരള ജനത ഒരു കാലത്ത് നെഞ്ചിലേറ്റിയ, മലയാളിയുടെ സ്വീകരണമുറികളില്‍ വാര്‍ത്തകളിലൂടെ ഇടം നേടിയ; സ്വന്തം തൊഴില്‍ മേഖലയില്‍ തന്‍റെതായ വ്യക്തിമുദ്ര പതിപ്പിച്ച, പ്രമുഖ പത്രപ്രവര്‍ത്തകനും ന്യൂസ്‌ റീഡറുമായ സോണി.എം. ഭട്ടതിരിപ്പാടാണ് ആ ചെറുപ്പക്കാരന്‍. മലയാളിയുടെ മനസ്സില്‍ ഇന്നും ഒരു ചോദ്യചിന്ഹമായി നില്‍ക്കുന്ന സോണിയുടെ യഥാര്‍ത്ഥ ജീവിതവും സങ്കീര്‍ണ്ണതകള്‍ നിറഞ്ഞതായിരുന്നു.

മലയാള മനോരമ പത്രത്തിലും, പിന്നീട് മനോരമ ചാനല്‍ തുടങ്ങിയപ്പോള്‍ അതിലും, ഇന്ത്യാവിഷന്‍ ചാനലിലും ന്യൂസ്‌ റീഡറായി പ്രവര്‍ത്തിച്ച സോണി, 2008-ലെ ഒരു ഡിസംബര്‍ മാസത്തിലാണ് അപ്രത്യക്ഷനാകുന്നത്. ഇന്ത്യാവിഷനില്‍ ജോലി ചെയ്തിരുന്ന സമയത്ത് ആ വര്‍ഷത്തെ ഗോവ ഫിലിം ഫെസ്റ്റിവല്‍ റിപ്പോര്‍ട്ട്‌ ചെയ്തു കഴിഞ്ഞു, ട്രെയിനിലുള്ള മടക്കയാത്രക്കിടയില്‍ കാസര്‍ഗോഡിനും നീലേശ്വരത്തിനുമിടയ്ക്ക് വച്ചാണ് ഭാര്യാപിതാവു മൊന്നിച്ചു യാത്ര ചെയ്തിരുന്ന സോണിയെ കാണാതാകുന്നത്. സോണി ഒരു ചെറിയ കുട്ടിയല്ല, ആരെങ്കിലും ട്രെയിനില്‍ വച്ചു തട്ടികൊണ്ടുപോകാന്‍; ജനമദ്ധ്യത്തില്‍ അറിയപ്പെടുന്ന ഒരു വ്യക്തിത്വമാണ്. ആദ്യം റയില്‍വേ പോലീസും, പിന്നീട് കണ്ണൂര്‍ ലോക്കല്‍ പോലീസും, ക്രൈം ബ്രാഞ്ചും അന്വേഷിച്ച കേസ്, ഇന്നും ദുരൂഹതകള്‍ക്കുള്ളില്‍ തന്നെ അടഞ്ഞു കിടക്കുന്നു. വിശ്വസിക്കാന്‍ പ്രയാസമുള്ള കാര്യമാണിത്. പോലീസിനു ഇക്കാര്യത്തില്‍ പ്രത്യേകിച്ച് ഒന്നും പറയാനില്ല. "അന്വേഷിച്ചുകൊണ്ടിരിക്കുന്നു" എന്ന ഉത്തരമല്ലാതെ. ഓരോ ചാനലിനും പ്രത്യേകം പ്രത്യേകം രഹസ്യാന്വേഷണ വിഭാഗങ്ങളും ആധുനിക ഇന്‍വെസ്റ്റിഗേഷന്‍ തന്ത്രങ്ങളും ഉള്ള ഇക്കാലത്ത്, തങ്ങളുടെ കൂട്ടത്തില്‍ നിന്നും കൂട്ടം തെറ്റിപ്പോയ ഒരു ചങ്ങാതിയുടെ തിരോധാനത്തെപറ്റി അന്വേഷിക്കാനും കണ്ടെത്താനും അവര്‍ക്കു സമയം തീരെയില്ല. പുളകം കൊള്ളിക്കുന്ന 'പീഡനകഥകളും' രാഷ്ട്രീയ പ്രമാണിമാരുടെ അടുക്കള തീണ്ടലും കഴിഞ്ഞ്, പത്രധര്‍മ്മത്തെ കുറിച്ച് ചിന്തിക്കാന്‍ എവിടെ നേരം !! അല്ലെങ്കിലും ഏതെങ്കിലും ബ്രാമണനു നീതി ലഭിച്ച ചരിത്രം കേരളതിനില്ല. ഉദാഹരണങ്ങള്‍ ഒരുപാടു !!. 

സോണിക്ക് തൊഴില്‍ മേഖലയിലോ പുറത്തോ ശത്രുക്കലാരെങ്കിലും ഉള്ളതായി അറിവില്ല; സൌഹൃതങ്ങള്‍ സൂക്ഷിക്കാനായിരുന്നു അവനു പ്രിയം. സോണിയെ എനിക്ക് നേരിട്ട് അറിയില്ലെങ്കിലും, എന്‍റെ നാട്ടിലുള്ള സുഹൃത്തുക്കള്‍ വഴി അവനെ അക്കാലത്ത് എനിക്ക് നന്നായി അറിയാം. കൂടാതെ എന്‍റെ അയല്‍നാട്ടുകാരനും കൂടിയാണ്. 'അപ്പു' എന്നാണ് നാട്ടില്‍ സോണി അറിയപ്പെട്ടിരുന്നത്. അവന്‍റെ ഉയര്‍ച്ചയെയും ജീവിതത്തെയും അസൂയയോടെയും ആരാധനയോടെയും നോക്കിക്കണ്ടിട്ടുണ്ട്. കൂത്തുപറമ്പിനടുത്തുള്ള നീര്‍വേലി എന്ന സ്ഥലത്താണ് സോണിയുടെ വീട്. ഇന്നവിടെ താളം തെറ്റിയ മനസ്സുമായി, എന്നെങ്കിലുമൊരിക്കല്‍ മകന്‍ തിരിച്ചുവരും എന്ന പ്രതീക്ഷയില്‍ കഴിയുന്ന ഒരച്ഛനും അമ്മയുമുണ്ട്; ജീവിച്ചു കൊതിതീരും മുന്‍പേ നിലച്ചുപോയ കുടുംബജീവിതത്തിന്‍റെ നെല്ലിപ്പലകകള്‍ തിരയുന്ന സോണിയുടെ ഭാര്യയും രണ്ടു കുഞ്ഞുങ്ങളുമുണ്ട്. ഇതൊന്നും കാണാനും കേള്‍ക്കാനും നമുക്കാര്‍ക്കും ഇന്ന് സമയമില്ല; നമ്മുടെ പ്രിയോറിറ്റികള്‍ മറ്റുചിലതാണ്. തിരോധാനം എന്നുപറഞ്ഞാല്‍ അതിനു രണ്ട് അര്‍ത്ഥങ്ങളാണ്; ഒന്നുകില്‍ ഈ ഭൂമുഖത്തെവിടെയോ ആ മനുഷ്യന്‍ ജീവിച്ചിരിപ്പുണ്ട്, ആരുടേയും കണ്ണില്‍പ്പെടാതെ, അല്ലെങ്കില്‍ ഒരവശേഷിപ്പും ബാക്കിവെക്കാതെ കാലയവനികയ്ക്കുള്ളില്‍ മറഞ്ഞിരിക്കണം. ഇതു രണ്ടായാലും സത്യം അജ്ഞാതമാണ്. 


ഒരു നാട്ടുകാരന്‍ എന്ന നിലയിലും, ഒരു സുഹൃത്തിന്‍റെ രൂപത്തില്‍, വിധൂരതയിലാണെങ്കിലും പണ്ടെന്നോ എന്‍റെ കൂടെയുണ്ടായിരുന്നു എന്ന നിലയിലും, ഞാന്‍ എന്‍റെ പ്രതിബദ്ധത ഇവിടെ കാണിക്കട്ടെ. ഇവിടെ എന്‍റെ സൌഹൃത ശ്രിംഖലയില്‍പ്പെട്ട നല്ലവരായ, നിയമവശങ്ങള്‍ കൈകാര്യം ചെയ്യുന്ന ഏതെങ്കിലും വക്കീല്‍ സുഹൃത്തുക്കളോ, അല്ലെങ്കില്‍ പത്രധര്‍മ്മം മറന്നിട്ടില്ലാത്ത ഏതെങ്കിലും മാധ്യമ പ്രവര്‍ത്തകനോ, സമൂഹത്തില്‍ ഉന്നത നിലയില്‍ പ്രവര്‍ത്തിക്കുന്ന ഏതെങ്കിലും വ്യക്തികളോ, കാലത്തിന്‍റെ പൊരുത്തക്കേടുകളില്‍ മറഞ്ഞിരിക്കുന്ന സോണിയുടെ ഈ അദ്ധ്യായം വായിച്ച്, ഈ കേസിന്‍റെ അന്വേഷണത്തില്‍ ഒരു ചെറുവിരലനക്കം ഉണ്ടാക്കാന്‍ കഴിഞ്ഞാല്‍ അനിശ്ചിതത്വത്തില്‍ കഴിയുന്ന ഒരു കുടുംബത്തിനെങ്കിലും ഇത്തിരി ആശ്വാസം കൊടുക്കാന്‍ കഴിഞ്ഞേക്കും. 
ശുഭ പ്രതീക്ഷകളോടെ നിര്‍ത്തുന്നു.

(ഇതുമായി ബന്ധപ്പെട്ട പഴയ ഒരു വീഡിയോയുടെ ലിങ്ക് കൂടി ഇതോടൊപ്പം ചേര്‍ക്കുന്നു. സമയമുള്ളവര്‍ കാണുക)


http://www.youtube.com/watch?v=Y3gzGL8dOak&feature=related

http://www.youtube.com/watch?v=jphyW1OyBxA

ഇന്ന് സോണിയെപറ്റി എഴുതുവാനുള്ള പ്രചോദനം രൂപ മാഡത്തിന്‍റെ പഴയ ഈ ബ്ലോഗെഴുത്താണ്.