Sunday, February 23, 2014

‘ഒരുനാള്‍ വരും'

     
   അന്നത്തെ അവന്‍റെ ചിന്തകള്‍, ബ്ലോഗ്ഗര്‍മാരുടെ, സ്വപ്‌നങ്ങള്‍ പൂവണിയുന്ന, ഒരു കാലത്തെ കുറിച്ചായിരുന്നു. എന്നും അവജ്ഞയും അവഗണയും മാത്രം ഏറ്റുവാങ്ങാന്‍ വിധിക്കപ്പെട്ടു കഴിയുന്ന താനടക്കമുള്ള ഒരു വിഭാഗത്തിന്‍റെ എങ്ങും എത്താതെയുള്ള അക്ഷരപ്രയാണത്തില്‍ കാലാനുസൃതമായി സംഭവിക്കേണ്ട മാറ്റങ്ങള്‍ പോലും അന്യം നിന്നുപോകുന്നു എന്ന വ്യഥ കുറച്ചൊന്നുമല്ല അവനെ വേട്ടയാടിക്കൊണ്ടിരിന്നത്.   അവര്‍ ഇന്ന് അവഗണനയുടെ വക്കിലാണ്; അവലംഭ ഹീനരാണ്; അവകാശ പരാശരരാണ്; വംശനാശ ഭീഷണിയിലാണ്. ആലോചനാഗര്‍ത്തത്തിലാണ്ടുപോയ അവന്‍ സ്വചിന്തകള്‍ക്ക് തീ പിടിച്ചത് പോലും അറിയാതെ പോയി. കണ്ണുകള്‍ പകലിനെ വകഞ്ഞുമാറ്റി വൃഷ്ടിപ്രദേശങ്ങള്‍ തേടി യാത്ര തുടങ്ങി.

ലക്ഷ്യങ്ങള്‍ മുറിഞ്ഞു, ദിക്കറിയാതെ നടന്നു തീര്‍ത്ത ഏതോ വഴികളില്‍, ഇടയ്ക്ക് കയറികൂടിയ അക്ഷര രശ്മികളുടെ ആകെത്തുകയായി എന്നോ പതിച്ചു കിട്ടിയ ഒരു ‘ലേബല്‍’ ആണ് ‘ബ്ലോഗ്ഗര്‍’ എന്നത്. പിന്നീട് അത് ഒരു ലഹരിയായി അവന്‍റെ ചിന്തകളിലൂടെ ഇരച്ചുകയറി. അക്ഷരകൂട്ടങ്ങളുടെ ഒരു മായാപ്രപഞ്ചത്തില്‍ ‘മോഡറേറ്റര്‍’ ഇല്ലാതെ പ്രവര്‍ത്തിക്കുന്ന ആണവ റിയാക്റ്റര്‍ പോലെ അക്ഷര വികിരണങ്ങള്‍  അനര്‍ഗ്ഗളം പ്രവഹിച്ചുകൊണ്ടിരുന്നു. അന്നുതൊട്ടിന്നോളം അവന്‍ ആ ലേബല്‍ നെഞ്ചോട്‌ ചേര്‍ത്തുവെച്ചു; സ്വയം അഭിമാനിച്ചു. എങ്കിലും എവിടെയോ ആര്‍ത്തിരമ്പി നിന്ന ഒരു കടല്‍ ഇടയ്ക്കിടയ്ക്ക് വലിയ സുനാമി തിരമാലകള്‍ തന്‍റെ ഉള്ളില്‍ ഉയര്‍ത്തിവിടുന്നത് അവന്‍ അറിയുന്നുണ്ടായിരുന്നു.

സമൂഹത്തിലെ മറ്റു വിഭാഗങ്ങളെ പോലെ ബ്ലോഗര്‍മാര്‍ക്കും വേണം ചിലതൊക്കെ; അവരും പോരാടണം, അവകാശസംരക്ഷണത്തിനു വേണ്ടി പോരാടി വീരമൃത്യു വരിക്കണം !! ചിന്തകള്‍ക്ക് ആക്കം കൂടിയത് അവന്‍ അറിഞ്ഞില്ല; കാലത്തിനുമപ്പുറം പുനര്‍ജ്ജനിക്കുന്ന ബ്ലോഗ്ഗര്‍മാരുടെതു മാത്രമായ മറ്റൊരു ലോകത്തിലേക്ക്‌ അവന്‍റെ ചിന്തകള്‍ യാത്ര തുടങ്ങി.  

അന്ന്:-

ബ്ലോഗ്ഗര്‍മാര്‍ക്ക് വേണ്ടി ഒരു ടി.വി. ചാനല്‍ സംപ്രേക്ഷണമാരംഭിക്കപ്പെടും; അതില്‍ നിന്നും ലിങ്കുകളും ബ്ലോഗ്‌ പേജുകളും മാത്രം സംപ്രേക്ഷണം ചെയ്യും. അതുവഴി അവരുടെ രചനകളും സൃഷ്ടികളും തത്സമയം കൂടുതല്‍ വായനക്കാരിലേക്ക് എത്തപ്പെടും. വായന നിര്‍ത്തിയ ചില ബ്ലോഗ്ഗര്‍മാര്‍ക്കെങ്കിലും അതൊരു സഹായവുമാകും.

ബ്ലോഗ്ഗര്‍മാരുടെ വിവരങ്ങളും, വിശേഷങ്ങളും പ്രസിദ്ധീകരിക്കാന്‍ വേണ്ടി മാത്രം ഒരു ‘ബ്ലോഗേഴ്സ് ദിനപത്രം’ ആരെങ്കിലും തുടങ്ങുമായിരിക്കും.

ബ്ലോഗ്ഗര്‍മാരുടെ കുടുംബങ്ങള്‍ മാത്രം അധിവസിക്കുന്ന ഒരു ‘ബ്ലോഗേര്‍സ് കോളനി’ തീര്‍ച്ചയായും ഉണ്ടാവും. കോളനിയില്‍ സൌജന്യമായി Wi.Fi-യോ ബ്രോഡ്ബാന്റ് സൌകര്യങ്ങളോ സര്‍ക്കാര്‍ ചിലവില്‍ ഏര്‍പ്പെടുത്തും.

‘ISRO’ ബ്ലോഗര്‍മാര്‍ക്ക് വേണ്ടി ഒരു സാറ്റലൈറ്റ് നിര്‍മ്മിക്കും. ഓരോ ബ്ലോഗ്ഗെര്‍മാരുടെയും വിവരങ്ങളും ലിങ്കുകളും തദാസമയം അപ്ഡേറ്റ് ചെയ്യാന്‍ ഭൂതല നിരീക്ഷണ നിലയങ്ങളും ഉദ്യോഗസ്ഥരെയും നിയമിക്കും.

ഭൂമി കൈമാറ്റ വ്യവസ്ഥകളില്‍ പെട്ട് അലയുന്ന ബ്ലോഗ്ഗെര്‍മാരെ സഹായിക്കാന്‍ ‘ബ്ലോഗേഴ്സ് റിയല്‍ എസ്റ്റെറ്റ്’ നിര്‍ബന്ധമായും വേണം.

പ്രവാസി ബ്ലോഗ്ഗര്‍മാരുടെ യാത്ര-ദുരിതങ്ങള്‍ക്ക് പരിഹാരമായി ‘ഫ്ലൈ ബ്ലോഗേഴ്സ്’ എന്നപേരില്‍ ഒരു യാത്രാവിമാന സര്‍വീസ് അത്യാവശ്യമാണ്. ബ്ലോഗ്ഗര്‍മാരെ പിഴിയുന്ന വിമാന കമ്പനികള്‍ക്കുള്ള ഒരു താക്കീത് കൂടിയായിരിക്കണം അത്.

ബ്ലോഗ്ഗര്‍മാര്‍ക്ക് സഞ്ചരിക്കാന്‍ വേണ്ടി മാത്രം ഇന്ത്യന്‍ റയില്‍വേ തീവണ്ടി സര്‍വ്വീസുകള്‍ ആരംഭിക്കും. നിലവിലുള്ള വണ്ടികളില്‍ പ്രത്യേകം അധിക കോച്ചുകള്‍ ഏര്‍പ്പെടുത്തും.  നഗരങ്ങളില്‍ ‘ബ്ലോഗേഴ്സ് മെട്രോ’ സര്‍വ്വീസും വേണ്ടിവരും.

സര്‍ക്കാര്‍/സ്വകാര്യ ബസ്സുകളില്‍ ബ്ലോഗ്ഗര്‍മാര്‍ക്ക് പ്രത്യേകം സീറ്റുകളും, റിസര്‍വേഷനും, കണ്‍സഷനും ഉണ്ടാവും. കൂട്ടത്തില്‍ യാത്രക്കാര്‍ക്ക് ലിങ്കുകള്‍ കൈമാറ്റം ചെയ്യാനുള്ള ‘ലിങ്ക് ഓണ്‍ ട്രാവല്‍’ (Link-on-Travel) സംവിധാനവും ഏര്‍പ്പെടുത്തും.

ബിസിനസ്സില്‍ തല്‍പ്പരരായ ബ്ലോഗ്ഗെര്‍മാരുടെ ഉന്നമനത്തിനായി ഒരു ‘ബ്ലോഗേര്‍സ് ബിസിനസ് സെന്റര്‍’ എന്തായാലും വേണം.

‘ടെക്കികളായ’ ബ്ലോഗ്ഗെര്‍മാരുടെ ഉന്നമനത്തിനും, ഏതൊരു സാമ്പത്തിക പ്രതിസന്ധിയിലും ജോലിസ്ഥിരത ഉറപ്പുവരുത്തന്നതുമായ ഒരു ‘ബ്ലോഗേര്‍സ് ഐ.ടി പാര്‍ക്ക്‌’ ഉണ്ടാവുമായിരിക്കും !

ബ്ലോഗ്ഗെര്‍മാരുടെ കുട്ടികള്‍ക്ക് പഠിക്കാന്‍ ‘ബ്ലോഗേഴ്സ് സ്കൂളുകള്‍ ജില്ലകള്‍ തോറും ഉണ്ടാവണം; അവിടെ കുട്ടികള്‍ക്ക് സൗജന്യമായി അന്താരാഷ്‌ട്ര നിലവാരത്തിലുള്ള വിദ്യാഭ്യാസം ലഭ്യമാക്കണം. ക്രമേണ കോളേജുകളും ഉപരി പഠനത്തിനുള്ള സാഹചര്യങ്ങളും കൂടി ഏര്‍പ്പെടുത്തണം.

ഒരു ‘ലിങ്ക്’ എങ്കിലും സ്വന്തമായുള്ള എല്ലാ ബ്ലോഗ്ഗെര്‍മാര്‍ക്കും അംഗീകൃത തിരിച്ചറിയല്‍ കാര്‍ഡുകള്‍ സര്‍ക്കാര്‍ നല്‍കുമായിരിക്കും !

അന്താരാഷ്‌ട്ര തലത്തില്‍ ബ്ലോഗ്ഗെര്‍മാരുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുവാനും അവകാശസംരക്ഷണത്തിനും വേണ്ടി ‘ഇന്‍റര്‍നാഷണല്‍ ബ്ലോഗേര്‍സ് ഫോറം’ രൂപവല്‍ക്കരിക്കും.

‘പോസ്റ്റ്‌ കള്ളന്മാരെ’ പിടികൂടാന്‍ ‘ബൂലോക പോലീസ് സേന’ രൂപവല്‍ക്കരിക്കേണ്ട സമയം ഇതിനകം തന്നെ അതിക്രമിച്ചിരിക്കുന്നു. കള്ളന്മാരുടെ രൂക്ഷമായ ശല്യം കാരണം അടച്ചുപൂട്ടിയ ബ്ലോഗ്ഗുകള്‍ എത്രയാണ്.! സേനയുടെ ‘ചിഹ്നം’ പതിച്ച എല്ലാ ബ്ലോഗ്ഗുകളിലും അവരുടെ സൗജന്യ സേവനം ലഭ്യമാക്കുന്ന നടപടികളും എത്രയും വേഗം ത്വരിതപ്പെടുത്തേണ്ടതുണ്ട്.

ബ്ലോഗ്ഗര്‍മാര്‍ക്കിടയിലെ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ഒരു ‘ബൂലോക കോടതിയും’ അത്യന്താപേക്ഷികം തന്നെ. അത്രയ്ക്കുണ്ടല്ലോ !!

അവശത അനുഭവിക്കുന്ന ബ്ലോഗ്ഗെര്‍മാര്‍ക്കു ഒരു കൈത്താങ്ങായി ‘ബ്ലോഗേഴ്സ് സഹായ നിധി’ ഉണ്ടാവണം. അത് കൈകാര്യം ചെയ്യാന്‍ ‘മുങ്ങല്‍ വിദഗ്ദരല്ലാത്ത’ ഏതെങ്കിലും ബ്ലോഗ്ഗര്‍മാരെ തന്നെ ഏല്‍പ്പിക്കണം !!

അന്ന് ബ്ലോഗ്ഗേര്‍സിനു വേണ്ടി, സര്‍ക്കാര്‍ തലത്തില്‍ ഒരു പെന്‍ഷന്‍ പദ്ധതി നിലവില്‍ വരും. തൊണ്ണൂറു വയസ്സിനു മുകളില്‍ പ്രായമായ എല്ലാ ബ്ലോഗ്ഗെര്‍മാര്‍ക്കും മാസാമാസം നിശ്ചിത തുക ജീവനാംശ പെന്‍ഷന്‍ ആയി നല്‍കപ്പെടും.

ബ്ലോഗ്ഗര്‍മാരുടെ വിവാഹങ്ങള്‍ മംഗളകരമായി നടത്തികൊടുക്കാന്‍ ‘ബ്ലോഗേഴ്സ് മാട്രിമോണി’ സര്‍വ്വീസും അഭികാമ്യം തന്നെ !

മദ്യപാന്‍മാരായ ബ്ലോഗ്ഗര്‍മാര്‍ക്ക് അത്താണിയായി ‘ബ്ലോഗ്ഗേര്‍സ് ബാര്‍’ പഞ്ചായത്തുകള്‍ തോറും തുടങ്ങാനുള്ള പദ്ധതി, പ്രത്യേക പാക്കേജില്‍ ഉള്‍പ്പെടുത്തി നടപ്പില്‍വരുത്തും.

അന്ന്, ഏതൊക്കെ വയലുകള്‍ നികത്തിയിട്ടായാലും, ഏതൊക്കെ കുന്നുകള്‍ ഇടിച്ചു നിരത്തിയിട്ടായാലും, ഇനി അതല്ല, അറബികടലിന്‍റെ ഒരു ഭാഗം വറ്റിച്ചിട്ടായാലും, പ്രവാസി ബ്ലോഗ്ഗര്‍മാര്‍ക്ക് സ്വസ്ഥമായി വന്നിറങ്ങാന്‍ ജില്ലകള്‍ തോറും ഓരോ കൊച്ചു വിമാനത്താവളങ്ങള്‍ നിര്‍ബന്ധമായും വേണം.

മരണമടയുന്ന ബ്ലോഗ്ഗര്‍മാര്‍ക്ക്, ഇടയ്ക്കുള്ള ‘ചെക്ക് പോസ്റ്റുകളില്‍’ ഒന്നും കുടുങ്ങാതെ ഭൂമിയില്‍ നിന്നും നേരിട്ട് സ്വര്‍ഗ്ഗത്തില്‍ എത്തിച്ചേരാന്‍ ഒരു പ്രത്യേക ഇടനാഴിയും പ്രവേശന വാതിലും ഉണ്ടാവുമായിരിക്കും. അവിടെ ഓരോ ബ്ലോഗ്ഗറേയും കാത്ത് സുന്ദരികളായ മാലാഖമാര്‍ കാത്തുനില്‍ക്കുന്നുണ്ടാവും.

................................................................

തീ പിടിച്ച ചിന്തകളില്‍ നിന്നും മടങ്ങിവന്ന അവന്‍റെ നെഞ്ചിനുള്ളില്‍ ഒരു പിടച്ചില്‍അനുഭവപ്പെട്ടത് പെട്ടന്നായിരുന്നു. തന്‍റെ സ്വപ്‌നങ്ങള്‍ ഒരിക്കലും പ്രാവര്‍ത്തികമാകില്ല എന്ന തിരിച്ചറിവ് ഹൃദയഭിത്തികളെ തകര്‍ത്തു കളഞ്ഞത് അവന്‍ പോലും അറിഞ്ഞില്ല. മൂകമായി മരണത്തെ പുല്‍കിയ ഒരു ‘ബ്ലോഗാത്മാവ്’ ശരീരം വിട്ടൊഴിഞ്ഞു ആകാശ സീമകള്‍ ലംഘിച്ചു, സ്വര്‍ഗ്ഗലോകം തേടി യാത്ര തുടങ്ങി. അരുണ കിരണങ്ങള്‍ വെളിച്ചം തൂകിയ നീലാകാശ വീഥികളില്‍ പാറിനടന്ന ആ ബ്ലോഗാത്മാവിന് തൂവെള്ള വസ്ത്രധാരികളായ മാലാഖമാര്‍ വഴികാട്ടികളായി. ഒടുക്കം വെണ്ണക്കല്ശിലകളാല്‍ തീര്‍ത്ത, പൂക്കളും വര്‍ണ്ണകൊടിതോരണങ്ങളും കൊണ്ടലങ്കരിച്ച ഒരു വലിയ ഗോപുര വാതിലിന്‍റെ മുന്നില്‍ ആ യാത്ര ചെന്നവസാനിച്ചു. അതിനു മുകളിലായി വലിയ അക്ഷരങ്ങളില്‍ ഇങ്ങനെ രേഖപ്പെടുത്തിയിരുന്നു.

‘ബ്ലോഗേഴ്സ് ഒണ്‍ലി’ ..... ’ബ്ലോഗ്ഗര്‍മാര്‍ മാത്രം’ .... !!!


--End--


Tuesday, January 7, 2014

അസ്തമയത്തിനു മുന്നേ ...!!

എന്‍റെ,
പ്രണയത്തിന്, വേഗത
കൂടുതലാണെന്നു പറഞ്ഞ്,
ഒരു ‘വേഗപ്പൂട്ട്‌’ ഘടിപ്പിക്കാന്‍
നിര്‍ദേശിച്ചത് അവളായിരുന്നു.

മറ്റൊരിക്കല്‍,
എന്‍റെ പ്രണയം ജീവസ്സുറ്റതല്ലെന്നു പറഞ്ഞ്
സിരകളിലേക്ക് ചില ‘ഹോര്‍മോണുകള്‍’
കുത്തിവെച്ചു തന്നതും അവള്‍ തന്നെ.

പ്രണയം,
ഹൃദയങ്ങളുടെ മാത്രം ഭാഷയല്ല,
ശരീരങ്ങളുടെതു കൂടിയാണെന്നു
മനസിലാക്കിത്തരാനും
അവള്‍ക്കു തന്നെയായിരുന്നു ധൃതി.

ഒരിക്കല്‍,
പ്രണയങ്ങളില്‍ മാലിന്യങ്ങള്‍ കലരുന്നുവെന്ന്  
അവള്‍ പരിഭവിച്ചു; സംശുദ്ധമായി
പ്രണയങ്ങള്‍ സംസ്ക്കരിച്ചെടുക്കാന്‍
ഒരു ശുദ്ധീകരണശാല വേണമെന്ന ആവശ്യം
അവള്‍ ഉന്നയിച്ചതും അന്നുതന്നെയായിരുന്നു.

എന്നെങ്കിലും ഒരിക്കല്‍,
പ്രണയങ്ങള്‍ക്ക് വാര്‍ദ്ധക്യം പിടിപെടുമെന്നും
അവള്‍ ഭയപ്പെട്ടിരുന്നു.
അവയെ അകറ്റി നിര്‍ത്തുവാന്‍,
പ്രണയ വൃദ്ധഗോപുരങ്ങള്‍ പണിയിച്ചതും

അവളല്ലാതെ മറ്റാര് !

ഇടയ്ക്കെപ്പോഴോ,
അവളുടെ സ്വകാര്യ പ്രണയങ്ങളെ,
ഒരു ‘മെമ്മറി കാര്‍ഡിലാക്കി’ ഞാനറിയാതെ,
സൂക്ഷിച്ചുവെക്കാനും അവള്‍ മറന്നില്ല.

പിന്നീട്,
മൌനവും ഒരു ഭാഷയാണെന്ന്,
അവളെന്നെ പഠിപ്പിച്ചു.
ഒരിക്കലും അവസാനിക്കാത്ത,
മൌനങ്ങളുടെ അക്ഷരമാലകള്‍ എനിക്കുവേണ്ടി,
അവള്‍ പ്രത്യേകം തയ്യാറാക്കിവെച്ചു.

മറ്റൊരിക്കല്‍,
പ്രണയവേദനകള്‍ അകറ്റാനുള്ള,
വേദനസംഹാരികളെ കുറിച്ച്,
അവള്‍ വാചാലയായി.
അവയുമെപ്പോഴോ മേശവലിപ്പിനുള്ളില്‍,
സ്ഥാനംപിടിച്ചു.

ഒടുവില്‍,
എല്ലാം പിഴുതെറിഞ്ഞ്,
നടന്നകലുന്നതിനു മുന്‍പ്,
എന്‍റെ പ്രണയത്തെ ഒരു വലിയ താഴിനാല്‍,
ബന്ധിച്ചതും അവള്‍ തന്നെയായിരുന്നു.

പ്രണയങ്ങള്‍,
ബന്ധനങ്ങളില്‍ നിന്നും മുക്തമല്ലെന്ന്,
അതിനുമെപ്പോഴോ മുന്‍പ്, ഞാനറിയാതെ തന്നെ,
അവളെന്നെ പഠിപ്പിച്ചു കഴിഞ്ഞിരുന്നു.

പക്ഷേ,
ഒന്നവള്‍ മറന്നു; ഞാന്‍  
എന്‍റെ പ്രണയം രചിച്ചിരുന്ന ആ ചുവന്ന മഷിപേന.
എന്‍റെ ഹൃദയരക്തത്തോളം ചുവപ്പുവരുമതിനു !!
അതുമാത്രം കൈക്കലാക്കി മുനയൊടിച്ചു കളയാന്‍,
അവള്‍ എന്തേ മറന്നുപോയി ?

ഇനി,
അവള്‍ ബാക്കിവെച്ചുപോയ
എന്‍റെ ആ ചുവന്ന മഷിപേന;
ഞാനതില്‍ മഷി നിറയ്ക്കട്ടെ !!
അസ്തമയത്തിനു മുന്നെ,
എന്‍റെ പ്രണയം രചിക്കട്ടെ !!


ചിത്രം: കടം.

....................................End............................................

Wednesday, January 1, 2014

ന്യൂ ഇയര്‍; ന്യൂ ലൈഫ് !!

വിടപറഞ്ഞു പോകുന്നതിനു മുന്‍പ് 2013-നല്‍കിയ ഏറ്റവും വലിയ സന്തോഷം, പ്രിയ കൂട്ടുകാരോട് കൂടി ഈ പുതുവര്‍ഷാരംഭതില്‍ പങ്കുവെക്കുന്നു !!

Got Engaged On 27-12-2013 



















എല്ലാ കൂട്ടുകാര്‍ക്കും ഞങ്ങളുടെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകള്‍ !!

.................................................................................................

Monday, December 2, 2013

കാച്ചികുറുക്കിയവ; മൂന്ന്‍ !


കാത്തിരിപ്പ്:-
വിരിയാനാവാതെ വീര്‍പ്പുമുട്ടുന്ന
കുറച്ചു ശ്വേതപുഷ്പ മുകുളങ്ങളുണ്ടിവിടെ,
എന്‍റെ ഈ കൊച്ചു പൂന്തോപ്പില്‍.
നിന്‍റെ വരവിനേയും കാത്തിരിക്കുന്നവ;
നിന്‍റെ പരാഗണരേണുവില്‍ ജനിച്ചവ;
നീ വര്‍ണ്ണച്ചിറകു വിരിച്ചാടിപ്പറന്നു-
പൂമ്പൊടി വിതറി ത്രസിപ്പിച്ചവ.


മുറിവ്
ഞാന്‍, ഇന്നൊരു മുറിവാണ്,
വാക്കിന്‍ വാള്‍ മുനകളാല്‍ നീ-
കോറിവരച്ച്; രക്തം ചിന്തിയ മുറിവ്.
അനേകം രക്തബാഷ്പങ്ങള്‍ ഉറ്റിയുറ്റിപ്പോയിരിക്കുന്നു.
നീ മാത്രം വീണ്ടും 
എന്തിനിവിടെ കട്ടപ്പിടിച്ചിരിക്കുന്നു.


മോക്ഷം:-
കുറച്ചു കനല്‍ തരൂ !!!
എരിയാന്‍ വെമ്പിനില്‍പ്പുമല്‍പ്പം
കരിയിലകളുണ്ടെന്‍- ഈ
കൊച്ചു ഹൃദയത്തുരുത്തില്‍;
പണ്ടെന്നോ, ഞെട്ടറ്റുവീണടിഞ്ഞു
കരിഞ്ഞുണങ്ങി പാകമായത് !!

..................................................................................................................

Wednesday, October 30, 2013

നെടുവീര്‍പ്പ്

എനിക്ക് മുകളില്‍,
മാനത്ത് പാറി പറക്കുന്ന പറവകള്‍
എന്നെ നോക്കി ചിരിക്കുന്നുണ്ട്.

എനിക്ക് കീഴെ, ചലിക്കുന്ന
കൂനനുറുമ്പുകളും,
ചിതലും,  ചീങ്ങയും,
പുഞ്ചിരി തൂകുന്നുണ്ട്.

കണ്ടിട്ടും കാണാതെ,
കൂടെ നടക്കുന്നുണ്ട്, അപ്പോഴും ചിലര്‍;
മനുഷ്യരവര്‍ !!

..................................................................................


Wednesday, October 16, 2013

കൈതക്കൊല്ലിയില്‍ ആരും കൊല്ലപ്പെട്ടിട്ടില്ല !

   വര്‍ഷങ്ങള്‍ വളരെയധികം പുറകിലോട്ടു പോകേണ്ടതുണ്ട്; അത്ര സുഖകരമല്ലാത്ത ഒരു ബാല്യകാലത്തിലേക്കുള്ള മടക്കയാത്ര. തിരിച്ചുവരാന്‍ ചിലപ്പോള്‍ വൈകിയേക്കാം !! കാരണം ഓര്‍മ്മകളുടെ പച്ചക്കയങ്ങള്‍ താണ്ടിയുള്ള ദുര്‍ഘടമായ യാത്രയാണത്. വഴിയില്‍ കണ്ടുമറന്ന ഒരുപാട് മുഖങ്ങളുണ്ട്; അവരോടു കുറഞ്ഞപക്ഷം, ഒരു ‘ഹായ്’ എങ്കിലും പറയേണ്ടേ ! വേണം !! കൈതക്കൊല്ലിയെ കുറിച്ചുള്ള ചിതറിക്കിടക്കുന്ന കുറെ ഓര്‍മ്മകള്‍, വ്യാകുലചിത്തനായി കഴിച്ചുകൂട്ടിയ ഒരു കാലഘട്ടത്തിന്‍റെ തിരിച്ചറിവുകള്‍ കൂടിയായിരുന്നു. അവയിലൂടെയുള്ള ഒരു സഞ്ചാരം; അതു നല്‍കുന്ന കുളിര്; പ്രശാന്തത; വിരസമായ ചില നിമിഷങ്ങളെ അസുലഭമാക്കുന്ന ഒരു മാസ്മരികത; എല്ലാം അങ്ങോട്ടു വിളിച്ചുകൊണ്ടുപോകുന്നുണ്ട്‌ മനസ്സിനെ വീണ്ടും വീണ്ടും.

 ‘കൈതക്കൊല്ലി’ എന്നത് നാട്ടിലെതന്നെ ഒരു ചെറിയ ഗ്രാമത്തിന്‍റെ അല്ലെങ്കില്‍ വളരെ കുറച്ചു മാത്രം ജനങ്ങള്‍ അധിവസിക്കുന്ന ഒരു സ്ഥലത്തിന്‍റെ പേരാണ്. എന്തുകൊണ്ട് ആ സ്ഥലത്തിന് അങ്ങനെ ഒരു പേര് വന്നു എന്നത്, ചെറുപ്പം മുതലേയുള്ള എന്‍റെ വലിയ സംശയങ്ങളില്‍ ഒന്നായിരുന്നു. അമ്മയോട് ചോദിച്ചു നോക്കി ഒരിക്കല്‍;- ‘മനുഷ്യരെ-പ്രത്യേകിച്ചും കുട്ടികളെ കൊല്ലുന്ന സ്ഥലമാണത്’ എന്നായിരുന്നു ഉത്തരം ലഭിച്ചത്. എന്‍റെ സംശയങ്ങള്‍ വര്‍ദ്ധിച്ചു. ഇത്രയധികം മനുഷ്യരെ എന്തിനു അവിടെ വെച്ച് കൊല്ലണം, അതും എന്ത് കാരണത്തിന് ?  എന്‍റെ സംശയങ്ങളുടെ ചുരുളുകള്‍ അമ്മയുടെ മുന്‍പിലേക്ക് ഞാന്‍ നിവര്‍ത്തി വെച്ചു. അമ്മ കയ്യോങ്ങി; “കുട്ടികള്‍ ആവശ്യമുള്ള ചോദ്യങ്ങള്‍ മാത്രം ചോദിച്ചാല്‍ മതി” അതൊടെ എന്‍റെ സംശയങ്ങള്‍ എല്ലാം തന്നെ പിന്‍വലിക്കാന്‍ ഞാന്‍ നിര്‍ബന്ധിതനായി. അതുകൊണ്ട് തന്നെ കൈതക്കൊല്ലി എന്ന സ്ഥലം എന്‍റെ ബാല്യകാല പേടിസ്വപ്നങ്ങളില്‍ നിറഞ്ഞു നിന്നു. 

ചെറുപ്പത്തില്‍ മഹാ ‘കൊസ്രാക്കൊള്ളിയും’ ‘കുരുത്തക്കേടും’ ആയിരുന്ന എന്നെ 'ഒതുക്കുവാന്‍' ഉള്ള അമ്മയുടെ ഒരേയൊരു പോംവഴി എന്നെ പലതും പറഞ്ഞു ഭയപ്പെടുത്തുക എന്നതായിരുന്നു. രാത്രിയില്‍ ഞാന്‍ വീടിനു പുറത്തിറങ്ങി നടക്കാതിരിക്കാന്‍ ‘ഭൂതം’, ‘പ്രേതം’, പിശാച്, യക്ഷി, മറുത, മായ, മരീചിക ഈ വക പേരുകള്‍ പറഞ്ഞു ഭയപ്പെടുത്തി എന്നെ തടഞ്ഞിരുന്നു. പകല്‍ ആ നയം നടക്കില്ല എന്നത് കൊണ്ട് ‘കയമ’ യുടെ പേര് പറഞ്ഞാണ് എന്നെ ഭയപ്പെടുത്തിയിരുന്നത്.

'ആക്ച്വലി' രണ്ടു കയമമാര്‍ ഉണ്ട് ഒന്ന് ‘വല്യ കയമ’, രണ്ടാമത്തേത് ‘കുഞ്ഞി കയമ’ അഥവാ ‘ചെറിയ കയമ’ !! നാട്ടിലെ ട്രൈബല്‍ വിഭാഗത്തില്‍പ്പെടുന്ന ഒരു കുടുബത്തിലെ അംഗങ്ങള്‍ ആയിരുന്നു ഇവര്‍. ( കയമ എന്നാ പേരിന്‍റെ അര്‍ഥം ഇന്നും എനിക്കറിയില്ല, അതുകൊണ്ട് അത് മാത്രം ചോദിക്കരുത്.) വലിയ ചോരക്കണ്ണുകള്‍; വെറ്റിലയും ചുണ്ണാമ്പും കൂടി മുറുക്കിച്ചുവപ്പിച്ച ചുണ്ടുകളും നാവും, കയ്യില്‍ എപ്പോഴും ഒരു വടിയും കൊടുവാളും, ഇരുണ്ട നിറം, മുഷിഞ്ഞ വേഷങ്ങള്‍, (പലപ്പോഴും ഷര്‍ട്ട്‌ ധരിക്കാറില്ല), എന്നുവേണ്ട സിനിമയിലെ വില്ലന്മാരെ വെല്ലുന്ന രൂപ-ഭാവ-വേഷാധികളാല്‍ കണ്‍മുന്നില്‍ പ്രത്യക്ഷപ്പെട്ടുകൊണ്ടിരുന്ന അവര്‍ എന്‍റെ കുഞ്ഞുമനസ്സിനെ കുറച്ചൊന്നുമല്ല അക്കാലത്ത് മുറിപ്പെടുത്തിയത്. ഈ രണ്ടു കയമമാരെ കൂടാതെ, മറ്റൊരു വ്യക്തിയെ കൂടി ഇടയ്ക്ക് ഇവരുടെ കൂടെ കാണാറുണ്ട്‌. ‘വെളുക്കന്‍’ എന്നായിരുന്നു ആ വ്യക്തിയുടെ പേര്. അതായത് കയമമാരുടെ ഗോഡ്ഫാദര്‍ !! പേര് ‘വെളുക്കന്‍’ എന്നാണെങ്കിലും ആള് കറുത്തിട്ടായിരുന്നു. രൂപവും മട്ടും ഭാവവും ഒന്നും മറ്റുരണ്ടു കയമമാരില്‍ല്‍ നിന്നും വ്യത്യസ്തമല്ല.

ഇവര്‍ മിക്കവാറും ദിവസങ്ങളില്‍ എന്‍റെ വീടിന്‍റെ മുന്‍വശത്തു കൂടിയുള്ള പൊതുവഴിയിലൂടെ കടന്നുപോകുക പതിവായിരുന്നു. പലപ്പോഴും അവരുടെ തലയില്‍ വലിയ ഓലക്കെട്ടുകളും കാണാമായിരുന്നു.  ഇവരാണ് കൈതക്കൊല്ലിയില്‍ ആളുകളെ പിടിച്ചുകൊണ്ടുപോയി കൊല്ലുന്നത്‌ എന്നായിരുന്നു അമ്മയുടെ വാദം!! കുരുത്തക്കേട്‌ കളിക്കുന്ന കുട്ടികളെയാണത്രേ ഇവര്‍ പിടിച്ചുകെട്ടി അവിടെ കൊണ്ടുപോയി കുരുതികൊടുക്കുന്നത്. അവരുടെ തലയിലെ വലിയ ഓലക്കെട്ടുകളില്‍ നിന്നും കുട്ടികളുടെ ദീനരോദനം കേള്‍ക്കുന്നുണ്ടോ എന്നു പലപ്പോഴും ഞാന്‍ ചെവിയോര്‍ത്തുനിന്നു.

അമ്മയുടെ ഈ (കു)തന്ത്രം, അക്കാലത്തു എന്നെ വരുതിയില്‍ നിര്‍ത്താന്‍ അമ്മയെയും വീട്ടുകാരെയും ഏറെ സഹായിച്ചു. എന്‍റെ ഇളം മനസ്സില്‍ പേടിയുടെ വിത്തുകള്‍ പാകി മുളപ്പിക്കാന്‍ ഈ കഥകളൊക്കെ ധാരാളമായി. അങ്ങനെ  കയമമാരെ കാണുമ്പോള്‍ ഞാന്‍ ഓടിഒളിക്കുക പതിവായി. വീടിനു പുറത്തേക്കുള്ള വിശാലമായ ലോകത്തിലേക്ക്‌ പറന്നു നടക്കാന്‍ കൊതിച്ച എന്‍റെ ഓരോദിവസവും വീടും-ചുറ്റുപാടും എന്ന ചെറിയ ലോകത്തില്‍ ഒതുങ്ങികൊണ്ടിരുന്നു.  മാത്രമല്ല; ഈ മൂന്നു ഭീകരര്‍ എന്‍റെ രാത്രികളെ അലോസരപ്പെടുത്തികൊണ്ട്, സുന്ദരമായ സ്വപ്നങ്ങളില്‍ രാക്ഷസരായി പ്രത്യക്ഷരാവുക പതിവായി. വലുതായാല്‍ ഇവരെ എങ്ങനെയെങ്കിലും ഉന്മൂലനാശം ചെയ്യുക എന്നത് എന്‍റെ വലിയ ലക്ഷ്യങ്ങളില്‍ ഒന്നാക്കി ഞാന്‍ കാത്തുസൂക്ഷിച്ചു. വരും തലമുറകളിലെ നിഷ്കളങ്കരായ കുട്ടികളെയെങ്കിലും ഇവരില്‍ നിന്നും രക്ഷപ്പെടുത്തിയേ മതിയാകൂ എന്ന സ്വാഭാവിക ചിന്ത!! അതോടൊപ്പം തന്നെ കൈതക്കൊല്ലി എന്ന ഗ്രാമത്തെയും ഞാന്‍ വെറുക്കാന്‍ തുടങ്ങി.

ഒന്നു മുതല്‍ ഏഴു വരെ പഠിച്ച സ്കൂള്‍, നാട്ടില്‍ നിന്നും കുറച്ചകലെ ആയതിനാല്‍ നാട്ടിലെ കുട്ടികളുമായി എനിക്ക് വലിയ സംസര്‍ഗ്ഗം ഒന്നും ഉണ്ടായിരുന്നില്ല. എട്ടാം ക്ലാസ് മുതല്‍ 'പറിച്ചുനട്ട' പഞ്ചായത്തിലെ ഏക ഹൈസ്കൂളില്‍ നാട്ടിലെ കുറെ കുട്ടികളും ഉണ്ടായിരുന്നു. ക്ലാസ്സിലെ ആദ്യദിവസങ്ങളില്‍ തന്നെ കൈതക്കൊല്ലിയില്‍ നിന്നുമുള്ള സഹപാഠികളെ ഞാന്‍ പ്രത്യേകം ശ്രദ്ധിച്ചു. കയമമാരുടെ കയ്യില്‍ നിന്നും രക്ഷപ്പെട്ടു ഇത്രയും കാലം കഴിച്ചുകൂട്ടിയ അവരോടു എനിക്ക് വളരെയധികം ബഹുമാനം തോന്നി.

അവസരം ഒത്തുവന്നപ്പോള്‍, മുന്‍പ് അമ്മയോട് ചോദിച്ച് ഉത്തരം കിട്ടാതെ പോയ കൈതക്കൊല്ലിയെ കുറിച്ചുള്ള എന്‍റെ സംശയങ്ങള്‍ ഞാന്‍ അവരോടും ചോദിച്ചു. ചിരിയടക്കിപ്പിടിച്ചു എല്ലാം കേട്ടുനിന്ന അവര്‍, കൈതക്കൊല്ലിയെന്ന സുന്ദരമായ ഒരു ദേശത്തിന്‍റെ കഥകളാണ് എനിക്ക് പറഞ്ഞു തന്നത്. അതോടെ കൈതക്കൊല്ലിയില്‍ എന്നെങ്കിലും ഒരിക്കല്‍ പോകണം എന്ന് ഞാന്‍ തീരുമനിച്ചുറപ്പിച്ചു. വീട്ടിലെത്തി കുറച്ചു ഗൌരവത്തില്‍ തന്നെ അമ്മയോട് സ്കൂളിലെ കൂട്ടുകാര്‍ പറഞ്ഞ കാര്യങ്ങള്‍ വിവരിച്ചു. മുഖത്തറിയാതെ വന്നുപോയ ചിരിയെ ഉള്ളിലേക്ക് മടക്കിവിളിച്ച്; “'കല്ലിവല്ലി'; ഇതാണോ ഇത്ര വലിയ കാര്യം, നാളെ സയന്‍സ് പരീക്ഷയാ, വേഗം പോയി പഠിക്കാന്‍ നോക്ക്” എന്നും പറഞ്ഞു അമ്മ ലാഘവത്തോടെ അടുപ്പില്‍ വെച്ച പരിപ്പുകറിയില്‍ ഒരു ഗ്ലാസ്‌ വെള്ളം കൂടി കോരിയൊഴിച്ചു. ‘ഈശ്വരാ, ഇന്നും പരിപ്പ് കറിയോ’ ഒരു നെടുവീര്‍പ്പോടെ ഞാന്‍ തിരിഞ്ഞുനടന്നു. പുസ്തകങ്ങളും ചോറ്റുപാത്രവും അടങ്ങിയ അലുമിനിയം പെട്ടി ചുമരില്‍ ചാരി നിര്‍ത്തി, കുളിക്കാനായി കിണറ്റിന്‍കരയിലെക്കോടി.

പിന്നീടുള്ള കുറച്ചു ദിവസങ്ങള്‍ എന്‍റെ ചിന്തമുഴുവന്‍ കൈതക്കൊല്ലിയെ കുറിച്ചായിരുന്നു; സുഹൃത്തുക്കളില്‍ നിന്നും കേട്ടറിഞ്ഞ അവിടുത്തെ നല്ലവരായ ആളുകളെ കുറിച്ചായിരുന്നു. അതോടൊപ്പം തന്നെ ആ സ്ഥലത്തെക്കുറിച്ചുള്ള മനസ്സില്‍ പതിഞ്ഞുപോയ പഴയചിത്രം മാറ്റിയെടുക്കാന്‍ കൂടിയായി എന്‍റെ ശ്രമം. ആ ശ്രമം ഏറെകുറെ വിജയിച്ചു എന്നുതന്നെ പറയാം. എങ്കില്‍കൂടി, കൈതക്കൊല്ലിയെ കുറിച്ചുള്ള ധാരണകള്‍ മാറുമ്പോള്‍ സ്വാഭാവികമായും അതുമായി ബന്ധപ്പെട്ടുകിടക്കുന്ന ചില വ്യക്തികളെ കുറിച്ചുള്ള ധാരണകള്‍ കൂടി മാറേണ്ടതുണ്ട്. അതെ; അവര്‍ തന്നെ ആ മൂന്നു ഭീകരര്‍!! കൈതക്കൊല്ലിയില്‍ കുട്ടികളെ പിടിച്ചു കൊണ്ടുപോയി  കൊലപ്പെടുത്തുന്ന രാക്ഷസജന്മങ്ങള്‍!!!! ഒരു വെളുക്കനും രണ്ടു കയമമാരും!! അവരെ കുറിച്ചും ഞാന്‍ അന്വേഷിച്ചു. നിര്‍ഭാഗ്യകരമെന്നു പറയട്ടെ; എന്നെ അമ്പരപ്പിക്കുന്നതായിരുന്നു അവരെ കുറിച്ച് ഞാന്‍ കണ്ടെത്തിയ ഓരോ അറിവുകളും.  

നാട്ടിലെ പാവംപിടിച്ച, സമൂഹത്തില്‍ നിന്നും തികച്ചും അകന്നുമാറി നില്‍ക്കുന്ന, സര്‍ക്കാരിനാലും പൊതുജനത്താലും അവഗണനകള്‍ ഏറ്റുവാങ്ങി, പട്ടിണിയും പരിവട്ടവുമായി ജീവിക്കുന്ന, ഒരു ട്രൈബല്‍ കുടുംബത്തിലെ വളരെ നിഷ്കളങ്കരായ മനുഷ്യര്‍ മാത്രമായിരുന്നു അവര്‍. അവരുടെ മുഷിഞ്ഞ വസ്ത്രങ്ങള്‍ ദാരിദ്ര്യത്തിന്‍റെ അടയാളങ്ങളായിരുന്നു; അവരുടെ കണ്ണിലെ തീക്ഷണത സമൂഹത്തോടുള്ള അവജ്ഞയുടേതായിരുന്നു; മറ്റുള്ളവരില്‍ നിന്നും ഒറ്റപ്പെട്ടു ജീവിക്കുന്നവരുടെ ഭീതിയായിരുന്നു അവരുടെ മുഖത്ത് കണ്ട ഭാവങ്ങള്‍ എന്ന് ഞാന്‍ മനസിലാക്കി.

ഒരുദിവസം ഞാന്‍ അവര്‍ താമസിക്കുന്ന സ്ഥലത്തേക്ക് പോയി. കവുങ്ങും മരക്കമ്പുകളും തെങ്ങോലകളും കുത്തനെവെച്ചുണ്ടാക്കിയ ചുമരിനുമേലെ മുളകള്‍ പാകി, ഓലയും കച്ചിയും കൊണ്ട് മേഞ്ഞ കുറേ കൂരകള്‍ അവിടെ കണ്ടു. മുറ്റത്ത്‌ കല്ലുകള്‍ വെച്ച് അടുപ്പ് കൂട്ടിയാണ് പാചകം. ചെറിയ മുറ്റത്തിനരികിലായി കുറച്ചാടുകളെ കെട്ടിയിട്ടിട്ടുണ്ട്. മനുഷ്യന് ഇത്രയും പരിതാപകരമായ സാഹചര്യത്തില്‍ ജീവിക്കുവാന്‍ കഴിയുമോ എന്ന ചിന്തയായിരുന്നു എന്‍റെ ഉള്ളിലപ്പോള്‍. അവിടെ ഞാന്‍ മുന്‍പ് കണ്ടുപരിചയമുള്ള വെളുക്കനും, കയമമാരും കൂടാതെ, ഞാന്‍ ഇതുവരെ കണ്ടിട്ടില്ലാത്ത കുറെ പേര്‍ കൂടിയുണ്ടായിരുന്നു. കയമമാരുടെ അമ്മ- ചെമ്പി, അതായത് വെളുക്കന്‍റെ ഭാര്യ, അവരുടെ പെണ്മക്കള്‍-- ‘വെള്ളച്ചി’, ‘മഞ്ഞള’, ‘കറുത്ത’, അവരുടെ ഭര്‍ത്താക്കന്‍മാര്‍, കുട്ടികള്‍, അങ്ങനെ കുറച്ചു പേര്‍.
(ചെമ്പിയെപോലെ )

വാര്‍ദ്ധക്യത്തിന്‍റെ അവശതകള്‍ വെളുക്കന്‍റെ ദേഹത്ത് നന്നായിതന്നെ കാണാം. ചെമ്പിയും പ്രായം ചെന്ന ഒരു സ്ത്രീ തന്നെയായിരുന്നു. അവര്‍ എന്തൊക്കെയോ എന്നോട് ചോദിച്ചു. എനിക്ക് അവരുടെ ഭാഷ വ്യക്തമായി മനസിലായില്ല. കുറെ നേരം സ്തബ്ധനായി അതെല്ലാം നോക്കിനില്‍ക്കാനല്ലാതെ അവരോടു അരക്ഷരം പോലും ഉരിയാടാന്‍ എനിക്കായില്ല. “ഏറ്റവും മോശമായ ഹിംസയാണ് ദാരിദ്ര്യം” എന്ന് ലോകത്തോട്‌ വിളിച്ചു പറഞ്ഞ ഗാന്ധിജിയുടെ വാക്കുകള്‍, മുന്‍പ് പുസ്തകത്തില്‍ വായിച്ചത് എന്‍റെ ഓര്‍മ്മയിലേക്കോടിയെത്തി. കൂടുതല്‍ നേരം അവിടെ ചിലവഴിക്കാനാവാതെ ഞാന്‍ വീട്ടിലേക്കു മടങ്ങി.


തിരിച്ചു വീട്ടിലേക്കുള്ള വഴിയത്രയും എന്‍റെ ചിന്തകള്‍ ആ കുടുംബത്തെയും അവിടുത്തെ ആളുകളെയും കുറിച്ചായിരുന്നു. അറിവില്ലായ്മ കൊണ്ടാണെങ്കിലും, ഇവരെയാണല്ലോ ഭാവിയില്‍ വകവരുത്താന്‍ ആലോചിച്ചതെന്ന് ഞാന്‍ അവജ്ഞയോടുകൂടി ഓര്‍ത്തു.  എനിക്ക് അവരോടു എന്തെന്നില്ലാത്ത സഹതാപവും സഹാനുഭൂതിയിയും തോന്നി. അവരുടെ ജീവിതവും എന്‍റെ ജീവിതവും തമ്മില്‍ വെറുതെയൊരു താരതമ്യം ഞാന്‍ നടത്തിനോക്കി; ദൈവത്തിനോട് നന്ദി പറഞ്ഞു!! അവരുടെ പ്രശ്നങ്ങള്‍ മനസിലാക്കുവാനും, അവര്‍ക്കിടയിലേക്ക് ഇറങ്ങിചെല്ലാനും ആരെങ്കിലുമൊക്കെ മുന്നോട്ടുവരട്ടെ എന്ന് പ്രാര്‍ത്ഥിക്കാനല്ലാതെ മറ്റൊന്നിനും എനിക്കന്നു കഴിയുമായിരുന്നില്ല.   

കൈതക്കൊല്ലി കാണാനുള്ള മോഹം അപ്പോഴും പൂര്‍ത്തിയാകാതെ തന്നെ നിന്നു. സുഹൃത്തുക്കളില്‍ ചിലര്‍ ഒരുപാട് തവണ അവിടേക്ക് വിളിച്ചെങ്കിലും പോകാന്‍ കഴിഞ്ഞില്ല. പിന്നീട് കുറെ വര്‍ഷങ്ങള്‍ക്കിപ്പുറം, സഹോദരിയുടെ വിവാഹം ക്ഷണിക്കുന്നതിനായി കൈതക്കൊല്ലിയിലും പോകാനുള്ള അവസരമൊരുങ്ങി. വാഹന സൌകര്യം ഇല്ലാത്തതിനാല്‍ നടന്നുതന്നെയാണ് പോയത്. അമ്മയും കൂടെയുണ്ടായിരുന്നു.

കൈതക്കൊല്ലിയിലേക്കുള്ള വഴി
ദൂരെ നിന്നെ കൈതക്കൊല്ലിയുടെ സൌന്ദര്യം ദൃശ്യമായിതുടങ്ങി. മൂന്നു ഭാഗം ചെറിയ കുന്നുകളാല്‍ ചുറ്റപ്പെട്ട ഒരു ചെറിയ പ്രദേശം, കുന്നിന്‍ മുകളില്‍ നിന്നും താഴോട്ട്  നിര്‍ഗ്ഗളിച്ചൊഴുകുന്ന അരുവികള്‍ കൈതക്കൊല്ലിയ്ക്ക് വെള്ളിച്ചിലങ്കകളിട്ട മാദകസുന്ദരിയുടെ അഴകേകി. അവയെല്ലാം താഴെ കുന്നിന്‍ ചെരുവില്‍ കൂടിച്ചേര്‍ന്ന് ഒരു വലിയ തോടായി ഒഴുകുന്നുണ്ട്.

ഞാന്‍ ചുറ്റിലും കണ്ണോടിച്ചു.

നാട്ടില്‍നിന്നും അന്യമായിക്കൊണ്ടിരിക്കുന്ന നെല്‍വയലുകള്‍ അവിടെ ഞാന്‍ കണ്ടു.
പച്ചപുതപ്പ് വിരിച്ച് നിരന്നുകിടന്ന വയലുകളുടെ വശ്യമനോഹാരിത ഞാന്‍ കണ്‍കുളിര്‍ക്കെ കണ്ടു; ആവേശഭരിതനായി. എന്‍റെ വീടിനടുത്തുള്ള വയലുകളെല്ലാം നികത്തി, അപ്പോഴേക്കും റബ്ബര്‍തൈകള്‍ നട്ടുപിടിപ്പിച്ചിരുന്നു.

പാടത്തും വരമ്പിലും ഒറ്റക്കാലില്‍ നിന്ന് തവള കുഞ്ഞുങ്ങളെ കൊത്തിത്തിന്നുന്ന വെളുത്തു നീണ്ട കൊക്കുകളെ അവിടെ ഞാന്‍ കണ്ടു !!
ചൂളം വിളിച്ചുകൊണ്ട് പാറി പറക്കുന്ന ചീവീടുകളെ അവിടെ ഞാന്‍ കണ്ടു.
വേങ്ങ മരപ്പൊത്തില്‍ നിന്നും വെള്ളിക്കണ്ണു തുറന്ന് തുറിച്ചുനോക്കുന്ന മൂങ്ങകളെ അവിടെ ഞാന്‍ കണ്ടു.

പ്രാവും, പുള്ളും, ചെമ്പോത്തും, മീന്‍കള്ളത്തിയും പാറിപ്പറക്കുന്ന ഒരാകാശം ഞാനവിടെ കണ്ടു.

ഇവിടെ മാത്രം എങ്ങനെ ഇത്രയും പക്ഷികള്‍ എന്ന് തെല്ലൊരമ്പരപ്പോടെ ഞാന്‍ ചിന്തിച്ചു; എന്‍റെ മൊബൈലിലേക്ക് നോക്കി, സിഗ്നല്‍ കാണിക്കുന്ന വരകള്‍ അതില്‍ നിന്നും അപ്രത്യക്ഷമായിരുന്നു. അതെ; ആകാശം മുട്ടെ ഉയരത്തിലുള്ള മൊബൈല്‍ ടവറുകള്‍ അവിടെ ഉണ്ടായിരുന്നില്ല. അവിടുത്തെ ജനങ്ങള്‍ അതാഗ്രഹിച്ചുമില്ല !!

എങ്ങും പ്രകൃതിയുടെ തനത് പച്ചപ്പുമാത്രം. കുംഭമാസത്തിലെ കൊടും ചൂടിലും അവിടെ അനുഭവപ്പെട്ട കുളിര്‍മ എന്‍റെ മനസ്സും ശരീരവും ഒരുപോലെ തണുപ്പിച്ചു. അരുവികരകളില്‍ ധാരാളമായി വളരുന്ന ‘കൈത’ എന്ന പേരില്‍ അറിയപ്പെടുന്ന, നീണ്ട ഇലകളും, ഇലകളുടെ അരികുകളില്‍ ചെറിയ മുള്ളുകളും ഉള്ള ഒരു പ്രത്യേക തരം ചെടി എന്‍റെ ശ്രദ്ധയാകര്‍ഷിച്ചു. ചെറിയ കൊട്ടകള്‍ മടയാന്‍ ഈ ചെടിയുടെ നീണ്ടുകിടക്കുന്ന ഇലകള്‍ ആ കാലത്ത് ഉപയോഗിച്ചിരുന്നു. ഇന്ന് കൈതയോലകള്‍ കൊണ്ടു മടഞ്ഞ കൊട്ടകള്‍ക്ക് പകരം റബ്ബര്‍ കൊട്ടകള്‍ വിപണി പിടിച്ചടക്കി; ഒരു പഴയകാല തൊഴില്‍ മേഖലയും അതോടെ നിലച്ചുപോയി. ഈ ഇലകള്‍ ശേഖരിക്കാനായിരുന്നു ‘കയമമാര്‍’ ദിവസവും അങ്ങോട്ട്‌ പോയിക്കൊണ്ടിരുന്നത്, അല്ലാതെ അമ്മ എന്നെ പറഞ്ഞു ഭയപ്പെടുത്തിയ പോലെ മനുഷ്യരെ ആരെയെങ്കിലും കുരുതികൊടുക്കാനല്ലായിരുന്നു.

കൈതകള്‍ നിറയെയുള്ള സ്ഥലം – കൈതക്കൊല്ലി; അങ്ങനെയാണ് ആ പേര് രൂപം
കൈത ചെടി
കൊണ്ടത്‌.  ‘കൊല്ലി’ എന്ന വാക്കിന് ദേശം എന്നര്‍ത്ഥമുണ്ടാത്രേ !! ഉണ്ടോ ? ഞാന്‍ അക്കാര്യം പിന്നെ കൂടുതല്‍ അന്വേഷിച്ചില്ല. അപ്പോഴേക്കും എന്‍റെ എല്ലാ സംശയങ്ങളും മാറിയിരുന്നു. സത്യത്തില്‍ കൈതയുടെ കൂടെയുള്ള ‘കൊല്ലി’ എന്ന വാക്കാണ്‌  കുട്ടിക്കാലത്ത് എന്നെ പേടിപ്പെടുത്തിയിരുന്നത്. വെളുക്കന്‍റെയും കയമയുടെയും പേരുകള്‍ കൂടി അമ്മ കൈതക്കൊല്ലിയുമായി ബന്ധപ്പെടുത്തിയപ്പോള്‍ അത് ശക്തമായി. ആ സ്ഥലത്തിന് ‘കൈത താഴ്വര’ എന്ന് എന്ത് കൊണ്ട് പേര് വന്നില്ല എന്ന് ഞാന്‍ ആലോചിച്ചു. അങ്ങനെയെങ്കില്‍ ഇന്ന് ഈ കുറിപ്പുകൂടി ഉണ്ടാകുമായിരുന്നില്ല !!    

കൈതക്കൊല്ലിയിലെ പരിചയമുള്ള കുറച്ചാളുകളെ വിവാഹത്തിന് ക്ഷണിച്ച് ഞങ്ങള്‍ മടക്കയാത്രക്കൊരുങ്ങി. പക്ഷേ അവിടെ തന്നെയുള്ള, ഞങ്ങളുടെ വീടുമായി വളരെ നല്ല ഒരു ആത്മബന്ധം കാത്തുസൂക്ഷിച്ചിരുന്ന ‘അതികാരത്ത് വയല്‍’ (വീട്ടുപേരാണ്) ബാബുവേട്ടന്‍റെ (ചന്ദ്രബാബു എന്നാണു മുഴുവന്‍ പേര്) വീട്ടില്‍ കയറാതെ കൈതക്കൊല്ലി യാത്ര പൂര്‍ത്തിയാകുമായിരുന്നില്ല. അവിടെ ബാബുവേട്ടന്‍റെ അമ്മയും സഹോദരിയും ‘കടുകിട്ട്-വറുത്ത ചക്കപ്പുഴുക്കും’ പാല്‍ ചായയും റെഡിയാക്കി ഞങ്ങളെ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. കുറേ നാളുകള്‍ക്കു ശേഷമുള്ള ഒരു സൌഹൃദ-സംഗമ വേദികൂടിയായി അത്. 

നാട്ടുവര്‍ത്തമാനങ്ങള്‍ക്കിടയില്‍ കൈതക്കൊല്ലിയെ കുറിച്ചുള്ള മറ്റൊരു അത്ഭുതപ്പെടുത്തുന്ന അറിവ് കൂടി ഞാന്‍ അവിടെനിന്നും മനസിലാക്കി. അവിടുത്തെ മിക്കവാറും പെണ്‍കുട്ടികള്‍ ആരും തന്നെ ആ നാടുവിട്ടു പുറദേശത്തേക്ക് വിവാഹം കഴിഞ്ഞു പോയിട്ടില്ല!! അവിടെയുള്ള ആണ്‍കുട്ടികള്‍ തന്നെ അവരെയൊക്കെ വിവാഹം കഴിച്ചു സസുഖം ജീവിക്കുന്നു. കൂടുതലും പ്രണയവിവാഹങ്ങള്‍ ആയിരുന്നത്രെ !! എന്തായാലും ആ പ്രവര്‍ത്തി തികച്ചും പ്രോത്സാഹനജനകമാണ്; അഭിനന്ദനാര്‍ഹവുമാണ്. കാരണം അവരാരും തന്നെ പ്രണയിച്ചു വഞ്ചിതരാക്കപ്പെട്ടില്ല; പ്രണയ നൈരാശ്യത്താല്‍ ആത്മഹത്യ ചെയ്യേണ്ടിവന്നില്ല !! ഒരേ നാട്ടുകാര്‍; അറിവും പരിചയവുമുള്ളവര്‍; ഒരുമിച്ചു ജീവിക്കുന്നു. അവരുടെ സുഖങ്ങളും ദു:ഖങ്ങളും പങ്കുവെച്ചുകൊണ്ട്. കൈതക്കൊല്ലിയില്‍ എനിക്കായി ആരെങ്കിലും കാത്തിരിക്കുന്നുണ്ടാവുമോ എന്ന് ഒരുവേള ഞാന്‍ ആലോചിച്ചു. കാരണം അവിടെ ചിലവഴിച്ച കുറച്ചു സമയം കൊണ്ടുതന്നെ ആ നാടുമായും, അവിടുത്തെ പ്രകൃതിയുമായും ഞാന്‍ പ്രണയബദ്ധനായി കഴിഞ്ഞിരുന്നു !!!!!

വീട്ടിലേക്കുള്ള മടക്കയാത്ര മുഴുവന്‍ കൈതക്കൊല്ലിയിലെ സുന്ദരമായ കാഴ്ചകളായിരുന്നു എന്‍റെ കണ്ണുനിറയെ. ബാല്യകാലത്ത് മനസ്സിനുള്ളില്‍ ‘ഫ്രെയിം’ ചെയ്തു വെച്ച ആ കറുത്ത കൈതക്കൊല്ലിയുടെ ഭീതിതമായ ചിത്രങ്ങള്‍, പുതിയ വര്‍ണ്ണപ്പകിട്ടാര്‍ന്ന ചിത്രങ്ങളാല്‍ ഞാന്‍ ‘റീപ്ലൈസ്’’ ചെയ്തു. ഇടയ്ക്ക് പഴയ കാല സംഭവങ്ങള്‍ അമ്മയെ ഓര്‍മ്മിപ്പിച്ചു; പണ്ട് പകുതിയില്‍ വെച്ച് നിര്‍ത്തിയ ചിരി ഇന്ന് മുഴുവനായും അമ്മ ചിരിച്ചു. ഞാനും !!!!!!!!!!!!

പിന്‍കുറിപ്പ്:-
   2006-ല്‍ ആയിരുന്നു കൈതക്കൊല്ലിയില്‍ ഞാന്‍ ആദ്യമായും അവസാനമായും പോയത്. അതിനിപ്പുറം ഇന്ന് വര്‍ഷങ്ങള്‍ പലതു കടന്നുപോയിരിക്കുന്നു. അനിവാര്യമായ മാറ്റങ്ങളില്‍ പലതും ഇന്ന് കൈതക്കൊല്ലിയില്‍ സംഭവിച്ചിട്ടുണ്ടാകണം!!

ഞാന്‍ ഇന്ന് ഭയപ്പെടുന്നു;-

സുന്ദരമായ അവിടുത്തെ നെല്‍വയലുകള്‍ നികത്തി ആരെങ്കിലും റബ്ബര്‍ മരങ്ങള്‍ നട്ടുപിടിപ്പിച്ചിട്ടുണ്ടാകുമോ?

ഏതു വേനലിലും വറ്റാതെ ഒഴുകിക്കൊണ്ടിരുന്ന അരുവികള്‍ നിശ്ചലരായിട്ടുണ്ടാകുമോ? 

അരുവികരകളില്‍ സുലഭമായിരുന്ന ‘കൈത-തൈകളുടെ’ പച്ചപ്പ്‌ ഇന്നും നിലനില്‍ക്കുണ്ടാകുമോ?

പ്രാവിനും, പുള്ളിനും, ചെമ്പോത്തിനും മാത്രം സ്വന്തമായിരുന്ന നീലാകാശം മൊബൈല്‍ ടവറുകള്‍ കീഴ്പ്പെടുത്തിയിട്ടുണ്ടാകുമോ ?

സത്യസന്ദമായ പ്രണയങ്ങള്‍ അവിടെ പുനര്‍ജനിക്കുന്നുണ്ടാവുമോ?  

ആധുനികതയുടെ കടന്നുകയറ്റം മറ്റെന്തെല്ലാം മാറ്റങ്ങളാണ് ഒരുപക്ഷെ അവിടെ വരുത്തിവച്ചിട്ടുണ്ടാകുക ?

ഈ ആശങ്കകള്‍ക്കെല്ലാം ഒരുത്തരം  തേടി ഞാന്‍ പുറപ്പെടുന്നില്ല; കാരണം ഒരുപക്ഷെ ആ ഉത്തരങ്ങള്‍ എന്നെ കൂടുതല്‍ ഭയപ്പെടുത്തുമോ എന്ന് ഞാന്‍ വ്യാകുലപ്പെടുന്നു.!! 

മുകളില്‍ പറഞ്ഞ ട്രൈബല്‍ കുടുംബത്തിനു ഇന്ന് നല്ല വീടുകള്‍ ഉണ്ട്; അവരുടെ കുട്ടികള്‍ ഇന്ന് അഭ്യസ്തവിദ്യരാണ്. അവര്‍ വൃത്തിയും വെടിപ്പുമുള്ള വസ്ത്രങ്ങള്‍ അണിഞ്ഞു നടക്കുന്നു; നല്ല ഭക്ഷണങ്ങള്‍ കഴിച്ചു ജീവിക്കുന്നു.  അവരുടെ ഉന്നമനത്തിനു വേണ്ടി ചിലരെങ്കിലും പ്രവര്‍ത്തിക്കുന്നുണ്ട് എന്നറിയുമ്പോള്‍ അറിയാതെ ഉള്ളില്‍ എവിടെയോ ഒരു സന്തോഷവും തോന്നുന്നുണ്ട്. ഇടയ്ക്കെപ്പോഴോ ‘വെളുക്കന്‍റെ’ മരണവാര്‍ത്ത എന്നെ തേടിയെത്തി. അത് ഓര്‍മ്മകളെ വീണ്ടും ഒരുപാടു ദൂരം പിന്നിലേക്ക്‌ വലിച്ചുകൊണ്ടുപോയി. നമുക്ക് ചുറ്റുമുള്ള ഓരോ ജീവിതങ്ങളും, വലിയവനോ ചെറിയവനോ എന്ന വ്യത്യാസമില്ലാതെ, നമ്മളെ എത്രമാത്രം സ്വാധീനിച്ചിട്ടുണ്ട് എന്ന് തിരിച്ചറിവ് വീണ്ടും ഒരു പകലുകൂടി കാണാനുള്ള ത്വരയുടെ ഭാഗമായിത്തീരുന്നു. നശ്വരമായത് മനുഷ്യന്‍ മാത്രമാണ്. അനശ്വരമായത് പ്രകൃതിയും !! 

-The End-
(ചിത്രങ്ങള്‍: കടം)