Friday, September 20, 2013

കറുത്തുപോകുമായിരുന്ന ഒരോണം !!

അങ്ങനെ ഈ വര്‍ഷത്തെ ഓണവും, ഓണക്കാലവും കഴിഞ്ഞു. നാട്ടില്‍ പതിവിനു വിപരീതമായി ഇത്തവണ ഓണപരിപാടികള്‍ സംഘടിപ്പിക്കപ്പെട്ടു. കുറെ വര്‍ഷങ്ങളായി മുടങ്ങിപോയ ഓണാഘോഷ പരിപാടികളാണ് ഒരു കൂട്ടം സുമനസ്സുകളായ ചെറുപ്പക്കാരുടെ പ്രവര്‍ത്തന ഫലമായി എളിയരീതിയില്‍ ഇത്തവണ നടത്തപ്പെട്ടത്. കുട്ടികള്‍ക്ക് വേണ്ടിയുള്ള പരിപാടികള്‍ ആയിരുന്നു കൂടുതലും. എങ്കിലും ഏറെ ആകര്‍ഷണീയമായി തോന്നിയത് ഒരു ആദരിക്കല്‍ ചടങ്ങായിരുന്നു. ഒരൊറ്റ ദിവസം കൊണ്ട് നാടിന്‍റെയും നാട്ടുകാരുടെയും കണ്ണിലുണ്ണിയായി മാറാന്‍ കഴിഞ്ഞ ഒരു ചെറുപ്പക്കാരന്‍; KSRTC-യില്‍ ബസ്സ്‌ കണ്ടക്റ്റര്‍ ആയി ജോലിചെയ്യുന്ന പ്രേമചന്ദ്രനാണ് ഒരു ധീരകൃത്യത്തിലൂടെ നാട്ടുകാരുടെ പൊന്നോമനയായത്‌. ആ സംഭവം തന്നെയാണ് ഈ കുറിപ്പിന്നാധാരവും.

ഓണത്തിന് ദിവസങ്ങള്‍ക്കു മുന്‍പ് സ്വകാര്യ ബസ്സുകള്‍ നടത്തിയ പണിമുടക്ക് ദിവസം; KSRTC പണിമുടക്കില്‍ പങ്കെടുക്കാത്തത് കൊണ്ട് അന്ന് സര്‍വീസുകള്‍ തകൃതിയായി നടത്തി. അല്ലെങ്കിലും സമരദിവസങ്ങളില്‍ ആണ് സര്‍ക്കാര്‍ ബസ്സിനു എന്തെങ്കിലും ഒരു ഗുണം കിട്ടുക. യാത്രക്കാര്‍ക്കും അതൊരു വലിയ ആശ്വാസം തന്നെ. തലശ്ശേരിയില്‍ നിന്നും മാനന്തവാടിയിലേക്ക് യാത്ര തിരിച്ച KSRTC ബസ്സിന്‍റെ റേഡിയേറ്ററിന്‍റെ മുകള്‍ ഭാഗം ഒരു ഹെയര്‍ പിന്‍ വളവില്‍ വെച്ച് പൊട്ടിതെറിക്കുകയും, ചൂടുള്ള വെള്ളം ദേഹത്ത് തെറിച്ച ഡ്രൈവര്‍ ബസ്സ് നിര്‍ത്തുകയോ ഓഫ്‌ ചെയ്യുകയോ ചെയ്യാതെ, ബസ്സില്‍ നിന്നും ഡോര്‍ തുറന്നു പുറത്തേക്കു ചാടുകയും ചെയ്തു. കുത്തനെയുള്ള കയറ്റം കയറുന്നതിനിടയില്‍ പൊടുന്നനെ നിന്നുപോകുന്ന വാഹനം സ്വാഭാവികമായും പുറകോട്ടു ഉരുളാന്‍ തുടങ്ങും. എന്താണ് സംഭവിക്കുന്നത് എന്ന് യാത്രക്കാര്‍ക്ക് മനസിലാകുന്നതിനു മുന്‍പേ തന്നെ ബസ്സ് പുറകോട്ടു ഉരുളാന്‍ തുടങ്ങി. താഴെ നൂറ്റമ്പതോളം അടി താഴ്ചയുള്ള കൊക്കയാണ്. 


തലശ്ശേരിയില്‍ നിന്നും മാനന്തവാടിവരെയുള്ള റൂട്ടില്‍ അഞ്ചു ‘ഹെയര്‍ പിന്‍’ വളവുകളാനുള്ളത്. മികച്ച ഡ്രൈവര്‍മാര്‍ക്ക് പോലും ഒരു കീറാമുട്ടിതന്നെയാണ് ഈ വളവുകളും, ഈ വഴിയുള്ള ഡ്രൈവിങ്ങും. ഒരു ചെറിയ അശ്രദ്ധ പോലും വലിയ നഷ്ടങ്ങളില്‍ ചെന്നവസാനിക്കും എന്നതില്‍ സംശയമില്ല.- ഇങ്ങനെയുള്ള ഒരു വളവില്‍ വെച്ചാണ് ബസ്സിന് ഈ തകരാര്‍ സംഭവിക്കുന്നത്. പണിമുടക്കയതിനാല്‍ സ്ത്രീകളും കുട്ടികളും അടക്കം പതിവില്‍ കൂടുതല്‍ ആളുകള്‍ ബസ്സില്‍ ഇരിക്കുകയും നില്‍ക്കുകയും ചെയ്യുന്നുണ്ട്. ഒരു നിമിഷം; ബസ്സില്‍ കൂട്ട നിലവിളി ഉയരാന്‍ തുടങ്ങി. മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങള്‍. ഡ്രൈവറുടെ സീറ്റില്‍ എത്താന്‍ കഴിഞ്ഞാലേ, എങ്ങനെയെങ്കിലും ബ്രേക്ക് ചവിട്ടി ബസ്സ് നിര്‍ത്താന്‍ പറ്റുകയുള്ളൂ. തിളയക്കുന്ന വെള്ളം, റേഡിയേറ്ററില്‍ നിന്നും അപ്പോഴും ചീറ്റുന്നുണ്ട്. യാത്രക്കാരനായ ഒരു പോലീസ്സുകാരന്‍, ഇതിനിടയില്‍ ബസ്സിന്‍റെ ബ്രേക്കില്‍ അമര്‍ത്തി നിര്‍ത്താന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. ബസ്സ്‌ അപ്പോഴും പുറകിലോട്ടു നീങ്ങിക്കൊണ്ടിരിക്കയാണ്. 

KSRTC ബസ്സില്‍ സാധാരണ കണ്ടക്റ്റര്‍ പുറകിലാണുണ്ടാവുക. കണ്ടക്റ്ററും കിളയും ഒരാള്‍ തന്നെ ആണല്ലോ. ! സംഭവത്തിന്‍റെ ഗൌരവം മനസിലാക്കിയ പ്രേമചന്ദ്രന്‍ ആളുകളെ വകഞ്ഞു മാറ്റി മുന്നില്‍ വരികയും, ചീറി തെറിക്കുന്ന തിളച്ചവെള്ളത്തെ വകവെക്കാതെ, ഡ്രൈവറുടെ സീറ്റില്‍ കയറി, ഹാന്‍ഡ്‌ ബ്രേക്ക് പ്രവര്‍ത്തിപ്പിക്കുകയും ചെയ്തു. അതോടെ പുറകോട്ടു നീങ്ങികൊണ്ടിര്ക്കുന്ന ബസ്സ്‌ നിശ്ചലമായി. ഇതെല്ലാം സംഭവിച്ചത് ഏതാനും സെക്കന്റുകള്‍ക്കുള്ളിലാണ് എന്നതാണ് ഏറെ വിചിത്രവും ആശ്ചര്യജനകവുമായ സംഗതി. ജീവന്‍ തിരിച്ചുകിട്ടിയ അന്‍പതിലതികം വരുന്ന യാത്രക്കാര്‍ അപ്പോഴും തങ്ങള്‍ക്ക് എന്താണ് സംഭവിച്ചത് എന്നറിയാതെ അമ്പരപ്പോടെ നില്‍ക്കുകയായിരുന്നു. കൂട്ടനിലവിളികള്‍ കരച്ചിലില്‍ അവസാനിച്ചു. തങ്ങള്‍ക്ക് പുനര്‍ജ്ജന്മം നല്‍കിയ പ്രേമചന്ദ്രനോട് നന്ദി പറയാന്‍ വാക്കുകള്‍ കിട്ടാതെ പലരും വിങ്ങിപ്പൊട്ടി.

അപകടഘട്ടങ്ങളില്‍ പലപ്പോഴും എന്താണ് ചെയ്യേണ്ടതെന്ന ബോധം നമുക്ക് നഷ്ടപ്പെടും, ഇതും അത്തരം ഒരു സാഹചര്യത്തിനു ഉദാഹരണമാണ്. ഒരുപക്ഷെ ഹാന്‍ഡ്‌ ബ്രേക്ക് പ്രവര്‍ത്തിപ്പിച്ചു വാഹനം നിര്‍ത്താം എന്ന തിരിച്ചറിവ് പ്രേമചന്ദ്രന്‍റെ ബുദ്ധിയില്‍ തെളിഞ്ഞില്ലായിരുന്നുവെങ്കില്‍ ആ അവസ്ഥ എത്ര ഭീകരമായിരിക്കുമായിരുന്നു എന്ന് ആലോചിക്കാന്‍ പോലും പ്രയാസമാകുന്നു. കേരളം കണ്ട വലിയ ദുരന്തങ്ങളുടെ പട്ടികയില്‍ ഇതും സ്ഥാനംപിടിക്കുമായിരുന്നു. കഴിഞ്ഞ ആഗസ്റ്റില്‍ സംഭവിച്ച ഗ്യാസ് ടാങ്കര്‍ ദുരന്തത്തില്‍ നിന്നും കണ്ണൂര്‍ ജനത മുക്തമായി വരുന്നതേയുള്ളൂ; അന്ന് ഇരുപത്തഞ്ചോളം ആളുകളാണ് ടാങ്കര്‍ പൊട്ടിത്തെറിച്ച് മരണമടഞ്ഞത്. വീണ്ടും ഒരു ദുരന്തത്തിനുകൂടി സാക്ഷികളാവാനുള്ള മനകരുത്തു അവര്‍ ആര്‍ജ്ജിച്ചുവരുന്നതേയുള്ളൂ !!  ചില ഘട്ടങ്ങളില്‍ ഏതോ ചില അദൃശ്യശക്തിയുടെ കരങ്ങള്‍ നമ്മളെ സഹായിക്കാന്‍ എത്തിച്ചേരും. സംശയിക്കേണ്ട; ഇതും ദൈവത്തിന്‍റെ അദൃശ്യ കരങ്ങള്‍ തന്നെ, ഇവിടെ ഈ ചെറുപ്പക്കാരന്‍ ആ ദൌത്യത്തിനുവേണ്ടി നിയോഗിക്കപ്പെട്ടു എന്നുമാത്രം.

തീര്‍ച്ചയായും പ്രേമചന്ദ്രന്‍ അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നു; ഒരു ധീരകൃത്യം തന്നെയാണ് അദേഹം കാഴ്ചവെച്ചത്. പക്ഷേ എന്‍റെ ചിന്തയില്‍ ഇപ്പോള്‍ തെളിഞ്ഞുവരുന്നത് മറ്റൊരു കാര്യമാണ്. റേഡിയേറ്റര്‍ പൊട്ടി തിളച്ചവെള്ളം ദേഹത്ത് തെറിച്ചു വീണപ്പോള്‍, ബസ്സിലുള്ള ഏകദേശം അന്‍പതിലേറെ യാത്രക്കാരുടെ ജീവന് പുല്ലുവില കൊടുത്തുകൊണ്ട്, സ്വന്തം ശരീരത്തില്‍ ഉണ്ടായേക്കാവുന്ന തികച്ചും നിസ്സാരമായ പൊള്ളലിനെ ഭയന്ന്‍, ബസ്സില്‍ നിന്നും ചാടിയിറങ്ങിയ ഡ്രൈവറെ കുറിച്ചാണ്. ഇതാണോ ഒരു പൊതുവാഹണം കൈകാര്യം ചെയ്യുന്ന ഡ്രൈവറുടെ ധര്‍മ്മം? അല്ലെങ്കില്‍ ഇത്തരം ഡ്രൈവര്‍മാരുടെ കൈകളില്‍ എത്രത്തോളം സുരക്ഷിതമാണ് നമ്മുടെ പൊതുഗതാഗത സംവിധാനം; നമ്മുടെ ഓരോരുത്തരുടെയും ജീവന്‍; അല്ലെങ്കില്‍ നമ്മുടെ പ്രിയപ്പെട്ടവരുടെ ജീവന്‍. എന്ത് നടപടി ആണ് KSRTC ഈ ഡ്രൈവര്‍ക്കെതിരെ എടുത്തത് അല്ലെങ്കില്‍ എടുക്കാന്‍ പോകുന്നത് എന്നറിയില്ല. ഏറിയാല്‍ ഒരു സസ്പെന്‍ഷന്‍; അല്ലെങ്കില്‍ ഒരു ‘വാര്‍ണിംഗ് ലെറ്റര്‍’ അത്രതന്നെ. അത് കഴിഞ്ഞു വീണ്ടും അയാള്‍ നിരപരാധികളായ ഒരുപാട് ജീവനുകള്‍വെച്ച് പന്താടന്‍ രംഗത്ത്‌ വരികതന്നെ ചെയ്യും. ഇത്തരം സ്വധര്‍മ്മം മറന്നു പ്രവര്‍ത്തിക്കുന്ന, നിരുത്തരവാദികളായ ഡ്രൈവര്‍മാരുടെ ലൈസന്‍സ് ആജീവനാന്തം നിര്‍ത്തലാക്കാനുള്ള സംവിധാനങ്ങള്‍ ഇന്ന് നിലവിലുണ്ട് എന്നാണ് അറിയുന്നത്. പക്ഷേ ഇതെല്ലാം എത്രത്തോളം നടപ്പില്‍ വരുത്താന്‍ കഴിയും എന്നതാണ് ബാക്കിയാകുന്ന ചോദ്യം. അല്ലെങ്കിലും പൊതുജനങ്ങളുടെ ജീവനും സ്വത്തിനും അത്രവലിയ വില കല്‍പ്പിക്കുന്ന ആരെങ്കിലും ഭരണരംഗത്തോ നീതിനിര്‍വഹണ കേന്ദ്രങ്ങളിലോ ഉണ്ടെന്നു തോനുന്നില്ല. അങ്ങനെയെങ്കില്‍ ഇത്ര വലിയ ദുരന്തത്തില്‍ നിന്നും കുറെ ജീവനുകള്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ട ഈ സംഭവം, ഒരു ചെറിയ കോളം വാര്‍ത്തപോലും ആവാതെ ദിവസങ്ങള്‍ക്കുള്ളില്‍ പലരും മറക്കാന്‍ ശ്രമിക്കില്ലായിരുന്നു.  

‘ടൈറ്റാനിക്’ എന്ന സിനിമയിലെ രംഗങ്ങളാണ് ഈ അവസരത്തില്‍ ഓര്‍മ്മവരുന്നത്. മുങ്ങിതാഴുന്ന കപ്പലിനുള്ളില്‍ നിന്നും രക്ഷപ്പെടാന്‍ ഒരുപാട് അവസരങ്ങള്‍ ഉണ്ടായിട്ടും, ഒരുപാടുപേര്‍ നിര്‍ബന്ധിച്ചിട്ടും, രക്ഷപ്പെടാനുള്ള ഒരു ശ്രമം പോലും നടത്താതെ യാത്രികരെ സുരക്ഷിതരാക്കാന്‍ വേണ്ടി ഓടിനടന്ന്, അവസാനം ആ കപ്പലിനൊപ്പം മരണം വരിച്ച ആ കപ്പിത്താന്‍ പ്രേക്ഷക മനസ്സിനെ മുറിവേല്‍പ്പിച്ചിരുന്നു. അത്രയൊന്നും മഹാമനസ്ഥിതി കാണിച്ചില്ലെങ്കിലും, അതിന്‍റെ നൂറില്‍ ഒരംശമെങ്കിലും ഉണ്ടായിരുന്നെങ്കില്‍ ചൂട് വെള്ളം തെറിച്ചപ്പോള്‍ ബസ്സില്‍ നിന്നും എടുത്തു ചാടാന്‍ ആ ഡ്രൈവര്‍ക്ക് തോന്നുമായിരുന്നില്ല. ഒരു പൊതുവാഹനം കൈകാര്യം ചെയ്യുന്നയാള്‍ക്ക് ഉണ്ടായിരിക്കേണ്ട ‘മിനിമം’ സാമൂഹിക നീതിയെകുറിച്ചും, ഉത്തരവാദിത്വത്തെ കുറിച്ചും ബോധവാന്‍മാരായ എത്രപേര്‍ ഇന്ന് നമുക്കിടയിലുണ്ട്? ചുരുക്കം; അല്ലെങ്കില്‍ വളരെ ചുരുക്കം !! ഡ്രൈവര്‍മാരുടെ കെടുകാര്യസ്ഥത തന്നെയായിരുന്നു മുന്‍പേ നടന്ന ഒട്ടുമിക്ക അപകടങ്ങളിലും എടുത്തുകാണിക്കപ്പെട്ട വസ്തുത. എങ്കിലും അതൊന്നും ആരുടേയും ശ്രദ്ധയില്‍പ്പെടാതെയോ, അല്ലെങ്കില്‍ ശ്രദ്ധയില്‍പ്പെട്ടിട്ടും, ശ്രദ്ധിക്കാതെയോ പോയി. മറ്റുയാത്രാമാര്‍ഗ്ഗങ്ങള്‍ ഇല്ലാത്ത സാധാരണ ജനങ്ങള്‍ നിരാശ്രയരായി വീണ്ടും ഇതേ സംവിധാനങ്ങളെ തന്നെ ശരണം പ്രാപിക്കുന്നു, !!

പ്രേമചന്ദ്രന്‍റെ ധീരകൃത്യത്തിന്‍റെ വാര്‍ത്ത KSRTC-യും പത്രങ്ങളും മുക്കിയെങ്കിലും, ഒരു നാടിന് അത് അത്ര നിസാരമായി കാണാന്‍ കഴിയുന്നതായിരുന്നില്ല. അവര്‍ അത്രമോശമല്ലാത്ത രീതിയില്‍ അദേഹത്തെ അനുമോദിച്ചു; ആദരിച്ചു; നാടിന്‍റെ നന്മകള്‍ പങ്കുവെച്ചു. ഇനി മുന്നോട്ടുള്ള പ്രേമചന്ദ്രന്‍റെ ഓരോ യാത്രകളിലും ഇതെങ്കിലും ഒരു പ്രചോദനമായി നിലനില്‍ക്കട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാം !!  
.....................................................................................................................................................
(ചിത്രങ്ങള്‍ തന്നു സഹായിച്ചത്: സൂരജ് തൊടീക്കളം).


Sunday, September 1, 2013

ബയോഡാറ്റ

(മിനികഥ)

ഇന്ന് പതിവില്ലാതെ ചാറ്റ് ബോക്സില്‍ അവള്‍ ഒരു കാര്യം ചോദിച്ചു.

“എനിക്ക് ഒരു ബയോഡാറ്റ ഉണ്ടാക്കി തരാമോ”

“ബയോഡാറ്റയോ; എന്താ ഇപ്പൊ ഇങ്ങനെ ഒരു കാര്യം എന്നോട് തന്നെ ചോദിക്കാന്‍; അപ്പോള്‍ ഇത് വരെ ഇതൊന്നും ഇല്ലാതെയാണോ ജോലി തെണ്ടാന്‍ ഇറങ്ങിയിരിക്കുന്നെ ?”

ഞാന്‍ ഇത്തിരി പുച്ഛം കലര്‍ത്തി രണ്ടു മൂന്ന് ചോദ്യങ്ങള്‍ ഒരേ മെസേജില്‍ തൊടുത്തുവിട്ടു.

“ഹാ; ഇപ്പൊ അങ്ങനെ ഒന്ന് വേണമെന്നൊരു തോന്നല്‍; മൂന്ന് നാല് വര്‍ഷമായി ഒരേ ജോലി; ഒരേ സ്ഥാപനം; ഒരേ സ്ഥലം; ഒരു മാറ്റം ആരാണ് ആഗ്രഹിക്കാത്തത്”

അവളുടെ മറുപടി മിനുട്ടുകള്‍ക്കുള്ളില്‍ തന്നെ എന്നെ തേടിയെത്തി.

“ഞാന്‍ അത്ര വലിയ ബയോഡാറ്റ നിര്‍മ്മാതാവ് ഒന്നുമല്ല; എന്‍റെ ബയോഡാറ്റ തന്നെ, ഞാന്‍ എജെന്‍സിയില്‍ കൊടുത്തുണ്ടാക്കിയതാണ്. ഒരു നല്ല ജോലിക്ക് വേണ്ടിയുള്ള ശ്രമമാണെങ്കില്‍ ചെറിയ ഒരു തുക മുടക്കി ഏതെങ്കിലും ഏജെന്‍സിയില്‍ കൊടുത്തു എഴുതിക്കുന്നതായിരിക്കും കൂടുതല്‍ ഗുണം ചെയ്യുക”

ഞാന്‍ എന്‍റെ അഭിപ്രായം അവളുമായി പങ്കുവെച്ചു.

“എനിക്ക് എജെന്‍സിയെ പറ്റി ഒന്നും വലിയ ഐഡിയ ഇല്ല മാഷേ ! ഞാന്‍ തന്നെ ഉണ്ടാക്കിയ ചെറിയ ഒരെണ്ണം ഉണ്ട്, മാഷ്‌ അതൊന്നു വിപുലീകരിച്ചു തന്നാ മതി; വളരെ കുറഞ്ഞ വാക്കില്‍, സമയം പോലെ”

അവള്‍ അത്രയും പറഞ്ഞപ്പോള്‍ ആ റിക്വസ്റ്റ് തിരസ്ക്കരിക്കാന്‍ കഴിഞ്ഞില്ല.

എന്തായാലും ഇപ്പോള്‍ കൈവശമുള്ളത് അയക്കൂ; ഞാന്‍ ശ്രമിക്കാം എന്ന് മാത്രം പറഞ്ഞ് ആ ചാറ്റ് ബോക്സ് ഞാന്‍ ക്ലോസ് ചെയ്തു.
..................................................................................

അവള്‍; വെറും രണ്ടുമാസം മാത്രം പഴക്കമുള്ള ഒരു ഓണ്‍ലൈന്‍ സൗഹൃദം; ഇടയ്ക്ക് എപ്പോഴെങ്കിലും ഒരു ‘ഹായ്’ പറഞ്ഞ് ചാറ്റ് ബോക്സില്‍ വരും, തിരിച്ചു ഒരു ‘ഹായ്’ പറച്ചിലിലോ അല്ലെങ്കില്‍ ചില കുശലാന്വേഷണങ്ങളിലോ ഒതുങ്ങി ഓരോ പ്രാവശ്യവും ചാറ്റുകള്‍ ‘ഓഫ്‌ മോഡിലേക്ക്’ പോയിക്കൊണ്ടിരുന്നു. കൂടുതലായി ഒന്നും അറിയില്ല  അവളെ പറ്റി; ഒരു മലയാളി പെണ്‍കുട്ടി; കുറച്ചു വര്‍ഷമായി മുംബൈയില്‍ ജോലി ചെയ്യുന്നു. അത്രയുമാണ് എന്‍റെ അറിവിലെ അവള്‍ !

പക്ഷേ എന്തുകൊണ്ടോ ഓരോ പ്രാവശ്യവും ചാറ്റ് ബോക്സുകള്‍ അടഞ്ഞു കഴിയുമ്പോള്‍ അവള്‍ എന്തോ പറയാന്‍ ബാക്കിവെച്ചിട്ട്‌ പോകുന്നത് പോലെ എനിക്ക് തോന്നിയിരുന്നു. ഇന്നലെ രാത്രി കുറച്ചേറെ അവള്‍ സംസാരിച്ചു; ‘ഇപ്പോള്‍ കുറച്ചു ഫ്രീ ആണ്; സോ, നമുക്ക് കുറച്ചു ‘സൊറ’ പറയാം’ എന്ന മുഖവുരയുമായാണ് അവള്‍ വന്നത്. പക്ഷേ കൂടുതല്‍ എന്തെങ്കിലും സംസാരിച്ചോ എന്ന് ചോദിച്ചാല്‍, ഇല്ല; കുറച്ചു നാട്ടുവര്‍ത്തമാനങ്ങള്‍; പഴയ ചില സുഹൃത്തുക്കളെ കുറിച്ച്; അത്ര തന്നെ !! ഞാന്‍ ചോദിച്ച പല ചോദ്യങ്ങള്‍ളും ഉത്തരമില്ലാതെ, അനാഥമായി ചാറ്റ് ബോക്സിന്‍റെ കാണാപ്പുറങ്ങളിലേക്ക് നൂഴ്ന്നിറങ്ങി മറഞ്ഞുപോയി.

ഇന്ന് രാവിലെ വീണ്ടും പതിവില്ലാതെ ചാറ്റില്‍ വന്നതും, അവിചാരിതമായി ബയോഡാറ്റയുടെ കാര്യം പറഞ്ഞതും എന്നില്‍ കുറച്ചൊന്നുമല്ല അമ്പരപ്പുണ്ടാക്കിയത്.
‘ഇന്ന് ജോലിക്ക് പോയില്ലേ’ എന്ന് ചോദിച്ചപ്പോള്‍ ‘നല്ല സുഖമില്ല അതുകൊണ്ട് ലീവ് എടുത്തു’ എന്നും പറഞ്ഞു. 
..........................................................................................
ഉച്ചയോടെ മൊബൈലില്‍ നോട്ടിഫികേഷന്‍ വന്നു; ഒരു പുതിയ ഇമെയില്‍ വന്നിട്ടുണ്ട്. മെയില്‍ തുറന്നുനോക്കി; അതെ, അത് അവളുടെ ഇമെയില്‍ ആണ്. സബ്ജെക്റ്റ് ലൈനില്‍ ‘ബയോഡാറ്റ’ എന്ന് എഴുതിയിട്ടുണ്ട്. അതില്‍ അറ്റാച്ച് ചെയ്തിരിക്കുന്ന ഫയലില്‍ ക്ലിക്ക് ചെയ്തു. നെറ്റ് കുറച്ചു സ്ലോ ആണ്. അറ്റാച്ച് ചെയ്തിരിക്കുന്ന വേര്‍ഡ്‌ ഫയല്‍ പതിയെ പതിയെ നാണത്തോടെ എന്‍റെ കണ്ണുകള്‍ക്ക്‌ മുന്നില്‍ തുറക്കപ്പെട്ടു.

മുകളില്‍ അവളുടെ പേര് വലിയ കറുത്ത അക്ഷരങ്ങളില്‍ എഴുതിയിട്ടുണ്ട്; കൂടുതല്‍ വായിക്കാതെ മൌസ് താഴോട്ടുരുട്ടി നോക്കി.
‘ഭാഗ്യം; എല്ലാം കൂടി ഒരു പേജ് മാത്രമേയുള്ളൂ, വേഗം തന്നെ കുറച്ചു മെച്ചപ്പെടുത്തി തിരിച്ചയചു കൊടുക്കാം’ എന്നാശ്വസിച്ച്‌ മൌസ് വീണ്ടും മുകളിലേക്ക് തന്നെ ഉരുട്ടിക്കയറ്റി.

വലിയ അക്ഷരങ്ങളില്‍ എഴുതിയ അവളുടെ പേരിനു താഴെ ‘കരിയര്‍ ഒബ്ജെക്റ്റിവ്’ എന്ന തലക്കെട്ടില്‍ കുറച്ചു വാക്കുകളാല്‍ തീര്‍ത്ത വാചകങ്ങള്‍;

അതിനു താഴെ, പ്രവര്‍ത്തിപരിചയം, ഇപ്പോള്‍ ജോലി ചെയ്യുന്ന സ്ഥാപനം, സ്ഥലം തുടങ്ങിയ വിവരങ്ങള്‍

അതിനും താഴെ ‘പേര്‍സണല്‍ ഇന്‍ഫോര്‍മേഷന്‍’; ഇങ്ങനെ പോയി ആ ബയോഡാറ്റയുടെ ഘടന.

അത്രയും സങ്കീര്‍ണ്ണമായ ഒരു പ്രൊഫൈല്‍ ഞാന്‍ ഇതുവരെ കണ്ടിട്ടുണ്ടായിരുന്നില്ല.

അതിലെ ഓരോ വാക്കുകളും, വാചകങ്ങളും, ഒരായിരം അമ്പുകളുടെ മൂര്‍ച്ചയോടെ എന്‍റെ കണ്ണുകള്‍ക്കുള്ളിലേക്ക് തുളഞ്ഞു കയറി; അവ ഉള്ളിന്‍റെയുള്ളില്‍ എവിടെയോ തട്ടി ചിന്നി ചിതറി !!

ആരോ വരുത്തിവച്ച പോലെ ഒരു നിശബ്ധത !!

എങ്ങനെ ഈ ബയോഡാറ്റ വിപുലീകരിക്കും എന്നെ ചിന്ത വിദൂരങ്ങളില്‍ പോലും അപ്പോള്‍ എന്‍റെ ഉള്ളില്‍ ഉണ്ടായില്ല. എത്ര മനോഹരമായി രൂപപ്പെടുത്തിയാലും, ഏതുതരത്തില്‍ ഉള്ള ഒരു ജോലിയായിരിക്കും ഈ ബയോഡാറ്റ മുന്നില്‍ വെച്ച് അവള്‍ തേടാന്‍ പോകുന്നത് എന്ന ചിന്തയും അതോടൊപ്പം എന്നെ വല്ലാതെ അലട്ടി.

ഞാന്‍ അവളോട്‌ ചോദിച്ച എല്ലാ ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരം ആ ബയോഡാറ്റയില്‍ കണ്ടെത്താന്‍ എനിക്ക് കഴിഞ്ഞു. ഒരുപക്ഷേ ബയോഡാറ്റ വിപുലീകരിക്കുക എന്നതിലുപരി, അവളെ എനിക്ക് വിശദമായി പരിചയപ്പെടുത്തുക എന്നത് തന്നെയായിരിക്കണം അവള്‍ ഉദേശിച്ചതും !!

പേജ് വീണ്ടും മുകളിലേക്ക് പോയി, അവസാനത്തെ ഖണ്ഡികയില്‍ ‘ഡിക്ലറേഷന്‍’ എന്ന തലക്കെട്ടില്‍ ‘മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ എല്ലാം എന്‍റെ ഏറ്റവും നല്ല അറിവിനാലും ബോധത്താലും ശരിയും യാഥാര്‍ത്യവുമാണ്’ എന്ന് സ്ഥാപിക്കുന്ന സത്യപ്രസ്താവന.

അതിനും താഴെ,

അവള്‍- ചുവന്ന അക്ഷരങ്ങളില്‍ അവളുടെ പേര്;
# 412/7, റെഡ് സ്ട്രീറ്റ്, കാമാത്തിപുര,
ഗ്രാന്‍റ് റോഡ്‌ (ഈസ്റ്റ്‌), മുംബൈ- 14

ഒപ്പ്.

.......................................................The End.................................................................

Sunday, August 18, 2013

സഹനം !

ഞാന്‍ നടന്ന വഴിയോളം 
നീ നടന്നിട്ടുണ്ടോ;
ഞാന്‍ കടന്ന കടലോളം 
നീ കടന്നിട്ടുണ്ടോ;
ഞാന്‍ കണ്ട കിനാവോളം
നീ കണ്ടിട്ടുണ്ടോ ;

ഇല്ല; ഒരിക്കലുമില്ല;
നിന്‍റെ പരിമിതികള്‍ക്കുള്ളില്‍
ഒതുങ്ങുവാനായിരുന്നു
നിനക്ക് കൂടുതല്‍ ഇഷ്ടം.
അല്ല; അങ്ങനയല്ല;
പരിമിതികളുടെ ചങ്ങലപ്പൂട്ടിനാല്‍
എന്നും ഞാന്‍ നിന്നെ തളച്ചിട്ടിരുന്നു.

അപ്പോഴും ഒരു കാര്യത്തില്‍ നീ
എന്നെ തോല്‍പ്പിച്ചു.
നീ പൊഴിച്ച  കണ്ണീരോളം
എന്‍റെ കണ്ണുനിറഞ്ഞൊഴുകാന്‍
നീ എന്നെ അനുവദിച്ചില്ല.

Tuesday, July 30, 2013

പരിണാമത്തിലേക്ക് !

           (മിനികഥ) 

      ദൈവം അഗാധമായ ചിന്തയിലായിരുന്നു. മനുഷ്യരുടെ അടുത്ത തലമുറയെ എങ്ങനെ സൃഷ്ടിക്കാം എന്ന ചിന്ത  തലച്ചോറിനെ കീറിമുറിക്കാന്‍ തുടങ്ങിയിട്ട് കുറെ നാളുകളായി. ഭൂമിയിലേക്ക്‌ നോക്കുമ്പോള്‍ ഒരു സമാധാനവുമില്ല; തലങ്ങും വിലങ്ങും ആക്രാന്തപ്പെട്ടു പായുന്ന മനുഷ്യജന്മങ്ങള്‍; അവരുടെ ദുഷ്പ്രവര്‍ത്തികള്‍; ചതി, വഞ്ചന, മാറാവ്യാധികള്‍, പ്രകൃതിചൂഷണം, പ്രതിദിനം എന്നപോലെ ദേവലോകത്തേക്ക് ഭൂമിയില്‍ നിന്നും വരുന്ന കൂര്‍ത്ത മുനകളുള്ള കൂറ്റന്‍ നിരീക്ഷണ യന്ത്രങ്ങള്‍; അവയുണ്ടാക്കുന്ന തടസ്സങ്ങള്‍, അങ്ങനെ നീണ്ടു പട്ടിക. എല്ലാം കൊണ്ടും ദുസ്സഹമായിരിക്കുന്നു ജീവിതം. ‘ഉലകനായകന്‍’ എന്ന തന്‍റെ പദവി തന്നെ ചോദ്യം ചെയ്യപ്പെട്ടു തുടങ്ങി.


ദൈവം വ്യാകുലചിത്തനായി !

അടുത്ത് വിളിച്ചുകൂട്ടിയ ദേവലോക സഭയില്‍ അനുയോജ്യമായ തീരുമാനങ്ങള്‍ ഒന്നും തന്നെ ഉരുത്തിരിഞ്ഞു വന്നില്ല. ഭൂമിയിലേക്കയച്ച  അന്വേഷണ കമ്മീഷന്‍ അംഗങ്ങള്‍ പുണ്യഗംഗയിലെ പ്രളയത്തില്‍ ഒലിച്ചുപോയി, കാലസമക്ഷം തിരിച്ചെത്തി. അതിനുമുന്നേ പോയവരെ ആരോ കൈവിഷം കൊടുത്ത് മയക്കി, റിപ്പോര്‍ട്ടുകള്‍ അട്ടിമറിക്കപ്പെട്ടു. കൂടെ അയച്ച സാരഥിയെ ഭൂമിയില്‍ തടഞ്ഞുവെച്ച് മോചനദ്രവ്യം ആവശ്യപ്പെട്ടുകൊണ്ടുള്ള കത്തിന് ഇതുവരെ മറുപടി കൊടുക്കാന്‍ കഴിഞ്ഞിട്ടില്ല.

ഇനിയെന്ത് എന്ന ചിന്ത വലിയ ചോദ്യചിഹ്നമായി നോക്കുകുത്തിപോലെ മുന്നില്‍ നില്‍ക്കുന്നു !!

ഒരു പരിഹാരം ഉടനെ കാണണം; ഭൂമിയിലെ ഇപ്പോഴത്തെ പരിതസ്ഥിതികള്‍ക്കനുയോജ്യമായ രീതിയില്‍ എല്ലാം പു:നസൃഷ്ടിക്കണം.

ആലോചനാനിമഗ്നനായ ദൈവത്തിന്‍റെ ബോധമനസ്സിലേക്ക് പലതരം ഐടിയകള്‍ കടന്നുവന്നു !!!

#  എന്‍ഡോസള്‍ഫാന്‍ പ്രതിരോധശേഷിയുള്ള കുഞ്ഞുങ്ങളെ സൃഷ്ടിക്കണം.

സ്ത്രീകള്‍ക്ക് സ്വയരക്ഷക്കായി ജന്മനാ കവച കുണ്ഡലങ്ങള്‍ നല്‍കണം.

പുരുഷന് കാമാസക്തി കുറഞ്ഞ ലിംഗങ്ങള്‍ വച്ചുപിടിപ്പിക്കണം; അതിനായി ഒരു ലിംഗ പരീക്ഷണശാല തുടങ്ങണം.

മരങ്ങള്‍ പു:ന സൃഷ്ടിക്കണം; ഇരുമ്പ് മഴുവിനെ പ്രതിരോധിക്കാന്‍ ശേഷിയുള്ളവ.

മണലുകള്‍ അടിയാത്ത പുഴകള്‍ സൃഷ്ടിക്കണം.

മൊബൈല്‍ ടവറുകള്‍ കൂണ്‍ കണക്കെ ഉയരുകയാണ്. പക്ഷികള്‍ക്ക് റേഡിയോ തരംഗ-പ്രതിരോധശേഷി നല്‍കുന്നതിനെ കുറിച്ച് ചിന്തിക്കേണ്ടിയിരിക്കുന്നു.

‘കൂടംകുളത്തെ’ ജനങ്ങളെ ‘യുറേനിയം-ആണവ’ പ്രതിരോധശേഷിയുള്ളവരാക്കി മാറ്റണം.

വെള്ളത്തിന്‍റെ രാസഘടനയില്‍ മാറ്റം വരുത്തണം;
മണ്ണിന്‍റെ ഘടനയില്‍ മാറ്റം വരുത്തണം; ജെ.സി.ബി. കുത്തിയാലും ഇടിയാത്ത കുന്നുകള്‍ ഉണ്ടാക്കണം.
ഭൂഖണ്ടങ്ങളെ ഇനിയും വിഭജിക്കണം; സമുദ്രങ്ങളുടെ ആഴം കൂട്ടണം.

എവറസ്റ്റ് കൊടുമുടിയെ ഒരഗ്നി പര്‍വ്വതമാക്കണം; അത് പൊട്ടിച്ചിതറി ലാവകളൊഴുകണം

ചോരയുടെ നിറം പച്ചയാക്കണം; മനുഷ്യരുടെ ചോരത്തിളപ്പ് കുറയ്ക്കണം.
ഉറുമ്പ്കളുടെ വലുപ്പം കൂട്ടണം. മനുഷ്യന്‍ അവയെ ഭയക്കണം.

മണ്മറഞ്ഞു പോയ ദിനോസറുകളെ പു:നസൃഷ്ടിക്കണം.
കുതിരകള്‍ക്ക് കൊമ്പുകള്‍ കൊടുക്കണം.
മനുഷ്യന് ഇനിയും ഒരു പരിണാമം കണ്ടത്തേണ്ടിവരും !!  

ദൈവത്തിന്‍റെ ചിന്തകള്‍ കാടുകയറി !!

ഉത്തരം കിട്ടാത്ത ഒരുപാട് ചോദ്യങ്ങളുടെ കുരുക്കഴിക്കാന്‍, അവസാനമായി ദൈവം കാലനെ സമീപിക്കാന്‍ തീരുമാനിച്ചു.

കാലന്‍ എല്ലാം ശ്രദ്ധയോടെ കേട്ടു; കുറച്ചു നേരത്തെ മൌനത്തിനു ശേഷം ഇങ്ങനെ മൊഴിഞ്ഞു.

“മനുഷ്യരുടെ ആയുസ്സ് വെട്ടിക്കുറയ്ക്കാം; അപ്പോള്‍ എല്ലാത്തിനും ഒരു പരിഹാരമാവും”

കേട്ടപ്പോള്‍ ദൈവത്തിനും അത് ശരിയാണെന്ന് തോന്നി. തല്ക്കാലം അതേയുള്ളൂ വഴി, മാത്രമല്ല സര്‍വ്വപോരായ്മകളും പരിഹരിച്ച്, മാലിന്യമുക്തമായ ഒരു പുതിയ തലമുറയെ സൃഷ്ടിക്കാന്‍ കൂടുതല്‍ സമയവും കിട്ടും.

തിരച്ചു പോകുന്നതിനു മുന്‍പ് മനുഷ്യരുടെ ആയുസ്സ് എത്രയില്‍ നിര്‍ത്താം എന്ന കാലന്‍റെ ചോദ്യത്തിനുള്ള ഉത്തരമായി, അത് കാലന്‍റെ തന്നെ മനോധര്‍മ്മത്തിനനുസരിച്ചു ചെയ്തു കൊള്ളാന്‍ ദൈവം അനുവാദം നല്‍കി.

ബുദ്ധിമാനായ കാലന്‍ അങ്ങനെ നടപടികള്‍ തുടങ്ങി. പരീക്ഷണാര്‍ത്ഥം കിങ്കരന്‍മാരെ അട്ടപ്പാടിയിലേക്കയച്ചു.

അവിടെ ശിശുക്കള്‍ മരിച്ചുവീഴാന്‍ തുടങ്ങി !! 


Friday, July 5, 2013

Central Monitoring System (CMS) ആശങ്കകള്‍ അവസാനിക്കുന്നില്ല;

സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ഓരോ പൌരന്‍റെയും നിഷേധിക്കപ്പെടുന്ന ‘സ്വാതന്ത്യ്രത്തിന്‍റെയും പൌരാവകാശത്തിന്‍റെയും ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് വരാനിരിക്കുന്ന സെന്‍ട്രല്‍ മോണിട്ടരിംഗ് സിസ്റ്റം അഥവാ CMS എന്ന തലയ്ക്കു മുകളിലെ ‘വാള്‍’. പേരില്‍ നിന്നു തന്നെ മനസിലാക്കാം നിരീക്ഷണമാണ് ഉദേശമെന്ന്. ‘ബിഗ്‌ ബ്രദര്‍’ (Big Brother); അങ്ങനെയാണ് ഓമനപ്പേര്.  വ്യക്തമായ ധാരണ ഇല്ലായ്മയോ, അല്ലെങ്കില്‍ പിന്നണിയില്‍ അവരുടെ കൂടെ താല്പര്യങ്ങള്‍ സംരക്ഷിക്കപ്പെടുന്നത് കൊണ്ടോ എന്തോ, രാഷ്ട്രീയതലത്തില്‍ ഈ വിഷയത്തെക്കുറിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ നടന്നുവരുന്നതായി കാണുന്നില്ല. അല്ലെങ്കിലും സൈബര്‍ നിയമ ബേധഗതികളും പരിഷ്കാരങ്ങളും ചര്‍ച്ചയ്ക്കു പോലും വെക്കാതെ ഉത്തരവുകള്‍ പുറപ്പെടുവിച്ച ചരിത്രമാണ് ഇന്ദ്രപ്രസ്ഥത്തിലെ മണിമാളികയില്‍ ഈയ്യടുത്ത കാലത്ത് പോലും കാണാന്‍ കഴിഞ്ഞത്. അതുകൊണ്ടു തന്നെ ഈ കാര്യത്തിലും പുതുമകള്‍ ഒന്നുംതന്നെ പ്രതീക്ഷിക്കേണ്ടതില്ല.


എന്താണ് CMS എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത് ?
ഇന്ത്യ ഗവന്‍മെന്‍റ് പുതുതായി നടപ്പിലാക്കാന്‍ പോകുന്ന ഒരു സൈബര്‍-ഇലക്ട്രോണിക് നിരീക്ഷണ സംവിധാനമാണ് CMS എന്ന് ചുരുക്കിപ്പറയാം. അതായത്; വ്യക്തികള്‍ തമ്മില്‍ കൈമാറ്റം ചെയ്യപ്പെടുന്ന ഇമെയില്‍ സന്ദേശങ്ങള്‍, ചാറ്റ്, ഡൌണ്‍ലോഡ് ചെയ്യപ്പെടുന്ന വിവരങ്ങള്‍, ഓരോരുത്തരും സന്ദര്‍ശിക്കുന്ന വെബ്‌സൈറ്റുകള്‍, സൌഹൃത സംഭാഷങ്ങള്‍, എന്തിനേറെ പറയുന്നു, മൊബൈല്‍, ടെലെഫോണ്‍ സംഭാഷണങ്ങള്‍, ഫാക്സുകള്‍, ബാങ്കുകള്‍ വഴി കൈമാറ്റം ചെയ്യപ്പെടുന്ന പണം, എന്നുവേണ്ട ഇലക്ട്രോണിക് മീഡിയയുമായി ബന്ധപ്പെട്ട സകലമാന വിവരങ്ങളും, യാതൊരുപാധികളുമില്ലാതെ ശേഖരിക്കാനും പരിശോധിക്കാനും GOVT അല്ലെങ്കില്‍ GOVT  നിയമിത സ്വകാര്യ ഏജന്‍സികള്‍ളെ പ്രാപ്തരാക്കുന്ന ഒരു പ്രത്യേകതരം സംവിധാനമാണ് CMS-ലൂടെ ഉദേശിക്കുന്നത്. എന്നുവെച്ചാല്‍ സൈബര്‍ നിയമലംഘനങ്ങള്‍ ഞൊടിയിടക്കുള്ളില്‍ കണ്ടുപിടിക്കപ്പെടുകയും കുറ്റക്കാര്‍ക്ക് ഉടനടി തക്കതായ ശിക്ഷ നല്‍കുകയും ചെയ്യാം എന്ന് സര്‍ക്കാര്‍ വീക്ഷിക്കുന്നു.

കേരളം, കര്‍ണാടക, ഡല്‍ഹി, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലാണ് തുടക്കത്തില്‍ ഈ സംവിധാനം നടപ്പിലാക്കുന്നത്. ക്രമേണ മറ്റു സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കും. കേരളത്തില്‍ ഗവര്‍മെന്റ് നിയന്ത്രണത്തിലുള്ള C-dot എന്ന സ്ഥാപനമാണ് ഇതിന് ചുക്കാന്‍ പിടിക്കുന്നത്, സഹായത്തിന് കേരള പോലീസുമുണ്ടാകും.  ദേശീയ തലത്തില്‍, ഗവന്‍മെന്‍റ് നിയന്ത്രണത്തിലുള്ള Telecom Enforcement, Resource and Monitoring (TREM) വിഭാഗവും, Centre for Development of Telematics (C-DoT) വിഭാഗവുമാണ് വിവരങ്ങളെ ഏകോപിപ്പിക്കുന്നത്. Intelligence Bureau-യ്ക്കാണ് ശേഖരിച്ച വിവരങ്ങളെ പരിശോധിക്കാനുള്ള ചുമതല. അത് കൂടാതെ, Research and Analysis Wing (R&AW), Central Bureau of Investigation (CBI), National Investigation Agency (NIA), Central Board of Direct Taxes (CBDT), Narcotics Control Bureau(NCB), Enforcement Directorate (ED) എന്നീ വിഭാഗങ്ങള്‍ക്കും വിവരങ്ങള്‍ ഏതുസമയത്തും പരിശോധിക്കുള്ള സ്വാതന്ത്ര്യവുമുണ്ട്. മുംബൈ പോലീസ്സില്‍ ഇതിനു മുന്നോടിയായി ഫേസ്ബുക്കും ട്വിട്ടെറും മാത്രം നിരീക്ഷിക്കാന്‍ ‘സോഷ്യല്‍ മീഡിയ ലാബ്‌’ എന്ന ഒരു വിഭാഗം തന്നെ തുടങ്ങിയതായി അറിയുന്നു. 20 പോലീസ്സുകാര്‍ അടങ്ങുന്ന ഒരു സംഘം 24x7 ഈ രണ്ടു സൈറ്റുകളിലും എന്തുസംഭവിക്കുന്നു എന്ന് മാത്രം നിരീക്ഷിച്ചുകൊണ്ടിരിക്കുന്നത്രേ. !! എന്തിനു വേണ്ടി ?  അത്ര എളുപ്പമല്ലാത്തതും, ചിലവേറിയതുമായ CMS എന്ന ഈ ‘നിരീക്ഷണപ്പറവയുടെ’ ഇപ്പോഴത്തെ യഥാര്‍ത്ഥ ആവശ്യം, അത് നടപ്പിലാക്കുന്നവര്‍ക്ക് പോലും അറിയില്ല എന്നത് പരമമായ സത്യം.

പരമ്പരാഗത എഴുത്തുകുത്ത് രീതികള്‍ കാലഹരണപ്പെട്ട ഇക്കാലത്ത്, വ്യക്തിബന്ധങ്ങള്‍ കൂടുതലും നിലനില്‍ക്കുന്നത് ഇലക്ട്രോണിക് സംവിധാനങ്ങളിലൂടെയാണ്. മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കാത്തവര്‍ വളരെ വിരളമാണെന്ന് തന്നെ പറയാം. ദിവസേന എണ്ണമറ്റ സന്ദേശങ്ങളാണ് മൊബൈല്‍ ഫോണുകള്‍ വഴി കൈമാറപ്പെടുന്നത്. ഇമെയിലുകള്‍ വഴിയും, ഫേസ്ബുക്ക്‌, ട്വിറ്റെര്‍, ഓര്‍ക്കുട്ട്, എന്നിങ്ങനെയുള്ള സോഷ്യല്‍ നെറ്റ്വര്‍ക്ക്‌ സൈറ്റുകള്‍ വഴിയും ആശയവിനിമയങ്ങള്‍ ഒരുപാട് നടക്കുന്നു. ഇതില്‍ കൂടുതലും സ്വകാര്യസന്ദേശങ്ങളാണ് എന്നുവേണം കരുതാന്‍. ഇത്തരത്തിലുള്ള എല്ലാ ആശയവിനിമയങ്ങളും നിരീക്ഷിക്കപ്പെടുമ്പോള്‍, ഒരു വ്യക്തിയുടെ സ്വകാര്യത എന്ന വാക്കിന് തന്നെ പ്രസക്തിയില്ലാതാവുന്നു. മാത്രവുമല്ല, ഇതുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവരുന്ന ചോദ്യങ്ങള്‍ക്ക് വ്യക്തമായ ഒരുത്തരം നല്കാന്‍ സര്‍ക്കാരിനു കഴിയാത്തതും ഇതിലെ ആശങ്കകള്‍ വര്‍ധിപ്പിക്കുന്നു. 
ഓരോ വ്യക്തിയെയും സംശയത്തിന്‍റെ നിഴലില്‍ നിര്‍ത്തുന്ന ഇതിന്‍റെ പിന്നിലുള്ള ഗൂഡ ലക്ഷ്യങ്ങള്‍ എന്തൊക്കെയാണ്?
ഇത്തരത്തില്‍ ശേഖരിക്കപ്പെടുന്ന വിവരങ്ങള്‍ എന്തിനു വേണ്ടി ഉപയോഗിക്കപ്പെടുന്നു ?
സ്വകാര്യ സന്ദേശങ്ങള്‍ അല്ലെങ്കില്‍ വിവരങ്ങള്‍ നിരീക്ഷണ സ്ഥാപനങ്ങളില്‍ നിന്നും പുറത്താകില്ല എന്ന് എങ്ങനെ ഉറപ്പുവരുത്താനാകും ?
നിയമ ലംഘനമായി കണക്കാക്കപ്പെടുന്ന സന്ദേശങ്ങള്‍ എന്തൊക്കെയാണ്?
എത്രകാലം ഈ വിവരങ്ങള്‍ സൂക്ഷിക്കപ്പെടും ?
ഇങ്ങനെയുള്ള ഒരുപാട് ചോദ്യങ്ങള്‍ക്കുള്ള ഉത്തരം അജ്ഞാതമായി നിലകൊള്ളുന്ന ഒരവസരത്തിലാണ്, വെമ്പല്‍കൊണ്ട് ഈ സംവിധാനം നടപ്പില്‍ വരുത്താന്‍ അധികൃതര്‍ ശ്രമിക്കുന്നത്. ഒരു വ്യക്തിയുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണ് ഇതെന്ന് നിസ്സംശയം അനുമാനിക്കാം. ഒരാളുടെ സ്വകാര്യത വെളിപ്പെടുത്താന്‍ ആരും ആഗ്രഹിക്കുന്നില്ല. നിങ്ങള്‍ സംസാരിക്കുന്ന കാര്യങ്ങള്‍ മറ്റൊരിടത്ത് നിന്ന്കൊണ്ട് വേറൊരാള്‍ കേള്‍ക്കാനിടയായാല്‍, എന്തായിരിക്കും നിങ്ങളുടെ അവസ്ഥ?  ഒരിക്കലും അംഗീകരിക്കാനാവാത്ത കാര്യം തന്നെയാണ്.

രാജ്യസുരക്ഷയുടെ മറവ്:
ആഗോളവല്‍ക്കരണത്തിന്റെ ഉപോല്‍പ്പന്നമായ ഭീകരവാദവും, അതിന്‍റെ സന്തതിപരമ്പരകളും, ഇന്റര്‍നെറ്റിനെ അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയുള്ള ഒരായുധമാക്കി ഉപയോഗിച്ചുവരുന്നുണ്ട്. അതുകൊണ്ടു തന്നെ അന്തര്‍ദേശീയതലത്തില്‍ CMS പോലെയുള്ള നിരീക്ഷണ സംവിധാനങ്ങള്‍ ലോകരാഷ്ട്രങ്ങള്‍ നടപ്പില്‍ വരുത്തണം എന്ന ഒരു പൊതു വികാരവും കൂടി ഉയര്‍ന്നുവന്നിരുന്നു. അമേരിക്ക, റഷ്യ, ജപ്പാന്‍, അടക്കമുള്ള വമ്പന്‍ ശക്തികള്‍ ഇതിനകം തന്നെ നടപ്പില്‍ വരുത്തുകയും ചെയ്തു. എങ്കിലും ഭീകരവാദികളെ നിരീക്ഷിക്കാന്‍ വേണ്ടി മാത്രമാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നത് എന്ന് മനസിലാക്കാന്‍ കുറച്ചു ബുദ്ധിമുട്ടാണ്. ‘മണല്‍ തരികള്‍ക്കിടയില്‍ കടുകുമണികല്‍ തേടുന്ന’ പ്രതീതിയാണ് അത് ജനിപ്പിക്കുന്നത്. രാഷ്ട്രീയമായുള്ള താല്പര്യങ്ങള്‍ സംരക്ഷിക്കപ്പെടാന്‍ ഈ സംവിധാനത്തെ ഉപയോഗപ്പെടുത്തില്ല എന്ന് ചിന്തിക്കാതിരിക്കാനും കഴിയില്ല. അനുദിനം വഷളായികൊണ്ടിരിക്കുന്ന രാഷ്ട്രീയ സാഹചര്യങ്ങളില്‍, പൊതുപ്രവര്‍ത്തകര്‍ക്ക് നേരെയും, രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് നേരെയും നിരവധി എതിരഭിപ്രായങ്ങള്‍ സോഷ്യല്‍ സൈറ്റുകള്‍ വഴി ഉയര്‍ന്നുവരുന്നുണ്ട്. ഇത്തരക്കാരെ എങ്ങനെ നേരിടും എന്നത് എക്കാലത്തും സര്‍ക്കാരിന്‍റെ പൊതു അജണ്ടകളില്‍ ഒന്നായിരുന്നു. ഈയടുത്ത കാലത്ത് ബാല്‍ താക്കറയുടെ മരണത്തോട് അനുബന്ധിച്ച് ഫേസ്ബുക്കില്‍ അഭിപ്രായപ്രകടനം നടത്തിയ പെണ്‍കുട്ടികളെ ജയിലിലടച്ച സംഭവവും, സര്‍ക്കാരിനെ കുറ്റപ്പെടുത്തി ലേഖനങ്ങള്‍ എഴുതിയ യുവതിക്കെതിരെ ബംഗാളില്‍ കേസെടുത്ത സംഭവവും ദേശീയ ശ്രദ്ധനേടിയിരുന്നു. ഇങ്ങനെയുള്ള സാഹചര്യത്തില്‍ തീവ്രവാദം മാത്രമാണ് ഈ ഒരു ആശയത്തിന്‍റെ പിന്നില്‍ എന്ന് നോക്കിക്കാണുവാന്‍ കഴിയാതെവരുന്നു. തത്വത്തില്‍ ജനങ്ങളുടെ ‘വായടപ്പിക്കുക’ എന്നതാണ് ഭരണകൂടം ലക്ഷ്യമിടുന്നത്. പേരിന് രാജ്യസുരക്ഷയെന്ന മേമ്പൊടി കൂടി ചേര്‍ത്താല്‍ കാര്യങ്ങള്‍ ശുഭപര്യവസാനിക്കും. ഏതോ ചാണക്യ കുടില തന്ത്രജ്ഞന്‍റെ ബുദ്ധിയിലുദിച്ച ആശയം; ഗംഭീരം. !! ഇതിലും നല്ലത് ശാസ്ത്ര-സാങ്കേതിക സംവിധാനങ്ങളെല്ലാം മരവിപ്പിച്ച് പഴയകാലഘട്ടത്തിലേക്ക് മടങ്ങിപ്പോകുന്നതാണ്. പഴയ കത്തുകളും, എഴുത്താണി ഓലകളും സര്‍ക്കാര്‍ ആപ്പീസുകള്‍ വഴി വിതരണം ചെയ്യട്ടെ; രാജ്യം സുരക്ഷിതമാവട്ടെ !!!

എന്തുതന്നെയായാലും പൌരാവകാശങ്ങളും ജാനാധിപത്യ വ്യവസ്ഥകളും സംരക്ഷിക്കാനുള്ള നിയമങ്ങള്‍ തന്നെ അപര്യാപ്തമായ ഇന്ത്യയിലെ ഇന്നത്തെ സാഹചര്യത്തില്‍ CMS എന്ന ഒരു വ്യക്തതയുമില്ലാത്ത നിരീക്ഷണ സംവിധാനം തെറ്റായദിശയിലേക്കുള്ള ഒരെടുത്തുചാട്ടമായിട്ടാണ് പൊതുവില്‍ വിലയിരുത്തപ്പെടുന്നത്.  രാജ്യം സുരക്ഷിതമാവണം എന്ന ഒറ്റ കാരണത്താല്‍ സ്വന്തം ജീവിതാവകാശങ്ങളും സ്വകാര്യതയും പണയപ്പെടുത്തേണ്ട ഭീകരമായ അവസ്ഥയാണ് വരാന്‍ പോകുന്നത്.  വ്യക്തമായ ദിശാബോധവും ധാരണകളുമില്ലാതെ നടപ്പില്‍ വരുത്താന്‍ ശ്രമിക്കുന്ന ഇത്തരം നടപടികള്‍ ജനങ്ങളുടെ സ്വൈര്യമായ ജീവിതരീതികളെ തകിടംമറിക്കാന്‍ മാത്രമേ ഉപകരിക്കൂ എന്ന് നിസ്സംശയം പ്രതിപാധിക്കാം

(CMS-നെ കുറിച്ചുള്ള നിങ്ങളുടെ പ്രതികരണങ്ങളും കാഴ്ചപ്പാടുകളും ബന്ധപ്പെട്ട വകുപ്പു മന്ത്രിയെയും തലവന്‍മാരെയും താഴെകൊടുത്ത വിലാസത്തില്‍ അറിയിക്കാവുന്നതാണ്.)

Kapil Sibal,
Minister of Communications and Information Technology
Office Address:         107, 1st Floor, Sanchar Bhawan
Office Phone: +91-11-23739191,  +91-11-23372177
FAX: 011-23372428
E-MAIL: kapilsibal@hotmail.com, meethrm@yahoo.com

MF Farooqui
Chairman, Telecom Commission
Office Address:210, Sanchar Bhawan, Delhi
Office Phone:+91-11-23719898
FAX:+91-11-23711514
E-MAIL:secy-dot@nic.in

Rita Teotia
Additional Secretary
Phone:  +91-11-23717300
FAX:+91-11-23350945
E-MAIL: ast-dot@nic.in

Ram Yagya
Operations Advisor
Phone:+91-11-23036685
FAX: +91-11-23372184
E-MAIL: advo-dot@nic.in

R.K. Bhatnagar
Technology Advisor
Phone:+91-11-23718460
FAX:+91-11-23329525
E-MAIL: advt-dot@nic.in

Ram Narain
Deputy Director General-Security
Phone:+91-11-23716666
FAX:+91-11-23346161
E-MAIL: ramnarain@hotmail.com












CMS-നെതിരെ അണിചേരാന്‍ ഈ ലിങ്കില്‍ ഒരു Petition ലോഗ് ചെയ്യുക; ഇന്നുതന്നെ.


Thursday, June 27, 2013

ഗൂഗിള്‍ പ്ലസ്സ് വരുത്തിയ വിന !!

‘ബ്ലോഗ്ഗെറും’, ‘ഗൂഗിള്‍ പ്ലസ്സും’, ഒരേ കുടുംബത്തിലെ അംഗങ്ങളായതുകൊണ്ടും, (പ്രായം കൊണ്ട് ‘ബ്ലോഗ്ഗര്‍’ ചേട്ടനും, പ്ലസ്‌ അനിയനും ആയി കരുതാം) രണ്ടു പേരും തമ്മില്‍, പരസ്പരം ഒരുപാടു സാദൃശ്യങ്ങള്‍ ഉള്ളത് കൊണ്ടും, ഈ രണ്ടു ബാധ്യതകളേയും പരസ്പരം ചെറുതായി ഒന്ന് ലയിപ്പിച്ചു കളയാം എന്ന് കുടുംബത്തിലെ മൂത്ത കാരണവരായ ‘ഗൂഗിള്‍’ അമ്മാവന് തോന്നിയത് ഒരു തെറ്റായി കാണാന്‍ കഴിയില്ല. പക്ഷെ ഇവര്‍ രണ്ടുപേരും പരസ്പരം ലയിക്കുമ്പോള്‍ ഉണ്ടാകുന്ന പ്രശ്ങ്ങളെ അമ്മാവന്‍ വേണ്ട രീതിയില്‍ കൈകാര്യം ചെയ്തോ എന്ന കാര്യത്തില്‍ ചെറിയ സംശയവും ഇല്ലാതില്ല.

പറഞ്ഞു വരുന്നത്, ഇവരുടെ രണ്ടുപേരിലൂടെയും കൈമാറപ്പെടുന്ന ‘വാക്കുതര്‍ക്കങ്ങള്‍’ (Comments) ഒന്നിപ്പിച്ചു കൊണ്ടുള്ള ഗൂഗിളിന്‍റെ പുതിയ ‘പരീക്ഷണം’ (അത്ര പുതിയതല്ല; എന്നാലും..) പലരേയും പോലെ എന്നെയും വെട്ടിലാക്കി എന്നതാണ് സംഭവത്തിന്‍റെ സാരം. 

ഇത് ഒരു പോസ്റ്റായി ഇവിടെ പ്രസിദ്ധീകരിക്കാന്‍ രണ്ടു കാരണങ്ങളുണ്ട്. അത് എന്താണെന്നു ഇതിന്‍റെ അവസാന ഭാഗത്തില്‍ പറയാം.

അപ്പോള്‍ സംഭവത്തിന്‍റെ തുടക്കം ഇങ്ങനെ:-  
ഈയടുത്ത കാലത്ത്, ഒരു സുപ്രഭാതത്തില്‍ പുതിയ ഒരു സൃഷ്ടി (അങ്ങനെ വിളിക്കാനാണ് ഇഷ്ടം) പോസ്റ്റാന്‍ വേണ്ടി ബ്ലോഗ്‌ തുറന്നപ്പോള്‍, “താങ്കള്‍ക്ക് ഗൂഗിള്‍ പ്ലസ്സുമായി ലയിക്കാന്‍ താല്‍പര്യമുണ്ടോ?” എന്നും ചോദിച്ച് ഒരു കത്ത്; അമ്മാവന്‍ കൊടുത്തു വിട്ടതാണ്. അങ്ങനെ ലയിക്കുന്നത് വഴി ഉണ്ടായേക്കാവുന്ന കുറെ നേട്ടങ്ങളെ പറ്റിയും പറയുന്നുണ്ട് അതില്‍. അതായത്;

1)  വായനക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനയുണ്ടാകും.
2) ഒരു പോസ്റ്റ് പ്രസിദ്ധീകരിച്ചാല്‍ ഉടനടി, ബ്ലോഗില്‍ വച്ചുതന്നെ പ്ലസ്സിലെക്കും      തള്ളിവിടാം.
3)  ഗൂഗിളിന്‍റെ എല്ലാ ബാധ്യതകളിലും ഒരേ പേരില്‍ അറിയപ്പെടാം,
4)  ആളുകള്‍ പെട്ടന്ന് താങ്കളെ തിരിച്ചറിയും

ഇങ്ങനെപോയി മോഹന വാഗ്ദാനങ്ങളുടെ ആ നീണ്ട പട്ടിക. (ദൂഷ്യവശങ്ങളെ പറ്റി ഒരക്ഷരം മിണ്ടുന്നില്ല.) ഇതെല്ലാം കേട്ട്, എന്‍റെ ബ്ലോഗിലേക്ക് ഒഴുകിയെത്തി, വായിക്കാന്‍ വേണ്ടി ‘ക്യൂ’ നില്‍ക്കുന്ന വായനക്കാരെയും, കുമിഞ്ഞു കൂടുന്ന കമന്റുകളും സ്വപനം കണ്ട്, മുന്നും പിന്നും ഒന്നും ആലോചിക്കാതെ പ്ലസ്സിലേക്ക് ‘മലക്കം മറിഞ്ഞു'.

ഒരു നിമിഷത്തെ നിശബ്ധത; ബ്ലോഗും പ്ലസ്സും അതാ കെട്ടിപ്പുണര്‍ന്നു കിടക്കുന്നു. ഓരോ സൃഷ്ടികളുടെ അടിയിലും, പരമ്പരാഗത കമന്റ്‌ കോളത്തിനു പകരം, പ്ലസ്സിന്‍റെ വൃത്തിയും വെടിപ്പുമുള്ള കമന്റ് കോളം, കണ്ടാല്‍ ഒരിക്കലും മോശം പറയാനാകില്ല. കൂടാതെ പ്ലസ്സിലെ കൂട്ടാളികളുടെ എണ്ണവും അവരുടെ ചിത്രങ്ങളും വിവരങ്ങളും എല്ലാം ബ്ലോഗിലും കാണിക്കുന്നുണ്ട്. ഞാന്‍ സന്തോഷം കൊണ്ട് ചാടി തുള്ളി. ആകെയുള്ള ഒരു വിഷമം, ബ്ലോഗ്‌ പേജിന്‍റെ വലത്തേ മൂലയിലുള്ള ‘എന്നെ കുറിച്ച്’ എന്ന തലക്കെട്ടില്‍ എഴുതിപ്പിടിപ്പിച്ച ‘കുനിഷ്ട്‌’ ഡയലോഗുകള്‍ കാണാനില്ല; ‘ഈശ്വരാ, അതുപോയോ’ കാരണം ആ ഡയലോഗില്‍ ആണ് മെയിന്‍ ആയി പിടിച്ചുനില്‍ക്കുന്നത്. തപ്പിപ്പിടിച്ച് നോക്കിയപ്പോള്‍ ആ ഭാഗം അനിയന്‍ പ്ലസ്സിന്‍റെ അധികാരപരിധിയിലാണ്. അനിയന്‍റെ സമ്മതത്തോടെ അവിടെ വീണ്ടും ‘എന്നെ കുറിച്ച്’ വിശദമായി തന്നെ പൂരിപ്പിച്ചു.

അങ്ങനെ ബ്ലോഗിനെയും, പ്ലസ്സിനെയും ഊട്ടിയും ഉറക്കിയും സംഭവബഹുലമായ ദിവസങ്ങള്‍ കടന്നുപോയി. പുതിയ സൃഷ്ടികള്‍ ഓരോന്നോരോന്നായി ബ്ലോഗ്‌ പേജുകളെ സമ്പുഷ്ടമാക്കി. വായനക്കാരുടെ എണ്ണത്തില്‍ വര്‍ദ്ധനയുണ്ടായി. പക്ഷെ പ്ലസ്സിന്‍റെ കമന്റ് കോളം മാത്രം, നെഞ്ചും വിരിച്ചങ്ങനെ നിന്നതല്ലാതെ അഭിപ്രായങ്ങളുടെ പെരുമഴയൊന്നും കാണുന്നില്ല. എന്‍റെ സംശയങ്ങള്‍ക്ക് ബലം വച്ചു. ‘ഇനി സൃഷ്ടികളുടെ ഗുണമേന്മയാണോ പ്രശ്നം’ എന്ന ചിന്ത എന്നെ ഉള്ളാലെ അലട്ടി. സൃഷ്ടികള്‍ വീണ്ടും വീണ്ടും വായിച്ചു. ‘ഹേയ് അത്രവലിയ മോശം പറയാനൊന്നും ഇല്ല’ എന്തായാലും സംശയം തീര്‍ക്കാനായി സൃഷ്ടികളുടെ ഗുണമേന്മ പരിശോധിക്കാന്‍ തന്നെ തീരുമാനിച്ചു. ഓരോന്നോരോന്നായി ഗുണമേന്മ പരിശോധന കേന്ദ്രമായ ISO-യുടെ ഓഫീസ്സിലേക്കയച്ചു. ഉടനടി പരിശോധനാഫലവും സര്‍ട്ടിഫിക്കറ്റും വന്നു. ബ്ലോഗിനും സൃഷ്ടികള്‍ക്കും ISO-9001-2013 സര്‍ട്ടിഫികേഷന്‍. വീണ്ടും ആഹ്ലാദം. അപ്പോള്‍ പ്രശ്നം സൃഷ്ടികള്‍ക്കല്ല. പിന്നെന്ത്.....??????

ഒരു ദിവസം ഒരു പുരാനാ ദോസ്ത് സുക്കന്‍ സായിപ്പിന്‍റെ ചാറ്റില്‍, വിശേഷങ്ങള്‍ക്കിടയില്‍ ബ്ലോഗ്‌ ലിങ്കുകള്‍ ബലം പ്രയോഗിച്ച് കുത്തിക്കയറ്റി.
“ഡേയ് കഷ്ട്ടപ്പെട്ട് ഈയുള്ളവന്‍ എഴുതിയുണ്ടാക്കുന്ന സൃഷ്ടികളൊന്നും നീ കാണാത്തതാണോ; അതോ മനപ്പൂര്‍വ്വം കമെന്റുകള്‍ ഇടാത്തതോ?” ഞാന്‍ ചോദിച്ചു.
“ഭായി, എന്താണ് നിങ്ങ ഈ പറേണത്, നിങ്ങയുടെ സൃഷ്ടിയെല്ലാം കിടിലനല്ലേ, (ഞാന്‍ രണ്ടടി പൊങ്ങി), ബട്ട്‌, മ്മടെ പ്രതികരണം ഒന്നും ഇടാന്‍ പറ്റുന്നില്ല, എന്തോ പ്രശ്നമുണ്ട് ഭായി”
“ശരി മുത്തേ, പിന്നെ കാണാട്ട” എന്നും പറഞ്ഞു അവിടെ നിന്നും മുങ്ങി. ഗൂഗിളിന്‍റെ എല്ലാ ലിങ്കുകളും ‘Sign Out’ ചെയ്ത് എന്‍റെ ബ്ലോഗിലേക്ക് ഒരന്യനായി ഞാന്‍ കടന്നു ചെന്നു.
ഹൃദയത്തില്‍ ആരോ കരിങ്കല്ലുകൊണ്ടു കുത്തുന്ന അവസ്ഥ. സ്വന്തം വീട്ടില്‍ ഒരന്യനായി കടന്നു ചെല്ലുക. വിധിയുടെ ബലിമൃഗമായി ഞാന്‍ മുന്നോട്ടു നടന്നു. ‘എന്‍റെ ബ്ലോഗ്‌ ദൈവങ്ങളേ എന്നോടെന്തിനീ പരീക്ഷണം’.

“സന്യാസിനീ..നിന്‍ പുണ്യാശ്രമത്തില്‍ ഞാന്‍
സന്ധ്യാപുഷ്പവുമായ് വന്നൂ..
ആരും തുറക്കാത്ത  പൂമുഖ വാതിലില്‍
അന്യനെ പോലെ ഞാന്‍ നിന്നൂ..”

പാട്ട് മുഴുവനാവാതെ തൊണ്ടയില്‍ കുടുങ്ങി. കണ്ണുകള്‍ കലങ്ങി മറിഞ്ഞു, നിറഞ്ഞു തുളുമ്പി ഒഴുകി.
പാദരക്ഷകള്‍ അഴിച്ചുവെച്ച്, കാല്‍കഴുകി, ഉള്ളിലേക്ക് കടന്നു. സൃഷ്ടികളെ ഒന്നൊന്നായി നോക്കി. എല്ലാവരും നല്ല ഉറക്കത്തിലാണ്. ഉച്ചസമയം; ഊണു കഴിഞ്ഞുള്ള ഉറക്കമാണ്. വിളിച്ചുണര്‍ത്തി വെറുതെ ശല്യപ്പെടുത്തേണ്ട. കതകടച്ചു പുറത്തേക്കിറങ്ങുന്നതിനു മുന്‍പ് കമെന്റ് പെട്ടിയില്‍ ഒന്ന് കുത്തി. അനങ്ങുന്നില്ല. വീണ്ടും മുറുക്കി കുത്തി. നോ രക്ഷ; മൂന്നാമത്തെ കുത്തില്‍ ഒരു ലിങ്ക്. അതില്‍ ഇങ്ങനെ പറയുന്നു “ആദ്യം പ്ലസ്സില്‍ പോയി ദേഹപരിശോധന കഴിഞ്ഞ് വന്നാല്‍ മാത്രമേ ഇവിടെ കുത്താന്‍ അനുമതിയുള്ളൂ’ എന്നാണ് ലിങ്കിലെ അക്ഷരങ്ങളുടെ രത്നചുരുക്കം.

“ഡാ, മോനേ അനിയാ, ഞാന്‍ ഈ ബ്ലോഗിന്‍റെ മുതലാളിയാണ്, എന്നെ കടത്തിവിടടാ..”
“ഏതു കോപ്പനായാലും പ്ലസ്സില്‍ പോയിട്ടു വന്നാമതി” മറുപടി.

ഇതെന്തൊരു തിട്ടൂരം, ബ്ലോഗ്‌ മുതലാളിയായ എനിക്കു തന്നെ ഒരു അഭിപ്രായം പറയാന്‍ പറ്റാത്ത അവസ്ഥ. അപ്പോള്‍ പാവം വായനക്കാരുടെ അവസ്ഥയോ. ബ്ലോഗായ ബ്ലോഗെല്ലാം ഓടി നടന്നു വായിച്ച് വായിച്ച് തളര്‍ന്നുവരുന്ന ഒരു വായനക്കാരന്‍/കാരി  ഇത്രയും കഷ്ടപ്പെട്ട് ഒരു കമെന്റ് എഴുതാന്‍ ഒരിക്കലും മെനക്കെടില്ല എന്നുറപ്പ്. അപ്പോള്‍ ഇതുവരെ പ്ലസ്സിലെ പെട്ടിയില്‍ വന്നു വീണ കമെന്റുകളെല്ലാം ഗൂഗിളിലൂടെയോ പ്ലസ്സിലൂടെയോ വന്നവ മാത്രം. പുറത്തുനിന്ന് വന്നവര്‍ വായിച്ചു കഴിഞ്ഞ് അവരുടെ അഭിപ്രായങ്ങള്‍ പറയാന്‍ കഴിയാതെ നിരാശരായി മടങ്ങിപ്പോയിട്ടുണ്ടാകും.

ഇതോടെ കാര്യങ്ങള്‍ വ്യക്തമായി. പ്ലസ്സിന്‍റെ ഈ തിട്ടൂരം ഇങ്ങനെ അനുവദിച്ചുകൊടുക്കാന്‍ പറ്റില്ല എന്ന് തീരുമാനിച്ചു. നേരെ ബ്ലോഗ്ഗില്‍ പോയി, പ്ലസ്സുമായുള്ള പൊക്കിള്‍കൊടി ബന്ധം അറുത്തുമാറ്റി. അവന്‍ വേദനയോടെ കരഞ്ഞു. എന്നാലും എനിക്ക് വലുത് എന്‍റെ വായനക്കാരും അവരുടെ അഭിപ്രായങ്ങളും തന്നയാണെന്ന നിലപാടില്‍ ഞാന്‍ ഉറച്ചുനിന്നു.

തിരിച്ച് സൃഷ്ടികള്‍ നോക്കുകുത്തികള്‍ പോലെ ചാരിവച്ച മെയിന്‍ പേജില്‍ എത്തിയപ്പോള്‍ അവിടെ ‘No Comments’ എന്ന ബോര്‍ഡുമായി പരമ്പരാഗത കമെന്റ് പെട്ടി എന്നെ നോക്കി കൊഞ്ഞനം കുത്തി നില്‍ക്കുന്നു; ‘നിനക്ക് ഇങ്ങനെ തന്നെ വേണം’ എന്ന പുച്ഛഭാവത്തോടെ. ഞാന്‍ ആകെ നിരാശനായി. ആകെ ഉണ്ടായിരുന്ന കമന്റുകള്‍ ഗൂഗിള്‍ പ്ലസ്സ് വഴി വന്നവയാണ്. ഇപ്പോള്‍ അതു കാണാനുമില്ല; പഴയതില്‍ കമന്റുകളൊന്നുമില്ലതാനും. ‘കടിച്ചതും ഇല്ല പിടിച്ചതും ഇല്ല’ എന്ന അവസ്ഥ. എന്താണ് ഒരു പോംവഴി......................... ??????

വണ്ടി നേരെ ടോപ്‌ ഗിയറില്‍ ബ്ലോഗ്ഗിന്‍റെ അന്താരാഷ്ട്ര പരീക്ഷണശാലയിലേക്ക് വിട്ടു. അവിടെ അരിച്ചു പെറുക്കി. അവസാനം ഒരു കച്ചിത്തുരുമ്പു കിട്ടി. ബ്ലോഗ്ഗിലെ പരമ്പരാഗതമായ കമന്റ് കോളവും ഗൂഗിള്‍ പ്ലസ്സിലെ കമെന്റു കോളവും ഒരേ സമയം ബ്ലോഗ്‌ പേജില്‍ ക്രമീകരിച്ച്, വിജയം കണ്ട ഒരു  പരീക്ഷണത്തിന്‍റെ ലിങ്ക്. ഒരു നിധി കിട്ടിയ ആവേശത്തോടെ, ലിങ്കില്‍ പറയുന്നപോലെ കാര്യങ്ങള്‍ ബ്ലോഗിലേക്ക് പകര്‍ത്തി. സംഭവം കൊള്ളാം!! പക്ഷെ എന്‍റെ പ്രശ്നം അപ്പോഴും തീരുന്നില്ല. ഇവിടെ പ്ലസ്സിലെ കമെന്റുകള്‍ക്കു മുന്‍കാല പ്രാഭല്യമില്ല. ബ്ലോഗ്ഗിലെ പഴയ കമന്റുകള്‍ നഷ്ട്ടപ്പെടാതെ, ഗൂഗിള്‍ പ്ലസ്സിലൂടെ വരുന്ന പുതിയ കമന്റുകള്‍ കൂടി ചേര്‍ക്കാനുള്ള ഒരു സംവിധാനം ഒരുക്കുകമാത്രമാണ് ഈ ക്രമീകരണത്തിലൂടെ ലഭിക്കുന്നത്. എന്‍റെ സൃഷ്ടികളിലാണെങ്കില്‍ പഴയ കമെന്റുകള്‍ ഒന്നും ഇല്ലതാനും. വീണ്ടും ‘No Comments’ എന്ന ബോര്‍ഡുമായി സൃഷ്ടികള്‍ എന്‍റെ നേരെ നോക്കി കൊഞ്ഞനം കുത്തുന്നു. പക്ഷെ കമെന്റുകള്‍ വീണ്ടെടുക്കാന്‍ വേണ്ടി പ്ലസ്സിലേക്ക് തിരിച്ചു പോകാനും വയ്യാത്ത അവസ്ഥയാണ്. അങ്ങനെ വന്നാല്‍ ഇനി വരാനുള്ള പുതിയ വായനക്കാരെ അത് സാരമായി ബാധിക്കും. അതുകൊണ്ടു പഴയ രീതി നില നിര്‍ത്തുകയേ വഴിയുള്ളൂ. ഇനിയുള്ള വായനക്കാരെങ്കിലും ഉത്സാഹത്തോടെ അഭിപ്രായങ്ങള്‍ എഴുതി തൃപ്തരാവട്ടെ...........................................................!!!!!


അത്ര പ്രാധാന്യമൊന്നുമില്ലാത്ത ഈ കാര്യം ഇവിടെ പ്രസിദ്ധീകരിച്ചതിന്‍റെ ഔന്നത്യം എന്താണെന്നു ഒരുപക്ഷെ നിങ്ങള്‍ക്ക് തോന്നുന്നുണ്ടാവും. രണ്ടു കാരണങ്ങളാണ് ഇതിനുപിന്നില്‍.

1)    മുന്‍പുള്ള പോസ്റ്റുകളില്‍ പലതിലും ഗൂഗിള്‍ പ്ലസ് വഴി അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയ പലരും ഒരുപക്ഷെ വീണ്ടും ഈ വഴി വരാനിടയായാല്‍, അവര്‍ രേഖപ്പെടുത്തിയ അഭിപ്രായങ്ങള്‍ ഞാന്‍ ‘ഡിലീറ്റ്’ ചെയ്തതാണ് എന്ന തെറ്റിധാരണ ഒഴിവാക്കുക.
2)    ഈയൊരു കാരണത്തിന്‍റെ പേരില്‍ അഭിപ്രായങ്ങള്‍ എഴുതാന്‍ കഴിയുന്നില്ല എന്ന് പറഞ്ഞുവന്ന ഒരുപാട് (ഒരുപാടൊന്നും ഇല്ല, എന്നാലും കുറച്ച്) നല്ലവരായ വായനക്കാരെയും സുഹൃത്തുക്കളെയും ബ്ലോഗിന്‍റെ ഘടനയില്‍ മാറ്റം വരുത്തിയ വിവരം അറിയിക്കുക. കാരണം അങ്ങനെ വിശ്വസിക്കാനാണ് എനിക്കും ഇഷ്ടം.

ഇനിമുതല്‍ പ്രതികരണ പെട്ടിയുടെ വാതിലുകള്‍ മലര്‍ക്കെ തുറന്നിട്ടിരിക്കുകയാണ്. ആര്‍ക്കും പ്രതികരിക്കാം, പേരുവച്ചോ, വെക്കാതെയോ, അജ്ഞാതനായോ എങ്ങനെ വേണമെങ്കിലും. തല്‍ക്കാലത്തേക്ക് ഇത് ഇവിടെ നിര്‍ത്തി; ഞാന്‍ അടുത്ത സൃഷ്ടിയുടെ പണിപ്പുരയിലേക്ക് പോകുന്നു.
 I am the going (ഞാന്‍ പോയി.)