Thursday, August 13, 2015

' യുഗപുരുഷന്‍ '

   രുപത്തിയൊന്നാം നൂറ്റാണ്ടിന്‍റെ ആദ്യപാദം; ക്രിസ്തു വര്‍ഷം AD-2002-ലെ ഒരു ഡിസംബര്‍ മാസം പതിനെട്ടാം തീയ്യതി. ഈ ദിവസത്തിന് ഒരു പ്രത്യേകതയുണ്ട്. എല്ലാവരെയും പോലെ, അയാളും ജീവിതത്തിലെ ആദ്യത്തെ ജോലിയില്‍ പ്രവേശിക്കുന്ന ദിവസമാണന്ന്. ഒരു അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ ‘അപ്പ്രന്‍റെിസ്’ ആയിട്ടാണ് ജോലി. അതായത് ‘തൊഴില്‍ പരിശീലനം’. നാട്ടിലെ  ‘പോളിടെക്നിക്കില്‍’ പഠിച്ചതിന്‍റെ തുടര്‍ച്ചയായിട്ടായിരുന്നു ആ ജോലിയിലേക്കുള്ള അയാളുടെ പ്രവേശനവും പരിശീലനവും. ചുരുക്കി പറഞ്ഞാല്‍ ഒരു ‘പ്യൂവര്‍ ടെക്നികല്‍ ഫെല്ലോ’ !! അങ്ങനെ സംഭവ ബഹുലമായ ദിവസങ്ങള്‍ കടന്നു പോയി. വളരെ കുറഞ്ഞ ദിവസങ്ങള്‍ കൊണ്ട് തന്നെ അവിടുത്തെ ആണ്‍--പെണ്‍ ജീവനക്കാരുടെ കണ്ണിലുണ്ണിയായി മാറാന്‍ അയാള്‍ക്ക് കഴിഞ്ഞു.


അയാള്‍- ഗോപികുമാര്‍ ആയിരുന്നു. നാട്ടിലെ ആദ്യത്തെ ടെക്നിക്കല്‍ പേഴ്‌സണ്‍; സര്‍വ്വോപരി ഏവരുടെയും കണ്ണിലുണ്ണി, പരോപകാരി, സാമൂഹ്യസേവകന്‍ എന്നിങ്ങനെ ഒരുപാടു വിശേഷണങ്ങളുള്ള വ്യക്തി.  ചിലര്‍ക്ക് അയാള്‍ ‘ഗോപി’-യാണ്. ചിലര്‍ക്ക് ഓണ്‍ളി ‘ഗോ’ ; കൂട്ടുകാര്‍ക്ക് ‘ബ്രോ-ഗോ’ ; വീട്ടില്‍ അമ്മ ‘ഗോപ്യേ’ –ന്നു നീട്ടിവിളിക്കും. പെങ്ങള്‍ക്ക് സ്വന്തം ‘ഗോപ്യേട്ടന്‍’ 

ഒരാഴ്ചയ്ക്ക് ശേഷം മാനേജര്‍ അയാളെ വിളിപ്പിച്ചു; എന്നിട്ട് പറഞ്ഞു.

“നിന്‍റെ ജോലിയോടുള്ള ആത്മാര്‍ഥതയിലും കഴിവിലും നാം സംപ്രീതനാണ്; അതുകൊണ്ട് ഇനി മുതല്‍ ഇവിടെയുള്ള കമ്പ്യൂട്ടെര്‍ ജോലികള്‍ കൂടി നീ ചെയ്യണം, അപ്പോള്‍ ഇന്ന് മുതല്‍ തുടങ്ങിക്കോ.”

കമ്പ്യൂട്ടര്‍ എന്നു കേട്ടതേ, ഗോപിയുടെ കൈകാലുകള്‍ കിടു കിടേ വിറയ്ക്കാന്‍ തുടങ്ങി, കാരണം ആ ‘സാധനവുമായി’ ഇതുവരെ ഒരു ബന്ധവും അയാള്‍ക്കില്ലായിരുന്നു. പോളിടെക്നിക്കില്‍ നിന്നും സായത്തമാക്കിയ മെക്കാനിക്കല്‍ സംബന്ധിയായ വര്‍ക്കുകളില്‍ മാത്രമായിരുന്നു ഇതുവരെയുള്ള അയാളുടെ പ്രവര്‍ത്തനവും പരിചയവും. മാത്രവുമല്ല കമ്പ്യൂട്ടര്‍ അയാളുടെ ഒരു വര്‍ഗ്ഗശത്രു കൂടിയായിരുന്നു.

ഒരു നിമിഷത്തെ മൌനത്തിനു ശേഷം ഗോപി തന്‍റെ ന്യായം ബോധിപ്പിച്ചു.

“സര്‍, എനിക്ക് കമ്പ്യൂട്ടെര്‍ അറിയില്ല; മാത്രമല്ല അതു കൈ കൊണ്ട് ഞാന്‍ തൊടില്ല”

“വൈ - അതെന്താ”  -മാനേജര്‍

“സര്‍, അത് എന്‍റെ പ്രസ്ഥാനത്തിനു എതിരാണ് “

മാനേജര്‍ കുറച്ചു സമയം ഒന്നും മിണ്ടാതെ അയാളെ നോക്കി; എന്നിട്ട് പറഞ്ഞു

“ഒരു മാസത്തിലെ ഏറ്റവും നല്ല ദിവസം അല്ലെങ്കില്‍ തിയ്യതി എതാന്നറിയ്യോ”” ?

“സര്‍, അത്....അത്....ഒന്നാം തീയതി അല്ലെ സര്‍, അന്നല്ലേ ശമ്പളം കിട്ടുന്നത്”– അയാള്‍ പറഞ്ഞു. (1400 ഉറുപ്പികയ്ക്കും ശമ്പളം എന്ന് പറയും)

“ഗുഡ്, വളരെ ശരി; അപ്പോള്‍ നിനക്ക് കാര്യങ്ങളെ കുറിച്ചൊക്കെ അറിയാം” മാനേജര്‍ തുടര്‍ന്നു.

“നിനക്ക് ശമ്പളം തരുന്നത് ഈ കമ്പനി ആണ്, നീ പറഞ്ഞ നിന്‍റെ പ്രസ്ഥാനം അല്ല, അതുകൊണ്ട് കമ്പ്യൂട്ടെര്‍ ജോലികള്‍ കൂടി നീ ചെയ്തെ പറ്റൂ; മാത്രമല്ല, ഇത് മാനേജ്മെന്‍റ് തീരുമാനം കൂടിയാണ്.”

“അപ്പോള്‍ സാറ് പാര്‍ട്ടിക്കാരനല്ലേ”  എന്ന് അയാള്‍ ചോദിച്ചതും

“ഗെറ്റ് ഔട്ട്‌” എന്നൊരു ആക്രോശവും ഒന്നിച്ചായിരുന്നു.

തന്‍റെ കര്‍ണ്ണപുടങ്ങള്‍ അവിടെ തന്നെ ഉണ്ടോ എന്ന് അയാള്‍ ‘ഈര്‍ക്കിലി’ ഇട്ടു കുത്തി നോക്കി. ‘ഹോ രക്ഷപ്പെട്ടു’ ഒന്നും പറ്റിയിട്ടില്ല; എന്തൊരു അലര്‍ച്ചയായിരുന്നു അതു. !!

അയാള്‍ വികാരഭരിതനായി !! മിനിട്ടുകളും മണിക്കൂറുകളും തള്ളിനീക്കി അവിടെ തന്നെ ചുറ്റിതിരിഞ്ഞു നടന്നു. ഇനിയിപ്പോള്‍ എന്ത് ചെയ്യും എന്ന ചിന്ത ഉള്ളില്‍ കിടന്നു നീറിപ്പുകയാന്‍ തുടങ്ങി.

കമ്പ്യൂട്ടെര്‍ തൊട്ടാല്‍ എന്താകും നാട്ടിലെ തന്‍റെ സ്ഥിതിയെന്നു നൂറുവട്ടം കൂട്ടിയും കുറച്ചും അവന്‍ ആലോചിച്ചു. നാട്ടില്‍ ആരും ഇതുവരെ ആ സാധനം കണ്ടിട്ടുകൂടിയില്ല. അങ്ങനെ വരുമ്പോള്‍ ആ സാധനം താന്‍ ഉപയോഗിച്ചു എന്ന് വന്നാല്‍ നാട്ടില്‍ നിന്നും അടി ഉറപ്പ് ! മാതമല്ല; പ്രസ്ഥാനം തന്‍റെ ഈ അപരാധം ഒരിക്കലും പൊറുക്കില്ല ! ഉറപ്പ്.  

പിന്നെയും ചിന്തിച്ചു; ഇപ്പോഴാണെങ്കില്‍ ചിലവിനുള്ള വക കണ്ടത്തണമെങ്കില്‍ ശമ്പളം കൂടിയേ തീരൂ !! എന്തു ചെയ്യും; ഒരു പോംവഴിയും ഉദിച്ചുവരുന്നില്ല !

ഇതികര്‍ത്തവ്യതാമൂഡനായി ഇരിക്കുന്ന അവന്‍റെ മുന്നിലേക്ക്‌  മനേജറുടെ ഒരു കുറിപ്പുമായി ഒരാള്‍ കടന്നുവന്നു. അതില്‍ ഇങ്ങനെ എഴുതിയിരുന്നു.

‘കമ്പ്യൂട്ടെര്‍ വര്‍ക്കുകള്‍ ചെയ്യാന്‍ റെഡി ആണെങ്കില്‍ മാത്രം നാളെ മുതല്‍ ജോലിക്ക് വന്നാല്‍ മതി’ – എന്‍റെ ദൈവമേ പണി പിന്നെയും പാളുകയാണല്ലോ !!! 

ഇത് കൂടി കണ്ടതോടെ അതുവരെ മുല്ലപ്പെരിയാര്‍ പോലെ അണകെട്ടിനിര്‍ത്തിയ  അയാളുടെ സകലവിധ നിയന്ത്രണങ്ങളും പൊട്ടിയൊഴുകാന്‍ തുടങ്ങി. അയാള്‍ ഉറങ്ങിക്കിടന്ന  അബോധമനസിനെ ഉണര്‍ത്തി. സങ്കീര്‍ണ്ണമായ പ്രതിസന്ധികളില്‍ പലപ്പോഴും അവനാണ് സഹായിച്ചിട്ടുള്ളത്‌. അവനോടു ചോദിച്ചുനോക്കാം.

“ഡാ എന്ത് ചെയ്യണം, എന്താ നിന്‍റെ ഒരു അഭിപ്രായം”

“എടോ, പ്രസ്ഥാനോം  കെട്ടിപ്പിടിച്ചോണ്ടിരുന്നാല്‍  കഞ്ഞി കുടി മുട്ടും,  അതുകൊണ്ട്, വേഗം പോയി മാനേജറുടെ കാലില്‍ വീണു മാപ്പ് പറഞ്ഞിട്ട് നാളെ മുതല്‍ പണി തുടങ്ങിക്കോ.”

അവന്‍ പറഞ്ഞാല്‍ പിന്നെ അപ്പീലില്ല.

ഗോപി പതുക്കെ മനജേരുടെ മുറി ലക്ഷ്യമാക്കി നടന്നു. മുറിയുടെ മുന്നില്‍ എത്തി; ചില്ല് വാതിലില്‍ പതുക്കെ രണ്ടു കൊട്ട് കൊട്ടി- ‘ടക് ടക്’

‘കം ഇന്‍’ –

ഉള്ളില്‍ കടന്നതും മുഖത്തേക്ക് നോക്കാതെ തന്നെ, നേരത്തെ റെഡിയാക്കി വെച്ചതു പോലെയുള്ള ആ  ചോദ്യശരം മാനേജര്‍ അവനിലേക്ക്‌ എയ്തുവിട്ടു.

“ഉം, എന്താ, എന്ത് തീരുമാനിച്ചു ?” മാനജേരുടെ കലിപ്പ് ഇനിയും മാറിയിട്ടില്ല !!

“സര്‍, നാളെ മുതല്‍ ഞാന്‍ കമ്പ്യൂട്ടെര്‍ എന്നല്ല, സര്‍ പറയുന്ന ഏതു പണിയും ചെയ്തോളാം” വിനയം മുഖവുരയാകി അവന്‍ മൊഴിഞ്ഞു. 

“ഉം; എന്നാ ശരി, പൊയ്ക്കോ”

“ശരി രാജാവേ” എന്ന് പറയാന്‍ വന്നെങ്കിലും അവന്‍റെ ശബ്ദം മാത്രം പുറത്തുവന്നില്ല.

അങ്ങനെ പിറ്റേന്നു മുതല്‍ കമ്പ്യൂട്ടെറിനു മുന്നില്‍ കുത്തിയിരിപ്പ് തുടങ്ങി; മൌസില്‍ പിടിച്ചു അങ്ങോട്ടും ഇങ്ങോട്ടും കുറെ തപ്പി കളിച്ചതല്ലാതെ പ്രത്യേകിച്ച് ജോലികള്‍ ഒന്നും ആ ദിവസം ചെയ്യാനായില്ല. കമ്പ്യൂട്ടെര്‍ അവനെ നോക്കി കൊഞ്ഞനം കുത്തി. തന്നെക്കാള്‍ ബുദ്ധി കൂടതല്‍ ആണല്ലോ ‘ഇതിന്’ എന്ന ചിന്ത ആ സാധനത്തിന്‍റെ മുന്നില്‍ ഇരിക്കുമ്പോള്‍ അവനെ വല്ലാതെ ഉന്മത്തനാക്കി. 

‘ഇങ്ങനെ പോയാല്‍ ശരിയാവില്ല; ഇവനെ എന്‍റെ വഴിക്ക് കൊണ്ടുവന്നേ മതിയാകൂ’

എന്ന് അവന്‍ ഉറച്ച തീരുമാനമെടുത്തു. വൈകിട്ട് ജോലിയും കഴിഞ്ഞ് അടുത്തുള്ള സിറ്റിയില്‍ പോയി, കൂണ് പോലെ മുളച്ചു പൊങ്ങിയിരിക്കുന്ന കുറെ കമ്പ്യൂട്ടെര്‍ പഠനകേന്ദ്രങ്ങളില്‍ ഒന്ന് തിരഞ്ഞെടുത്തു; ഈവിനിംഗ് ക്ലാസിനു ചേര്‍ന്നു. മൂന്ന്‍ മാസത്തെ ഒരു കോഴ്സ്.

വൈകുന്നേരത്തെ ആ കമ്പ്യൂട്ടെര്‍ ക്ലാസ്, അവന് വെറും ഒരു ക്ലാസ് മാത്രമായിരുന്നില്ല; അവന്‍റെ സൌന്ദര്യവും തലയെടുപ്പും കഴിവുകളും പ്രദര്‍ശിപ്പിക്കാനുള്ള ഒരിടം കൂടിയായിരുന്നു അത്. വളരെ കുറഞ്ഞ ദിവസങ്ങള്‍ കൊണ്ട് തന്നെ അവിടെയും, പ്രത്യേകിച്ച് വിദ്യാര്‍ഥിനികള്‍ക്കിടയില്‍ അവന്‍ താരമായി മാറി. കോഴ്സ് പഠിപ്പിക്കുന്ന ടീച്ചര്‍, കമ്പ്യൂട്ടെര്‍ ‘ജീനിയസ്’ ആയ ‘ജാനു’ അവന്‍റെ മേല്‍ അനുരിക്തയായി. ക്ലാസ്സില്‍ ജാനു 'ടീച്ചര്‍' ആണെങ്കിലും പ്രായത്തില്‍ അവര്‍ സമാസമം ആയിരുന്നു. അവരുടെ മനസ്സുകള്‍ തമ്മില്‍ ഒന്നിച്ചു; കീ ബോര്‍ഡുകളില്‍ അവരുടെ പ്രണയത്തിന്‍റെ കഥകള്‍ വിരിഞ്ഞു. മൌസുകള്‍ അവര്‍ക്ക് വഴികാട്ടിയായി. ഒരിക്കലും തമ്മില്‍ പിരിയാന്‍ പറ്റാത്തവിധം ഹാര്‍ഡ് വെയറും സോഫ്റ്റ്‌വെയറും ആയി ഇതിനകം അവര്‍ മാറികഴിഞ്ഞു. മൂന്ന് മാസത്തെ കോഴ്സ്, ആറു മാസം കൊണ്ടും തീര്‍ന്നില്ല !! 

കമ്പ്യൂട്ടെര്‍ ക്ലാസ്സില്‍ പഠിപ്പിക്കുന്ന കാര്യങ്ങള്‍ അയാള്‍ ഓഫീസിലെ കമ്പ്യൂട്ടരില്‍ പരീക്ഷിക്കാന്‍ തുടങ്ങി. മുന്‍പ് അവനെ നോക്കി പുച്ഛത്തോടെ കൊഞ്ഞനം കുത്തിയിരുന്ന ഓഫീസിലെ കമ്പ്യൂട്ടെര്‍ അവന്‍റെ മുന്നില്‍ വിനീത വിധേയനായി അച്ചടക്കത്തോടെ ഇരിക്കാന്‍ തുടങ്ങി. അവന്‍ അഹങ്കാരത്തോടെ അതിന്‍റെ മുന്നില്‍ തലയുയര്‍ത്തി ഇരുന്നു. തന്‍റെ തലയിലെ ‘ചളികള്‍’ ഒന്നൊന്നായി അതിനുള്ളിലേക്ക് കുത്തിനിറച്ചു. അത് വേദനയോടെ കരഞ്ഞു. കണ്ണീര്‍ പൊഴിച്ചു.   

ഇതിനിടയില്‍ ഗോപി  കമ്പ്യൂട്ടെര്‍ വിദഗ്ധനായ വിവരം നാട്ടില്‍ കാട്ടുതീ പോലെ പടര്‍ന്നു. പ്രസ്ഥാനം ഇളകി മറിഞ്ഞു. ‘ലോക്കല്‍’ ആയ ആരോ അടിയന്തിര യോഗം വിളിച്ചുകൂട്ടി. അയാളെ ‘സ്മാര്‍ത്തവിചാരം’ നടത്താന്‍ തീരുമാനിച്ചു. ‘കുലംകുത്തി’-യെന്നും ‘കുലദ്രോഹി’-യെന്നും ‘വഞ്ചകന്‍’ എന്നും പുതിയ പേരുകള്‍ അവന്‍റെ മേല്‍ ചാര്‍ത്തപ്പെട്ടു. ഒടുവില്‍ അയാള്‍ക്ക് ‘ഊരുവിലക്ക്’ കല്‍പ്പന പുറപ്പെടുവിച്ച് യോഗം പിരിഞ്ഞു.

ഊരുവിലക്ക് കല്‍പ്പിക്കപ്പെട്ട അയാളെ ജാനു അവളുടെ വീട്ടിലേക്കു ക്ഷണിച്ചുകൊണ്ട് പോയി ‘ലിവിംഗ് ടുഗെദര്‍’ ആരംഭിച്ചു.

(അതായിരുന്നു കേരളത്തിലെ ആദ്യ ഔദ്ധ്യോകിക ‘ലിവിംഗ് ടുഗെദര്‍’ )

കുറച്ചു മാസങ്ങള്‍ക്ക് ശേഷം അവര്‍ വിവാഹിതരായി, തങ്ങള്‍ സ്വപ്നം കണ്ട ജീവിതത്തിലേക്ക് കാലെടുത്തുവെച്ചു.

വര്‍ഷങ്ങള്‍ സുനാമിയേക്കാള്‍ വേഗത്തില്‍ വന്നുപോയിക്കൊണ്ടിരുന്നു. ഗോപി-ജാനു ദമ്പതികള്‍ക്ക് രണ്ടു കുഞ്ഞുങ്ങള്‍ പിറന്നു. ഗോപിയുടെ കമ്പ്യൂട്ടെര്‍ പരിജ്ഞാനത്തിലും ജോലിയോടുള്ള അവന്‍റെ കൂറും കമ്പനിക്കാര്‍ക്ക് നന്നേ ബോധിച്ചു. അവര്‍ അയാളെ അവിടെ സ്ഥിരപ്പെടുത്തി; ശമ്പളം ഉയര്‍ത്തപ്പെട്ടു; തീര്‍ന്നില്ല, വര്‍ഷാവര്‍ഷം സ്ഥാനകയറ്റം നല്‍കി കമ്പനി അയാളെയെയും അയാളുടെ കഴിവുകളേയും പൂര്‍ണ്ണമായും അംഗീകരിച്ചു.

ഇന്ന് അയാള്‍ കമ്പനിയുടെ സീനിയര്‍ മാനേജരാണ്. പണ്ട് അയാളെ ‘ഗെറ്റ് ഔട്ട്‌’ അടിച്ച അതേ മാനേജരുടെ സീറ്റില്‍. പക്ഷെ അതിന്‍റെ അഹങ്കാരമൊന്നും ഗോപിക്ക് ഇന്നില്ല. അവന്‍ നന്ദിയോടെ ആ പഴയ മാനേജരെ ദിവസവും ഓര്‍ക്കും. തന്നെ താനാക്കി മാറ്റി, ഇന്നത്തെ നിലയിലെത്തിച്ച ആ വലിയ മനുഷ്യനെ എങ്ങനെ അവനു മറക്കാന്‍ കഴിയും !!

ഗോപിയുടെ ഭാര്യ ജാനു-  പദവികളും ജീവിത നിലവാരവും ഉയര്‍ന്നപ്പോള്‍ അവള്‍ പേരില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തി; ഇന്ന് ‘ജാനിസ്’ ആണ്.  ഒരു മാനേജരുടെ ഭാര്യമാത്രമായി വീട്ടില്‍ ഒതുങ്ങികൂടാന്‍ അവള്‍ക്ക് കഴിയുമായിരുന്നില്ല. ജാനിസ് അടുക്കളയില്‍ നിന്നും അരങ്ങത്തേക്ക് വന്നു. ഇന്ന് സിറ്റിയില്‍ അവര്‍ ഒരു ബിസ്സിനെസ്സ് സ്ഥാപനം നടത്തുകയാണ്. ‘ജാനിസ്സ് മീഡിയ’, ഫ്ലെക്സ് ബോര്‍ഡുകള്‍ പ്രിന്റിംഗ് ആണ് പ്രധാന ജോലി. കൂടുതലും പ്രിന്റ്‌ ചെയ്യുന്നത് പണ്ട് തന്‍റെ ഭര്‍ത്താവിനു ഊരുവിലക്ക്‌ കല്‍പ്പിച്ച അതേ പ്രസ്ഥാനത്തിന്‍റെ ‘നിലനില്‍പ്പിനു’ വേണ്ടിയുള്ള ബോര്‍ഡുകള്‍ തന്നെ. 

...............................................x x x x x x ..............................................


അനുബന്ധം:-

  ധുനിക യുഗം ഒട്ടേറെ വൈവിധ്യങ്ങള്‍ നിറഞ്ഞതാണ്. പ്രകൃതി അണിയിച്ചൊരുക്കിയ വൈവിധ്യങ്ങള്‍ക്ക് പുറമേ മനുഷ്യര്‍ കണ്ടെത്തിയതും, നിര്‍മ്മിച്ചതും, കണ്ടെത്തിക്കൊണ്ടിരിക്കുന്നതുമായ ഒട്ടനവധി വിസ്മയത്വങ്ങള്‍ നിറഞ്ഞ ഈ കാലഘട്ടത്തില്‍ ജീവിക്കാന്‍ അവസരം ലഭിച്ച നമ്മളോരോരുത്തരും ഭാഗ്യവാന്മാരും ഭാഗ്യവതികളുമാണ് എന്ന കാര്യത്തില്‍ സംശയമശേഷമില്ല. അതേസമയം തന്നെ ഒരുപാട് വെല്ലുവിളികള്‍ നിറഞ്ഞതുമാണ് ഇന്നത്തെ ലോകം. തൊഴിലധിഷ്ടിതമായ ജീവിതം നയിക്കുന്നവരാണ്‌ സമൂഹത്തിലെ ഭൂരിഭാഗം ജനങ്ങളും. അതുകൊണ്ട് തന്നെ അവരവരുടെ തൊഴില്‍ മേഖലകളില്‍ തികഞ്ഞ വൈദഗ്ധ്യവും ആത്മവിശ്വാസവും ഉണ്ടെങ്കില്‍ മാത്രമേ ജീവിതവിജയം കണ്ടെത്താന്‍ കഴിയുകയുള്ളൂ.

കൃഷി, വ്യാപാരം എന്നീ പരമ്പരാഗത ജീവിതമാര്‍ഗങ്ങളില്‍ നിന്നും വ്യസ്ത്യതമായി ടെക്നോളജിക്കാണ് ഇന്ന് പ്രാധാന്യം കൂടുതല്‍. ഭൂരിഭാഗം യുവാക്കളും യുവതികളും ‘ടെക്കി’-കളാവാന്‍ കൊതിക്കുന്നവരാണ്. നാട്ടിലെ ഇടവഴിയിലൂടെ വെറുതെ ഒന്ന് നടക്കാനിറങ്ങിയാല്‍ ആദ്യം കാണുന്ന പത്തുപേരില്‍ ആറുപേരും ടെക്കികളായിരിക്കും. അതേകാരണത്താല്‍ തന്നെ, വീട്ടുപറമ്പിലെ തെങ്ങില്‍ നിന്നും വിളഞ്ഞുനില്‍ക്കുന്ന രണ്ടു തേങ്ങയിടാന്‍ ചിലപ്പോള്‍ ആളുകളെ കിട്ടിയില്ലെന്നിരിക്കാം; എന്നാല്‍ ഒരു കമ്പ്യൂട്ടറോ മൊബൈലോ റിപ്പയര്‍ ചെയ്യാന്‍ ഞൊടിയിടയ്ക്കുള്ളില്‍ വിദഗ്ധരെ കണ്ടെത്താന്‍ നമുക്കിന്നു ഒരു പ്രയാസവുമില്ല. ആകെ-മൊത്തം-ടോട്ടല്‍ ആയി പറഞ്ഞാല്‍ ആധുനിക യുഗത്തെ ‘ടെക്നിക്കല്‍ യുഗമെന്ന്’ വിളിക്കാം  !!  

ടെക്നിക്കല്‍ യുഗത്തില്‍ കമ്പ്യൂട്ടെര്‍ ആണ് പ്രഥമ സ്ഥാനീയന്‍. ഇന്നത്തെ ലോകത്തിന്‍റെ നിലനില്‍പ്പ്‌ തന്നെ കമ്പ്യൂട്ടറില്‍ ആണെന്ന് പറഞ്ഞാലും തെറ്റുപറയാനാകില്ല. കാരണം ഇന്ന് എല്ലാം കമ്പ്യൂട്ടെര്‍ അധിഷ്ടിതമാണ്. വാര്‍ത്താവിനിമയം മുതല്‍, ഗതാഗതം, രാജ്യസുരക്ഷ, വിദ്യാഭ്യാസം, വ്യാവസായികം എന്നുവേണ്ട മത്സ്യബന്ധനം പോലും ഇന്ന് കമ്പ്യൂട്ടറിന്‍റെ സഹായത്തോടെയാണ് നടത്തപ്പെടുന്നത്. ‘സൊ’, ടെക്നിക്കല്‍ യുഗത്തിലെ ‘യുഗപുരുഷന്‍’ കമ്പ്യൂട്ടെര്‍ ആണെന്ന് നിസ്സംശയം അനുമാനിക്കാം. 

“കമ്പ്യൂട്ടെര്‍ ഇല്ലങ്കില്‍ എന്താ ഇവിടെ ജീവിക്കാന്‍ പറ്റൂല്ലേ” -  

എന്ന് ഗര്‍വ്വോടെ പണ്ട് വാചകമടിച്ചു നടന്നിരുന്ന ചിലരെ ഞാന്‍ കണ്ടിട്ടുണ്ട്. പക്ഷേ വളരെ പെട്ടാന്നയിരുന്നു കാര്യങ്ങള്‍ മാറിമറിഞ്ഞത്. ആ പറഞ്ഞവരും പിന്നീട് കമ്പ്യൂട്ടര്‍ വിപ്ലവത്തിനു മുന്നില്‍ മുട്ടുമടക്കി നിന്ന കാഴ്ചയും കാണേണ്ടിവന്നു. ഇന്ന്, അത്ര വിദഗ്ധരൊന്നുമല്ലെങ്കിലും, ഒരു സ്ക്രൂ ഡ്രൈവറും സ്പാനറും കിട്ടിയാല്‍  അത്യാവശം ‘വേര്‍ഡും’ ‘എക്സലും’ തുറക്കാനും അടക്കാനും, മലയാളം ടൈപ്പ് ചെയ്യാനും, ഇന്‍റെര്‍നെറ്റില്‍ ചാറ്റ് ചെയ്യാനും, ഭൂരിപക്ഷം മല്ലൂസിനും അറിയാം. മാത്രമല്ല, ആ പഴയ ചോദ്യം- 

‘‘കമ്പ്യൂട്ടെര്‍ ഇല്ലങ്കില്‍ എന്താ, ഇവിടെ ജീവിക്കാന്‍ പറ്റൂല്ലേ”-

എന്ന് ആരെങ്കിലും ഇപ്പോള്‍ എന്നോട് ചോദിച്ചാല്‍ ‘ഒരു മനുഷ്യനായി ജീവിക്കണമെങ്കില്‍ കമ്പ്യൂട്ടെര്‍ എന്തെന്നും, അതിന്‍റെ ശരിയായ ഉപയോഗങ്ങള്‍ എന്തെല്ലാമാണെന്നും അറിഞ്ഞിരിക്കണം എന്ന് ഞാന്‍ മറുപടി പറയും. കുറഞ്ഞപക്ഷം മറ്റുള്ളവരുടെ തട്ടിപ്പില്‍ നിന്ന് രക്ഷപ്പെടാനെങ്കിലും..!!

ഉദാഹരണത്തിന്-

ഒരു പി.എസ്.സി പരീക്ഷയ്ക്ക് അപേക്ഷിക്കാന്‍:- 18 മുതല്‍  40 വയസ്സ് വരെ ഇന്ന് വരും, നാളെ വരും (ലോട്ടറി അല്ല; റാങ്ക് ലിസ്റ്റില്‍ പേര്) എന്ന് പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഓരോ കേരളീയനും പി.എസ്.സി. പരീക്ഷയ്ക്ക് അപേക്ഷിക്കാന്‍ വേണ്ടിമാത്രം, ഒരു കമ്പ്യൂട്ടെര്‍ വാങ്ങാനുള്ളത്രയും തുക ‘അക്ഷയ’ സെന്‍ററുകളിലും, ഇന്റര്‍നെറ്റ്‌ കഫെകളിലും വര്‍ഷാവര്‍ഷം കളയുന്നുണ്ട്.

അതുമല്ലെങ്കില്‍ ഒരു ട്രെയിന്‍ യാത്രക്ക് വേണ്ടിയുള്ള ‘വെയിറ്റിംഗ് ലിസ്റ്റ്’ ടിക്കെറ്റ് ‘വെയിറ്റ്’ ചെയ്യാതെ ബുക്ക്‌ ചെയ്യാന്‍.

ഒരു വിവാഹ പരസ്യം കൊടുക്കാന്‍

വെറുതേയാണെങ്കിലും ഒരു ബ്ലോഗ്‌ എഴുതി, ലിങ്ക് വിതരണം ചെയ്തു ആളുകളെ വെറുപ്പിക്കാന്‍

വ്യാജ സി.ഡി. ഇട്ട് ‘ഓസി’-യില്‍ ഒരു സിനിമ കാണാന്‍ (സണ്ണി ലിയോണി-യുടെ അല്ല)

ഒരു ബയോഡാറ്റ ഉണ്ടാക്കി ജോലി തെണ്ടാന്‍

അവളുമായി ‘സ്കൈപ്പില്‍’ സൊള്ളാന്‍

കാലിയായ ബാങ്ക് അക്കൌണ്ട് തുറന്നു നോക്കി ഒന്ന് നെടുവീര്‍പ്പിടാന്‍; പിന്നെ ഒന്ന് പുഞ്ചിരിക്കാന്‍ !! 

അങ്ങനെ നിരവധി കാര്യങ്ങള്‍ ഇന്ന് ഒരു കമ്പ്യൂട്ടെര്‍ ഉണ്ടെങ്കില്‍ ‘തുടയിലോ’ ‘ടെസ്ക്കിലോ’ വെച്ച് ചെയ്യാം.

എന്നാല്‍ വളരെ രസകരമായ ഒരു കാര്യത്തെകുറിച്ചാണ് ഇനി പറയാന്‍ പോകുന്നത്. അത് നമ്മുടെ കേരളത്തിലെ സര്‍ക്കാര്‍ ഓഫീസ്സുകളുമായി ബന്ധപ്പെട്ടതാണ്. അവര്‍ക്ക് കമ്പ്യൂട്ടെര്‍ എന്ന ഒരു സാധനത്തെ കുറിച്ച് -‘ഒന്നുമേ പുരിയലേ’- എന്ന മട്ടാണ്. നാട്ടിലെ വില്ലേജ് ഓഫീസ്സുകളിലോ തദ്ദേശ സ്വയംഭരണ കാര്യാലയങ്ങളിലോ പോയാല്‍ പേപ്പറുന്തി നടക്കുന്ന കുറെ ‘വിചിത്ര മനുഷ്യരെ’ അവിടെ കാണാന്‍ കഴിയും. അങ്ങ് സെക്രെട്ടെറിയേറ്റ് മുതല്‍ ഇങ്ങ് നാട്ടിലെ ഏതൊരു സര്‍ക്കാര്‍ ഓഫീസ്സ് എടുത്തുനോക്കിയാലും സ്ഥിതിഗതികള്‍ ഏറെക്കുറെ ഒന്നാണ്. കംപ്യുട്ടര്‍ വല്ക്കരണം പൂര്‍ണ്ണമായും നടപ്പാക്കും എന്ന് മാറിമാറി വരുന്ന സര്‍ക്കാരുകള്‍ ആണയിട്ടു പറയുന്നുണ്ടെകിലും കാര്യങ്ങള്‍ ഇപ്പോഴും പഴയ ചുവപ്പുനാട നയം തന്നെയാണ്. ഇപ്പോള്‍ തസ്തികകളില്‍ ഇരിക്കുന്ന ഉദ്യോഗസ്ഥരെ പരിശീലിപ്പിച്ചെടുക്കാനുള്ള കാലതാമസത്തെ കുറിച്ചാണ് സര്‍ക്കാര്‍ ഇതിനു നല്‍കുന്ന ന്യായം. എന്നാല്‍ നല്ല വിലപിടിപ്പുള്ള, സാങ്കേതികത്വത്തിന്‍റെ കാര്യത്തില്‍ കമ്പ്യൂട്ടെറിനൊപ്പം വരുന്ന മൊബൈല്‍ ഫോണുകള്‍ ഒട്ടുമിക്കവരുടെയും കൈകളില്‍ ഉണ്ട് താനും.  

ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളുടെ കണക്കെടുത്തു നോക്കിയാല്‍ കേരളമാണ് ഈ കാര്യത്തില്‍ ഏറ്റവും പിന്നിലെന്നു വ്യക്തമാവും. സാക്ഷരതയും സാങ്കേതികതയും കൈമുതലാക്കിയ ഒരു ജനതയുടെ സ്വന്തം നാട്ടിലാണ് ഈ വൈരുദ്ധ്യം. ഒറ്റ ‘ക്ലിക്കില്‍’ അല്ലെങ്കില്‍ ഏതാനും മിനിട്ടുകള്‍ക്കുള്ളില്‍ സാധിച്ചെടുക്കാന്‍ കഴിയുന്ന കാര്യങ്ങള്‍ക്ക് വേണ്ടി ആഴ്ചകളും മാസങ്ങളും സര്‍ക്കാര്‍ ഓഫീസ്സുകള്‍ കയറി നിരങ്ങേണ്ട ഗതികേടിലാണ് കേരള ജനത ഇന്നും. സ്മാര്‍ട്ട് സിറ്റികളും ഐടി പാര്‍ക്കുകളും ഉയര്‍ന്നു വരുമ്പോഴും, സ്മാര്‍ട്ട് ആവാതെ, മാറ്റത്തിനു വഴിയൊരുങ്ങാതെ, നമ്മുടെ സര്‍ക്കാര്‍ സമ്പ്രദായങ്ങള്‍ ഇപ്പോഴും ഒരു നൂറ്റാണ്ടോളം പുറകില്‍ തന്നെ. !! 


.......End......