Thursday, April 25, 2013

നൊമ്പരങ്ങള്‍

















ചില നൊമ്പരങ്ങള്‍ അങ്ങനെയാണ്
കണ്ണിന്നു മുന്‍പില്‍ വീണ്ടും വീണ്ടും
അതങ്ങനെ വന്നു നില്‍ക്കും !!
ചിലത് കെട്ടുപൊട്ടിച്ചോടുന്നവ;
ചവിട്ടിയരക്കപ്പെട്ടവ; നിര്‍ജ്ജനീകരിച്ചവ;
കല്‍തുറുങ്കിലടച്ചവ; കരിപിടിച്ചവ;
മറ്റുചിലത് ഓര്‍മ്മകളെ മുറിപ്പെടുത്തുന്നവ;
കാലഹരണപ്പെട്ടവ വേറയും.
ചിലത് കെട്ടുപിണഞ്ഞു കിടക്കുന്നവ;
മഴയത്തു നനഞ്ഞവ;
അജ്ഞാതമായതു പിന്നെയും
ആക്രോശിക്കുന്നവ; ബന്ധനമറ്റവ;
ചിലത് ചരിത്രത്തിനു പിന്നിലോടുന്നവ;
ചേതനയറ്റവ; ചിന്തയില്ലാത്തവ;
ചിലത് സ്വതന്ത്രമായാവ;
മറ്റുചിലത് തെളിയാതെ പോയവ
മയങ്ങിക്കിടക്കുന്നവ; ശാപഭാരമേറ്റവ;
വേറയും ചിലത് ശാന്തതയേകുന്നവ;
പുതുജീവന്‍ തരുന്നവ; പൂര്‍ണ്ണത വന്നവ;
പുളകം തരുന്നവ; പൂക്കാന്‍ കൊതിച്ചവ;
പ്രണയം തരുന്നവ; മധുരം തരുന്നവ;
അങ്ങനെ പിന്നെയും പിന്നെയും
ഒരുപാടു; അറിയപെടാത്തവ !

(Mukesh M)

Tuesday, April 23, 2013

അറിയാതെ പോയത് !















കാലം;  നീ നോക്കാതെപോയ കണ്ണാടി
ഞാന്‍;  നീ കാണാതെപോയ നിന്‍റെ പ്രതിഭിംബം
മഴ;  നീ അറിയാതെപോയ എന്‍റെ കണ്ണുനീര്‍
കുളിര്; നീ നല്‍കാതെപോയ നിന്‍റെ സാനിദ്ധ്യം
കാറ്റ്;  നിന്നെ തൊടതെപോയ എന്‍റെ നിശ്വാസം
നിലാവ്; നിന്നിലലിയാന്‍ കൊതിച്ച എന്‍റെ പിന്‍നിഴല്‍
വെളിച്ചം; നിന്നിലെരിയാനാശിച്ച എന്‍റെ നെയ്ത്തിരി  
സംഗീതം; നീ പാടാതെപോയോരെന്‍ സ്വരം 
പ്രണയം: നീ തെളിയിക്കാതെ പോയ എന്‍റെ ദീപം   
നീ; ഞാനറിയാതെപോയ എന്‍റെ ജീവന്‍ !

(മുകേഷ്)

Friday, April 19, 2013

ഇനിയെന്തു നേടുവാന്‍ !


















നിന്‍ പ്രിയ പ്രണയലേപനം പുരണ്ടൊരെന്‍-
ചുണ്ടുകള്‍ക്കിനി;
മറ്റെന്തു രുചിക്കുവാന്‍ അതിനുമേറെയായ്.

നിന്‍ മധുര മൊഴികള്‍ കടന്നോരെന്‍-
ചെവികള്‍ക്കിനി;
മറ്റെന്തു കേള്‍ക്കുവാന്‍ ഇനിയുമാര്‍ദ്രമായ്.

നിന്‍ മൃദുല കരസ്പര്‍ശനം ഏറ്റൊരെന്‍-
കൈകല്‍ക്കിനി;
മറ്റെന്തു നേടുവാന്‍ ഇഹലോകത്തിലിനി.

നീ വീണമീട്ടിയോരെന്‍ അതിലോല-
മാനസത്തിനിനി;
മറ്റെന്തു പാടുവാന്‍ ഇതിലുമീണമായ്.

നിന്‍ രാഗ വദനസ്മിതം കണ്ടൊരെന്‍-
കണ്ണുകള്‍ക്കിനി;
മറ്റെന്തു കാണുവാന്‍ കണ്‍കുളിര്‍ക്കെയിനി.

നീ പാതിചേര്‍ന്നൊരീ എന്‍-
ദേഹത്തിനിനി-
മറ്റെന്താര്‍ജ്ജിക്കുവാന്‍ ഇതിലുമമൂല്യമായ് !!

(മുകേഷ്) 







Thursday, April 18, 2013

ബാല്യകാല സ്മൃതികള്‍ !!

ഭാഗം-1 : രാജീവ്‌ ഗാന്ധിയും ഞാനും-നാട്ടിലെ ആദ്യ ടെലിവിഷനും (തമ്മിലുള്ള ബന്ധം)

ഭാഗം-2  : ബാല്യകാല സൌഹൃദ ത്തിലെ അറിയപ്പെടാതെ പോയ ഒരേട്‌!

ഭാഗം-I : രാജീവ്‌ ഗാന്ധിയും ഞാനും-നാട്ടിലെ ആദ്യ ടെലിവിഷനും (തമ്മിലുള്ള ബന്ധം)

മാധ്യമ രംഗത്ത് ‘ഓള്‍ ഇന്ത്യ റേഡിയോ’ (AIR) കൊടികുത്തി വാഴുന്ന കാലം. ‘താടിപ്പാറ’-യില്‍, നാട്ടിലെ ആദ്യത്തെ  ‘ടെലിവിഷന്‍’ എത്തി. ഇത് 1980-90 കാലഘട്ടം ആണ്. ടെലിവിഷന്‍ എന്ന ശബ്ദ-ദ്രിശ്യ സംവിധാനം പ്രചാരത്തിലായി വരുന്നതെയുള്ളൂ. ഇന്ന് മിനിമം രണ്ടു ടി.വികള്‍ ഇല്ലാത്ത വീടുകള്‍ ഇല്ലെന്നുതന്നെ പറയാം. 

‘താടിപ്പാറ’ എന്നത് ഒരു വീട്ടുപേരാണ്; പേര് പോലെതന്നെ ആ വീടിന്‍റെ ചുറ്റും നിറയെ വലിയ പാറക്കൂട്ടങ്ങള്‍ ആയിരുന്നു. അതുകൊണ്ടാണത്രേ ആ വീടിനു അങ്ങനെ ഒരു പേര് വന്നത്. പക്ഷെ പാറകള്‍ ഒകെ ഉണ്ടെങ്കിലും അതൊരു ‘താടി’യുടെ രൂപത്തിലാണെന്ന് എനിക്കിതുവരെ തോന്നിയിട്ടില്ല. എന്തുതന്നെയായാലും ഈ സ്ഥലത്തോടും, അവിടെയുള്ള കൂറ്റന്‍ പാറകളോടും എനിക്ക് പണ്ട് മുതലേ ഭയങ്കര പേടിയായിരുന്നു. പടുകൂറ്റന്‍ കാട്ടുവൃക്ഷങ്ങളും, യക്ഷിപനകളും, തിങ്ങിനിറഞ്ഞു വളരുന്ന കുറ്റിക്കാടുകകളും, ഇടയ്ക്ക് വളരുന്ന അപൂര്‍വ്വം ചില നാട്ടുമരങ്ങളും ഒകെയായി ആകെക്കൂടി ഒരു ഭയാനകമായ അന്തരീക്ഷം എപ്പോഴും അവിടെ തളംകെട്ടി നിന്നിരുന്നു. ഈ സ്ഥലത്തിന്‍റെ കിഴക്കും പടിഞ്ഞാറും വശങ്ങളിലുള്ള വിശാലമായ പാടങ്ങള്‍ ഇതിന്‍റെ മറ്റൊരു പ്രത്യേകതയായിരുന്നു. അതുകൂടാതെ പലതരത്തിലുള്ള ചെറുതും വലുതുമായ പക്ഷികളുടെ ഒരു സങ്കേതം തന്നെയായിരുന്നു അന്നീപ്രദേശം. (ഇന്നു പക്ഷി പോയിട്ട്, ഒരു കാക്കയെപ്പോലും നാട്ടിലെങ്ങും കാണാനില്ല.) 

എന്‍റെ വീടിനടുത്തുള്ള (ഏകദേശം അര കിലോമീറ്റര്‍) ‘തൊടീക്കളം ശിവക്ഷേത്രത്തില്‍’ എത്തിചേരാനുള്ള ഒരു ചെറിയ ‘കുറുക്കു വഴി’ ഈ സ്ഥലത്തിനു നടുവിലൂടെ ഒരു ‘തലവര’ പോലെ കടന്നുപോയിരുന്നു. ക്ഷേത്രത്തില്‍ പോകുമ്പോള്‍ അമ്മയുടെ കൈ മുറുകെപിടിച്ചുകൊണ്ട്, ഈ വഴിയിലൂടെ, എന്‍റെ ചെറുപ്പകാലങ്ങളില്‍ ഭീതിയോടെ ഞാന്‍ കടന്നുപോയിട്ടുണ്ട്. ‘പേടി’ അന്നെന്‍റെ ‘കൂടപ്പിറപ്പ്’ ആയതുകൊണ്ട്, ഒറ്റയ്ക്ക് അമ്പലത്തില്‍ പോകുന്ന അവസരങ്ങളില്‍ (പരീക്ഷ തുടങ്ങുന്ന ദിവസവും, റിസള്‍ട്ട് വരുന്ന ദിവസവും മാത്രം) ഞാന്‍ ആ വഴി തിരഞെടുക്കാറില്ല. ‘താടിപ്പാറ-യുടെ തൊട്ടു-തെക്കുവശത്തായി പഴയ ഒരു ക്ഷേത്രത്തിന്‍റെ അവശിഷ്ടങ്ങള്‍ അന്നു കാണാമായിരുന്നു. കേരള മുന്‍ മുഖ്യമന്ത്രി യശശരീരനായ ‘കണ്ണോത്ത് കരുണാകരന്‍ നമ്പ്യാരുടെ’ കുടുംബ ക്ഷേത്രമായിരുന്നത്രേ അത്. (ഈ ക്ഷേത്രത്തിനു പിന്നീട് അദ്ധേഹത്തിന്‍റെ മകന്‍ പുനര്‍ജീവന്‍ നല്‍കി, ഇന്ന് ‘തൊടീത്തളി’-യില്‍ ദേവി ക്ഷേത്രം എന്നറിയപ്പെടുന്നു). ഇതാണ് ‘താടിപ്പാറയുടെ’ ഒരേകദേശ രൂപം. 
ടെലിവിഷന്‍ ഒകെ ഉണ്ടെങ്കിലും ‘താടിപ്പാറ’-യില്‍ അത്കാണാന്‍ അക്കാലത്തു നാട്ടുകാരില്‍ ആരെങ്കിലും പോകാറുള്ളതായി എനിക്കറിവില്ല. കാരണം അന്നു അവിടെ സ്ത്രീകള്‍ മാത്രമായിരുന്നു താമസം.(ഇന്നും). ഇത്രയും ഭയാനകമായ ചുറ്റുപാടില്‍ ജീവിക്കുന്ന അവരെ ലോകത്തിലെ ഏറ്റവും ധൈര്യശാലികളായി ഞാനന്നു കരുതിപോന്നു. എനിക്കവരോട് വളരെയതികം ബഹുമാനവും ആദരവും തോന്നി.(ഇന്നും അങ്ങനെ തന്നെ). ഇതിനൊക്കെ പുറമേ താടിപ്പാറയില്‍ നിന്നുള്ള ജ്യോതിലക്ഷ്മി, സേതുലക്ഷ്മി എന്നീ കുട്ടികള്‍ ഞാന്‍ പഠിക്കുന്ന അതേ സ്കൂളിലായിരുന്നു പഠിച്ചിരുന്നത്. (കോളയാട് സെന്റ്.സേവിയേര്‍സ്സ് യു.പി സ്കൂള്‍). ജ്യോതിലക്ഷ്മി (ജ്യോതിയേച്ചി എന്നാണ് ഞാന്‍ വിളിച്ചിരുന്നത്‌) എന്‍റെ സീനിയറും, സേതുലക്ഷ്മി എന്‍റെ ജൂനിയറും ആയിരുന്നു. ഈ സ്കൂള്‍ എന്‍റെ നാട്ടില്‍ നിന്നും ഏകദേശം എട്ടു കിലോമീറ്ററോളം അകലെയാണ്. അക്കാലത്ത് നാട്ടില്‍നിന്നും ഈ രണ്ടു കുട്ടികളും, ഞാനും മാത്രമായിരുന്നു, ഇത്രയും ദൂരെയുള്ള ഈ സ്കൂളില്‍ പോയി പഠിക്കുന്ന മൂന്നേ-മൂന്നു കുട്ടികള്‍. ഇവരുടെ അച്ഛന്‍ കടലിനക്കരെ ഉള്ള “ഗള്‍ഫ്‌” എന്ന സ്ഥലത്താണെന്ന് അമ്മ പറയുന്നതു കേട്ടിട്ടുണ്ട്. ‘തലശേരി’ കടലിനപ്പുറത്ത് മറ്റൊരു ലോകമുണ്ടെന്നു അന്നാണ് ഞാന്‍ ആദ്യമായി മനസ്സിലാക്കിയത്.    


ടി.വി.യില്‍ ‘എന്തെങ്കിലും’ കാണുക എന്നത്, ചെറുപ്രായത്തില്‍, ഏതൊരു കുട്ടിയേയും പോലെ എന്‍റെയും വലിയ ആഗ്രഹങ്ങളില്‍ ഒന്നായിരുന്നു.  പക്ഷേ അതിനുള്ള സാഹചര്യങ്ങളും സംവിധാനങ്ങളും അന്നു വളരേ കുറവായിരുന്നു. അങ്ങനെ നീണ്ട  കാത്തിരിപ്പിനു ശേഷം ഒടുവില്‍ ആ ദിവസം വന്നുചേര്‍ന്നു. ഞാന്‍ സന്തോഷിച്ച ദിവസം; ഞാന്‍ ഒഴികെ മറ്റെല്ലാവരും ദു:ഖിച്ച ദിവസം. കൃത്യമായി പറഞ്ഞാല്‍ 1991-May-21. ഭാരതീയനായ ഒരാള്‍ക്കും മറക്കാന്‍ പറ്റാത്ത ആ കരിദിനത്തില്‍ ഞാന്‍ മാത്രം സന്തോഷിച്ചത്‌ തികച്ചും യാദ്രിശ്ചികം മാത്രം. (എന്നെ ഒരു ‘കുലം കുത്തി’ യായി കാണരുത് എന്നപേക്ഷ) 

ഇന്ത്യയുടെ ആറാമത്തെ പ്രധാനമന്ത്രി- രാജീവ്‌ ഗാന്ധി കൊല്ലപ്പെട്ട ദിവസമായിരുന്നു അന്ന്. ഞാന്‍ അന്ന് രണ്ടാം ക്ലാസ്സില്‍, അക്ഷരങ്ങളോടും അക്കങ്ങളോടും മല്ലിട്ട്കൊണ്ട് പഠനം തള്ളിനീക്കുന്ന കാലം. എനിക്ക് ആദ്യം കാര്യങ്ങള്‍ ഒന്നും വ്യക്തമായില്ല; ആരോ ഒരാള്‍ മരിച്ചിരിക്കുന്നു; അതിനെന്തിനാണ് ഇത്രയും വലിയ പുകില്‍; ഞാന്‍ അമ്മയുടെ മുന്‍പില്‍ എന്‍റെ സംശയങ്ങളുടെ ചുരുളഴിച്ചു. അമ്മ വളരെ ചുരുക്കി എന്തൊക്കെയോ പറഞ്ഞു, 

അപ്പോഴും എനിക്ക് കാര്യങ്ങള്‍ വ്യക്തമല്ലായിരുന്നു, ഇനിയും ചോദിച്ചാല്‍ അമ്മ ‘വള്ളിതണ്ട്’ പൊട്ടിക്കും (അന്നു ‘കുരുത്തക്കേട്‌’ കളിച്ചാല്‍ കുരുമുളകിന്‍റെ വള്ളി പൊട്ടിച്ചെടുത്താണ് അമ്മ എന്‍റെ കയ്യിലും കാലിലും ചിത്രങ്ങള്‍ വരച്ചുകൊണ്ടിരുന്നത്. കുരുമുളകിന്‍റെ വള്ളിയുടെ കണ്ണൂര്‍ പരിഭാഷയാണ് ‘വള്ളിതണ്ട്’. വള്ളിതണ്ടു കൊണ്ടുള്ള അടിക്ക് നല്ല വേദനയാണ്) എന്നുറപ്പുള്ളത് കൊണ്ടു ഞാന്‍ മുതിര്‍ന്നില്ല. പക്ഷെ അവസാനം പറഞ്ഞ കാര്യം എനിക്കു പിടികിട്ടി. “താടിപ്പാറയില്‍ ടി.വി. കാണാന്‍ പോകണം, വേഗം പോയി കുളിച്ചിട്ടു വാ”-അമ്മ പറഞ്ഞു നിര്‍ത്തി. 

എന്‍റെ ഉള്ളില്‍ വലിയ ഒരു ‘ലഡ്ഡു’ പൊട്ടി, എങ്കിലും  ഉള്ളിലെ സന്തോഷം ഞാന്‍ പുറത്തു കാണിച്ചില്ല; അഥവാ കൂടെ കൂട്ടിയില്ലെങ്കിലോ എന്ന് ഞാന്‍ ഭയന്നു. പറഞ്ഞതു പോലെ ഞാന്‍ വേഗം തന്നെ ഒരു ‘കാക്ക കുളി’ നടത്തി റെഡിയായിനിന്നു. 

അപ്പോഴേക്കും രാഗേഷ്.പി.കെ വീട്ടില്‍ വന്നു. (അന്നത്തെ എന്‍റെ ഒരേ ഒരു സുഹൃത്തും അയല്‍വാസിയും). രാഗേഷ്.പി.കെയിലൂടെ സംഭവങ്ങളുടെ  ഒരു രൂപരേഖ എനിക്കു ലഭിച്ചു. ഞങ്ങള്‍ പോകാനിറങ്ങി. “ഞാന്‍ ‘ചങ്ങായി’മാരുടെ കൂടെവരാം”- എന്ന്പറഞ്ഞ് രാഗേഷ്.പി.കെ വേറെ വഴിക്കുപോയി. (രാഗേഷ്.പി.കെ-യ്ക്ക് എന്നെ കൂടാതെ വലിയ ഒരു സൗഹ്രിദ ശ്രിംഗല തന്നെയുണ്ട് നാട്ടില്‍.-സന്ദീപ്‌, സനീഷ്, സുരേഷ്, സിനീഷ്, സുഭാഷ്, രഞ്ജിത്ത്, രേജീഷ്, സുമേഷ്, ജിതേഷ്, പ്രകാശ്, എന്നിവര്‍ അവരില്‍ ചിലര്‍ മാത്രം). ഞാനും അമ്മയും ‘താടിപ്പാറ’ ലക്ഷ്യമാക്കി നീങ്ങി.


ദൂരെനിന്നേ താടിപ്പാറയില്‍ നിന്നുള്ള ആളുകളുടെ ബഹളം എന്‍റെ കാതുകളില്‍ അലയടിച്ചെത്തി. ഒരു വലിയ ജനക്കൂട്ടം തന്നെ അവിടെ അന്നുണ്ടായിരുന്നു. തൊടീക്കളം, ഓത്തിയോട്, കൈതക്കൊല്ലി, മോടോളി, കൂടല്‍, ലൂട്ടീസ്സ് എന്നീ അടുത്തുള്ള പ്രദേശങ്ങളിലെ മിക്കവാറും എല്ലാവരും തന്നെ, തങ്ങളുടെ പ്രധാനമന്ത്രിയെ അവസാനമായി ടി.വി-യിലൂടെ എങ്കിലും ഒരുനോക്കു കാണാന്‍ അവിടെ എത്തിച്ചേര്‍ന്നിരുന്നു. എങ്ങും തിങ്ങിനിറഞ്ഞ് ‘ജനസമുദ്രം’.

ഞങ്ങള്‍ പതുക്കെ വീടിന്‍റെ പുറകുവശത്തെത്തി തങ്കമണി ടീച്ചറെ വിളിച്ചു.(തങ്കമണി ടീച്ചര്‍ എന്‍റെ സഹപാഠികളുടെ ഇളയമ്മയാണ്-കോളയാട് ഹൈസ്കൂളിലെ ഹിന്ദി അദ്ധ്യാപിക). ടീച്ചര്‍ ഒരു വിടര്‍ന്ന പുഞ്ചിരിയോടെ വാതില്‍ തുറന്നുതന്നു, ഞാനും അമ്മയും അകത്തേക്കു കയറി. ടീച്ചര്‍, ഞാന്‍ അതുവരെ കണ്ടിട്ടില്ലാത്ത തരത്തില്‍ ഉള്ള ഒരു പ്രത്യേകതരം ‘ചോക്ലേറ്റ്’ എനിക്കുതന്നു. (പത്തു പൈസക്ക് രണ്ടെണ്ണം കിട്ടുന്ന നാരങ്ങ മുട്ടായി ആയിരുന്നു അതുവരെ ഞാന്‍ കഴിച്ചിട്ടുള്ളതില്‍ വച്ചു ഏറ്റവും മുന്തിയത്) മടിച്ചു മടിച്ചു ഞാന്‍ ടീച്ചര്‍ തന്ന സാധനം കഴിക്കാന്‍ തുടങ്ങി. 

ആ വീട്ടില്‍ ആണ്‍കുട്ടികള്‍ ഇല്ലാത്തതിനാലും, ഞാന്‍ അവരുടെ വീട്ടിലെ കുട്ടികളുടെ സഹപാഠിയായിരുന്നതിനാലും ടീച്ഛര്‍ക്ക് എന്നോടു വലിയ വാത്സല്യമായിരുന്നു. “മോന്‍ വാ” –ടീച്ചര്‍ എന്നെ പുറത്തുതട്ടി വിളിച്ചു. ഞാന്‍ തിരിഞ്ഞ് അമ്മയെ നോക്കി, “ചെല്ലൂ”,- അമ്മ തലയാട്ടി. 

അവരെന്നെ വീടിനുള്ളിലേക്ക് കൊണ്ടുപോയി. “മോന്‍ ഈ സാധനം കണ്ടിട്ടുണ്ടോ” ടീച്ചറുടെ ചോദ്യം. ഞാന്‍ അങ്ങോട്ടു നോക്കി, അക്കങ്ങള്‍ പ്രിന്‍റ് ചെയ്തിട്ടുളള എന്തോ ഒരു ഉപകരണം, ടീച്ചര്‍ അതിന്‍റെ ഒരു ഭാഗം എടുത്ത് എന്‍റെ ചെവിയില്‍ വച്ചുതന്നു. “ബീപ്”.ഞാന്‍ ആ ശബ്ധം ശ്രദ്ധിച്ചു. “ഇതെന്തു കുന്തം, ടി.വി. കാണാന്‍ വന്ന എന്നെ ഇവരെന്തിനു ഇതു കാണിക്കുന്നു” ഞാന്‍ മനസ്സില്‍ ദേഷ്യത്തോടെ ചിന്തിച്ചു. “ഇതാണ് മോനെ ‘ടെലഫോണ്‍’..ടീച്ചര്‍ അതിനെ കുറിച്ചു വിശദമായി വിവരിക്കാന്‍ തുടങ്ങി. 

ടീച്ചറുടെ സംസാരരീതി മറ്റുള്ളവരില്‍ നിന്നും തികച്ചും വ്യത്യസ്ഥമാണ്. ഓരോ വാക്കുകളും പെറുക്കിയെടുത്തു, വാക്കുകളുടെ അര്‍ത്ഥത്തിനനുസരിച്ച് ശബ്ധത്തിന്‍റെ ‘ഫ്രീക്വന്സി’-യില്‍ മാറ്റംവരുത്തി വളരെ താളാത്മകതയോടെയും, തന്‍മ്വയത്തത്തോടുകൂടിയുമാണ് ടീച്ചര്‍ സംസാരിക്കുക.   

ടീച്ചറുടെ ടെലഫോണിനെകുറിച്ചുള്ള വിവരണത്തിലുള്ള എന്‍റെ താല്പര്യമില്ലായ്മ മനസ്സിലാക്കിയ ടീച്ചര്‍ നീട്ടിവിളിച്ചു:- “രാജം......” മറ്റൊരു മുറിയില്‍ നിന്നും ആരോ വിളികേട്ടു. ‘രാജന്‍’- പുരുഷന്‍റെ പേരാണ്, ‘രാജി’-യാണെങ്കില്‍ സ്ത്രീ, ഈ “രാജം’ ഏതുതരത്തില്‍ ഉള്ള ജീവിയായിരിക്കുമെന്നു ഞാന്‍ ചിന്തിച്ചു. നല്ല വെളുത്ത് ഉയരമുള്ള ഒരു സ്ത്രീ എന്‍റെ മുന്നില്‍ പ്രത്യക്ഷപ്പെട്ടു. “ശാന്തയുടെ മോനാ” ടീച്ചര്‍ എന്നെ അവര്‍ക്കു പരിചയപ്പെടുത്തി. “നിനക്കു മനസ്സിലായോ മോനേ, ഇതാണ് ജ്യോതിലക്ഷ്മിയുടെയും, സേതുലക്ഷ്മിയുടെയും അമ്മ, ‘രാജലക്ഷ്മി’..” ടീച്ചറുടെ ശബ്ദം വീണ്ടും. 

ഒരു നിമിഷം; ഈ മൂന്നുപേരുകളും എന്‍റെ മനസ്സിലൂടെ മിന്നിമറഞ്ഞു. പേരിന്‍റെ കൂടെ അച്ഛന്റെ പേര് മാത്രമല്ല, അമ്മയുടെ പേരും ‘സര്‍നെയിം” ആയി കൂട്ടിച്ചേര്‍ക്കാം, എന്ന് ഞാനന്നു മനസ്സിലാക്കി. പിന്നീടു ഈയടുത്ത കാലത്ത്, മോഹന്‍ലാലിന്‍റെ ‘ബാബാ കല്യാണി’ സിനിമ കണ്ടപ്പോള്‍ ഞാന്‍ ഈ കാര്യം പ്രത്യേകം ഓര്‍ത്തു. (ആ സിനിമയില്‍ മോഹന്‍ലാലിന്‍റെ കഥാപാത്രത്തിന്‍റെ പേരിലുള്ള ‘കല്യാണി’ അമ്മയുടെ പേരായിരുന്നു. പക്ഷേ ഇപ്പോള്‍ ഇതുരണ്ടും മാറി, ജാതിപ്പേരുകള്‍ കൂട്ടിച്ചേര്‍ത്തു തുടങ്ങി. നായരും, നമ്പ്യാരും, മേനോനും, നമ്പൂതിരിയും, പേരിന്‍റെ കൂടെ വാലുകളായി.) അപ്പോള്‍ എനിക്കു കാര്യങ്ങള്‍ പിടികിട്ടി, എന്‍റെ സഹപാഠികളുടെ അമ്മ, എന്‍റെ അമ്മയെപോലെ തന്നെ. ഞാന്‍ അവരെ ‘രാജമ്മ’ എന്നുവിളിക്കാന്‍ ഇഷ്ടപ്പെട്ടു. അവര്‍ എന്‍റെ നെറ്റിയില്‍ വാത്സല്യത്തോടെ ഉമ്മവച്ചു.


തങ്കമണി ടീച്ചര്‍ എന്നെ ടി.വി. വച്ചിരിക്കുന്ന മുറിയിലേക്ക് കൂട്ടികൊണ്ടു പോകാന്‍ ഒരു ശ്രമം നടത്തി. ഉമ്മറത്തെ ‘ഓഫീസ് മുറി’-യിലായിരുന്നു ടി.വി. വച്ചിരുന്നത്. (അന്നത്തെ വീടുകളില്‍ ഉമ്മറത്തു നിന്നുമാത്രം പ്രവേശിക്കാന്‍ കഴിയുന്ന തരത്തില്‍ നിര്‍മിച്ചിരുന്ന മുറികളെയാണ് ‘ഒഫീസ്സ് റൂം’ എന്ന ഓമനപേരില്‍ വിളിച്ചിരുന്നത്‌, വീട്ടില്‍ വരുന്ന അതിഥികളെ സല്ക്കരിച്ചിരുത്തുവാന്‍ ഉള്ള ഒരിടം. അതാണ് ഈ മുറിയുടെ പ്രധമോദ്യേശ്യം, ‘ഗസ്റ്റ് റൂം’ എന്നും വിളിക്കും)  അവിടെ തടിച്ചുകൂടിയിരുന്ന നൂറുകണക്കിനു ജനങ്ങള്‍ക്കിടയിലൂടെ അങ്ങോട്ടു പോകുക അസാധ്യമാണെന്ന് എനിക്കു തോന്നി. ഞാന്‍ ജനലഴികള്‍ക്കിടയിലൂടെ പുറത്തേക്കു നോക്കി. 

ടി.വി-യില്‍ എന്താണെന്നു കാണുവാനുള്ള വ്യഗ്രതയിലാണ് എല്ലാവരും. ആകെ തിക്കും തിരക്കും. ആ വീടിന്‍റെ വീതിയും നീളവും കുറഞ്ഞ ചെറിയ ഉമ്മറത്തിരുന്നുകൊണ്ട്, മുറിയുടെ വാതിലിന്‍റെ മാത്രം ‘ഗ്യാപ്പിലൂടെ’ അത്രയും ജനങ്ങള്‍ക്ക്‌ ടി.വി. കാണുകയെന്നത് തികച്ചും അസാധ്യമായ കാര്യമാണെന്ന് എല്ലാവര്‍ക്കും ബോദ്ധ്യമായി. അതോടെ ടി.വി, മുറ്റത്ത് ഒരു ഉയരം കൂടിയ ബെഞ്ചിന്‍റെ മുകളില്‍ വയ്ക്കാന്‍ ടീച്ചറും കുടുംബവും മനസ്സില്ലാ-മനസ്സോടെ നിര്‍ബന്ധിതാരായി. 

ഇപ്പോള്‍ എന്‍റെ മുന്നിലുള്ള തടസ്സങ്ങള്‍ നീങ്ങി. ഞാന്‍ അടുത്തേക്കു നടന്ന് ടി.വി യിലേക്ക് ഉറ്റുനോക്കി. ആരോ സ്വിച്ച് ഓണ്‍ ചെയ്തതും, വലിയ ശബ്ധത്തോടെ ടി.വി. പ്രവര്‍ത്തനമാരംഭിച്ചു, പക്ഷേ ചിത്രങ്ങള്‍ ഒന്നും വരുന്നില്ല, കുറേ വെള്ള-കറുപ്പ് നിറങ്ങളിലുള്ള കുത്തുകളും, മഴപെയ്യുന്ന പോലെയുള്ള ശബ്ദവും. 

“വരുന്നുണ്ടോ’ മുകളില്‍ നിന്നും വന്ന ഒരു ശബ്ദം എന്റെ ശ്രദ്ധയെ അങ്ങോട്ടുതിരിച്ചു. അപ്പോഴാണ്‌ ഞാന്‍ ആ കാഴ്ചകണ്ടത്. വീടിന്‍റെ തെക്കുവശത്തെ പ്ലാവില്‍ ഒരാള്‍; പ്ലാവില്‍ ഉയരത്തില്‍ കെട്ടിയിരിക്കുന്ന ഒരു വലിയ കമ്പി; കമ്പിയുടെ അറ്റത്ത് നെടുകയും, കുറുകെയും വെളുത്ത കമ്പികള്‍ വീണ്ടും, ആ കമ്പിയില്‍നിന്നും ഒരു കറുത്ത വയര്‍ (കേബിള്‍) ടി.വി.യിലോട്ടു വന്നിരിക്കുന്നു. അയാള്‍ ആ കമ്പിയെ അങ്ങോട്ടും ഇങ്ങോട്ടും തിരിക്കുകയാണ്.. എനിക്കൊന്നും മനസ്സിലായില്ല. ഞാന്‍ അടുത്തു നില്‍ക്കുന്ന ഒരാളോട് ആന്ഗ്യഭാഷയില്‍ അങ്ങോട്ടു ചൂണ്ടി ചോദിച്ചു. “ആന്റിന” അയാള്‍ ഒറ്റവാക്കില്‍ ഉത്തരം നല്‍കി. കൂടുതല്‍ കാര്യങ്ങള്‍ വീട്ടിലെത്തിയിട്ട്‌ അമ്മയോടു ചോദിക്കാം എന്ന്‍ മനസ്സില്‍ പറഞ്ഞ് ഞാന്‍ വീണ്ടും ടി.വി-യിലേക്ക് നോക്കി. 

ഇപ്പോള്‍ ചിത്രങ്ങള്‍ കാണാം, ഞാന്‍ വളരെയധികം ജിജ്ഞാസയോടെ അതുനോക്കിയിരുന്നു. പ്രധാനമന്ത്രി കൊല്ലപ്പെടാന്‍ ഇടയായ സാഹചര്യങ്ങളും, സംഭവസ്ഥലവും, അതിനോടനുബന്ധിച്ചുള്ള ദ്രിശ്യങ്ങളും വാര്‍ത്തകളുമാണ് ടി,വി-യില്‍ കാണിച്ചുകൊണ്ടിരുന്നത്‌. വളരെ ഉല്സാഹത്തോടെ എല്ലാം ഞാന്‍ ശ്രദ്ധയോടെ വീക്ഷിച്ചു. 

അടുത്ത ദിവസങ്ങളിലും ഏതാണ്ട് ഇതേതരത്തില്‍ ഉള്ള രംഗങ്ങള്‍ ‘താടിപ്പാറ’യിലുണ്ടായി. (പ്രധാനമന്ത്രിയുടെ അവസാനവട്ട സംസ്കാര ചടങ്ങുകള്‍ ആയിരുന്നു ആ ദിവസങ്ങളില്‍ ടി.വി-യില്‍ സംപ്രേഷണം ചെയ്തിരുന്നത്) ഞാനും അമ്മയും കാഴ്ചക്കാരായി അന്നും ഉണ്ടായിരുന്നു അവിടെ. അങ്ങനെ എന്‍റെ ആദ്യത്തെ ടെലിവിഷന്‍ കാണുക എന്ന സ്വപനം സഫലമായി. ഏറെ സന്തോഷത്തോടെ ഞാന്‍ വീട്ടിലേക്കു നടന്നു.

വീട്ടിലേക്കു നടക്കുന്ന വഴിയില്‍ വച്ചുതന്നെ എന്‍റെ സംശയങ്ങളുടെ ചുരുളുകള്‍ അമ്മയുടെ മുന്നിലേക്ക്‌ ഞാന്‍ നിരത്തി. “അമ്മേ എങ്ങനെയാണ് ടി.വി. പ്രവര്‍ത്തിക്കുന്നത്” അമ്മ ഒന്നും മിണ്ടിയില്ല!! “അമ്മയ്ക്ക് ഞാന്‍ ചോദിച്ചത് ഇഷ്ടപ്പെട്ടില്ലേ, അല്ലെങ്കില്‍ ഉത്തരം അറിയാതിരിക്കുമോ” ഞാന്‍ ശങ്കിച്ചു. 

വീട്ടിലെത്തിയതും അമ്മ എന്നെ അക്കാലത്ത് വീട്ടില്‍ ഉണ്ടായിരുന്ന ഒരേയൊരു ഉപകരണമായിരുന്ന ‘ഫിലിപ്സ് റേഡിയോ’-യുടെ അടുത്തു കൊണ്ടുപോയി അതിന്‍റെ കറുത്ത ‘ബട്ടണില്‍’ തിരിച്ചു. പ്രധാനമന്ത്രിയുടെ നിര്യാണത്തോടനുബന്ധിച്ചുള്ള ദു:ഖാചരണം ആയതിനാല്‍ ഒരു പ്രത്യേകതരത്തിലുള്ള സംഗീതവും വാര്‍ത്തയും അല്ലാതെ മറ്റൊന്നും അതില്‍ നിന്നും പുറത്തുവന്നില്ല. 

അമ്മ സംസാരം തുടര്‍ന്നു. “ഇതെങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത്, ഇതിനകത്ത് ആരെങ്കിലും ഇരുന്നുകൊണ്ട് പാടുന്നതാണോ; അല്ലല്ലോ, അതേപോലെ തന്നെയാണ് ടി.വി-യുടെയും പ്രവര്‍ത്തനം. ഇതിനകത്ത് ശബ്ദം മാത്രം തരംഗരൂപത്തില്‍ വായുവിലൂടെ സഞ്ചരിച്ചു വരുന്നു, ടി.വി-യില്‍ ശബ്ദത്തിനു പുറമേ ചിത്രങ്ങള്‍ കൂടിവരുന്നു.” അമ്മയുടെ ഉദാഹരണ സഹിതമുള്ള വിവരണത്തിലൂടെ ഏറെകുറെ എന്‍റെ സംശയങ്ങള്‍ മാറി. അതെല്ലാം ഞനെന്‍റെ അന്നത്തെ കുഞ്ഞു- ‘2 GB മെമ്മറി’-യില്‍  ‘സേവ്’ ചെയ്തു. 

അമ്മ എപ്പോഴും അങ്ങനെയാണ് കാര്യങ്ങള്‍ എങ്ങനെയാണോ എനിക്കു ഏറ്റവും കൂടുതല്‍ മനസ്സിലാവുക, ആ രീതിയില്‍ പറഞ്ഞുതരും. അമ്മയുടെ ഉത്തരത്തിലെ ‘തരംഗങ്ങളും, അതിന്റെ സഞ്ചാരവും അപ്പോഴും എന്‍റെ ഉള്ളില്‍ എവിടെയോ തട്ടി തടഞ്ഞു നിന്നു. പിന്നീട് ഒരുനാള്‍ ഉമ്മറത്ത്‌ ‘ഇരിത്തി’-യില്‍ (വീടിന്‍റെ ഉമ്മറത്ത് കല്ലോ കട്ടയോ വച്ചു ഉയരത്തില്‍ കെട്ടി നിര്‍മ്മിക്കുന്ന നീളത്തില്‍ ഉള്ള ഇരിപ്പിടമാണ് ‘ഇരിത്തി’. ഇതിന്‍റെ പരിഷ്കരിച്ച രൂപമാണ് ഇന്നത്തെ ‘ചാരുപടി’.) വച്ചിരുന്ന എന്‍റെ എല്ലാമെല്ലാമായ ഫിലിപ്സ് റേഡിയോയുടെ പുറത്ത് കാക്കവന്നിരുന്ന്, താഴെ വീണു പൊട്ടിത്തകര്‍ന്ന്, അതിന്‍റെ ആന്തരാവയവങ്ങള്‍ കാണാനുള്ള അവസരമുണ്ടായി. അന്നു കൂടുതല്‍ സംശയങ്ങള്‍ അമ്മയോടു ചോദിക്കണമെന്നു വിചാരിച്ചിരുന്നെങ്കിലും, ‘വള്ളിതണ്ടിന്‍റെ’ കാര്യമോര്‍ത്തു മുതിര്‍ന്നില്ല.

ഒരാഴ്ചക്കു ശേഷം രാജീവ്‌ ഗാന്ധിയുടെ ചിതാഭസ്മം രാജ്യത്തെ എല്ലാ പുണ്യനദികളിലും ഒഴുക്കുന്നതിന്‍റെ ഭാഗമായി ‘തിരുനെല്ലി പാപനാശിനി’ പുഴയിലും ഒഴുക്കാന്‍ കൊണ്ടുപോകുന്നു എന്നറിഞ്ഞ് അമ്മ എന്നെയും കൂട്ടി കണ്ണവത്തു പോയി, (കണ്ണൂര്‍-വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന സംസ്ഥാന പാത കടന്നു പോകുന്ന വളരെ ചരിത്രപ്രസിദ്ധമായ സ്ഥലമാണ് കണ്ണവം; എന്റെ വീട്ടില്‍ നിന്നും ഒന്നര കിലോമീറ്റര്‍, അറിയാത്തവര്‍ മമ്മൂട്ടിയുടെ ‘കേരളവര്‍മ്മ പഴശിരാജ’ സിനിമ കാണുക) കണ്ണവത്തു ഞങ്ങള്‍ ‘ചിതാഭസ്മവും’ വരുന്നത് കാത്തുനിന്നു. 

നൂറു കണക്കിന് ജനങ്ങള്‍ അന്നവിടെയും തടിച്ചു കൂടിയിരുന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ ചിതാഭസ്മവും വഹിച്ചുകൊണ്ടുള്ള വാഹനവ്യൂഹം കടന്നുവന്നു. കുറെ പോലീസ് ജീപ്പുകള്‍, പുറകെ ഒരു പോലീസ് ബസ്സ്‌, വീണ്ടും പോലീസ് ജീപ്പുകള്‍. വലിയ ഒച്ചയില്‍ ‘സൈറനുകള്‍’ മുഴങ്ങുന്നുണ്ടായിരുന്നു. ബസ്സില്‍ നിന്നും ഒരു മണ്‍കുടം ഒരാള്‍ ഉയര്‍ത്തികാട്ടി, “നീ കണ്ടോ” അമ്മ എന്നെ കൈകളില്‍ പൊക്കിയെടുത്ത് കാണിച്ചു, വാഹങ്ങള്‍ വേഗത കുറച്ച് നിര്‍ത്താതെ ഓടിച്ചുപോയി.


വര്‍ഷങ്ങള്‍ കടന്നപ്പോള്‍ ടെലിവിഷന്‍ വീടുകളില്‍ സര്‍വ്വസാധാരണമായി. കുഞ്ഞിരാമന്‍ ട്രൈവറുടെ വീട്ടില്‍ നാട്ടിലെ രണ്ടാമത്തെ ടി.വി.-യെത്തി. (അന്നു സ്വന്തമായി ഒരു വാഹനം (ടെമ്പോ) ഉള്ള നാട്ടിലെ ഒരേയൊരു വീട്) എന്‍റെ വീടിനോടു കുറച്ചു കൂടി അടുത്തായിരുന്നു ഈ വീട്. ഞാറാഴ്ചകളില്‍ രാവിലെയുള്ള ‘മഹാഭാരതവും’ വൈകുന്നേരങ്ങളില്‍ ഉള്ള ചലച്ചിത്രവും കാണാന്‍ ഞാന്‍ പോയിത്തുടങ്ങി. 

കുറെകൂടി കഴിഞ്ഞ് വീടിന്‍റെ തൊട്ടടുത്തുള്ള മുകുന്ദന്‍ മാസ്റ്ററുടെ വീട്ടില്‍ ടി.വി.വന്നത് മുതല്‍ രാത്രി കാലങ്ങളില്‍ സംപ്രേക്ഷണം ചെയ്തിരുന്ന ‘ജയ് ഹനുമാനും’ എനിക്ക് പ്രിയപ്പെട്ടതായി.  

നീണ്ട പതിനേഴു വര്‍ഷത്തെ കാത്തിരിപ്പുതന്നെ വേണ്ടിവന്നു  എന്‍റെ വീട്ടില്‍ ആ ഉപകരണം എത്തിച്ചേരാന്‍. 2008--ലെ ഒരു സെപ്റ്റംബെര്‍ മാസത്തിലാണ് വീട്ടില്‍ ടെലിവിഷന്‍ ആദ്യമായി കൊണ്ടുവരുന്നത്. പക്ഷെ അപ്പോഴേക്കും, ടെലിവിഷനോടുള എന്‍റെ ഭ്രമം ഏറെക്കുറെ മാറിയിരുന്നു. പകരം കമ്പ്യൂട്ടറുകളും, മൊബൈലും, ഇന്റര്‍നെറ്റും ജീവിതത്തിന്‍റെ ഭാഗമായി. ഇടയ്ക്ക് വല്ലപ്പോഴും, വാര്‍ത്തകളും, സിനിമയും മാത്രം കാണാനുള്ള ഒരു മാധ്യമമായി ടി.വി മാറി.


കുറെ വര്‍ഷങ്ങള്‍ക്കു ശേഷം രാജീവ്‌ഗാന്ധിയെ കുറിച്ചും അദ്ധേഹത്തിന്റെ ഭരണകാലത്തെ സംഭവങ്ങളെ കുറിച്ചും വായിക്കാനിടയായ സാഹചര്യത്തില്‍, എന്‍റെ കുട്ടിക്കാലത്തുണ്ടായ അത്ര പ്രാധാന്യമൊന്നുമില്ലാത്ത ഈ സംഭവവും ഞാന്‍ അതിനോടുചേര്‍ത്തു വായിച്ചു. അദ്ധേഹത്തെ കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ അറിയാനുള്ള ഒരു ത്വര അതെന്നിലുണര്‍ത്തി. 

അദ്ധേഹതിന്‍റെ ഭരണനേട്ടങ്ങളും, കോട്ടങ്ങളും പരിഷ്കാരങ്ങളും, ജിജ്ഞാസയോടെ ഞാന്‍ വായിച്ചു. ഒരു പ്രധാനമന്ത്രി എന്നതിലുപരി, ശ്രീലങ്ക എന്ന ഒരു ചെറിയ രാജ്യത്തിന്‍റെ അഭ്യന്തര കാര്യങ്ങളില്‍ ഒരു രാഷ്ട്രം കൈകൊണ്ട ചില നിലപാടുകളുടെ പേരില്‍ ബലിയാടാകേണ്ടി വന്ന ധീരനും പ്രഗള്‍ഭനുമായ ഒരു ചെറുപ്പകാരന്‍റെ മുളയിലേ കരിഞ്ഞു പോയ ജീവിതത്തെ കുറിച്ചും ജീവിതസ്വപ്നങ്ങളെ കുറിച്ചും ഞാനോര്‍ത്തു. രാജ്യത്തിനും ജനങ്ങള്‍ക്കും ഒരു പ്രധാനമന്ത്രിയെ നഷ്ടപെട്ടപ്പോള്‍, അദ്ധേഹത്തെ പച്ചയായ ഒരു മനുഷ്യനായി മാത്രം കാണാന്‍ ആഗ്രഹിച്ച കുടുംബത്തിനു നഷ്ടപ്പെട്ടത് വിലമതിക്കാനാവാത്ത മറ്റുപലതുമായിരുന്നു. 

രാജ്യത്തുടനീളമുണ്ടായ ശക്തമായ എതിര്‍പ്പുകള്‍ക്കിടയിലും, ദീര്‍ഘവീക്ഷണത്തോടെ, അദ്ദേഹം അന്നു നടപ്പിലാക്കിയ, വിവര, സാങ്കേതിക, വിദ്യാഭ്യാസ, വ്യോമ, റയില്‍, വാര്‍ത്തവിനിമയ, രംഗങ്ങളിലെ വിപ്ലവകരമായ പരിഷ്കാരങ്ങളുടെ ഫലമായുണ്ടായതാണ് ഇന്നത്തെ നിലയില്‍ നാം കാണുന്ന നാമുടെ ഭാരതരാജ്യം, എന്നോര്‍ത്തപ്പോള്‍ എനിക്കു വല്ലാത്ത നിരാശ തോന്നി. ആ മാറ്റങ്ങളില്‍ പലതും ഇന്നു നമ്മുടെ ദൈനംദിന ജീവിതത്തില്‍ പറിച്ചുമാറ്റാനാവാത്ത വിധം ഒരോരുത്തരിലും ഇഴുകിചേര്‍ന്നു കഴിഞ്ഞിരിക്കുന്നു. 

ഒരുപക്ഷെ ആ മഹത് വ്യക്തി ഇന്നു നമ്മോടൊപ്പം ഉണ്ടായിരുന്നെങ്കില്‍, ലോകരാഷ്ട്രങ്ങള്‍കിടയില്‍ തലയെടുപ്പോടെ നിവര്‍ന്നുനില്ക്കാന്‍ നമ്മുടെ ഭാരതത്തിനാകുമായിരുന്നു, അതിലുപരി, രാജ്യവികസനത്തിന് വിലങ്ങുതടിയായി നില്‍ക്കുന്ന, നമുക്കു ചുറ്റിലും ഒന്നു കണ്ണോടിച്ചാല്‍ കാണാന്‍ കഴിയുന്ന, ദാരിദ്ര്യ-പട്ടിണി വിഭാഗങ്ങളുടെ ഉന്നമനവും സംരക്ഷണവും ഒരു പരിധിവരെയെങ്കിലും നിയന്ത്രണ വിധേയമാക്കാന്‍ അദ്ധേഹത്തിന്റെ യജ്ഞങ്ങള്‍ക്ക് തീര്‍ച്ചയായും കഴിയുമായിരുന്നു. 

ഒരിന്ത്യകാരനും മറക്കാന്‍ പറ്റാത്ത അദ്ധേഹത്തിന്റെ പേര് ഇന്ന് ഇന്ത്യയുടെ ചരിത്രത്തിന്റെ താളുകളില്‍ സുവര്‍ണ്ണലിപികളില്‍ എഴുതപ്പെട്ടിരിക്കുന്നു. ഇനിയെത്ര സംവത്സരങ്ങള്‍ കടന്നുപോയാലും അതങ്ങനെ തന്നെ നിലനില്‍കുകയും ചെയ്യും.
(രാജീവ്‌ ഗാന്ധിയുടെ ശ്രീപെരുമ്പത്തൂരിലെ ഇന്നത്തെ സ്മാരകം)

ഭാഗം II:-  ബാല്യകാല സൌഹൃദ ത്തിലെ അറിയപ്പെടാതെ പോയ ഒരേട്‌!









കുറച്ചു വര്‍ഷങ്ങള്‍ പുറകോട്ടു സഞ്ചരിച്ചാല്‍, ഏഴാം ക്ലാസ്സു കഴിഞ്ഞതോടു കൂടി, കോളയാട് 
സെന്റ്.സേവിയേര്‍സ്സ് യു.പി സ്കൂളിലെ എന്‍റെ പഠനത്തിനു വിരാമമായി. എന്നെ ചിറ്റാരിപറമ്പ ഹൈസ്കൂളിലേക്കു മാറ്റിചേര്‍ത്തു. അതോടെ ‘താടിപ്പാറ’യിലുള്ള എന്‍റെ സഹപാഠികളുമായുള്ള സൌഹൃദവും ഏതാണ്ടു നിലച്ചരീതിയില്ലായി. 
അവര്‍ രണ്ടുപേരും കോളയാട് തന്നെയുള്ള സെന്റ്. കോര്‍ണലിയസ് ഹൈസ്കൂളിലേക്കു പോയി പഠനം തുടര്‍ന്നു. എങ്കിലും ഒരേനാട്ടില്‍ ആയതുകാരണം അവരുടെ യഥാസമയങ്ങളില്‍ ഉള്ള വിവരങ്ങള്‍ ഞാന്‍ അറിയുമായിരുന്നു. 

പത്താം ക്ലാസു കഴിഞ്ഞതോടു കൂടി സേതുലക്ഷ്മി +2 പഠനത്തിനായി മസ്കറ്റില്‍ ഉള്ള അച്ഛന്റെ അടുത്തേക്കു പോയി. ജ്യോതിലക്ഷ്മി ബിരുദവും, ബിരുദാനന്തര ബിരുദവും, നാട്ടില്‍ തന്നെയുള്ള കോളേജുകളില്‍ തുടര്‍ന്നു. +2 പഠനത്തിനിടയ്ക്കുള്ള മസ്കറ്റിലെ അവധിക്കാലത്തും മറ്റും സേതുലക്ഷ്മി നാട്ടില്‍ വന്നുപോകാറുണ്ടായിരുന്നു. വിമാനങ്ങളില്‍ കയറി യാത്രചെയ്തു വരുന്ന അവരെ; തലയ്ക്കു മുകളില്‍ ഒരു പൊട്ടുപോലെ പറക്കുന്ന ഒരു യന്ത്രപക്ഷി എന്നതിലുപരി, വിമാനത്തെകുറിച്ച് ഒരു വിവരവും ഇല്ലാത്ത ഞാന്‍ വളരെ അത്ഭുതത്തോടെയാണ് അക്കാലത്ത് നോക്കികണ്ടിരുന്നത്‌. 

തൊടീക്കളം ക്ഷേത്രത്തിലെ ഒരു അഷ്ടമി ഉത്സവനാളില്‍ സേതുലക്ഷ്മിയെ അവിടെ വച്ചു കാണാനിടയായി. പഴയ സഹപാഠിയെ കുറെനാളുകള്‍ക്കു ശേഷം നേരില്‍ കണ്ടതിലുള്ള സന്തോഷത്തില്‍ ഞാന്‍ അവളോടു പുഞ്ചിരിച്ചു. ഒരു ചെറിയ ചിരി വരുത്തി എന്ന രീതിയില്‍ ചുണ്ടുകള്‍ കൊണ്ട് ഒരു ‘ഗോഷ്ടി’ കാണിച്ച് അവള്‍ നടന്നുപോയി. 

പിന്നീട് കുറേകൂടി കഴിഞ്ഞ് കമ്പ്യൂട്ടറുകളും ഇന്റര്‍നെറ്റും ജീവിതത്തിന്‍റെ ഭാഗമായപ്പോള്‍ ഇടയ്ക്ക് രണ്ടു പേരെയും അതിലെ സൌഹൃദ കൂട്ടായ്മകളില്‍ കണ്ടുതുടങ്ങി. തിരക്കിട്ട ജീവിത നെട്ടോട്ടത്തിനിടയില്‍ അവിടെയും, ഒരുപാടു സൗഹൃദങ്ങളില്‍ ഒന്നുപോലെ ഒരു “ഹായ്” പറച്ചിലില്‍ ബന്ധങ്ങളുടെ കണക്കുകള്‍ ഒതുക്കി യാത്രകള്‍ തുടര്‍ന്നു. 

ഇന്ന് ഇവര്‍ രണ്ടുപേരും എന്നെ പോലെ തന്നെ പ്രവാസികള്‍ ആണ്. ജ്യോതിലക്ഷ്മി, ബഹറിനില്‍ കുടുംബവുമായി ജീവിതത്തിന്‍റെ ഉച്ചവെയില്‍ തള്ളിനീക്കുന്നു. സേതുലക്ഷ്മി അങ്ങ് ദൂരെ യൂറോപ്പിലെ മഞ്ഞു മൂടിയെ ഏതോ താഴവരകളില്‍ തണുത്തുറഞ്ഞ ജീവിത-സ്വപ്നങ്ങള്‍ക്ക് കനല്‍ കോരിയിടുന്നു.


ഇക്കഴിഞ്ഞ ജനുവരിയിലെ ഒരു ശനിയാഴ്ച ഞാനും അമ്മയും എന്‍റെ പഴയ സഹപാഠികളുടെ വീട്ടിലേക്കു പോയി. എന്‍റെ ഓര്‍മ്മകളിലെ പഴയ ‘താടിപ്പാറ’-യിലല്ല ഇന്നവരുടെ താമസം. കുറച്ചു കൂടി തുറസ്സായ, റോഡരികില്‍ ഉള്ള ഒരു സ്ഥലത്ത് പുതിയ വീട്ടിലാണ് എല്ലാവരും. ‘താടിപ്പാറ’-യുടെ വിജനതയോ ഭയാനകമായ അന്തരീക്ഷമോ ഇവിടെയില്ല, റോഡില്‍നിന്നും കുറച്ച് ഉയരത്തിലുള്ള ഒരു സ്ഥലത്ത് വിശാലമായ മുറികളോട് കൂടിയ സാമാന്യം വലിയ ഒരു ഇരുനില വീട്. എനിക്ക് സന്തോഷം തോന്നി !!

എന്‍റെ കര്‍ണ്ണാടക രേജിസ്റ്ററെഷന്‍ ഉള്ള ‘സ്കൂട്ടര്‍’ റോഡരികില്‍ നിര്‍ത്തി ഞങ്ങള്‍ വീട്ടിലേക്കു കയറി ചെന്നു. അവരുടെ അച്ഛന് സുഖമില്ല എന്ന്‍ നേരത്തെ അറിഞ്ഞിരുന്നു. മുന്‍വാതില്‍ തുറന്നു കിടപ്പുണ്ടായിരുന്നു. ഞങ്ങള്‍ ‘കാളിങ്ങ്’ ബ്ലല്ലടിച്ചു. “ആരാ, അകത്തേക്ക് വരൂ” എന്‍റെ സഹപാഠികളുടെ അച്ഛന്‍റെ ശബ്ദമാണതെന്നു ഞാന്‍ മനസിലക്കി. ഞങ്ങള്‍ പതുക്കെ സ്വീകരണ മുറിയിലേക്കു കടന്നുചെന്നു. 

അവിടെ കണ്ട കാഴ്ച എന്‍റെ മനസ്സിനെ രണ്ടായി കീറിമുറിക്കുന്നതായി എനിക്ക് തോന്നി. ശരീരമാസകലം മരവിക്കുന്നതു പോലെ; ഉള്ളിലെക്കെടുത്ത ശ്വാസം എന്‍റെ തൊണ്ടയിള്‍ കുടുങ്ങി. നെഞ്ചില്‍ വല്ലാതെ ഒരു പിരിമുറുക്കം, എന്‍റെ കണ്ണുകളെ എനിക്കു വിശ്വസിക്കാനായില്ല; ഒരു വീല്‍ ചെയറില്‍ ഇരുന്നുകൊണ്ട് ടി.വി-യിലെ എന്തോ പരിപാടികള്‍ വീക്ഷിക്കുന്ന എന്‍റെ സഹപാഠികളുടെ അച്ഛന്‍; ഒരു കാള്‍ മുട്ടിനു താഴെവച്ചു മുറിച്ചുമാറ്റപ്പെട്ടിരിക്കുന്നു. ഞങ്ങളെ ഒന്നുനോക്കി, ഇരിക്കാന്‍ പറഞ്ഞ്, അദ്ദേഹം വീണ്ടും ടി.വി-യിലേക്കു തന്നെ നോക്കി. 

ഞാന്‍ അദ്ധേഹത്തെ ശ്രദ്ധിച്ചു നോക്കി; ഉള്ളില്‍ ഒളിപ്പിച്ച നിര്‍വ്വികാരതയ്ക്കിടയിലൂടെ ഒരു ചെറിയ ചിരിവരുത്താന്‍ അദ്ദേഹം ശ്രമിച്ചു എന്ന് തോന്നി. മുഖത്ത് മറ്റു പ്രത്യേകിച്ച് ഒരു ഭാവങ്ങളും ഇല്ല; ഇടയ്ക്ക് റോഡിലേക്ക് ആരെയോ പ്രതീക്ഷിച്ചു നോക്കുന്നതുപോലെ!! അമ്മയോടു എന്തൊക്കെയോ അദ്ദേഹം സംസാരിക്കുന്നുണ്ടായിരുന്നു. അതൊന്നും എന്‍റെ ചെവിയിലേക്കെത്തിയില്ല. അദേഹത്തിന് എന്നെ നേരിട്ട് പരിചയമില്ല, ഇതുവരെ നേരിട്ട് കണ്ടിട്ടില്ല, ഇവിടെ ഈ അവസ്ഥയില്‍ ഒരു പരിചയപെടുത്തലിനു പ്രസക്തിയുമില്ല !!

അദ്ദേഹം ഗള്‍ഫില്‍ നിന്നും കൊണ്ടുവന്ന; നാട്ടിലെ ആദ്യത്തെ ടെലിവിഷനും, പഴയ ആ സംഭവങ്ങളുമെല്ലാം എന്‍റെ ഓര്‍മ്മയിലേക്ക് അറിയാതെ എത്തി. ഞാന്‍ അദ്ധേഹത്തോട് മനസ്സുകൊണ്ടു നന്ദി പറഞ്ഞു.

ഇടയ്ക്ക് അദ്ദേഹം എന്‍റെ കാലുകളിലേക്കു നോക്കി, അദ്ധേഹത്തിന്‍റെ കണ്ണുകളിലെ നിരാശയും, നിസ്സഹാവസ്ഥയും ഞാന്‍ വായിച്ചെടുത്തു. വല്ലാത്ത ഒരു വീര്‍പ്പുമുട്ടല്‍ എനിക്കാമുറികളില്‍ ഇരിക്കുമ്പോള്‍ അനുഭവപ്പെട്ടു. കൂടുതല്‍ സമയം അവിടെ ചിലവഴിക്കാന്‍ ആയില്ല, “പോകാം” അമ്മയോടു കണ്ണുകൊണ്ടു കാണിച്ചു. അദ്ദേഹത്തോട് യാത്ര പറഞ്ഞു ഞങ്ങളിറങ്ങി.

റോഡരികില്‍ കുറച്ചു മാറി, അവരുടെ തന്നെ റബ്ബര്‍ തോട്ടത്തില്‍ ‘രാജമ്മ’യും ടീച്ചറും ഉണ്ടായിരുന്നു. അവരോടും കുറച്ചു സമയം സംസാരിച്ചു. “ജ്യോതിയെ കണ്ടിരുന്നു അല്ലേ” ടീച്ചര്‍ എന്നെ ഓര്‍മപ്പെടുത്തി. “അതെ പോയിരുന്നു” ഞാന്‍ മറുപടി നല്‍കി. മുംബൈയില്‍ ജോലി ചെയ്തിരുന്ന ഒരവസരത്തില്‍ ‘വാഷി’-യിലുള്ള അവരുടെ വീട്ടില്‍  ഒരു പ്രാവശ്യം ഞാന്‍ പോയിരുന്നു.


രാജമ്മയോടും ടീച്ചറോടും യാത്ര പറഞ്ഞു ഞങ്ങള്‍ റോഡരികില്‍ വെയിലില്‍ നിര്‍ത്തിയിട്ടിരുന്ന എന്‍റെ കറുത്ത സുന്ദരിയുടെ അടുത്തേക് നടന്നു, “വെയിലുകൊണ്ട് ഇവളുടെ കറുപ്പ് ഒന്ന് കൂടി കൂടിയോ” ഞാന്‍ സംശയിച്ചു.  വണ്ടി സ്റ്റാര്‍ട്ട്‌ ചെയ്തു ഞങ്ങള്‍ വീട്ടിലേക്കു തിരിച്ചു. 

വീട്ടിലേക്കുള്ള യാത്രയില്‍ എന്‍റെ ചിന്ത മുഴുവന്‍, പഴയ സഹപാഠികളുടെ അച്ഛനെ കുറിച്ചും അദ്ധേഹത്തിന്റെ മുറിഞ്ഞ കാലുകളെ കുറിച്ചുമായിരുന്നു. 

നീണ്ട 22 വര്‍ഷത്തെ മസ്കറ്റിലെ പ്രവാസ ജീവിതം സമ്മാനിച്ചതാണ്, അദ്ദേഹത്തിന് ആ മുറിഞ്ഞ ഒരു കാലും, രണ്ടു ചക്രങ്ങളുള്ള കസേരയും. സ്വന്തം ജീവിതത്തിലെ ഏറിയ പങ്കും പ്രവാസിയായി, മരുഭൂമിയിലെ കഷ്ടതകള്‍ക്കിടയിലും നാട്ടിലുള്ളവരുടെ ചിരിക്കുന്ന മുഖംമാത്രം   സ്വപ്നം കണ്ട് ദിവസങ്ങളും മാസങ്ങളും വര്‍ഷങ്ങളും തള്ളിനീക്കി, അവസാനം നേട്ടങ്ങളുടെ കണക്കുപുസ്തകം തുറക്കുമ്പോള്‍, ഒരു കാലഘട്ടം തന്നെ ബലികൊടുത്തുകൊണ്ട് സമ്പാദിച്ച പണത്തിനു കടലാസിന്‍റെ പോലും വിലയില്ലാതാവുന്ന ഒരവസ്ഥ എത്ര ഭായാനകമാണ് !! ‘പ്രാഞ്ചിയേട്ടന്‍ ആന്‍ഡ്‌ ദി സൈന്റ്’ എന്ന സിനിമയിലെ പുണ്യവാളന്‍റെ വാക്കുകള്‍ എന്‍റെ ഓര്‍മ്മയിലേക്കത്തി, “നാം നേടിയതെന്ന് കരുതുന്നതൊക്കെ യഥാര്‍ത്ഥത്തില്‍ നമ്മള്‍ നേടിയതാണോ”!!!! 

പ്രവാസ ജീവിതം അങ്ങനെയ്യാണ് ഒരു കത്തിച്ചുവച്ച മെഴുകുതിരി പോലെ, അതുരുകി മറ്റുള്ളവരുടെ ജീവിതതിലേക്ക് വെളിച്ചം പകരുന്നു; അതോടൊപ്പം സ്വയം ഉരുകി ഇല്ലാതാവുന്നു. അദ്ധേഹത്തിന്‍റെ വിളറിയ മുഖവും കാലുകളും എന്‍റെ ചിന്തയിലേക്ക് വീണ്ടും വീണ്ടും മാഞ്ഞുപോകാത്ത ചിത്രങ്ങളായി കടന്നുവന്നു കൊണ്ടിരുന്നു. മനസ്സു വല്ലാതെ പിടയുന്നു. എന്‍റെ കണ്ണുകളിലെ നനവ്‌ ഞാന്‍ തിരിച്ചറിഞ്ഞു; മുന്നിലെ കാഴ്ച അവ്യക്തമായി, വണ്ടി പതുക്കെ റോടരികിലേക്ക് ചേര്‍ത്തി ഞാന്‍ നിര്‍ത്തി, “എന്തു പറ്റി” പുറകില്‍ നിന്നും അമ്മ.  “ഹേയ് കണ്ണില്‍ ഒരു പൊടി” ഉടുത്ത വെള്ള മുണ്ടിന്‍റെ ഒരു ‘കോന്തല’-യെടുത്ത് കണ്ണുതുടച്ചുകൊണ്ട് അമ്മയോടു മറുപടി പറഞ്ഞു; യാത്ര തുടര്‍ന്നു. 

രണ്ടു മൂന്നു ദിവസം കൂടി അദ്ധേഹത്തിന്‍റെ ഓര്‍മ്മകള്‍ എന്‍റെ മനസ്സിനെ ഉലച്ചുകൊണ്ടിരുന്നു, പിന്നെ തനിയേ നിത്യജീവിതത്തിന്‍റെ തിരക്കുകളിലേക്കു വഴുതിവീണപ്പോള്‍ അതും അങ്ങനെ അലിഞ്ഞില്ലാതായി. പക്ഷെ ഇപ്പോഴും ആ ചിത്രങ്ങള്‍ ഹൃദയഭിത്തിക്കുള്ളിലെ ഏതോ ഒരു കോണില്‍ ആണിയടിച്ചുറപ്പിച്ചുവച്ച രീതിയില്‍ നില്‍ക്കുന്നുണ്ട്. ഇടയ്ക്ക് കണ്ണുകളിലേക്കെത്തുന്ന രക്ത കണികകള്‍ക്കൊപ്പം അതും അങ്ങനെ കണ്ണിനു മുന്നില്‍ വന്ന് ഒരു വലിയ തിരശ്ശീലയായി നില്‍ക്കും. രംഗബോധമില്ലാതെ......!!!! 

+++ End++++










Wednesday, April 17, 2013

ചില ‘ചൂടന്‍’ ചര്‍ച്ചകള്‍ !!


ചൂട് കൂടി, വൈദ്യുതി ക്ഷാമം, വരള്‍ച്ച, കുടിവെള്ളക്ഷാമം; എക്കാലത്തെയുമെന്നപോലെ ഇത്തവണത്തെ വേനലും മനുഷ്യനും ജന്തുജീവജാലങ്ങള്‍ക്കുമെതിരെ മുഷ്ടി ചുരുട്ടി രംഗത്തുവന്നു കഴിഞ്ഞു. മാധ്യമങ്ങളിലും സോഷ്യല്‍ നെറ്റ്വര്‍ക്ക്‌ സൈറ്റുകളിലും ഇതുമായി ബന്ധപ്പെട്ട് ചൂടുപിടിച്ച വാര്‍ത്തകളും ചര്‍ച്ചാവിഷയങ്ങളും സജീവം. ഇതിനെല്ലാം കാരണം മന്ത്രിമാരും ജനപ്രതിനിധികളുമാണെന്നു കുറ്റപെടുത്തിയുള്ള ലേഖനങള്‍ക്കും ആക്ഷേപഹാസ്യങ്ങള്‍ക്കും കുറവില്ല. ഈ പ്രശ്നങ്ങളെല്ലാം ആരെങ്കിലും പ്രത്യേക താല്പര്യമെടുത്ത് സൃഷ്ടിക്കുന്നതാണോ? അല്ലെങ്കില്‍ ഇതിന്‍റെയെല്ലാം ദൂഷ്യവശങ്ങള്‍ അനുഭവിക്കുന്നത് മനുഷ്യര്‍ മാത്രമാണോ? മനുഷ്യരുടെ എണ്ണത്തേക്കാള്‍ എത്രയോ മടങ്ങു കൂടുതലുള്ള മറ്റു സസ്യ-ജന്തു-ജീവജാലങ്ങള്‍ ഇത്തരം പ്രതിസന്ധികളെ എങ്ങനെയാണു നേരിടുന്നത്? എന്താണ് ഇത്തരം പ്രതിഭാസങ്ങള്‍ പ്രകൃതിയില്‍ ഉണ്ടാവാനുള്ള കാരണം ? ചിന്തിക്കാനും ഉണര്‍ന്നു പ്രവര്‍ത്തിക്കാനും നമ്മള്‍ ഇനിയും വൈകിക്കൂട !!
ഒരു നിമിഷം ചിന്തികുകയാണെങ്കില്‍ ഇതിനെല്ലാമുള്ള ശരിയായ ഉത്തരം കിട്ടുകയും, ഇനിയും വൈകാതെ പരിഹാര മാര്‍ഗ്ഗങ്ങളിലേക്കു കടക്കുകയും ചെയ്യാം. മുകളില്‍ പറഞ്ഞ പ്രശ്ങ്ങള്‍ അഥവാ പ്രതിഭാസങ്ങള്‍ ഒന്നുംതന്നെ ഇതാദ്യമായിട്ടല്ല ഉണ്ടാകുന്നത്, അതുമല്ലങ്കില്‍, ഇതിലും കൂടുതലായി ലോകത്തിന്‍റെയോ, ഇന്ത്യയുടെ തന്നെയോ പലപ്രദേശങ്ങളിലും സംഭവിച്ചുകൊണ്ടിരിക്കുന്നു. മാത്രവുമല്ല, ഇതിന്‍റെ യഥാര്‍ത്ഥ കാരണങ്ങളിലേക്ക് നോക്കുമ്പോള്‍, അത് വിരല്‍ ചൂണ്ടുന്നത് നമ്മളില്‍ ഓരോരുത്തരിലേക്കുമാണ് എന്നത് യാദ്രിശ്ചിതകള്‍ക്കപ്പുറം വാസ്തവമായി നിലനില്‍ക്കുന്നു.
സുഖ-സൗകര്യങ്ങള്‍ തേടിപ്പോകുന്ന ഓരോ മനുഷ്യനും പ്രകൃതിക്കുമേല്‍ ബാക്കി വയ്കുന്ന കടങ്ങളാണ് ഇത്തരം പ്രതിഭാസങ്ങളായി തിരിച്ചടിക്കുന്നത് എന്ന കാര്യം നിസംശയം പറയാം. കേരളത്തില്‍ പോയ വര്‍ഷം ലഭിച്ച മഴയുടെ അളവില്‍, വര്‍ഷാവര്‍ഷം ലഭിക്കേണ്ട അനുപാതത്തില്‍ നിന്നും ഏകദേശം 40 ശതമാനത്തോളം കുറവിണ്ടായി. മഴയുമായി ബന്ധപെട്ട എല്ലാ കാര്യങ്ങള്‍ക്കും തല്ഫലമായി അതെ തോതില്‍ കുറവുണ്ടായി. മഴ കുറയാനുള്ള ഒരു പ്രധാന കാരണം വന നശീകരണവും, പ്രകൃതിവിഭവങ്ങളുടെ ചൂഷണവും തന്നെയാണെന്നു ചൂണ്ടികാണിക്കപ്പെടുന്നു. ഇന്ത്യയിലെ വനങ്ങള്‍ പ്രതിവര്‍ഷം എട്ടു ശതമാനത്തോളം നശിച്ചുകൊണ്ടിരിക്കുന്നതായി കണക്കുകള്‍ രേഖപ്പെടുത്തുന്നു. അതോടൊപ്പം തന്നെ വാഹനങ്ങളില്‍ നിന്നും വ്യവസായശാലകളില്‍ നിന്നും പുറംതള്ളപ്പെടുന്ന മാലിന്യങ്ങളും പ്രകൃതിയുടെ നിലനില്‍പ്പിനു തന്നെ ദോഷംചെയ്യുന്ന രീതിയില്‍ ക്രമാതീതമമായി വര്‍ഷംതോറും വര്‍ദ്ധിച്ചുവരുന്നു.

സ്വന്തമായി ഒരു ഭവനം എന്നത് ഏതൊരാളുടെയും സ്വപ്നമാണ്. ഈ ആവശ്യത്തിനു മാത്രമായി, ലക്ഷക്കണക്കിന്‌ മരങ്ങളാണ് ഓരോ ദിവസവും കോടാലികള്‍ക്കിരയാവുന്നത്. വീട് പണിയാനുള്ള സാമ്പത്തിക സഹായം ‘ലോണ്‍’ എന്ന രൂപത്തില്‍ നമ്മള്‍ ബാങ്കില്‍ നിനും കടമായാണ് എടുക്കുന്നത്. അത് എല്ലാവരും കൃത്യമായി തിരിച്ചടയ്ക്കുന്നുമുണ്ട്, അഥവാ തിരിച്ചടച്ചില്ലെങ്കില്‍ തന്നെ ബാക്കി കാര്യം ബാങ്കുകള്‍ നോക്കികൊള്ളും. പണമൊഴികെ ബാക്കിയെല്ലാം പ്രകൃതി തരുന്നു; പലിശയില്ലാതെ!! അവിടെയും നമ്മള്‍ ‘കടക്കാരന്‍’ തന്നെ. എത്രപേര്‍ ‘തിരിച്ചടയ്ക്കുന്നു’? വീട്ടാവശ്യത്തിനുവേണ്ടി മുറിക്കപ്പെടുന്ന മരങ്ങള്‍ നമ്മളില്‍ എത്രപേര്‍ വീണ്ടും വച്ചുപിടിപ്പിക്കുന്നു? വികസനത്തിന്‍റെ പേരിലുള്ള ചൂഷണങ്ങള്‍ പ്രകൃതിയുടെ നൈസര്‍ഗിഗമായ അവസ്ഥയില്‍ വലിയ മാറ്റങ്ങലാണ് സൃഷ്ടിക്കുന്നത്. രാജ്യപുരോഗതിക്ക് വികസനം അനിവാര്യം തന്നെ; പക്ഷേ ഇത്തരം വിഷയങ്ങളില്‍ കൂടി ശ്രദ്ധപതിപ്പിച്ചു നടപ്പിലാക്കുമ്പോള്‍ ആണ് അത് യഥാര്‍ത്ഥ വികസനമായി കണക്കാക്കപ്പെടുന്നത്. പ്രകൃതിക്കും അതിന്‍റെ നിലനില്‍പ്പിനും കോട്ടം തട്ടാതെയുള്ള ഒരുപാടു മാതൃകാപരമായ പുരോഗമന പ്രവര്‍ത്തനങ്ങള്‍ നമ്മുടെ മുന്നിലുണ്ട്. ഇക്കഴിഞ്ഞ ലണ്ടന്‍ ഒളിമ്പിക്സ് ഇതിന്‍റെ ഏറ്റവും വലിയ ഉദാഹരണമാണ്. ഒരു പരിധിവരെ, പ്രകൃതി സ്വയം നശിച്ചുകൊണ്ടിരിക്കുന്നവയെ പു:നസൃഷ്ട്ടിക്കുന്നു. പക്ഷേ അതിനും ഒരു പരിധിയില്ലേ !! പ്രകൃതി എങ്ങനെ ഈ പ്രശ്നങ്ങളെ നേരിടും !! നമ്മുടെ പൂര്‍വികര്‍ അല്ലെങ്കില്‍, പ്രകൃത്യാ ഉണ്ടായ സമ്പത്തുകളിന്‍ മേലിലാണ് നമ്മള്‍ ‘കസര്‍ത്ത്’ കളിക്കുന്നത്. മനുഷരുടെ നിത്യേനയുള്ള ജീവിതാവശ്യങ്ങള്‍ക്ക് പ്രകൃതിവിഭവങ്ങള്‍ അത്യന്താപേക്ഷികം തന്നെ, അതോടൊപ്പം അതു നിലനിര്‍ത്തേണ്ട ഒരു ഉത്തരവാദിത്വം കൂടി നമുക്കെല്ലാവര്‍ക്കും ഉണ്ട്.

വളരെ നിസ്സാരവും എളുപ്പത്തിലും ചെയ്യാന്‍ കഴിയുന്നതും ആയ കാര്യമാണ് നിങ്ങളുടെ വീടിനു ചുറ്റുമുള്ള ഒഴിവു സ്ഥലങ്ങളില്‍ ഓരോ മരങ്ങള്‍ വച്ചു പിടിപ്പിക്കുക എന്നുള്ളത്. മരങ്ങളാണ് പ്രകൃതിയുടെ ഏറ്റവും വലിയ സമ്പത്ത്. നമ്മുടെ നിത്യജീവിതത്തില്‍, പ്രത്യക്ഷമായും, പരോക്ഷമായും ഉപയോഗിക്കുന്ന എല്ലാ വസ്തുക്കളും മരങ്ങളുമായും സസ്യങ്ങളുമായും ബന്ധപ്പെട്ട് കിടക്കുന്നു. അതില്ലെങ്കില്‍ മറ്റൊന്നിനും നിലനില്‍പ്പില്ല. ഇന്ന് ചൂടും, കുടിവെള്ളക്ഷാമവും, വരള്‍ച്ചയും, നമ്മുടെ മുന്നിലുണ്ട്, നാളെ ഒരുപക്ഷെ നിശ്വാസ വായു പോലും, ഇതേ അവസ്ഥയിലേക്ക് വന്നാലോ!!. ഓക്സിജന്റെ അളവ് അന്തരീക്ഷത്തില്‍ ക്രമാതീതമായി കുറയുന്നു എന്ന് പഠനങ്ങള്‍ മുന്നറിയിപ്പ് തന്നു കഴിഞ്ഞു. ഈ അവസ്ഥയ്ക് നമ്മള്‍ ഓരോരുതരും ഉത്തരവാദികളാണ്. ഇനിയും വൈകിയിട്ടില്ല, ഇന്ന് നിങ്ങള്‍ നട്ടുപിടിപ്പിക്കുന്ന ഓരോ മരങ്ങളും, നാളെ നിങ്ങളുടെ കുഞ്ഞുങ്ങള്‍ക് അല്ലെങ്കില്‍ വരാനുള്ള തലമുറയ്ക് നിങ്ങള്‍ കൊടുക്കുന്ന ശ്വാസ വായുവാണ്. വരും കാലങ്ങളില്‍ അതെങ്കിലും അവര്‍ക്ക് ലഭിക്കുമെന്നു നമുക്ക് ഉറപ്പുവരുത്തേണ്ടേ !!
(Mukesh M)
(ചിത്രങ്ങള്‍> കടം by ആരോ!)

Thursday, April 11, 2013

രുദ്രപൂര്‍ -ഒരോര്‍മ്മ !! (ഒരനുഭവ കഥ)


   ചിത്രത്തില്‍, സുഹൃത്ത്‌ ഷാലറ്റ് കുര്യാക്കോസ് ആണ്. ജനുവരി മാസത്തിലെ ഒരു പ്രഭാതം ആണ് ഈ കാണുന്നത്. സംഭവ സ്ഥലം ഇന്നത്തെ ഉത്തരാഖണ്ട് സംസ്ഥാനത്തിലെ രുദ്രാപുര്‍. ക്യാമറയുടെ കുഴപ്പം കൊണ്ടല്ല ഈ ചിത്രം ഇങ്ങനെ മങ്ങി ഇരിക്കുന്നത്. മൂടല്‍ മഞ്ഞാണ്. രാവിലെ പത്തു മണി ആയാലും ഇതാണ് ശൈത്യ കാലത്തെ ഇവിടുത്തെ അവസ്ഥ. കിടു കിടാ വിറയ്കുന്ന തണുപ്പ്. കണ്ണൂരിലെ തണുപ്പ് നമുക്കറിയാം, രാവിലെ പച്ച വെള്ളത്തില്‍ ഒന്ന് കുളിച്ചാല്‍ അതങ്ങ് മാറും, അല്ലെങ്കില്‍ അമ്പല കുളത്തില്‍ ഒരു മുങ്ങി കുളി. അങ്ങനെ ഉള്ള , പ്രത്യേകിച്ച് കണ്ണൂരിലെ തണുപ്പ് മാത്രം അനുഭവിച്ചറിഞ്ഞിട്ടുള്ള എനിക്ക്  രുദ്രപൂരിലെ അതിശൈത്യവും ഇങ്ങനെ ഉള്ള കാഴ്ചകളും വളരെ അതികം അല്ഭുതാവഹവും അതേസമയം കഠിനവും ആയിരുന്നു. ഇത് കാണാന്‍ വേണ്ടി മാത്രം അതി രാവിലെ എണീറ്റ്‌ ഷാലറ്റിന്‍റെ മൊബൈലില്‍ ഉള്ള (അന്നത്തെ മികച്ച) ക്യാമറയും എടുത്തു നടന്നിട്ടുണ്ട്. അതില്‍ പതിഞ്ഞ ഒന്നാണ് ഈ ചിത്രവും. രണ്ടു കമ്പിളി കൊണ്ടായിരുന്നു രാത്രികള്‍ കഴിച്ചു കൂട്ടിയിരുന്നത്. കയ്യുടെയോ കാലിന്‍റെയോ ഏതെങ്കിലും, ഭാഗങ്ങള്‍ പുറത്തായാല്‍, പിന്നെ നോക്കേണ്ട, ആ ഭാഗം ഒരാഴ്ചത്തേക്ക് അനങ്ങില്ല.


ഉത്തരേന്ത്യയിലെ, ശീതകാലത്ത്  സാമാന്യം നല്ല തണുപ്പ് അനുഭവപെടാറുള്ള സ്ഥലങ്ങള്‍ ആണ് നൈനിറ്റാല്‍, ഹല്ദ്വാനി, രുദ്രപൂര്‍ എന്നിവിടങ്ങള്‍. തണുപ്പ് കാലത്ത് പൂജ്യം ഡിഗ്രി വരെ ഒകെ പോകും താപനില സൂചിക. ഉത്തരാഖണ്ട്ന്‍റെ എഴുപതു ശതമാനത്തോളം വനപ്രദേശങ്ങള്‍ ആണ്. ബാക്കി മുപ്പതു ശതമാനം മാത്രമേ ജനവാസ മേഖലകള്‍ ഉള്ളു. അത്തരത്തില്‍ ഉള്ള ഒരു പ്രദേശമാണ് രുദ്രപൂര്‍. ഇന്ത്യാ വിഭജന കാലത്ത് പാക്കിസ്ഥാന് വിട്ടുകൊടുക്കേണ്ടി വന്ന പ്രദേശങ്ങളില്‍ നിന്നും കുടിയേറിപാര്‍ത്തവരാണ് ഇന്നത്തെ  ഇവിടുത്തെ ജനങ്ങളില്‍ ഭൂരിഭാഗവും. വര്‍ഷങ്ങളുടെ കഠിനാദ്വാനത്തിന്‍റെ ഫലമായി നേടിയെടുത്ത സാമ്പത്തിക ഭദ്രത മിക്കവാറും എല്ലാ കുടുംബങ്ങളിലും തെളിഞ്ഞു കാണാം. ടെറാഡൂണ്‍ ആണ് ഉത്തരാഖണ്ട്ന്‍റെ തലസ്ഥാനം. ഹരിദ്വാര്‍, ഋഷികേഷ്, എന്നീ തീര്‍ഥാടന കേന്ദ്രങ്ങളും ഇന്നത്തെ ഉത്തരഖണ്ടിന്‍റെ ഭാഗമാണ്.


(ബാന്‍ഗ്ലൂര്‍ റയില്‍വേ സ്റ്റേഷനിലെ യാത്രയയപ്പ്)
2008-ലെ ഒരു മെയ്‌ മാസത്തില്‍ ആണ് രുദ്രപൂരില്‍ ആദ്യമായി എത്തുന്നത്‌. കമ്പനി വക ഉള്ള ഒരു ട്രാന്‍സ്ഫര്‍ ആയിരുന്നു അത്. ശമ്പളം കൂട്ടിതരാമെന്ന് പറഞ്ഞപ്പോള്‍ ചാടി പുറപ്പെടതാണ് ഞാനും ഷാലറ്റും. കണ്ണൂരില്‍ നിന്നു രണ്ടര ദിവസം വേണം അവിടെ എത്താന്‍, രണ്ടു ദിവസം ഡല്‍ഹിക്ക്, പിന്നെ അര ദിവസം രുദ്രപൂരിലത്താന്‍. പക്ഷെ ആദ്യ യാത്ര, ബംഗ്ലൂരില്‍ നിന്നായിരുന്നു. ടിക്കറ്റ്‌ ഫ്രീ കമ്പനി വക, യാത്ര പതിവ് പോലെ ട്രൈനില്‍ തന്നെ. ശരി എന്നാല്‍ പിന്നെ ‘രാജധാനിയില്‍’ തന്നെ ആയികോട്ടെ എന്നായി ഞങ്ങള്‍. അങ്ങനെ ആ ദിവസം വന്നു, ബാഗ്ലൂരിനോടു ഞങ്ങള്‍ വിടപറയുന്ന ദിവസം. ഞങ്ങളെ യാത്രയാക്കാന്‍  സഹപ്രവര്‍ത്തകര്‍ ആയ ഒരുപാടു നല്ല സുഹൃത്തുക്കള്‍ വന്നിരുന്നു റെയില്‍വേ സ്റ്റേഷനില്‍, കാരണം അന്നു ബംഗ്ലൂരിലെ ഫാക്ടറിയില്‍ നിന്നു ആദ്യമായിട്ട് ട്രാന്‍സ്ഫെര്‍ വാങ്ങി അതും ഉത്തരഘണ്ട് എന്ന കാട്ടിലേക്ക് പോകുന്ന ഞങ്ങളെ അവസാനമായി ഒരുനോക്ക് കാണാന്‍ എല്ലാവര്‍ക്കും നല്ല ‘ത്രില്‍’ ആയിരുന്നു. മനസ്സില്‍ “ഹാ ഈ ‘എട്ടിന്‍റെ പണി’ വാങ്ങിക്കേണ്ട വല്ല കാര്യവും ഉണ്ടോടാ മക്കളേ..” എന്നെ സഹതാപവും. അവിടുത്തെ സാഹചര്യങ്ങളെ പറ്റി നേരത്തെ ഫാക്ടറി പണികള്‍ ഒകെ നോക്കി നടത്താന്‍ പോയിട്ടുള്ള അഭിലാഷ് ഭായി ശരിക്കും ഇവിടെ റിപ്പോര്‍ട്ട്‌ ചെയ്തിട്ടുണ്ട്. അതിന്‍റെ അടിസ്ഥാനത്തില്‍ ഉള്ള മുന്‍ വിധിയോടെ ആയിരുന്നു എല്ലാവരുടേയും പെരുമാറ്റം. 

(ഞങ്ങള്‍ പുറപ്പെട്ടു)
എന്തായാലും തീവണ്ടി പുറപ്പെട്ടപോള്‍ ഞങ്ങള്‍ക്കും ആകെ ടെന്‍ഷന്‍ ആയിരുന്നു. “ദൈവമേ എന്തൊകെ ഇനി കാണേണ്ടി വരും” എന്നാ ഒരാധി. പഞ്ചാബി സിങ്ങും, മോളും ഉള്ളത് കൊണ്ട്  ട്രൈനിലെ യാത്ര ബോറടിക്കാതെ ഡല്‍ഹി വരെ പോയി. ‘രാജധാനി എക്സ്പ്രസ്സില്‍’ ഫുഡ്‌ ഫ്രീ ആണെന്ന് ആ യാത്രയിലാണ് മനസിലായത്. രാജധാനിയിലെ ശീതീകരിച്ച കമ്പാര്‍ട്ട്മെന്ടില്‍ നിന്നും ഡല്‍ഹിയുടെ ചുട്ടു പൊള്ളുന്ന ആ പകലിലേക്ക് ഉള്ള ലാണ്ടിംഗ് ഞങ്ങളെ വല്ലാതെ അംബരപ്പിച്ചു. അടുപ്പില്‍ മുഖം കൊണ്ട് വച്ച പോലെ ഉള്ള അവസ്ഥ. ഈ വെയിലില്‍ എന്‍റെ ഉള്ള ‘ഗ്ലാമര്‍’ കമ്പ്ലീറ്റ്‌ ഉരുകി ഒലിച്ചു പോകുമോ എന്ന് ഒരു വേള ഞാന്‍ ചിന്തിച്ചു പോയി. ‘നിസാമുധീന്‍’ എന്നത്  ഒരാളുടെ പേര് മാത്രമല്ല, ഒരു റെയില്‍വേ സ്റ്റേഷന്‍ കൂടി ആണെന്ന് ഞാന്‍ അന്നു മനസിലാക്കി. ഡല്‍ഹിയില്‍ നിന്നും കേരളത്തിലേക്കുള്ള മിക്കവാറും എല്ലാ തീവണ്ടികളും ഇവിടെ നിന്നാണത്രേ പുറപെടുന്നതും, എത്തിച്ചേരുന്നതും. ഒരു ‘കച്ചറ’ സ്റ്റേഷന്‍. ഡല്‍ഹിയെ പറ്റിയുള്ള എന്‍റെ എല്ലാ സങ്കല്‍പ്പങ്ങളും അതോടെ പോയി. എന്‍റെ  ചിന്ത ഇങ്ങനെ വീണ്ടും നീണ്ടു നീണ്ടു പോകുമ്പോള്‍, “മുകേഷേ വാ’ എന്ന് വിളിച്ചുകൊണ്ട് ഷാലറ്റ് പെട്ടികളൊക്കെ എടുത്തു നടന്നു തുടങ്ങിയിരുന്നു. അവിടെ ഹോട്ടലില്‍ ഒരു ദിവസം തങ്ങി. പിറ്റേന് രാവിലെ രുദ്രപൂരിലേക്കുള്ള യാത്ര. പേരില്‍ മാത്രം “ലെക്ഷ്വറി” ഉള്ള ഒരു ബസ്സ്‌.

(കമ്പനി)
ഉച്ച കഴിഞ്ഞു മൂന്ന് മണിയോടെ പ്രസ്തുത സ്ഥലത്തെത്തി. നമ്മുടെ ‘കൂത്തുപറമ്പ്’ ഒക്കെ പോലെയുള്ള ഒരു ചെറിയ സിറ്റി. അതികം വീതി ഇല്ലാത്ത റോഡുകള്‍. റോഡിനു ഇരു വശങ്ങളിലുമായി നല്ല ഉയരത്തിള്‍ വളരുന്ന അക്കേഷ്യ മരങ്ങള്‍ ധാരാളം. അവിടെ പപ്പേട്ടന്‍ ഞങ്ങളെ കാത്തു ടൌണില്‍ തന്നെ ഉണ്ടായിരുന്നു, ഒരു ടാറ്റാ സുമോ വണ്ടിയുമായി. സ്ഥലത്തെ പറ്റിയും, അവിടുത്തെ ആളുകളെ പറ്റിയും, വണ്ടിയില്‍ പോകുമ്പോള്‍ തന്നെ പപ്പേട്ടന്‍ വളരെ വിശദമായി തന്നെ പറഞ്ഞു കൊണ്ടേ ഇരുന്നു. പപ്പേട്ടന്‍ ഇവിടെ എത്തിയിട്ട് ഏകദേശം ഒരു വര്‍ഷത്തോളമായി. അദ്ദേഹവും അഭിലാഷ് ഭായിയുടെ കൂടെ വന്നതാണ്. അങ്ങനെ ഞങ്ങള്‍ പുതിയ ഓഫീസില്‍ എത്തി. ‘’സിട്കുല്‍” (SIDCUL-State Industrial Development Corporation-Utharakhand Limited) എന്ന് ഓമന പേരുള്ള ഒരു വലിയ വ്യവസായ സ്ഥലത്താണ് ഞങളുടെ ഈ പുതിയ കമ്പനി. പത്തു വര്‍ഷത്തേക്കു ‘Excise Tax’ ഉള്‍പ്പന്നങ്ങള്‍ക്കു ബാധകമല്ല എന്നതായിരുന്നു മറ്റനേകം കമ്പനികളെ പോലെ ഈ കമ്പനിയേയും ഒരു പുതിയ ഫാക്ടറി ഈ സംസ്ഥാനത്തു തുടങ്ങാന്‍ പ്രേരിപ്പിച്ച ഘടകം. മാരുതി, നെസ്റ്റ്ല, ബ്രിട്ടാനിയ, വോള്‍ട്ടാസ് അങ്ങനെ നീളുന്ന വമ്പന്‍ കമ്പനികളുടെ ഇവിടുത്തെ ഫാക്ടറികളുടെ മുന്‍പില്‍ നമ്മുടെ ഫാക്ടറി വളരെ ചെറുതാണെന്ന് എനിക്ക് തോന്നി.  എന്തായാലും പുതിയ ഓഫീസും, ചുറ്റുപാടും ആളുകളും ഞങ്ങള്‍ ആസ്വദിച്ചു. അന്നു തന്നെ ജോയിന്‍ ചെയ്തു.


(Ranikhet Express)
നമ്പര്‍ പ്ലേറ്റ് ഇല്ലാതെ റോഡിലൂടെ വാഹനങ്ങള്‍ ഓടുന്നതായിരുന്നു ഞങ്ങളെ അമ്പരപ്പിച്ച അവിടുത്തെ മറ്റൊരു കാഴ്ച. കുറച്ചു ദിവസത്തെ ഹോട്ടലിലുള്ള താമസത്തിനു ശേഷം ഞങ്ങള്‍ ഒരു വാടക വീട്ടിലേക്ക് മാറി. നഗരത്തിന്‍റെ തിരക്കില്‍ നിന്നും കുറച്ചു മാറി ഒരു ചെറിയ ഗ്രാമം പോലെ തോന്നിക്കുന്ന സ്ഥലത്തായിരുന്നു ഞങ്ങളുടെ ഈ താമസം. വിശ്രമജീവിതം നയിക്കുന്ന ഒരു പോലീസ്സുദ്യോഗസ്ഥന്‍റെ വീട്. പ്രായം ഒരു അറുപത് വയസ്സിനു മുകളില്‍ വരും. ഞങ്ങള്‍ അദ്ധേഹത്തെ സ്നേഹപൂര്‍വ്വം “ദാദാജീ” എന്ന് വിളിച്ചു. അദ്ധേഹത്തിന്‍റെ ഭാര്യ ഞങ്ങള്‍ക്ക് “ദാദി” ആയി. അവരെ കൂടാതെ അദ്ധേഹത്തിന്‍റെ രണ്ട് ആണ്മക്കളും കുടുംബവും കൂടെ ആ വീട്ടില്‍ അംഗങ്ങളായി ഉണ്ട്. ഇളയ മകന്‍ പോലീസ് സേനയില്‍ തന്നെ അച്ഛനെ പോലെ. വീടിനോട് തൊട്ടുപുറകില്‍ ആയി റെയില്‍വേ പാളം ആണ്. രാത്രി പത്തരയ്ക്ക് ഇത് വഴി കടന്നു പോകുന്ന ‘റാണിഖേത് എക്സ്പ്രസ്സ്’ പോയതിനു ശേഷമാണ് ഞങ്ങള്‍ എന്നും ഉറങ്ങാന്‍ കിടക്കുക. ട്രൈന്‍ വൈകിയാല്‍ ഉറക്കവും വൈകും. അന്നു ഏഷ്യനെറ്റില്‍ ജനപ്രീതി നേടി, ഹൌസ്ഫുല്‍ ആയി ഓടികൊണ്ടിരിക്കുന്ന ‘രഹസ്യം’ സീരിയലിന്‍റെ ഓരോ ദിവസത്തെയും അവസാനഭാഗങ്ങള്‍ ഈ ട്രൈനിന്‍റെ ശബ്ദം കാരണം പലപ്പോഴും ഞങ്ങള്‍ ‘നോക്കികാണുക’ മാത്രം ചെയ്തു. ‘റാണിഖേത്’ ഹല്‍ദ്വാനിക്കടുത്തുള്ള ഒരു സ്ഥലമാണ്. ഹല്‍ദ്വാനിയാണ് ട്രൈനിന്‍റെ അവസാനത്തെ സ്റ്റോപ്പ്‌. അത് കഴിഞ്ഞാല്‍ പിന്നെ പാളം ഇല്ല. വലിയ ഉയരത്തില്‍ ഉള്ള കുന്നിന്‍ പ്രദേശങ്ങള്‍ ആണ് അവിടുന്നങ്ങോട്ട്‌. സന്ദര്‍ശകരുടെ സ്വപ്നഭൂമിയായ ‘നൈനിറ്റാല്‍’ അതിനും മുകളിലാണ്. നൈനിറ്റാളില്‍ നിന്നും നോക്കിയാല്‍ ഹിമാലയത്തിന്‍റെ മഞ്ഞു മൂടിക്കിടക്കുന്ന ഒരു ഭാഗം കാണാം. 




( രാജേന്ദ്രന്‍ മാഷ്‌, സയന, ഞാന്‍ )

സൈക്കിള്‍ റിക്ഷയിലായിരുന്നു അന്നത്തെ ഞങ്ങളുടെ ഓഫീസ്സിലേക്ക് ദിവസേനയുള്ള യാത്ര-രുദ്രപൂര്‍ സിറ്റി വരെ. അവിടുന്നങ്ങോട്ട് ഓട്ടോറിക്ഷയില്‍ പോകണം. കുറച്ചു ദിവസങ്ങള്‍ക്കു ശേഷം ഓഫീസ്സിലെ ഡെപ്യൂട്ടി പ്രൊടക്ഷന്‍ മാനേജര്‍ രാജേന്ദ്രന്‍ മാഷും ഞങ്ങളുടെ കൂടെ കൂടി. (ഞങ്ങളെക്കാള്‍ പ്രായം കൂടുതല്‍ ആയതുകൊണ്ടാണ് പേരിനോടൊപ്പം “മാഷ്‌” എന്നു കൂട്ടിവിളിക്കുന്നത്-അല്ലാതെ സ്കൂളില്‍ പഠിപ്പിച്ചത് കൊണ്ടല്ല.)  പ്രമോഷനും ശമ്പളവും എന്ന് കേട്ടു അബദ്ധത്തില്‍ ബാംഗ്ലൂരില്‍ നിന്നും  ചാടി പുറപ്പെട്ടതാണ് രാജേന്ദ്രന്‍ മാഷും. അദ്ദേഹവും ഇവിടെ എത്തിയിട്ട് ഏകദേശം ഒരു മാസത്തോളമായി. അഭിലാഷ് ഭായിയുടെ കൂടെ കമ്പനി ഗസ്റ്റ്‌ ഹൌസില്‍ ആയിരുന്നു ഇതുവരെ താമസം. ഫ്രീ!!. അഭിലാഷ് ഭായി അടുത്ത ആഴ്ച തിരിച്ചുപോകുകയാണ് ബാംഗ്ലൂരിലേക്ക്. മാഷിനു അപ്പോള്‍ മാറിയേ പറ്റൂ, അങ്ങനെ ആണ് ഞങളുടെ കൂടെ കൂടുന്നത്. രാജേന്ദ്രന്‍ മാഷ്‌ വന്നതിനു ശേഷം ഞങ്ങളുടെ ഓഫീസ്സില്ലെക്കുള്ള യാത്ര മാഷിന്‍റെ ബുള്ളറ്റില്‍ ആയി. മാഷിന്‍റെ ‘സന്തത സഹചാരി’ ആണ് ഈ കേരള രജിസ്ട്രേഷന്‍ ബുള്ളറ്റ്. ബുള്ളറ്റ് ഇല്ലാത്ത ഒരു യാത്ര മാഷിനു ആലോചിക്കാന്‍ പോലും കഴിയില്ല.

(കമ്പനിയിലെ ഒരു സമ്മാനദാന ചടങ്ങ്)
നമ്മുടെ ദാദാജിയുടെ സുഹൃത്തായ ഒരു പോലിസ്സുകാരനും കുടുംബവും ആയിരുന്നു ഞങ്ങളുടെ തൊട്ടടുത്ത വീട്ടില്‍. അദ്ധേഹത്തിന്‍റെ മോള്‍ക്ക് (സോണിയ) ഷാലറ്റിനോട് എന്തോ ‘ഒരിത്’ ഉണ്ടെന്നായിരുന്നു അവന്‍റെ വെയ്പ്. ആ കുട്ടിക്ക് എന്നേക്കാള്‍ ഉയരം കൂടുതല്‍ ആണെന്ന് പറഞ്ഞ്, എന്നെ അവന്‍ വളരെ വിധഗ്ദമായി അവളുടെ കണ്ണില്‍പെടാതെ മാറ്റിനിര്‍ത്തിയിരുന്നു. അതോടെ മറ്റൊരു പെണ്‍കുട്ടിയെ കണ്ടെത്താന്‍ ഞാന്‍ നിര്‍ബന്ധിതനായി. അപോഴാണ് ആ കാഴ്ച എന്‍റെ ശ്രദ്ധയില്‍പെട്ടത്. ഞങ്ങളുടെ വീടിന്‍റെ എതിര്‍വശത്തെ വലിയ ആ വീട്ടിലെ ടെറസ്സില്‍, മാലാഖയെ പോലെ പാല്‍പുഞ്ചിരി വിടര്‍ത്തി, നിര്‍ന്നിമേഷയായി എന്നെ തന്നെ നോക്കി നില്‍ക്കുന്ന രത്തന്‍ സിംഗിന്‍റെ മകള്‍ ‘പ്രിയ’. ആദ്യം തന്നെ അവളുടെ ഉയരം ഞാന്‍ കണ്ണുകള്‍ കൊണ്ടളന്നു. “കുഴപ്പമില്ല” ഞാന്‍ മനസ്സില്‍ പറഞ്ഞു. എന്‍റെ ഹൃദയം പ്രിയയ്ക് നല്‍കാന്‍ ഞാന്‍ തീരുമാനിച്ചു.(ഇതുവരെ കൊടുക്കാന്‍ കഴിഞ്ഞിട്ടില്ല).
എന്‍റെ സ്വപ്നങ്ങളില്‍ പ്രിയ അതിഥിയായി വരാന്‍ തുടങ്ങി. ഞാന്‍ സ്വപ്നങ്ങള്‍ കണ്ടു കൊണ്ടേയിരുന്നു. രാജേന്ദ്രന്‍ മാഷ് ആകട്ടെ ഇതിലൊന്നും പങ്കു ചേരാതെ, ഒരു മൂലയ്ക്‌, നാട്ടിലെ അദ്ധേഹത്തിന്റെ ഭാര്യയോടു എപ്പോഴും രുദ്രപൂരിലെ സങ്കടങ്ങള്‍ പറഞ്ഞു കൊണ്ടേ ഇരുന്നു. കല്യാണത്തിനു ശേഷം ആദ്യമായി ഗള്‍ഫില്‍ വന്ന ഒരു ഭര്‍ത്താവിന്‍റെ അവസ്ഥ ആയിരുന്നു മാഷിന്‍റെതു. അങ്ങനെ സംഭവ ബഹുലമായ ദിവസങ്ങള്‍, രാത്രികള്‍, .മാസങ്ങള്‍ !!.
(കമ്പനിയിലെ ഒരു സമ്മാനദാന ചടങ്ങ്)
ഓണവും, ബക്രീതും വിഷുവും, ക്രിസ്മസും, റംസാനും ഞങ്ങള്‍ അവിടെ വളരെ ഉല്സാഹപൂര്‍വ്വം കൊണ്ടാടി. രുദ്രപൂരിലെ അന്നത്തെ ജീവിതം കുറെ നല്ല മറ്റു സുഹൃത്തുക്കളെ കൂടി എനിക്ക് സമ്മാനിച്ചു. ശ്രീനിവാസ്, കപില്‍ദേവ് (ക്രിക്കെറ്റ് കളിക്കാരന്‍ അല്ല), വിപിന്‍, രാമദാസ്‌, സജീവ്‌, ദീരജ്കുമാര്‍, വിവേക്, ചന്ദ്രശേഖര്‍, അനീഷ്‌, ഷങ്കര്‍, ജിമ്മി, .എന്നിവര്‍ അവരില്‍ ചിലര്‍ മാത്രം. ഒമാനകുട്ടന്‍ മാഷിന്‍റെ പേര് പറയാതിരിക്കാന്‍ വയ്യ. 






അങ്ങനെ ഇരിക്കെ ഒരു ദിവസം രാജേന്ദ്രന്‍ മാഷിനു ദുബായില്‍ പോകാന്‍ ഉള്ള ഒരു ഓഫര്‍ വന്നു. ഒരു സുപ്രഭാതത്തില്‍ പുള്ളി അങ്ങനെ ഞങ്ങളെ വിട്ടു പോയി. ആകെ ഒരു അസ്വസ്ഥത, ബുള്ളറ്റ് കൂടെയില്ലാത്ത മാഷിന്‍റെ ആദ്യത്തെ യാത്രയായിരുന്നു അത്. അതിന്‍റെ വിഷമം മാഷിന്‍റെ മുഖത്ത് പ്രത്യേകം എടുത്തുകാട്ടി. വണ്ടി എത്രയും പെട്ടന്ന് നാട്ടിലേക്ക് കേറ്റിവിടാം എന്ന് ഞങ്ങള്‍ മാഷിനു ഉറപ്പുനല്‍കി. അപോഴും ഈ വണ്ടി എങ്ങനെ ഓടിച്ചു പാര്‍സല്‍ ഓഫീസ്സ് വരെ എത്തിക്കും എന്ന ചിന്ത ഒരു വലിയ ചോദ്യചിന്ഹമായി നിന്നു. കാരണം രണ്ടു പേര്‍ക്കും ബൈക്ക് ഓടിക്കാന്‍ അറിയില്ല. പിന്നെ ആ ബുള്ളറ്റ് ഒരു ട്രെയിനിംഗ് സ്കൂള്‍ ആയി ഞങ്ങള്‍ ഉപയോഗിച്ചു. അങ്ങനെ ഞാനും ബൈക്ക് ഓടിക്കാന്‍ പഠിച്ചു. (പിന്നീട് കുറെ കഴിഞ്ഞു നാട്ടില്‍ എത്തിയപ്പോള്‍, ”ഞാന്‍ ബുള്ളറ്റിലാ മോനെ ബൈക്ക് ഓടിക്കാന്‍ പഠിച്ചേ, നിന്‍റെ ‘പള്‍സര്’ വച്ചുള്ള കളിയൊന്നും എന്‍റെടുത്തു ഇറക്കല്ലേ..”  എന്ന് നാട്ടിലെ പിള്ളേരോട് നല്ല ഗമയില്‍ പറയുമായിരുന്നു.)

ഒരു വര്‍ഷത്തിനു ശേഷം ഞാന്‍ നാട്ടില്‍ വന്നു. പതിനഞ്ചു ദിവസത്തെ ലീവ്. ലീവ് കഴിഞ്ഞു തിരിച്ചു രുദ്രപൂരില്‍ എത്തിയപ്പോള്‍, ഒരു ദുഃഖ വാര്‍ത്ത ആയിരുന്നു എന്നെ എതിരേറ്റത്. ഞങ്ങളുടെ ഓഫീസിലെ അട്മിനിസ്ട്രെഷന്‍ മാനേജര്‍ ആയിരുന്ന ഹരീഷ് കന്വ്വാളിനെ  ആരോ വെടിവച്ചു കൊലപ്പെടുത്തിയിരിക്കുന്നു. കാരണം വ്യക്തമല്ല. ഓഫീസ്സിലെ തന്നെ ചിലരെ ബന്ധപ്പെടുത്തി പല ഊഹാപോഹങ്ങളും പുറത്തു വരുന്നുണ്ട്. ചിലരെ പോലീസ് ചോദ്യം ചെയ്യാനായി കൊണ്ടുപോയി. ഞാന്‍ ആകെ ടെന്‍ഷനിലായി. വൈകുന്നേരം ഞാനും ഷാലറ്റും കൂടി അദേഹത്തിന്‍റെ സംസ്കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ ഹല്ദ്വാനിയില്‍ ഉള്ള വീട്ടില്‍ പോയി. അദേഹം ഞങ്ങളോട് വളരെയധികം അടുപ്പമുള്ള ഓഫീസ്സില്‍ ചുരുക്കം ചിലരില്‍ ഒരാള്‍ ആയിരുന്നു. ഒരിക്കല്‍ ഞാനും രാജേന്ദ്രന്‍ മാഷും അദേഹത്തിന്‍റെ ആ വീട്ടില്‍ പോകുകയും ചെയ്തിട്ടുണ്ട്. അദേഹത്തിന്‍റെ ഭാര്യക്കും കുട്ടികള്‍ക്കും എന്നെ നന്നായി അറിയാം. ഞങ്ങളെ കണ്ടതോടു കൂടി അവരുടെ കരച്ചില്‍ ഉച്ചത്തിലായി. കാര്യങ്ങള്‍ അവിടെ നല്ല പന്തി അല്ല എന്ന് കണ്ടതോടു കൂടി, പെട്ടന്ന് തന്നെ മടങ്ങാന്‍ ബോസ്സിന്‍റെ ഓര്‍ഡര്‍ വന്നു. കാരണം അവിടുത്തെ നാട്ടുകാര്‍, ഈ കൊലയുടെ ഉത്തരവാദികള്‍ ഓഫീസ്സിലുള്ള ചിലരാണെന്ന് ഉറച്ചു വിശ്വസിക്കുകയും, ഓഫീസ്സില്‍ നിന്നും ആരുവന്നാലും ‘കൈകാര്യം’ ചെയ്തിട്ടേ വിടാവൂ എന്ന തീരുമാനത്തില്‍ എത്തിചേരുകയും ചെയ്തിരുന്നു. എന്നാലും അങ്ങനെ തിരിച്ചുവരുന്നത് കൂടുതല്‍ സംശയങ്ങക്ക് ഇടനല്‍കും എന്നാ കാരണത്താല്‍ അന്ത്യകര്‍മ്മങ്ങള്‍ കഴിയുന്നത്‌ വരെ അവിടെ തന്നെ നില്ക്കാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരായി.

(ഹരീഷ് കന്‍വാളും കുടുംബവും)
ചിതയ്ക്ക് തീ കൊളുത്തിയതും, ഞങ്ങള്‍ ജീവനും കൊണ്ടോടി. തൊട്ടടുത്ത ദിവസങ്ങളിലും പോലീസിന്‍റെ ചോദ്യം ചെയ്യലും, കാര്യങ്ങളും ഒകെആയി ആകെ ഒരു മൂകത എങ്ങും, കമ്പനിയില്‍ ആരും പണി ഒന്നും ചെയ്യുന്നില്ല. ഷാലറ്റിനേയും പോലീസ് കൊണ്ടുപോയി ചോദ്യം ചെയ്യാന്‍. അദേഹം മരിക്കുന്നതിനു മുന്‍പ് അവസാനമായി ഫോണില്‍ വിളിച്ചത് ഷാലറ്റിനെ ആയിരുന്നത്രെ. എന്‍റെ സംശയങ്ങള്‍ വര്‍ധിച്ചു.....”ഹേയ് ഷാലറ്റ് അങ്ങനെ ചെയ്യോ”.. ഞാന്‍ സമാധാനിച്ചു. കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം കൊലയാളികളെ പോലീസ് പിടിച്ചു. ഒരു മോഷണ ശ്രമത്തിനിടെ വെടി ഏറ്റതാണെന്നാണ് പുതിയ കണ്ടെത്തല്‍.! അങ്ങനെ ആ കേസ് തീര്‍ന്നു. ഹരീഷ് കന്വ്വാളിന്‍റെ ആത്മാവിനു നിത്യശാന്തി നേരുന്നു!!

രാജേന്ദ്രന്‍ മാഷിന്‍റെ ഒഴിവിലേക്ക്, ഞങ്ങളുടെ വീട്ടില്‍ ആയിടയ്ക്ക് ഒരു പുതിയ അന്തേവാസി കൂടി വന്നു.- വര്‍ക്കി ചാക്കോ; നല്ല വെളുത്തു സുന്ദരനായ ഒരു പയ്യന്‍! വാടകയുടെ വീതം കുറയ്ക്കാന്‍ വേണ്ടിയായിരുന്നു അവനെ ഞങ്ങള്‍ ‘മടയിലേക്ക്’ ക്ഷണിച്ചത്. ശാലട്ടിന്‍റെ ബുദ്ധിയില്‍ ഉദിച്ച ആദ്യത്തെ നല്ല കാര്യം!! ‘ഡ്രൈവര്‍-കം-ഓഫീസ് അസിസ്റ്റന്റ്’--അതായിരുന്നു അവന്‍റെ കമ്പനിയിലെ ജോലി. രാവിലേയും വൈകിട്ടും കമ്പനിയുടെ ‘ബൊലേറോ’ ജീപ്പില്‍ ആളുകളെ കൊണ്ട്പോകുക, ബാക്കി സമയം ഓഫീസ്സില്‍ വെറുതേ കുത്തിയിരിക്കുക, ഇതാണ് വര്‍ക്കിയുടെ ജോലിയുടെ ഒരു സ്വഭാവം. അതോടെ ഞങ്ങള്‍ ഓഫീസ്സിലേക്ക് ബുള്ളറ്റില്‍ ഉള്ള പോക്കുവരവ് നിര്‍ത്തി, ബൊലേറോ വണ്ടിയില്‍ സുഖിച്ചു പോകാന്‍ തുടങ്ങി.

കുറച്ചു മാസങ്ങള്‍ക്ക് ശേഷം, കമ്പനിയുടെ വരവ് ചിലവ് കണക്കുകളുടെ ഗ്രാഫ് താഴോട്ടു പോയപ്പോള്‍, ആ യൂനിറ്റ് അടച്ചുപൂട്ടാന്‍ മുതലാളിമാര്‍ തീരുമാനിച്ചു. ചെറിയ ചില സമരങ്ങളും, ഉരസലുകളും ഒകെ തൊഴിലാളികളുടെ ഭാഗത്ത്നിന്നും ഉണ്ടായെങ്കിലും, പൂട്ടാനുള്ള തീരുമാനവുമായി കമ്പനി മുന്നോട്ടു തന്നെ പോയി. താല്പര്യമുള്ള തൊഴിലാളികളെ ബാഗ്ലൂരിലുള്ള ഫാക്ട്രിയിലേക്ക് ട്രാന്‍സ്ഫര്‍ കൊടുത്തു പറഞ്ഞയക്കാം  എന്ന ആശയം കമ്പനി മുന്നോട്ടു വച്ചു. ഭൂരിഭാഗം പേരും ആ നാടുകാര്‍ ആയതു കൊണ്ട് ആരും അതു സ്വീകരിക്കാന്‍ തയ്യാറായില്ല. കുറച്ചുപേര്‍ അവസരത്തിനൊത്ത് ഉയര്‍ന്ന് കമ്പനി കൊടുത്ത നഷ്ടപരിഹാര തുകയും വാങ്ങി സ്ഥലം വിട്ട് വേറെ ഇടങ്ങളില്‍ ജോലിക്ക് ചേര്‍ന്നു. ബാക്കിയുള്ള തൊഴിലാളികള്‍ സമരം തുടര്‍ന്നു.

തൊഴിലാളികളുടെ സമരങ്ങള്‍ക്ക് ശക്തി വളരേ കുറവായിരുന്നു. വിരലില്‍ എണ്ണാവുന്ന ആളുകള്‍ ! മുദ്രാവാക്യങ്ങള്‍ ഇല്ല; കൊടികള്‍ ഇല്ല; കമ്പനിയുടെ ചില്ലുകള്‍ എല്ലാം അതേപടി ഉണ്ട്, “ഇതെന്തു സമരം”, ഞാന്‍ മനസ്സില്‍ പറഞ്ഞു. ഇവരില്‍ ചിലരെ കണ്ണൂരില്‍ കൊണ്ടുപോയി കുറച്ചു ‘ട്രൈനിങ്ങ്’ കൊടുത്താലോ എന്ന് ഒരു വേള ഞാന്‍ ചിന്തിച്ചു. മുതലാളിമാര്‍ അങ്ങോട്ടു വരാതെയായി, കമ്പനി ഏതാണ്ട് പ്രവര്‍ത്തനരഹിതമായി. “ഹാ കമ്പനി പൂട്ടി, ഇനി ബാഗ്ലൂര്‍ക്കു തിരിച്ചു പോകാം” എന്ന് ഞങ്ങള്‍ ആശ്വസിച്ചു.

രണ്ടു മൂന്നു ദിവസത്തിനു ശേഷം എനിക്ക് ബാഗ്ലൂരിലെ ഹെഡ്ഓഫീസ്സില്‍ നിന്നും ഒരു ഫോണ്‍ വിളി വന്നു. “നീ അവിടെ പണിയൊന്നും ഇല്ലാതെ ‘തേരാപാര’ നടന്നു ശമ്പളം വാങ്ങണ്ട, തിങ്കള്ഴ്ച പോയി ഡല്‍ഹി ഓഫീസ്സില്‍ ജോയിന്‍ ചെയ്യ്, കൂടുതല്‍ കാര്യങ്ങള്‍ മേയ്ജോ നിന്നോടു പറയും”-ഫോണ്‍ കട്ട്‌ ആയി. അമ്പരന്നു നിന്നുപോയ എന്‍റെ ഫോണിലേക്ക് അടുത്ത വിളി വന്നു-മേയ്ജോ മാഷ്......!!!  

മേയ്ജോ മാഷ്  ക്വാളിറ്റി ടിപ്പാര്‍ട്ട്മെന്റ്റിന്‍റെ അഖിലേന്ത്യ മാനജെര്‍ ആണ്. ആദ്യം സുഖവിവരങ്ങള്‍ എല്ലാം ചോദിച്ചറിഞ്ഞ മാഷ്‌ പതുക്കെ കാര്യത്തിലേക്കു കടന്നു. വളരെ പതിഞ്ഞ സ്വരത്തില്‍, സൗമ്യമായി, ഒരു മിനുട്ട് കൊണ്ട് പറയേണ്ട കാര്യങ്ങള്‍ ഒരു മണിക്കൂറെടുത്തു പറയുന്നതായായിരുന്നു മാഷിന്‍റെ പൊതുവേ ഉള്ള സംസാര രീതി. ഞാന്‍ എല്ലാം ശ്രദധയോടെ കേട്ടു. ജോലി എന്താണെന്ന് മനസ്സിലായി- ‘ഫീല്‍ഡ് ക്വാളിറ്റി ഓടിറ്റര്‍’; ‘പണി ഇല്ലാത്തവര്‍ക്ക് കൊടുക്കുന്ന പണി’-അതായിരുന്നു ആ ജോലിയെപറ്റി പൊതുവേയുള്ള അഭിപ്രായം. കമ്പനിയുടെ ഉള്‍പ്പന്നങ്ങള്‍ കസ്റ്റമറിന്‍റെ സെന്‍റെറില്‍ ശരിയായ രീതിയില്‍ അസ്സംബ്ലി ചെയ്യുന്നുണ്ടോ എന്ന് പോയി ‘കണ്ണുകള്‍ കൊണ്ട് മാത്രം’ നോക്കുക. കസ്റ്റമര്‍ പറയുന്ന കുറ്റങ്ങള്‍ എല്ലാം ഒരു നോട്ട് ബുക്കില്‍ എഴിതിയെടുക്കുക. നല്ല കാര്യങ്ങള്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ ‘പൂഴ്ത്താന്‍’ പ്രത്യേകം നിര്‍ധേശം ഉണ്ട്. ഒരു ക്യാമറ കയ്യില്‍ തരും, അതില്‍ ചിത്രങ്ങള്‍ പകര്‍ത്തണം (കുറ്റങ്ങളുടെ മാത്രം), എന്നിട്ട് ഇതെല്ലാം ചേര്‍ത്തി ഒരു ഇ-മെയില്‍, മുതലാളിമാര്‍ക്കെല്ലാം കോപ്പിയും വച്ച് അയക്കണം. ഇതാണ് ജോലിയുടെ പ്രത്യക്ഷത്തില്‍ ഉള്ള സ്വാഭാവം. തിങ്കളാഴ്ച ജോലിക്ക് ഡല്‍ഹിയില്‍ എത്തിചേരാം എന്ന് പറഞ്ഞു ഒരുവിധത്തില്‍ മാഷിനെ കൊണ്ട് ഫോണ്‍ കട്ട്‌ ചെയ്യിപ്പിച്ചു. അങ്ങനെ എന്‍റെ രുദ്രപൂര്‍ ജീവിതത്തിനു ആ ഞാറാഴ്ച്ചയോടെ വിരാമമായി. പറഞ്ഞത്പോലെ തന്നെ ആ തിങ്കളാഴ്ച ഡല്‍ഹിയിലെ ഓഫീസ്സില്‍ എത്തിചേര്‍ന്ന് പുതിയ ജോലി ആരംഭിച്ചു. 

(എ.പി. അബ്ദുള്ളകുട്ടി, ഞാന്‍,  പി. സുധാകരന്‍.)
അങ്ങനെ ‘പടം പിടുത്തവും’ ‘കുറ്റം പറച്ചിലും’ ഒകെയായി എന്‍റെ പുതിയ ജോലി നല്ല രീതിയില്‍ ഡല്‍ഹിയില്‍ പുരോഗമിച്ചു കൊണ്ടിരുന്നു. അപോഴും ഷാലറ്റ് രുദ്രപൂരില്‍ തന്നെ ഉണ്ടായിരുന്നു.  ഏതാണ്ട് ഒന്നര മാസത്തിനു ശേഷം ഒരു ഞാറാഴ്ച്ച ഉച്ചയ്ക്ക്, ഡല്‍ഹി-‘കേരളാ ഹൌസില്‍’ (ഡല്‍ഹിയില്‍ കേരളാ ഹൌസ്സിനടുത്തായിരുന്നു എന്‍റെ താമസം, എല്ലാ ഞാറാഴ്ച്ചകളിലും ഞാന്‍ അവിടുത്തെ ഒരു സന്ദര്‍ശകന്‍ ആയിരുന്നു--നല്ല നാടന്‍ ഫുഡ്‌ കിട്ടും, അതുതന്നെ.) ഊണ് കഴിച്ചു, അന്നവിടെ ഉണ്ടായിരുന്ന കണ്ണൂരിലെ Ex. MP –A.P അബുള്ളകുട്ടിയോട് സംസാരിച്ചിരിക്കുമ്പോഴാണ് (കൂടെ അന്നത്തെ കണ്ണൂര്‍ എം.പി.-കെ. സുധാകരനും ഉണ്ട്.) ഫോണില്‍ ശാലറ്റിന്‍റെ വിളി വന്നത്. “രുദ്രപൂരിലെ നമ്മുടെ ഫാക്ടറിക്ക് തീ പിടിച്ചു” അവന്‍ ഒറ്റശ്വാസത്തില്‍ പറഞ്ഞു നിര്‍ത്തി.

എനിക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല. കാര്യങ്ങള്‍ വിശദമായി അവന്‍ പറഞ്ഞു. ഏകദേശം തൊണ്ണൂറു ശതമാനം കത്തിതീര്‍ന്നു എന്നാണ് അറിവായത്. എനിക്കാകെ ഒരു മരവിപ്പ് ആയിരുന്നു. രണ്ടു എം.പി മാരോടും ‘ബൈ’ പറഞ്ഞു ഞാന്‍ കേരളാ ഹൌസില്‍ നിന്നും ഇറങ്ങി, റൂമിലേക്ക്‌ നടന്നു. വരുന്ന വഴിയില്‍ മേയ്ജോ മാഷോട് വിവരം ഫോണില്‍ വിളിച്ചു പറഞ്ഞു. തൊട്ടടുത്ത ദിവസങ്ങളില്‍ ചില ‘പടംപിടുത്തങ്ങള്‍’ നേരത്തെ ഉറപ്പിച്ചു വച്ചിരുന്നതിനാല്‍, എനിക്ക് ഉടനെ അങ്ങോട്ടു പോകാന്‍ പറ്റിയില്ല. പിറ്റേആഴ്ചയിലെ ഞാറാഴ്ച്ച ഞാന്‍ രുദ്രപൂരിലേക്ക് പോയി. ഷാലറ്റിനേയും കൂട്ടി കത്തിയ ഫാക്ടറി പോയികണ്ടു. ഹൃദയഭേധകം തന്നെയായിരുന്നു ആ കാഴ്ച. ഞാനിരുന്ന ഓഫീസും, കമ്പ്യൂട്ടറുകളും, വിലപിടിപ്പുള്ള ഒട്ടേറെ യന്ത്രങ്ങളും എല്ലാം കത്തിച്ചാമ്പലായിരിക്കുന്നു. തീയുടെ ചൂടില്‍ പകുതി ഉരുകി നില്‍ക്കുന്ന വലിയ ഇരുമ്പ് കമ്പികള്‍, വിണ്ടുകീറിയ നിലങ്ങള്‍, വല്ലാത്ത ഒരവസ്ഥ. കൂടുതല്‍ നേരം അത് കണ്ടുനില്ക്കാന്‍ എനിക്കായില്ല. ഞങ്ങള്‍ തിരിച്ചുനടന്നു, പഴയ ഓര്‍മ്മകള്‍ തളംകെട്ടി നില്‍ക്കുന്ന ദാദാജിയുടെ വീട്ടിലേക്ക്. കുറെ സമയം ദാദാജിയോടും വീട്ടുകാരോടും, സംസാരിച്ചിരുന്നു. ശാലറ്റിനും ഉണ്ടായിരുന്നു ഒരുപാട് കഥകള്‍ പറയാന്‍. അന്നുരാത്രി അവിടെ താമസിച്ച്, പിറ്റേന്ന് രാവിലെതന്നെ ഞാന്‍ ഡല്‍ഹിയിലേക്കുള്ള വണ്ടി കയറി.

വളരെ കുറഞ്ഞ കാലയളവ്‌ (ഏതാണ്ട് ഒന്നര വര്‍ഷം) ആണെങ്കില്‍ പോലും, രുദ്രപൂരിലെ ജീവിതം എന്നില്‍ ഒരുപാട് മാറ്റങ്ങള്‍ വരുത്തി. രുദ്രപൂരില്‍ എത്തിയ ആദ്യകാലങ്ങളില്‍, എത്രയും പെട്ടന്ന് തിരിച്ചുപോകണം എന്ന് ചിന്തിച്ചിരുന്നുവെങ്കിലും, പിന്നീട് അവിടുത്തെ ജീവിത സാഹചര്യങ്ങളുമായി ഇഴുകിചേര്‍ന്ന് കഴിഞ്ഞപ്പോള്‍, അവിടുത്തെ ആളുകളോടും, ചുറ്റ്പാടുകളോടും ഉള്ള അടുപ്പം അടര്‍ത്തിമാറ്റാനാവാത്ത വിധം എന്നെ ചുറ്റിവരിഞ്ഞിരുന്നു. ദാദാജിയുടെയും, അവരുടെ വീട്ടുകാരുടെയും, സമാനതകളില്ലാത്ത, സ്നേഹവും ലാളനയും വിസ്മരിക്കാനാവാത്ത ഓര്‍മ്മകളായി ഇന്നും നിലനില്‍ക്കുന്നു. എന്‍റെ ഹൃദയം പകുത്തുനല്കാന്‍ ഞാന്‍ ആഗ്രഹിച്ച പ്രിയ എന്ന പെണ്‍കുട്ടിയെ പിന്നീട് ‘കാന്‍സര്‍’ കാര്‍ന്നു തിന്നു എന്ന് വല്ലാതെ ഒരു നടുക്കത്തോടെ ഞാന്‍ അറിഞ്ഞു. പിന്നീട് ഡല്‍ഹിയും, ഉത്തരേന്ത്യയും വിട്ട് മുംബൈയിലും ബാഗ്ലൂരിലും ജോലി ചെയ്യുമ്പോഴും, ദാദാജിയെയും കുടുംബത്തെയും ഫോണില്‍ വിളികുക പതിവായിരുന്നു. വര്‍ഷങ്ങള്‍ക്കു ശേഷം രോഗാവസ്ഥയിലായിരുന്ന ദാദാജിയുടെ മരണവാര്‍ത്ത എന്‍റെ ഓര്‍മ്മകളെ വീണ്ടും രുദ്രപൂരിലേക്ക് കൂട്ടികൊണ്ട്പോയി. രുദ്രപൂരിനോട് പ്രണയബദ്ധനായി ഷാലറ്റ്, ഇന്നും മറ്റൊരു കമ്പനിയിലെ ജീവനക്കാരനായി  അവിടെതന്നെ കഴിയുന്നു. കൂടെ ഇപ്പോള്‍ പ്രിയപത്നി ബിജിയും ഉണ്ട്; ദാദാജിയില്ലാത്ത അതേ വീട്ടില്‍ സസുഖം!! ഓര്‍മ്മകളെ നെഞ്ചിലേറ്റി മറ്റൊരു രുദ്രപൂരിനെ സ്വപ്നം കണ്ടു ഞാന്‍ ഇന്ന് മണലാരണ്യങ്ങളിലെ അടച്ചിട്ട ശീതികരിച്ച മുറികളില്‍ എന്‍റെ സ്വപ്നങ്ങള്‍ നെയ്തുകൂട്ടി,ജീവിത നൌക തുഴയുന്നു.

(മുകേഷ് : 14/04/2013)


(ഇതൊരു അനുഭവ കഥയായാതിനാല്‍ എന്‍റെ സുഹൃത്തുക്കളായ വ്യക്തികളുടെ യഥാര്‍ത്ത പേരുകള്‍ പലയിടങ്ങളിലും പ്രതിപാദിക്കേണ്ടി വന്നിട്ടുണ്ട്. അത് ഏതെങ്കിലും തരത്തില്‍ വ്യക്തിപരമായോ മാനസികമായോ ആരെയെങ്കിലും വിഷമിപ്പിക്കാന്‍ ഇടവരുത്തിയെങ്കില്‍ വിനയപൂര്‍വ്വം ക്ഷമ ചോദിക്കുന്നു.)